ശബരിമലയില്‍ പത്തുവയസ്സുമുതല്‍ 50
വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവേശന നിയന്ത്രണം
ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന ലിംഗസമത്വത്തിന്റെ ലംഘനമാണെന്നാരോപിച്ചു
യങ് ലയേഴ്സ് അസോസിയേഷന് എന്ന സംഘടന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച
ഹര്ജിയിന്മേലുള്ള വാദം നടന്നുവരുകയാണല്ലോ. ലിംഗസമത്വം സംബന്ധിച്ച
പ്രതിപാദന വ്യവസ്ഥകളല്ല മറിച്ചു ഭാരതീയ സംസ്കൃതിയുടെ കേദാരഭൂമികയായ
ക്ഷേത്രങ്ങളെ നശിപ്പിക്കുകയെന്ന നിഗൂഡ്ഡ ലക്ഷ്യമാണ്
ഹര്‍ജിക്കാര്‍ക്കുള്ളത്, അവരുടെ അഭിഭാഷകര്‍ ഉന്നയിച്ച പ്രാരംഭവാദങ്ങള്
അതു കൂടുതല്‍ വ്യക്തമാക്കുന്നു.
നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പത്തില് യോഗമുദ്രയില്‍ ആസനസ്ഥനായിരിക്കുന്ന
അയ്യപ്പനെ കാണാനെത്തുന്ന ഓരോ ഭക്തനും കഠിനമായ വൃതാനുഷ്ടാനത്തിലൂടെ സ്വയം
അയ്യപ്പന്മാരായി മനസാന്തരപ്പെടുകയാണ് പതിവ്, ഭക്തനും ദൈവവും ഏകമാണെന്നു
ബോധ്യപ്പെടുന്ന ദര്‍ശനസായൂജ്യവും അനുഭൂതിയും സമാനതകളില്ലാത്തതാണ്. ഈ
രീതിയില്‍ ഈശ്വരസങ്കല്പം പുലരുന്ന മറ്റൊരു ദേവസ്ഥാനം മറ്റെവിടെയും ഉള്ളതായി
അറിയില്ല.
സ്ത്രീകള്‍ക്കാകെ പ്രവേശനം നിഷേധിച്ചിട്ടില്ലാത്ത ഈ കാനനക്ഷേത്രത്തില്‍
കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി അനുവര്‍ത്തിച്ചുവരുന്ന ആചാരത്തെ ചോദ്യംചെയ്ത്
ഒരു സ്ത്രീവിശ്വാസിയും നാളിതുവരെ രംഗത്തുവരാതിരിക്കുകയും ഒരു
മുസ്ലിംനാമധാരിയായ അഭ്യഭാഷകന് ഹിന്ദുസ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി
മുന്നിട്ടിറങ്ങിയിരിക്കുന്നതും ദുരുപദിഷ്ടമാണ്. ജാതിയോ മതമോ ഭാഷയോ
തടസ്സമാകാതെ തെക്കേഇന്ത്യയിലെ മുഴുവന്‍ ഭക്തജനങ്ങളെയും ഒന്നിപ്പിക്കുന്ന ഈ
സങ്കേതത്തെ തീവച്ചു നശിപ്പിക്കാനും പൂങ്കാവനത്തില്‍ അധിനിവേശം നടത്താനും
നടന്നിട്ടുള്ള നീക്കങ്ങളുടെ തുടര്‍ച്ചയാണോ ഈ വ്യവഹാരമെന്നും വിശ്വാസികള്‍
ബലമായി സംശയിക്കുന്നു.
