ഏതാണ്ട് ഏഴ് പതിറ്റാണ്ടുകാലത്തെ സമത്വത്തിന്റേതായ നല്ലനാളെയെന്ന കാത്തിരിപ്പിനുശേഷം അവസാനം ക്യൂബയും വീണു. അതേ "വീണു' എന്ന വാക്ക് ഇപ്പോള്‍ വിപരീതമായ അര്‍ത്ഥമാണ് സൃഷ്ടിക്കുക.
നാല്പതുകളും അമ്പതുകളും പിന്നെ അറുപതുകള്‍വരെയുള്ള കാലഘട്ടം പ്രതീക്ഷയുടേതായിരുന്നു. ഫ്യൂഡലിസം, ഫാസിസം, മുതലാളിത്തം കൊളോണിയലിസം സമ്രാജ്യത്വം തുടങ്ങിയവ തകരുകയും സമാധാനത്തിന്റെയും സമത്വത്തിന്റെയും ഒരു നവയുഗം പിറക്കുകയും ചെയ്യുമെന്ന് മൂന്നാംലോകത്തിലെ സാധാരണക്കാര്‍ വിശ്വസിച്ചിരുന്നു.
അതിങ്ങനെ:
"വേദഗ്രന്ഥങ്ങളിലെ പ്രത്യാശയായ, എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ മാനത്തെ അമ്പിളിയായ, നീതിയുടെ ലോകം ഇതാ ഇപ്പോള്‍ നമ്മുടെ തൊട്ടയല്പക്കംവരെ എത്തിയിരിക്കുന്നു. ഡോമിനോതീയറിപോലെ ചൈനയും കൊറിയയും വീണു. ഇന്തോചീനയിലെ രാജ്യങ്ങള്‍ പഴുത്ത മാമ്പഴംപോലെ, ഒരു "കുഞ്ഞിക്കാറ്റങ്ങാനും' മതി അതെല്ലാം പടപടാന്ന് കൊഴിയാന്‍. ഇതിനിടെ സുതാര്യജനാധിപത്യത്തിന്റെ സുശക്ത കോട്ടയായ ഇന്ത്യയിലെ കേരളവും വീണു. ഈജിപ്തിലെ നാസറും ആ വഴിക്കുതന്നെ ഞെട്ടറ്റ് വീഴാന്‍ ചിന്തിക്കുന്നു.
പഴമക്കാര്‍ക്ക് ഓര്‍മ്മയിലേ കോംഗോയിലെ ലുമുംമ്പയെ അനുവദിച്ചില്ല. സാമ്രാജ്യത്വം തട്ടിപ്പറിച്ചു. യു-2 സംഭവത്തോടെ അമേരിക്കയിലെ പ്രസിഡന്റിന് മൊഴിമുട്ടി. ഇന്തോചീനയെന്ന വിയറ്റ്നാമില്‍ കാളപ്പോര് തുടങ്ങിക്കഴിഞ്ഞു. പഴയ കഥ!'
അമേരിക്കയിലെ ഏതെങ്കിലുമൊരു ബേസ്ബോള്‍ ടീമിന്റെ പിച്ചര്‍ ആകാമായിരുന്ന ഫിഡല്‍ കാസ്ട്രോ എന്ന ചെറുപ്പക്കാരന് അര്ജന്റീനക്കാരന് ചെഗുവാരയോടൊപ്പം ഒളിപ്പോരുയുദ്ധത്തിന്റെ സൂത്രധാരനായി. ക്യൂബയില്‍ അധികാരം പിടിച്ചെടുത്തു. അത് അമ്പതുകളുടെ അവസാനം. തുടര്‍ന്നുള്ള അമേരിക്കയുടെ വിദേശനയം ലാറ്റിന്‍ അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് സ്വാധീനവുംകൂടി തടഞ്ഞുനിര്‍ത്താനായിരുന്നു.
ഇന്ന്, അവസാനവാക്ക് അമേരിക്കയുടേതായി മാറിയെങ്കിലും, സോവിയറ്റ് യൂണിയന് തകര്‍ന്നെങ്കിലും, ചൈന തങ്ങളുടെ പ്രത്യയശാസ്ത്രം നിശബ്ദമായി തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നെങ്കിലും, എന്നിട്ടും ക്യൂബ പിടിച്ചുനിന്നിരുന്നു.
കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ കരുക്കള്നീക്കിയുള്ള ചതുരംഗക്കളിയിലേക്ക് ഒന്ന് എത്തി നോക്കുമ്പോള്‍ തമാശയാണ് തോന്നുക. ബനാന-റിപ്പബ്ലിക്കുകളുടെ ഏകാധിപതികള്‍ക്ക് തരംപോലെ, തക്കംപോലെ, ഇടത്തോട്ടോ വലത്തോട്ടോ മാറാം. അതുകൊണ്ടാണ് ഹെന്റി കിസിന്‍ജര്‍ തനിക്ക് സ്വീകാര്യനായ ഒരു പട്ടാളഭരണാധികാരിയെപ്പറ്റി പറഞ്ഞത്, അത് ഇവിടെ ആവര്‍ത്തിക്കട്ടെ: ""ഹി ഇസ് എ ബിച്ച്, ബട്ട് ഹി ഈസ് അവ്വര്‍ ഓവുണ് ബിച്ച്.''
അല്പം ഇടത്തോട്ട് നിന്ന് വിപ്ലവകാരികളുടെ വേഷംകെട്ടുന്ന ഏകാധിപതികളുടെ സ്വപ്നങ്ങള്‍ പൊലിഞ്ഞു. സാമൂഹിക വിപ്ലവത്തിനുപകരം സ്വന്തംകാര്യം നോക്കുന്ന അവസ്ഥയിലേക്ക് ലോകം മാറി. ഏതാണ്ട് ഒന്നരനൂറ്റാണ്ടു മുന്‍പ് സംഭവിച്ച വ്യവസായ വിപ്ലവംപോലെ മറ്റൊന്നാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്ക് ആഗ്രഹിക്കുന്നു. അതിനുള്ള ഉല്പാദനത്തില് ലോകം മുഴുവന്‍ പങ്കാളികളാവുകയാണ്. ധനം കുന്നുകൂടുമ്പോള്‍ അതിനു കാരണക്കാരായ ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞേതീരൂ. അതിന് പാരമ്പര്യങ്ങളിലേക്ക് മടങ്ങിപ്പോകണം.
ഈ പറഞ്ഞതിന്റെ ഭാഗമാണ് ഇന്ന് മതയാഥാസ്ഥിതികയിലേക്കുള്ള മടങ്ങിപ്പോക്ക്. എല്ലാവരും തങ്ങളുടെ വേരുകള്‍ തേടുന്നും നൂറുകണക്കിനോ ആയിരക്കണക്കിനോ വര്‍ഷങ്ങള്‍ക്കുമുന്‍പ് ചെയ്തതായിരുന്നു ശരിയെന്ന് അവര്‍ വിശ്വസിക്കുന്നതും. അത് പുനഃപ്രതിഷ്ഠിക്കുന്നതാണ് തങ്ങളുടെ ദൗത്യമെന്നു കൂടി കരുതി ആ വിശ്വാസങ്ങളിലേക്ക് ജനം തിരിഞ്ഞുനോക്കുകയാണ്.
എന്നാല്‍ മുന്‍പ് ഏതു വ്യവസ്ഥിതിയുടെയും ഭാഗമായിരുന്ന സാമൂഹികചിന്ത മാറ്റപ്പെടുകയും സ്വന്തം നിലനില്പിനു മാത്രം പ്രാമുഖ്യം കൊടുക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയിലേക്ക് എത്തിക്കഴിഞ്ഞു. ഇതിനോടു ചേര്‍ത്ത് വായിക്കേണ്ടതാണ് ഇന്ന് നിക്ഷേപസങ്കല്പങ്ങളില് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും.
ഇനിയും എന്തിന് വിപ്ലവം. ഒരിക്കല്‍ യുവാക്കളുടെ സ്വപ്നമായിരുന്ന വിപ്ലവവീര്യം അതേ യുവാക്കള്‍ വൃദ്ധരായിക്കൊണ്ടിരിക്കുമ്പോള് അസ്തമിക്കുകയാണോ?
ക്യൂബ എന്ന നാടിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണല്ലോ ഈ ചെറുലേഖനം തുടങ്ങിയത്. മദ്ധ്യവര്ഗ്ഗവിജയത്തിന്റെ സാര്‍വ്വത്രിക മാതൃകയായിരിക്കും ഇനിയും അവിടെ അരങ്ങേറുക, നിശാനൃത്തശാലകളും മയക്കുമരുന്നുമൊക്കെയായി, അമേരിക്കയിലേക്കുള്ള അതിന്റെ വന്‍ കയറ്റുമതി സാദ്ധ്യതകളുമായി!
ചരിത്രകാരന്മാര് തിരിഞ്ഞുനോക്കിയിട്ട് എന്തായിരിക്കും എഴുതുക. ഫാസിസത്തോട് പൊരുതിയ അവസാനത്തെ പടയാളിയും വീണെന്നോ, സമത്വപ്രതീക്ഷകളുടെ അവസാനമെന്നോ, സാമ്പത്തിക വിജയമെന്നോ...
... അതോ "ഉറങ്ങാന്പോകുന്ന അടുത്ത നൂറുവര്‍ഷ'മെന്നോ എന്തായിരിക്കും അവര്‍ എഴുതുക?
-0-