ഇന്ത്യൻ ടൂറിസത്തിലെ സുവർണ ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂർ മനോഹരമായൊരു മലയോര പട്ടണമാണ്. പച്ചക്കറികളും പൂക്കളും മറ്റുകൃഷികളും ഒക്കെയായി ഒതുങ്ങിക്കൂടുമ്പോഴും ഈ നാടിന് ഒരു പ്രത്യേക ഭംഗിയുണ്ട്.
സഞ്ചാരികള്‍ക്ക് കാന്തല്ലൂരിനെ അറിയുവാനും പരിചയപ്പെടുവാനും സഫാരി നടത്തുവാനും അവസരം നല്കുന്ന കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന്‍റെ രണ്ടാം എഡിഷൻ മേയ് ഏഴുമുതല്‍ 12 വരെ നടക്കുന്നു. വേനലിലും തണുപ്പ് നിറഞ്ഞ കാലാവസ്ഥയുള്ള കാന്തല്ലൂർ സന്ദർശിക്കാൻ സഞ്ചാരികള്‍ക്ക് ഒരു കാരണം കൂടിയാണ് ഈ ഫെസ്റ്റ്.
കാന്തല്ലൂർ പഞ്ചായത്ത്, റിസോർട്ട് ആൻഡ് ഹോം സ്റ്റേ അസോസിയേഷൻ, അഗ്രികള്‍ച്ചറല്‍ ആൻഡ് റൂറല്‍ ടൂറിസം സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ പയസ് നഗറില് നടത്തുന്ന കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ സമ്ബന്നമാണ്. മെഗാഷോകള്‍, നൂറിലേറെ വാണിജ്യ, വിപണന കേന്ദ്രങ്ങള്‍, സർക്കാർ സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാർക്ക്, നാടൻകലാപരിപാടികള്‍, ഫുഡ് കോർട്ടുകള്‍ തുടങ്ങിയവ ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കും.
പ്രദേശത്തെ 49 വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദർശിക്കാനുള്ള പാക്കേജാണ് കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് മുന്നോട്ടുവയ്ക്കുന്നത്. 20 കിലോമീറ്റർ സൈറ്റ് സഫാരി, ഓഫ് റോഡ് സഫാരി എന്നിവയും സന്ദർശകർക്കായി ഒരുക്കും.
ട്രൈബല്‍ ഫുഡ് കോർട്ടും ട്രൈബല്‍ ഡാൻസും ഫെസ്റ്റിന്‍റെ മറ്റ് പ്രത്യേകതകളാണ്. ഒരാള്‍ക്ക് 20 രൂപയാണ് പ്രവേശന ഫീസ്.