സനാതനധര്‍മ്മ സങ്കല്‍പ്പങ്ങള്‍ ഏകമായ ശ്രുതി ദര്‍ശനത്തിലും വ്യത്യസ്തമായ
സ്മൃതിസഞ്ചയങ്ങളിലും അധിഷ്ടിതമാണ്. ക്ഷേത്രങ്ങളിലെ ദേവതാസങ്കല്പങ്ങളും
ആചാരാനുഷ്ടാനങ്ങളും കാലവും ദേശവുമനുസരിച്ചുള്ള മാറ്റത്തിനുവിധേയമാകുന്ന
സ്മൃതികളില്‍ നിക്ഷിപ്തമാണ്. യുക്തിഭദ്രമായ നവീകരണങ്ങള്‍ ഹൈന്ദവ
ആചാരാനുഷ്ടാനങ്ങളില്‍ പലകാലങ്ങളിലായി നടന്നിട്ടുണ്ട്. അതേപോലെ ശബരിമലയില്‍
ആര്ത്തവകാലികളായ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദനീയമാണോയെന്ന ആവശ്യം
വിശ്വാസികളില്‍നിന്നുതന്നെ തുടങ്ങേണ്ടതും വിദ്യുദ്സദസ്സുകളും
വേദപണ്ഡിതന്മാരും സന്യാസിപ്രമുഖരും ഹൈന്ദവസംഘടന പ്രതിനിധികളും
ഉള്‍പ്പെടുന്ന സദസ്സുകളിലൂടെ തീര്പ്പുകല്പിക്കേണ്ടതുമാണ്. ജനസംഖ്യയുടെ
എണ്പതു ശതമാനം വരുന്ന ഹിന്ദുക്കളുടെ മതവിശ്വാസങ്ങള്‍ക്കു യാതൊരു പ്രത്യേക
സംരക്ഷണവും ഉറപ്പുവരുത്താത്തതും ന്യുനപക്ഷങ്ങള്‍ക്കു സവിശേഷമായ പല
അവകാശങ്ങളും നല്കി സംരക്ഷിക്കുന്നതുമായ സര്‍ക്കാരുകളും അവര്‍
നിയന്ത്രിക്കുന്ന കോടതികളും ഹിന്ദുവിശ്വാസങ്ങളില്‍ മാത്രം നടത്തുന്ന
കടന്നുകയറ്റമായി ഈ നീക്കത്തെ സാധാരണ ഹിന്ദു കാണുന്നു.
ശരിയത്തുനിയമങ്ങളിലൂടെയും കാനോന്‍ സംഹിതകളിലൂടെയും ഇതര മതവിശ്വാസങ്ങള്‍
സംരക്ഷിക്കപ്പെടുകയും അവയുടെ സ്വത്തുക്കള്‍ ഇന്ത്യയുടെ വ്യവസ്ഥാപിത
പരിശോധന സമ്പ്രദായത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു പൂര്‍ണമായും അതാതു
പൗരോഹിത്യത്തിന് സമര്‍പ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഹിന്ദുവിന്റെ
ആരാധനാലയങ്ങളില്‍ മാത്രം ആധിപത്യം സ്ഥാപിക്കാന്‍ അധികാരികള്‍ ശ്രമിച്ചാല്‍
അതു ആ സമൂഹത്തെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കു ആനയിക്കുമെന്നു കാണാന്‍
സാധിക്കാത്ത നിയമവ്യവസ്ഥക്കു നീതിയുക്തമാകാന്‍ കഴിയില്ല.
വീണ്ടും ഹര്‍ജിക്കാരുടെ ഭാഗത്തേക്ക് വന്നാല്‍ സ്ത്രീകളുടെ ആരാധനാ
സ്വാതന്ത്ര്യമാണ് അവരെ അലട്ടുന്ന മുഖ്യപ്രശനമെങ്കില് വൈദികചിന്താധാരയുടെ
വളര്‍ച്ചയുടെ പടവുകള്‍ പരിശോധിച്ചാല്‍ ഹിന്ദുസംകാരത്തിന്റെ ഭാഗമായി
ക്ഷേത്രങ്ങള്‍ ശക്തിപ്രാപിക്കുന്നതു നാലാം നൂറ്റാണ്ടോടെയാണ് അന്നുണ്ടായ
ക്ഷേത്രസമുച്ഛയങ്ങള് വിഭാവനം ചെയ്യുന്നത് അന്യമതങ്ങളിലുള്ളതുപോലുള്ള വെറും
ആരാധനാലയങ്ങളല്ല, വ്യത്യസ്ത മൂര്ത്തിസങ്കല്പങ്ങളുടെ പ്രഭാവം
ദര്‍ശിക്കുവാനുള്ള ദര്ശനകേന്ദ്രങ്ങള് കൂടിയാണ് ക്ഷേത്രങ്ങള്‍. ആരാധന
എവിടെയുമാകാമെങ്കില് ദര്‍ശനം സാന്നിധ്യമുള്ള സ്ഥാനങ്ങളില്‍ മാത്രമേ
നടക്കു. വ്യക്തികളെ കാണാന്‍ അനുമതി വേണ്ടതുപോലെ ദേവതാദര്ശനവും
ദേവഹിതമനുസരിച്ചുമാത്രം, സാധാരണബുദ്ധിക്കു ഗോചരമല്ലാത്ത ദേവഹിതമറിയാന്‍
താന്ത്രിക ശാസ്ത്രം വഴികാട്ടുന്നു. വിശ്വാസികള്‍ക്കുമാത്രം വിനിമയം
ചെയ്യപ്പെടാവുന്ന ദേവഹിതം ഭരണഘടനാ വിദഗ്ധരുടെ വ്യാഖ്യാനങ്ങളിലൂടെ
വിധികല്പിക്കാവുന്നതല്ല. അപ്പോള്‍ ആരാധന സ്വാതന്ത്ര്യം ദര്‍ശന വേദിയില്‍
പ്രസക്തമാകുന്നില്ല.
