ചെമ്മാനം പോലെ അഴകുള്ള മുഖവും, നക്ഷത്ര ദ്യുതിയുള്ള കണ്ണുകളും, സൗമ്യമായ ഗമനങ്ങളും കൊണ്ട് അമേരിക്കയിലെ മലയാള സമൂഹത്തെ അഭിമാനിക്കാന്‍ വകയുള്ളവരാക്കിയ ജോയി ചെമ്മാച്ചേല്‍ 'ജോയി' എന്ന ഭാവത്തെ പ്രസരിപ്പിക്കുന്ന ധ്രുവനക്ഷത്രമായി, ചെമ്മാന ശോഭയായി ഇനി നിലകൊള്ളും; അങ്ങനെ വിചാരിച്ചാശ്വാസം കൊള്ളാനാണ് നൊമ്പരം നീറ്റുന്ന മനസ്സ് നമ്മോട് മന്ത്രിക്കുന്നത്. ആ ചെറുപ്പക്കാരന്, അതല്ലെങ്കില്‍ പിന്നെന്തിനാണ് ഇത്ര പെട്ടന്ന് വെള്ളിടി പോലുള്ള മാലാഖായുടെ ചിറകേറി അകലേയ്ക്ക് പറന്നത്?
അതേ; ജോയീ ചെമ്മാച്ചേലാണ് ഇനി മുതല്‍ അമേരിക്കയിലെ മലയാളികള്‍ കാണുന്ന ചെമ്മാനത്തുണ്ടാകുക, ധ്രുവനക്ഷത്രമായി ഈ മണ്ണിന് കുട പിടിയ്ക്കുന്ന ഗഗന സീമയിലുണ്ടാവുക.
ജോയി ചെമ്മാച്ചേല്‍, എഴുത്തിന്റെ ലോകത്തെ ഒരു രാപ്പാടിയായിരുന്നു; പകലിന്റെ സത്യങ്ങളെ രാനിലാഗീതമാക്കുന്ന പക്ഷി.
ജോയി ചെമ്മാച്ചേല്‍, അമേരിക്കന്‍ മലയാള ടെലവിഷന്‍ മാദ്ധ്യമ വീചികളിലെ ആറന്മുള
ക്കണ്ണാടിയായിരുന്നു, ആഴ്ച്ചവട്ടങ്ങളില് സ്വീകരണമുറികളിലെത്തുന്ന വാര്‍ത്താ വിശകലനങ്ങളിലൂടെ, ബിജു സക്കറിയാ ച്ഛായാഗ്രഹണം പകര്‍ന്ന സ്ക്രീന്‍ പാളികളിലൂടെ.
ജോയീ ചെമ്മാച്ചേല്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഗൗതമബുദ്ധനായിരുന്നു, ഒരമ്മയുടെ കാരുണ്യ ഹൃദയത്തോടെ.
ജോയിചെമ്മാച്ചേല്‍, മണ്ണിനെ പൊന്നാക്കുന്ന കര്‍ഷക കലപ്പയേന്തിയ ബലരാമനായിരുന്നൂ നീണ്ടൂര്‍ ജെ എസ് ഫാമെന്ന കാര്‍ഷിക മണ്ണിലൂടെ.
ജോയി ചെമ്മാച്ചേല്‍, സംഘാടക മികവിന്റെ സൗമ്യ ദീപ്തിയായിരുന്നൂ, ഫൊക്കാനയിലും സാമൂഹ്യ സംഘടനകളിലും.
ജോയീ ചെമ്മാച്ചേല്‍, താര പരിവേഷം അണിയാന്‍ മടിച്ച അഭിനയ കലാകാരനുമായിരുന്നു...
അമേരിക്കന്‍ മലയാളികള്‍ക്ക് ജോയിചെമ്മാച്ചേലിനെക്കുറിച്ച് സകലകലാവല്ലഭന് എന്നല്ലാതൊന്നും പാറയാനില്ല. അകാല വിയോഗം വിധിയുടെ യുക്തിരാഹിത്യമെങ്കിലും ജോയിയെ കാണാനിനി നാം ചെമ്മാനം നോക്കുക.