മാര്‍ച്ച് 15ന് നടന്ന സര്‍ഗവേദിയില്‍ പ്രൊ. ജെ. തേറാട്ടില്‍ എഴുതിയ 'ബുദ്ധിമാന്‍മാര്‍ ഉണ്ടായിട്ടും'..... എന്ന പുസ്തകമാണ് വിശകലനം ചെയ്തത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, വിമോചനസമരത്തിന്റെ പശ്ചാത്തലത്തില്‍ പിരിഞ്ഞു പോകാനിടവന്ന കാലം. തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഹിസ്റ്ററിയുടെയും, ഇകണോമിക്‌സിന്റെയും പ്രൊഫസര്‍ ആയിരുന്ന പ്രൊ. തേറാട്ടില്‍ ആ കാലഘട്ടിത്തിന്റെ സാമൂഹ്യ, സാമ്പത്തിക, വിഭാഗീയ, വര്‍ഗീയ സാഹചര്യങ്ങളുടെ ഒരു മുഖചിത്രം, പ്രൗഢമായ ഭാഷയില്‍ തന്റെ പുസ്തകത്തിലൂടെ വരച്ചു കാട്ടുന്നു.
ഈ പുസ്തകത്തില്‍ പല അദ്ധ്യായങ്ങളിലായി, വേര്‍തിരിച്ച് സാമ്പത്തിക വര്‍ഗീയത, രാഷ്ട്രീയ വര്‍ഗീയത, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തന മേഖലയിലെ വര്‍ഗീയത, കലയിലും സാഹിത്യത്തിലും ഉള്ള വര്‍ഗീയത, ഇവയെപ്പറ്റി നിശിതമായി പരാമര്‍ശിക്കുന്നുണ്ട്. മാത്രമല്ല ഓരോ വിമര്‍ശനാത്മകമായ പ്രശ്‌നങ്ങളും എങ്ങിനെ പരിഹരിക്കാം എന്ന് രണ്ടോ, മൂന്നോ ഉപാധികളിലൂടെ അദ്ദേഹം മുന്നോട്ടു വയക്കുന്നു. ഇന്നത്തെ കാലത്തെ ബുദ്ധിജീവികള്‍ക്ക് ഇല്ലാതെ പോകുന്ന ഒരു വൈഭവം! പരിഹാര മാര്‍ഗങ്ങള്‍ പറയാതെ, കുറവുകള്‍ ഉണ്ടെന്നു മാത്രം വിളിച്ചുപറയുന്ന ഈ കാലത്ത് ഇതു വളരെ പ്രസക്തമാണ്.
പ്രൊ.തേറാട്ടിലിന്റെ പുസ്തകത്തിലെ ഒരധ്യായത്തെ ആസ്പദമാക്കി, വര്‍ഗീയത കലയിലും, സാഹിത്യത്തിലും എന്ന വിഷയത്തെപ്പറ്റി മനോഹര്‍ തോമസ് സംസാരിച്ചു.
സാമ്പത്തിക വര്‍ഗ്ഗീയതയെപ്പറ്റിയാണു ജെ. മാത്യൂ സംസാരിച്ചത്. സെന്റ് തോമസ് കോളേജില്‍ പ്രൊ. തേറാട്ടില്‍ ജോലി ചെയ്തിരുന്നപ്പോള്‍, ഒപ്പിടുന്ന തുകയുടെ പകുതി മാത്രമേ ശമ്പളമായി കൊടുത്തിരുന്നുള്ളൂ. അതിനെ വിമര്‍ശിച്ചുകൊണ്ട് 'ദി ഹിസ്റ്ററി ഓഫ് ദി കട്ട്' എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചു. പ്രിന്‍സിപ്പല്‍ അച്ചന്‍, ഒന്നുകില്‍ ലേഖനം പിന്‍വലിക്കണം, അല്ലെങ്കില്‍ രാജിവക്കണം എന്ന് ശഠിച്ചു. രാജി കൊടുത്ത പ്രൊ. തേറാട്ടില്‍ വക്കീലാകാന്‍ ശ്രമിച്ചു. നുണ പറയുന്നത് ബുദ്ധിമുട്ടായതുകൊണ്ട്, ആ പണി നിര്‍ത്തി. പ്രൊ.എം.പി. പോള്‍ സാറിന്റെ ടൂട്ടോറിയല്‍ കോളേജില്‍ അധ്യാപകനായി. പിന്നെ ഡല്‍ഹിയില്‍ അംബേദ്കറിന്റെ ഒപ്പം ഭരണഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. സാമുദായിക സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്നു പ്രൊ. തേറാട്ടില്‍ വാദിച്ചിരുന്നു.
പ്രൊഫ.എം.ടി. ആന്റണി തന്റെ അമ്മായിഅപ്പനെപ്പറ്റി, വളരെ ഹൃദയംഗമമായാണ് സംസാരിച്ചത്. പ്രൊ. തേറാട്ടില്‍ ' കൂനൻ മാഷ്' എന്നൊരു നിക്ക് നെയിംലും അറിയപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. ശക്തന്‍ തമ്പുരാന്റെ മുമ്പില്‍ തേറാട്ടില്‍ കുടുംബത്തിലെ കാരണവന്മാര്‍ കൂനൻ നടന്നതുകൊണ്ടാണ് അങ്ങിനെ ഒരു പേരുണ്ടായത്. ഒരു നിരീശ്വര വാദിയോ കമ്മ്യൂണിസ്‌റ്റൊ ആകാതിരുന്ന പ്രൊ. തേറാട്ടില്‍ 'കേരള കത്തോലിക്കര്‍' എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്.
കെ.കെ.ജോണ്‍സന്‍, തന്റെ ലേഖനത്തില്‍, വിദ്യാഭ്യാസ പത്രപ്രവര്‍ത്തന മേഖലയിലെ വര്‍ഗീയത എന്ന അദ്ധ്യായത്തില്‍ പ്രൊ. തേറാട്ടില്‍, തന്റെ വ്യക്തിപരമായ നിലപാടുകള്‍, സാമൂഹ്യരംഗത്തും രാഷ്ട്രീയ രംഗത്തും എങ്ങിനെയാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് പറഞ്ഞു.
അന്നത്തെ 37 കോടിയില്‍ നിന്ന് ഇന്ത്യയിലെ ജനസംഖ്യ 130 കോടി ആയിട്ടും വര്‍ഗീയതയുടെ മുഖപടം മാറിയതല്ലാതെ, വ്യതിയാനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്നത്തെ അവസ്ഥ വിഗ്രഹങ്ങള്‍ ഇല്ലാത്ത ഒരു ഭാരതമാണ്. സാമൂഹ്യപരമായൊ, രാഷ്ട്രീയ പരമായോ നമ്മളെ നയിക്കാന്‍ പറ്റിയ നേതാക്കളുടെ അഭാവം പ്രസക്തമാണ്.
തമ്പി തലപിള്ളില്‍, ഡോ.നന്ദകുമാര്‍, അജിത് നായര്‍, ജോണ്‍ വേറ്റം, രാജു തോമസ്, പ്രൊ. ആനി കോശി, സാനി അംബുക്കന്‍, പ്രൊ. എൻ. പി. ഷീല എന്നിവര്‍ ഈ പുസ്തകത്തെ വിലയിരുത്തി വിശദമായി സംസാരിച്ചു.