ലിംഗവിവേചനമാണ് അടുത്ത വിഷയമെങ്കില്‍ അംഗബലംകൊണ്ടു അഗ്രിമസ്ഥാനത്തു
നില്ക്കുന്ന ക്രിസ്തുമതത്തില്‍ കുമ്പസാരം കേള്‍ക്കുന്നതിനോ കുര്‍ബാന
നല്‍കുന്നതിനോ സ്ത്രീകളെ അനുവദിക്കുന്നില്ലായെന്നുള്ളത് ഭരണഘടനാ നിഷേധമായി
ആരും ഉയര്‍ത്തി കാട്ടുന്നില്ല. ഭാരതത്തിലുള്‍പ്പെടെ ലോകത്തെമ്പാടുമുള്ള
സുന്നി മുസ്ലിം പള്ളികളില്‍ സ്ത്രീകളെ അടുപ്പിക്കുകയില്ലയെന്നത്
ഇസ്ലാമിന്റെ ഇങ്കിതമായി അംഗീകരിച്ചു സ്ത്രീകളുടെ അവകാശത്തെ
റദ്ദുചെയ്യുന്നു.
അര്‍ദ്ധനാരീശ്വര സങ്കല്പത്തില് ശിവചൈതന്യത്തെ ആരാധിക്കുന്ന ഹിന്ദു,
നാരീപൂജയ്ക്കായി നാളുകള്‍ നീക്കിവയ്ക്കുന്ന ക്ഷേത്രവിശ്വാസം, ആറ്റുകാല്‍
ക്ഷേത്രത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ മാത്രം പൊങ്കാല
അര്‍പ്പിക്കുന്നതില്‍ യാതൊരു വിവേചനവും കാണാത്ത പുരുഷന് അതിനെ ഗിന്നസ്സ്
ബുക്കില്‍ സ്ഥാനംനല്കി ആദരിച്ച പാശ്ചാത്യനാട്, മണ്ണാറശാല പോലുള്ള
അമ്പലങ്ങളില്‍ മുഖ്യപൂജാരിയായി സ്ത്രീകള്‍മാത്രം തുടരുന്ന പാരമ്പര്യം,
ഇതൊക്കെ ആധുനിക ലിംഗ വൈരങ്ങള്‍ ജനിക്കുന്നതിനും മുന്‍പേ ആചാരങ്ങളായി
അംഗീകരിച്ചിരുന്ന ഹിന്ദു സംസ്കാരം എങ്ങനെയാണു സ്ത്രീ വിരുദ്ധമാകുന്നത്.
കോടതി പരിഗണിക്കുന്ന വിഷയങ്ങളില്‍ സാമാന്യ ഹിന്ദുവിനെ ഏറ്റവും
ആശങ്കപ്പെടുത്തുന്ന വിഷയം ശബരിമലയിലെ ആചാരങ്ങളിലെ പരിഷ്കരണം എന്ന
നിര്‍ദോഷകരമായ ആവശ്യത്തിലുടെ ഹൈന്ദവ ക്ഷേത്രങ്ങളെ പൊതു ഇടങ്ങളായി
പ്രഖ്യാപിക്കാനുള്ള ഗൂഢ നീക്കമാണ്. പാശ്ചാത്യാധിനിവേശങ്ങളും ഇസ്ലാമിക
പടയോട്ടങ്ങളും കിണഞ്ഞു ശ്രമിച്ചിട്ടും നശിപ്പിക്കാന്‍ കഴിയാത്ത
ഹിന്ദുസംസ്കാരത്തെയും ക്ഷേത്രങ്ങളെയും മതേതരമാക്കി സ്വന്തമാക്കാനുള്ള
ചിലരുടെ അതിമോഹമോ അത്യാര്ത്തിയോ ആകാം ,അതുമല്ലെങ്കില്‍ കാലക്രമത്തില്‍
എല്ലാ മതസ്ഥാപനങ്ങളെയും കൈപ്പിടിയിലൊതുക്കാമെന്ന വ്യാമോഹമാകാം.
കോടതിവിധികള്‍ നിയമവിധേയം മാത്രമായാല്‍ പോരാ നീതിനിഷ്ഠവുമാകണം.
പ്രപഞ്ച ധാതുവോ പ്രപഞ്ച മനസ്സോ ഏതാണ് മൗലികം ? തീരുമാനിക്കാന്‍ ബുദ്ധിയുടെ ഉപകരണങ്ങള്‍ ചിലപ്പോള്‍ മതിയാകില്ല.
(സുരേന്ദ്രന് നായര്‍)
കെ എച്ച് എന്‍ എ മുന്‍ പ്രസിഡന്റ്)