ചിന്നക്കനാല്‍: മൂന്നാറിലെ
പാപ്പാത്തിച്ചോലയില്‍ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ്
സ്ഥാപിച്ചു. അഞ്ചടി ഉയരത്തിലുള്ള മരക്കുരിശാണ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം
കുരിശുപൊളിച്ചു നീക്കിയ അതേസ്ഥലത്താണ് വീണ്ടും കുരിശു
സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, പുതിയ കുരിശുമായി ബന്ധമില്ലെന്ന്
സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന അറിയിച്ചു.
സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക
ആരാധനാലയവും കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ചിരുന്ന കുരിശും റവന്യു
അധികൃതര്‍ വ്യാഴാഴ്ച പൊളിച്ചുമാറ്റിയിരുന്നു. ഒരു ടണ്‍ ഭാരമുള്ള ഇരുമ്പു
കുരിശാണ് പൊളിച്ചുമാറ്റിയത്. തൃശൂര്‍ ആസ്ഥാനമായുള്ള പ്രാര്‍ഥനാ സംഘമാണു
സ്പിരിറ്റ് ഇന്‍ ജീസസ്. കുരിശു പൊളിച്ചതിനെതിരെ
മുഖ്യമന്ത്രിയില്‍നിന്നടക്കം വലിയ വിമര്‍ശനങ്ങളാണ് റവന്യൂസംഘം നേരിട്ടത്.
കലക്ടര്‍ ചിന്നക്കനാല്‍ വില്ലേജില്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍
നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷമായിരുന്നു നടപടി. ഇന്നലെ പുലര്‍ച്ചെ നാലരയ്ക്കു
40 അംഗ റവന്യു സംഘവും പൊലീസ്, ഭൂസംരക്ഷണസേന, അഗ്നിശമനസേന, ആരോഗ്യ വകുപ്പ്
ഉദ്യോഗസ്ഥരും ദേവികുളത്തുനിന്നാണു പുറപ്പെട്ടത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍
തടയാന്‍ വഴിയില്‍ വാന്‍ നിര്‍ത്തിയിട്ടും കുഴികള്‍ ഉണ്ടാക്കിയും തടസ്സം
സൃഷ്ടിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവ മാറ്റിയാണ്
ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
അതിനിടെ മൂന്നാറില്‍ മണ്ണുമാന്തിയുടെ ഉപയോഗത്തിനു നിരോധനമേര്‍പ്പെടുത്താന്‍
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു പ്രവര്‍ത്തനത്തിനും ഇനി
മണ്ണുമാന്തി ഉപയോഗിക്കാന്‍ പാടില്ലെന്നും യോഗത്തില്‍ തീരുമാനമായി.
പരിസ്ഥിതി ലോല പ്രദേശമായതിനാലാണ് മൂന്നാറില്‍ മണ്ണുമാന്തിക്കു
നിയന്ത്രണമേര്‍പ്പെടുത്തിയത്. ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട
വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി പിണറായി യോഗം
വിളിച്ചിരുന്നത്.