ഷിക്കാഗോക്കാര്‍ രമ്യഹര്‍മ്യങ്ങള്‍ തീര്‍ത്ത് ഗരിമ കാട്ടുന്ന
അപ്പര്‍കുട്ടനാട്ടില്‍ നൂറുകണക്കിനു കൃഷിക്കാരെ നയിക്കുന്ന മാത്യു സ്റ്റീഫന്റെ
അറിയപ്പെടാത്ത കഥ അനാവരണം ചെയ്യുന്ന റിപ്പോര്‍ട്ട രണ്ടു
ഭാഗങ്ങളായി.
കേരളത്തിലെ ഏറ്റം സമ്പദ്സമൃദ്ധമായ ഗ്രാമ സമുച്ചയങ്ങളിലൊന്നാണ്
കോട്ടയം ജില്ലയിലെ കല്ലറ-നീണ്ടൂര്‍-കൈപ്പുഴ. ഷിക്കാഗോയില്‍ത്തന്നെ അവിടെനിന്നുള്ള
ആയിരം കുടുംബങ്ങളെങ്കിലും ഉണ്ടെന്നാണു കണക്ക്. അമേരിക്കയില്‍ കോളേജ് അധ്യാപകര്‍,
ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി ആറും ഏഴും ഗ്യാസ്
സ്റ്റേഷനുകള്‍ സ്വന്തമായുള്ള വ്യവസായപ്രമുഖര്‍ വരെ ഇക്കൂട്ടത്തില്‍ പെടും.
അവിടെയല്ലെങ്കിലും ഈ ഗ്രാമത്തില്‍ മനസു നിറയെ സമ്പന്നനായ ഒരു കൈപ്പുഴക്കാരനാണ്
`ഇ-മലയാളി' യുടെ ഇന്നത്തെ അതിഥി - അമ്പത്തേഴുകാരനായ മാത്യു
സ്റ്റീഫന്‍.
അപ്പര്കുട്ടനാടിനു നടുവില്‍ കരിമീന്‍ തത്തിക്കളിക്കുന്ന
മീനച്ചിലാറും പെണ്ണാറും കൈപ്പുഴയാറും പുളകംകൊള്ളിക്കുന്ന ഗ്രാമങ്ങളാണ് കല്ലറയും
നീണ്ടൂരും കൈപ്പുഴയും. അമേരിക്കക്കാര്‍ അവധിക്കു വന്നാല്‍ ഒത്തുകൂടുന്ന സ്റ്റാര്‍
ഹോട്ടലും അവരുടെ കൊച്ചുമക്കള്‍ അഡ്മിഷനു കാത്തു നില്ക്കുന്ന റസിഡന്‍ഷ്യല്‍
സ്കൂളും വിശുദ്ധ പദവിയിലേക്കുള്ള വഴിത്താരയില്‍ എത്തിപ്പെട്ട സാത്വികരായ വൈദികരും
അവര്‍ സ്ഥാപിച്ച കന്യാസ്ത്രീ മഠങ്ങളും ഈ ഗ്രാമങ്ങളുടെ വിശുദ്ധിയിലെ
പൊന്‍തൂവലുകളാണ്. ഏറ്റവുമൊടുവില്‍ ഒറ്റയാള്‍പട്ടാളമായി മത്തച്ചന് എന്ന മാത്യു
സ്റ്റീഫനും.
