അക്ഷരാചാര്യന്റെ പേരിലുള്ള കലാലയമുറ്റത്ത് അന്തര്‍ സര്‍വകലാശാല
സാഹിത്യോത്സവത്തിന് തുടക്കം. മലയാളത്തിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും
വിഷയമാക്കി തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടക്കുന്ന സാഹിതി
2015 മാതൃഭാഷയുടെ നവജീവനത്തിന് വേദിയൊരുക്കുകയാണ്.
മലയാളത്തിലെ പ്രമുഖരായ
35 എഴുത്തുകാര്‍ സംഗമിക്കുന്ന സാഹിതി സാഹിത്യോത്സവം മഹാകവി അക്കിത്തം ഉദ്‌ഘാടനം
ചെയ്‌തു. വിവിധ സര്‍വകലാശാലകളില്‍ നിന്നെത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ
അക്കിത്തം തന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കുകയായിരുന്നു. അക്കിത്തത്തിന്റെ
മാതൃഭാഷ എന്ന കവിത മകള്‍ ശ്രേയ ആലപിച്ചു.
ചടങ്ങില്‍ വൈസ്‌ചാന്‍സലര്‍ കെ
ജയകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ഭാഷയുടെ ചൈതന്യം നിലനില്‍ക്കുന്നത്
സാഹിത്യത്തിലൂടെയാണെന്നും ഇതിന് എഴുത്ത് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളസര്‍വകലാശാല വേദിയൊരുക്കുന്ന സാഹിതി അന്തര്‍ സര്‍വകലാശാല സാഹിത്യോത്സവത്തില്‍
വരുംവര്‍ഷങ്ങളില്‍ ഇതര ഭാഷകളെ കൂടി ഉള്‍പ്പെടുത്തും. എഴുത്തിലെ സൂക്ഷ്‌മ രാഷ്ട്രീയം
എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ബി.എം സുഹറ, ഡോ.കെ.എസ് രവികുമാര്‍, വി.ആര്‍
സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന സാഹിത്യ ചര്‍ച്ചക്ക് എന്‍.എസ്
മാധവന്‍, ഡോ. വത്സലന്‍ വാതുശ്ശേരി, സുഭാഷ് ചന്ദ്രന്‍, ഇ സന്തോഷ് കുമാര്‍
എന്നിവര്‍ നേതൃത്വം നല്‍കി .