ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കു നേരെ ഹിന്ദു ദേശീയ വാദികൾ നടത്തുന്ന പീഡനത്തെ യുണൈറ്റഡ് മെതോഡിസ്റ്റ് ചർച്ചിന്റെ (യു എം സി) പൊതു സമ്മേളനം അപലപിച്ചു. ഇന്ത്യയെ ആശങ്ക ഉയരുന്ന രാജ്യങ്ങളിൽ ഒന്നായി സി പി സി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നരേന്ദ്ര മോദി ഭരണകൂടത്തിനു കീഴിൽ ക്രിസ്ത്യാനികൾക്കു നേരെയുള്ള പീഡനം നിരന്തരം ഉയർന്നു വരുന്നത് കണക്കിലെടുത്താണ് സമ്മേളനം ഈ പ്രമേയം അംഗീകരിച്ചത്. പ്രമേയത്തിൽ മണിപ്പൂരിലെ ക്രിസ്ത്യാനികൾക്കു നേരെ നടന്ന അതിക്രമങ്ങൾ എടുത്തു പറയുന്നുണ്ട്. മോദി ഭരണകൂടം കരുതിക്കൂട്ടി അനങ്ങാതിരുന്നതു മൂലം അതു വഷളായി.നൂറു കണക്കിന് പള്ളികൾ കത്തിച്ചു. നൂറു കണക്കിനാളുകൾ കൊല്ലപ്പെട്ടു.
ഡൽഹി ആസ്ഥാനമായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കനുസരിച്ചു 2023ൽ ക്രൈസ്തവർക്കു നേരെ ഇന്ത്യയിൽ 720 ആക്രമണങ്ങൾ ഉണ്ടായി. 2014ൽ മോദി അധികാരമേറ്റ വർഷം അത് 127 മാത്രമായിരുന്നു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് നൽകുന്ന കണക്കനുസരിച്ചു 2022ൽ 1,198 ആക്രമണങ്ങൾ ഉണ്ടായി. 2021ലെ 761ൽ നിന്നുള്ള കുതിച്ചു ചാട്ടമായിരുന്നു അത്. കഴിഞ്ഞ വർഷത്തെ പീഢക രാജ്യങ്ങളുടെ പട്ടികയിൽ ഇന്റർനാഷനൽ ക്രിസ്ത്യൻ കൺസേൺ ഇന്ത്യക്കു നൽകുന്നത് മൂന്നാം സ്ഥാനമാണ്.
യു എം സി അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രൊട്ടസ്റ്റന്റ് സഭയാണ്. അഞ്ചു മില്യൺ സഭാ വിശ്വാസികളുടെ പിന്തുണ യുഎസിലും 10 മില്യൺ ആഗോളമായും ഉണ്ട്. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കു നേരെ ചരിത്രപരമായ വിമർശനമാണ് സഭയുടെ പ്രമേയം.
ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ജാവേദ് പറഞ്ഞു: "യുണൈറ്റഡ് മെതോഡിസ്റ് സഭയിലെ നമ്മുടെ സഹോദരന്മാരുടെയും സഹോദരിമാരുടെയും ധാർമികമായി വ്യക്തമായ കാഴ്ചപ്പാടിനെ ഞങ്ങൾ പ്രകീർത്തിക്കുന്നു. ഹിന്ദു ദേശീയ വാദികളുടെ അക്രമത്തിനെതിരെ അവർ നടത്തിയ പ്രസ്താവന ലോകത്തിനു തന്നെയുള്ള സുവ്യക്തമായ സന്ദേശമാണ്. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത് എവിടെ ആയാലും അത് മാനവരാശിയോട് തന്നെയുള്ള അതിക്രമമാണ്."
മാധ്യമ പ്രവർത്തകൻ പീറ്റർ ഫ്രയ്ഡ്രിച് പറഞ്ഞു: യു എം സിയുടെ ഈ സന്ദേശം ദൈവത്തിന്റെ പ്രേരണയാണ്. അവർ കാട്ടിയ മാതൃക മറ്റു സഭകളും പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നു."
യു എം സി ഈ അതിക്രമങ്ങൾ കണ്ടു കൈയും കെട്ടി നോക്കി നിൽക്കില്ലെന്നു റെവറൻഡ് നീൽ ക്രിസ്റ്റി പറഞ്ഞു.
UMC flays persecution of Christians in India