ഷിക്കാഗോയില്‍ കുടിയേറിയ മലയാളികള്‍ നാട്ടിലേക്കയയ്ക്കുന്ന
ഡോളര്‍ കുമിഞ്ഞുകൂടുകയും അതില്‍ ചെറിയൊരു ഭാഗം ഉപയോഗിച്ച് മഹാസൗധങ്ങള്‍
കെട്ടിപ്പടുക്കുകയും ചെയ്യുന്നതു കണ്ടാല്‍ ആരും അമ്പരന്നുപോകും. നമ്മുടെ പഴയ
എട്ടുകെട്ടുകളെ ഓര്‍മിപ്പിക്കുന്ന പടിപ്പുരകള്‍, പച്ചപ്പുല്മെത്തകല് അലുക്കിട്ട
അങ്കണങ്ങള്‍, നീണ്ട ഡ്രൈവ്-ഇന്‍, ഡ്രൈവ്്-ഔട്ടുകള്‍, വീട്ടില്‍നിന്നുതന്നെ
നിയന്ത്രിക്കാവുന്ന ഭീമാകാരമായ കാസ്റ്റ് അയണ്‍ ഗേറ്റുകള്‍...ഇതൊക്കെക്കണ്ടാല്‍
നൂറ്റാണ്ടുകള്‍ക്കു മുമ്പ് അമേരിക്കയില്‍ കുടിയേറിയ ഡച്ചുകാരും അയര്‍ലന്‍ഡുകാരും
തീര്‍ത്ത കൊട്ടാരക്കെട്ടുകള്‍ ഓര്‍ത്തുപോകും.
കല്ലറ, നീണ്ടൂര്‍, കൈപ്പുഴ
മേഖല ക്നാനായ കത്തോലിക്കാ സഭാംഗങ്ങളുടെ കേന്ദ്രമാണ്. ഷിക്കാഗോയിലെ മലയാളി
ക്രിസ്ത്യാനികളില്‍ നല്ലൊരുപങ്കും അവര്‍ തന്നെ. വിദേശത്ത് എവിടെങ്കിലും
ആരെങ്കിലും ജോലി ചെയ്യാത്ത ഒരു കുടുംബം പോലും ഈ അപ്പര്‍ കുട്ടനാട് മേഖലയില്‍ ഇല്ല
തന്നെ. ഗള്‍ഫ്, യു.എസ്, കാനഡ, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്
എന്നിങ്ങനെ. ധാരാളം പേര് ഇപ്പോള്‍ ഇറ്റലിയിലുമുണ്ട്. ഇപ്പോഴും
പൊയ്ക്കൊണ്ടിരിക്കുന്നു. വലിയ വീടുകളില്‍ മിക്കതും അടച്ചുപൂട്ടി കിടക്കുകയാണ്.
പലതിലും നോട്ടക്കാര്‍ താമസിക്കുന്നു. അപൂര്‍വ്വം ചില വീടുകളില്‍ വൃദ്ധരായ
മാതാപിതാക്കളുമുണ്ട്.
മാത്യു നാട്ടാര്‍ക്കെല്ലാം പ്രിയങ്കരനാകാന്‍ ഒരു
കാരണമുണ്ട്. ഏറ്റവുമധികം പേര്‍ക്ക് അപൂര്‍വരക്തം ദാനംചെയ്ത് റിക്കാര്‍ഡിട്ട
ആളെന്ന നിലയില്‍ അദ്ദേഹത്തെ ഡല്‍ഹിയില്‍ ക്ഷണിച്ചുവരുത്തി ദേശീയപുരസ്കാരം നല്കി
ആദരിച്ചത് 2002 ജൂണിലാണ്. മാത്യുവിന്റെ രക്തം അത്യപൂര്‍വമായ എബി നെഗറ്റീവ് ആണ്.
ഇതിനകം 102 പേര്‍ക്ക് ദാനംചെയ്തുകഴിഞ്ഞു. 57 എത്തിയതിനാല്‍ മക്കളില്‍ അതേ
ഗ്രൂപ്പുള്ള മകന് സെല്‍ബിന്‍ ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. ``ഈ
അവാര്‍ഡ് ഒരു കോട്ടയംകാരനു നല്കുന്നതില് ഞാന്‍ അഭിമാനിക്കുന്നു'' - അവാര്‍ഡ്
സമ്മാനിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാരിന്റെ ഹെല്‍ത്ത് സെക്രട്ടറിയും ചിറക്കടവു
സ്വദേശിയുമായ എ.ജെ. കുര്യന് ഐ.എ.എസ്. മാത്യുവിനോടു പറഞ്ഞു. കുര്യനിപ്പോള്‍
കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ജോയിന്റ് സെക്രട്ടറിയാണ്.
