മ്യാന്മാർ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും അരലക്ഷത്തോളം ആളുകൾ വ്യാജ ആധാർക്കാർഡുമായി കേരളത്തിൽ കഴിയുന്നു എന്ന് മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പൂർ അസമിലെ മധുപുർ, നൗഗാവ് കേരളത്തിലെ പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആധാർ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി വ്യാജ ആധാർ നിർമ്മിച്ചതായാണ് കണ്ടെത്തൽ നടത്തിയിട്ടുള്ളത്.
ഇന്ത്യക്കാരായ കുറ്റവാളികൾ രാജ്യം വിട്ട് പോകുന്നതിനും, അഭയാർഥികൾ ഇന്ത്യയിൽ തങ്ങുന്നതിനും ഇത്തരം വ്യാജ രേഖകൾ ഉപയോഗിക്കുന്നുണ്ട്. പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ മാർക്കറ്റിൽ ഇത്തരത്തിൽ ഒരേ ആളുടെ ഫോട്ടോയിൽ വിവിധ ആധാർകാർഡ് നൽകുന്ന സ്ഥാപനങ്ങളും ഉള്ളതായി വിവരമുണ്ട്.
ഫെബ്രുവരിയിൽ മലപ്പുറം തൃപ്രങ്ങോട്ടെ അക്ഷയ സെന്ററിലെ ഓൺലൈൻ ആധാർ സംവിധാനത്തിൽ ഇത്തരത്തിൽ നുഴഞ്ഞ് കയറ്റം നടത്തി വ്യാജ ആധാർ നിർമ്മിച്ചതായി കേന്ദ്ര ഏജൻസി റിപ്പോർട്ട് ചെയ്തു.
മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ അതിർത്തി രക്ഷാസേനയുടെ നിരീക്ഷണവും കേരളം അടങ്ങുന്ന തീരദേശ സംസ്ഥാനങ്ങളിൽ കോസ്റ്റൽ ഗാർഡുകളുടെ നിരീക്ഷണവും ശക്തമാക്കി. വ്യാജ ആധാർക്കാർഡ് വഴി അന്യരാജ്യങ്ങളിൽ നിന്നുള്ളവർ കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം നടത്തുന്നതായി കേന്ദ്ര രഹസ്യന്വേഷണ ഏജൻസികൾ ഒരുവർഷം മുന്നേ തന്നെ റിപ്പോർട്ടുകൾ നൽകിയിരുന്നു.