സത്രാലയത്തിന്റെ മലര്‍ക്കെ തുറന്ന വാതില്‍! മുഷിഞ്ഞതും പകിട്ടുള്ള വസ്ത്രങ്ങള്‍
ഇട്ട സന്തോഷവും ദുരിതമുഖവുമുള്ള മനുഷ്യരുടെ വ്യത്യസ്ത രൂപങ്ങള്‍. ബേബിച്ചന്റെ
വീട്ടിലെ നിത്യ കാഴ്ച. വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ അക്കാഡമി നടത്തിയ
കഥാമത്സരം. കാക്കനാടന് എന്ന പ്രശസ്ത എഴുത്തുകാരനില്‍ നിന്നും അവാര്‍ഡ്
ഏറ്റുവാങ്ങിയ അഭിമാനമുഖവുമായി ഒരു ചെറിയ പെണ്‍കുട്ടി. പിന്നീട് ആത്മബന്ധത്തിന്റെ
തിരിച്ചറിവ് ആയി.
മകള്‍ രാധയെപ്പോലെ എന്നേയും ഏറ്റെടുക്കുകയായിരുന്നു.
വിദൂര നഗരത്തിലെ ഏകാന്തമായ നിയമപഠനത്തിന്റെ ദിനങ്ങള്‍, ബേബിച്ചന്റെ കത്തുകള്‍
ഗൃഹാതുരത്വത്തിന്റെ മണവുമായി എന്നെത്തേടി എത്തുമായിരുന്നു.
ഒന്നിച്ചുള്ള
യാത്രകള്‍, വേദികള്‍, അര്‍ച്ചനയില്‍ ഉറങ്ങിയ ദിനങ്ങള്‍. അമ്മിണിയമ്മ എനിക്ക്
സ്നേഹത്തോടൊപ്പം ചോറും വിളമ്പി തന്നിരുന്നു. അമ്മിണിയമ്മയില്ലാതെ അര്‍ച്ചനയില്ല.
അമ്മയുടെ പെട്ടെന്നുള്ള മരണം. ഭൂമി കടലിനടിയില്‍ താഴുന്നതുപോലെ. ഞാന്‍
വീര്‍പ്പുമുട്ടി നിന്നു. നാട്ടില്‍ നിന്നും ഇവിടെ മടങ്ങിയെത്തുംവരെഎന്നും വൈകിട്ട്
രണ്ടാളും എന്നെ വിളിക്കുമായിരുന്നു.
സമഗ്രവും സമ്പൂര്‍ണ്ണവുമായ
മാനുഷികതയുടെ ജീവനുള്ള രൂപം. അതായിരുന്നു ബേബിച്ചന്. വംശനാശത്തിന്റെ
ലിഖിതാവലിയില് `പഴയനന്മകള്' ഇവരോടൊപ്പം വംശനാശം സംഭവിച്ചിരിക്കുന്നു. ഒരു
മാസത്തിനു മുമ്പ് കണ്ടപ്പോള്‍ ഒരു വാക്കാല്‍ പോലും ഒരു മുന്നറിയിപ്പ്
തന്നില്ലല്ലോ എന്നോര്‍ത്തു പോകുന്നു. മരണം സൃഷ്ടിക്കുന്ന ശൂന്യത ഞാന്‍ വീണ്ടും
അറിഞ്ഞിരുന്നു. എന്റെ കണ്ണീര് പ്രണാമം!
രതീദേവി