എട്ടു
സെന്റില്‍ ഒരു കൊച്ചുവീട്ടില്‍ അതിരമ്പുഴയ്ക്കടുത്ത ശ്രീകണ്ഠമലത്തു തുടങ്ങിയ
ജീവിതമാണു മാത്യുവിന്റേത്. നല്ലൊരു വീടും കുട്ടനാടിനു നടുവില്‍ പന്ത്രണ്ടേക്കര്‍
സ്ഥലവും ഇന്‍ഡിക്ക കാറുമൊക്കെ വന്നതു പിന്നാമ്പുറം. അതിനു പിന്നില്‍ എന്നും
പ്രചോദനവും കൈത്താങ്ങുമായിരുന്നത് ജര്‍മനിയില്‍ ഗീസന്‍ സര്‍വകലാശാലയില്‍ പോയി
കുട്ടനാട്ടിലെ കൃഷിക്കാര്‍ക്ക് എന്നും തലവേദനയായ കുളവാഴയെക്കുറിച്ചു ഗവേഷണം നടത്തി
ഡോക്ടറേറ്റ് നേടിയ മാത്യു മൂഴിയിലാണെന്ന് മത്തച്ചന് കൃതജ്ഞതയോടെ
ഓര്‍മിക്കുന്നു.
ഡോ. മൂഴിയില്‍, ഭാര്യ ലീലാമണിയുമൊത്ത് ജനിച്ച നാട്ടില്‍
മടങ്ങിവന്ന് ഒരു കൃഷിത്തോട്ടം തുടങ്ങിയ കാലത്താണ് ആ സൗഹൃദം ആരംഭിക്കുന്നത്.
കുടിവെള്ളമില്ലാതെ പൊറുതിമുട്ടുന്ന സ്വന്തം ഗ്രാമവാസികള്‍ക്കു വെള്ളമെത്തിക്കാന്‍
മൂഴിയില്‍ ഒരു പദ്ധതി രൂപകല്പന ചെയ്തു. പൈപ്പിട്ടു, ടാങ്ക് പണിതു, ജലസ്രോതസ്
കണ്ടുപിടിച്ചു. പദ്ധതിയുടെ നടത്തിപ്പുകാരനെന്ന നിലയില്‍ തന്റെ പെട്ടി ഓട്ടോയുമായി
മാത്യു നാടുനീളെ ഓടി. കേസും പുക്കാറുമൊക്കെയായെങ്കിലും ഇന്നും അവിടെ കുടിവെള്ളം
മുട്ടിയിട്ടില്ല.
കൃഷിയും പശുവളര്‍ത്തലുമാണ് മാത്യുവിന്റെ പ്രിയപ്പെട്ട
ഹോബികള്‍. ബാങ്കില്‍നിന്നു ലോണെടുത്ത് 12 പശുക്കളെ വാങ്ങി. ആറെണ്ണത്തിന്
കുളമ്പുരോഗം വന്നു കഥകഴിഞ്ഞപ്പോള്‍ കടം വീട്ടാനായി ബാക്കി പശുക്കളെ
ഇറച്ചിവിലയ്ക്കു വിറ്റു. വീടും കുടിയിടവും അങ്ങനെതന്നെ കൈമാറി. ബാക്കി വന്ന
ഒരുലക്ഷം രൂപയുമായി കൈപ്പുഴയിലേക്കു മാറിത്താമസിച്ചു.
