അര്‍ബുദമെന്ന വ്യാധി മരണത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന തിരിച്ചറിവാണ്, തന്നെ ഉപേക്ഷിച്ച പിതാവിന്റെ മുന്നില്‍ കൈനീട്ടാന്‍ അവളെ പ്രേരിപ്പിച്ചത്. ചികിത്സ കിട്ടിയില്ലെങ്കില്‍ ഞാന്‍ അധികനാള്‍ ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നെ രക്ഷിക്കില്ലേ ഡാഡീ അമ്മയുടെ ഫോണില്‍ പകര്‍ത്തിയ വിഡിയോയിലൂടെ അവള് കെഞ്ചി. 13 കാരിയായ സായ്ശ്രീയെ ചികിത്സിക്കാന്‍ അവളുടെ അച്ഛന്റെ കയ്യില്‍ പണമുണ്ടായിരുന്നു. അച്ഛന് തിരിഞ്ഞു നോക്കില്ലെന്നറിഞ്ഞിട്ടും ജീവിക്കാനുള്ള അതിയായ ആഗ്രഹത്തിലായിരിക്കും സായി അങ്ങനെയെല്ലാം പറഞ്ഞിട്ടുണ്ടാവുക. മെയ് 14 ഞായറാഴ്ച അവള് ഈ ലോകത്തോടു വിടപറയുമ്പോഴും ആ തേങ്ങലുകള്‍ ലോകത്തിന്റെ ഹൃദയത്തിലേക്ക് പടര്‍ന്നുകയറി. ഫോണുകളില്‍ നിന്ന്? ഫോണുകളിലേക്ക് ആ കണ്ണീര് പരന്നൊഴുകി.
അച്ഛന് ഷെട്ടി ശിവകുമാറും അമ്മ സുമശ്രീയും പിരിഞ്ഞു കഴിയുകയായിരുന്നു. അമ്മയോടു പിണക്കത്തിലാണെങ്കിലും അച്ഛന് തന്നോട് വാത്സല്യമാണെന്നായിരുന്നു സായ്ശ്രീ കരുതിയത്. 2016 ആഗസ്റ്റിലാണ് സായ്ശ്രീക്ക് മജ്ജയില്‍ കാന്‍സര്‍ പിടിപെട്ടത്. പിന്നീട് മരണം വരെ നീണ്ട ചികിത്സാകാലമായിരുന്നു അവള്‍ക്ക്. മജ്ജ മാറ്റിവെക്കല്‍ മാത്രമാണ് ഏക മാര്‍ഗമെന്നും അതിന് 30 ലക്ഷം ചെലവുവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ സുമ ശ്രീ തളര്‍ന്നു. മകളെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കാന്‍ കൈയ്യിലുള്ളതും കടം വാങ്ങിയതുമെല്ലാം സുമ ചെലവഴിച്ചു കഴിഞ്ഞിരുന്നു.
സായ്ശ്രീയെ ചികിത്സാക്കാന്‍ പണം തികയുന്നില്ലെന്നും വിദഗ്ധ ചികിത്സക്ക് സഹായിക്കണമെന്നുമാവശ്യപ്പെട്ട് സുമ ഭര്‍ത്താവിനെ വിളിച്ചു. അവളെ തന്റെയടുത്ത് എത്തിച്ചാല്‍ ചികിത്സിക്കാമെന്ന് അയാള്‍ പറഞ്ഞതനുസരിച്ച് അവര്‍ സായിയെ ഫെബ്രുവരി മാസത്തില്‍ അച്ഛന്റെ കൂടെ ബംഗളൂരുവിലാക്കി. വിദഗ്ധ ചികിത്സയല്ല, പതിവു മരുന്നുപോലും അയാള്‍ നല്കാന് തയാറായില്ല. അവള്‍ക്ക് വീണ്ടും പനിപിടിച്ച് തീരെ അവശയാണെന്ന് വിളിച്ചറിച്ചപ്പോള്‍ സുമ വിജയവാഡയിലേക്ക് കൊണ്ടുവരികയായിരുന്നു.