25 വർഷത്തോളമായി പ്രധാനമന്ത്രിയും പ്രസിഡന്റുമായി റഷ്യയെ ഭരിച്ചുകൊണ്ടിരിക്കുന്ന വ്ലാഡിമർ പുടിൻ വീണ്ടും അധികാരക്കസേരയിൽ സ്ഥാനമുറപ്പിച്ചു. സർക്കാർ ആസ്ഥാനമായ ക്രേംലിനിൽ ആണ് സത്യപ്രതീജ്ഞയും സ്ഥാനാരോഹണ ചടങ്ങുകളും നടന്നത്. ആഡംബര വാഹവ്യൂഹത്തിന്റെ അകമ്പടിയോടെ പരമ്പരാഗത ശൈലിയിൽ വന്ന് സെന്റ് ആൻഡ്രൂ ഹാളിലെത്തിയാണ് പുടിൻ വീണ്ടും സത്യപ്രതിജ്ഞ നടത്തിയത്.
രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പുട്ടിൻ 1999-ലാണ് ആദ്യമായി റഷ്യയുടെ പ്രധാനമന്ത്രിയായത്. തുടർന്നു പ്രസിഡന്റും വീണ്ടും പ്രധാനമന്ത്രിയുമായി. 2012-ൽ വീണ്ടും പ്രസിഡന്റായി. 2020-ൽ സ്വയം കൊണ്ടുവന്ന നിയമ പ്രകാരം ഇനി പുടിന് 2036 വരെ അധികാരത്തിൽ ഇരിക്കാനുള്ള അവകാശമുണ്ട്.
അലക്സി നവൽനി ആയിരുന്നു പുടിന്റെ ശക്തനായ രാഷ്ട്രീയ എതിരാളി. എന്നാൽ ഈയിടെ ആർട്ടിക്ക് മേഖലയിലെ ജയിലിൽ കഴിയവേ നവൽനിയുടെ പെട്ടെന്നുണ്ടായ മരണത്തോടെ പുടിന് ഏറെക്കുറെ എതിരാളികൾ ആരും ഇല്ലാത്ത അവസ്ഥയായി. മാർച്ചിൽ നടന്ന വോട്ടെടുപ്പിൽ 87% വോട്ടുകൾ നേടിയാണ് പുടിൻ ജയിച്ചത്.
സുതാര്യമല്ലാത്ത തിരഞ്ഞെടുപ്പാണ് നടന്നതെന്ന് ആരോപിച്ച് യുഎസ്സും, യുകെയും, കാനഡയും, മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ചടങ്ങിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയച്ചിരുന്നില്ല. പുട്ടിൻ കൊലപാതകിയും നുണയനുമാണെന്നും, പുടിന്റെ ഭരണം ഉടൻ അവസാനിച്ച് സത്യം പുലരുമെന്നും നവൽനിയുടെ ഭാര്യ യൂലിയ ഇന്നലെ പ്രതികരിച്ചു.