ഭൂമിയുടെ ഉപ്പ്
എന്നു കേട്ടിട്ടില്ലേ. അതാണു മാത്യു. ഭൂമിയെ പ്രണയിച്ചാല്‍ അതൊരിക്കലും ചതിക്കില്ല.
മിച്ചമുള്ള ഒരുലക്ഷം രൂപകൊണ്ട് പെണ്ണാര്‍ തോടിന്റെ കരയില്‍ പത്തേക്കര്‍ ഭൂമി
വാങ്ങി. പക്ഷേ, ഒരു പ്രശ്നം - അവിടെ എത്തിപ്പെടണമെങ്കില്‍ വരമ്പിലൂടെ ഒന്നര
മണിക്കൂര്‍ നടക്കണം. അല്ലെങ്കില്‍ തോട്ടിലൂടെ വള്ളത്തില്‍ പോകണം. പക്ഷേ, മാത്യു
വിട്ടുകൊടുത്തില്ല. കാടും പടലും വെട്ടിത്തെളിച്ച് വരമ്പുനിറയെ തെങ്ങിന്‍തൈ വച്ചു.
ഒരുദിവസം വയലോരത്തു നടക്കുന്നതിനിടെ കൊച്ചിയില്‍നിന്നുള്ള ഗള്‍ഫ്
എന്‍ജിനീയര്‍മാരുടെ ഒരുസംഘം ബോട്ടില്‍ വന്നിറങ്ങി. അവര്‍ക്ക് അമ്പതേക്കര്‍ വയല്‍
വേണം. ബജറ്റ് ഏക്കറിന് പരമാവധി ഒന്നര ലക്ഷം രൂപ. മാത്യു തന്റെ പത്തേക്കര്‍ കൈയോടെ
പതിനഞ്ചു ലക്ഷത്തിനു കൈമാറി. ബാക്കി സ്ഥലംകൂടി കബൂലാക്കിക്കൊടുത്തു.
ഒടുവിലായപ്പോള്‍ ഏക്കറിന് ഒരുലക്ഷം രൂപവരെ വിലകൊടുക്കേണ്ടിവന്നു.
പെട്ടിഓട്ടോയുമായി നാടുനന്നാക്കാനിറങ്ങി പഴികേള്‍ക്കുകയും കേസില്‍ കുടുങ്ങുകയും
ചെയ്ത മാത്യു ഒരര്‍ത്ഥത്തില്‍ അങ്ങനെ കോടീശ്വരനായി.
(തുടരും)
ചമയങ്ങളില്ലാതെ മാത്യു സ്റ്റീഫന്‍
മാത്യുവിന്റെ `മെന്റര്‍` ഡോ. മാത്യു മൂഴിയില്‍.
കൈപ്പുഴയില്‍ ഒരു മണിമന്ദിരത്തിന്റെ ഡ്രൈവ്-ഇന്‍.
കൈപ്പുഴയിലെ മാര്‍ മാക്കില്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍.
പൊതുപ്രവര്ത്തകന് ഉമാനന്ദനും വീട്ടമ്മ മേരിയുമൊത്ത്
പടിഞ്ഞാറേക്കുടിലില്‍ ഐപ്പ് മുന്‍കൈയെടുത്തു നിര്‍മിച്ച പാലം. സമീപം ഇടതു നേതാവ് പി.എന്‍. രാജപ്പന്.
ചോഴിയപ്പാറ പാടശേഖരത്തിലേക്ക്.
ഡല്‍ഹിയില്‍. ഹെല്‍ത്ത് സെക്രട്ടറി എ.ജെ. കുര്യനില്‍ നിന്ന്അവാര്ഡ്വാങ്ങുന്നു
ഇതാണു കുട്ടനാട്-നെല്ലും തെങ്ങും തോടും താമരക്കാക്കയുമുള്ള പാടങ്ങള്‍.
കുടുംബം: മാത്യു, സെല്‍ബിന്‍. സെപ്റ്റ, സെബിന്, ഏലിയാമ്മ