കൊച്ചി: മിശ്രവിവാഹിതരായ
യുവതികളെ തടവിലാക്കി പീഡിപ്പിക്കുന്നത് ഗൗരവതരമെന്ന് ഹൈക്കോടതി. ക്രിസ്ത്യാനിയെ
വിവാഹം കഴിച്ചതിന്റെ പേരില്‍ ഏറണാകുളം ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന
യോഗ കേന്ദ്രത്തില്‍ നിന്നും ക്രൂരമായ പീഡനം നേരിടേണ്ടിവന്നെന്ന് ചൂണ്ടിക്കാട്ടി
ആയുര്‍വേദ ഡോക്ടറായ യുവതി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കേസില്‍
യോഗ കേന്ദ്രത്തെ കക്ഷിചേര്‍ക്കാന്‍ ആവശ്യപ്പെട്ട കോടതി കേരളത്തില്‍ ഒരു ഗുര്‍മീത്
റാം റഹീം സിങ് വേണോയെന്നും ചോദിച്ചു. സംസ്ഥാനത്തെ സമാന സ്ഥാപനങ്ങളെക്കുറിച്ച്
കൂടുതല്‍ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അന്വേഷണം
നടക്കുന്നുണ്ടെന്നും കൂടുതലൊന്നും ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്
പറഞ്ഞെങ്കിലും വിയോജിപ്പ് കോടതി തള്ളി. ഇവരെ കക്ഷി ചേര്‍ക്കാനുള്ള അപേക്ഷ നല്കാന്
ഹര്ജിക്കാരന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
തൃശൂര്‍ സ്വദേശിനിയായ ആയുര്‍വേദ ഡോക്ടറും
ഭര്‍ത്താവുമാണ് യോഗാ കേന്ദ്രത്തില്‍ മിശ്രവിവാഹം ചെയ്തതിന്റെ പേരില്‍
പീഡിപ്പിക്കപ്പെട്ടു എന്നാരോപിച്ച് കോടതിയെ സമീപിച്ചത്. യോഗ കേന്ദ്രത്തിലെ
പീഡനങ്ങള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലവും യുവതി കോടതിയില്‍
സമര്‍പ്പിച്ചിരുന്നു.
22 ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് തന്നെ
മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് യുവതിയെ കോടതിയെ
അറിയിച്ചത്. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച യുവതിയെ അതില്‍ നിന്ന്
പിന്തിരിപ്പിക്കാന് വേണ്ടിയാണ് ബന്ധുക്കള്‍ അവിടെ എത്തിച്ചതെന്നാണ് യുവതി
ആരോപിക്കുന്നത്. യോഗാ കേന്ദ്രത്തില്‍ നിന്നും യുവതി രക്ഷപ്പെട്ട്
പോരുകയായിരുന്നു.
മിശ്രവിവാഹിതരായ പെണ്‍കുട്ടികളെയും മതം മാറിയവരെയുമാണ് ഇവിടെ
തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇത്തരത്തില്‍ 65 പേര് ഇവിടെ
കഴിയുന്നുണ്ടെന്നും യുവതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.