ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയ്ക്കു തമിഴകത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നിറകണ്ണുകളുമായി ചെന്നൈ മറീന ബീച്ചില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു മൂന്നു പതിറ്റാണ്ടോളം തമിഴ്നാട് രാഷ്ട്രീയത്തില്‍ തലയെടുപ്പോടെ നിന്ന പ്രിയനേതാവിന്റെ അന്ത്യകര്‍മങ്ങള്‍.
പൂര്‍ണ ഔദ്യോഗിക - സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ചെന്നൈ മറീന ബീച്ചില്‍ എംജിആര്‍ സ്മാരകത്തിനു തൊട്ടടുത്താണു ജയലളിതയുടെയും അന്ത്യവിശ്രമം. ജയലളിതയെ നിഴല്‍പോലെ പിന്തുടര്‍ന്ന തോഴി ശശികലയാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. പ്രിയപ്പെട്ട പച്ച നിറത്തിലുള്ള സില്‍ക്ക് സാരി അണിയിച്ച ജയലളിതയുടെ മൃതദേഹം ചന്ദനത്തടിയില്‍ നിര്‍മിച്ച പേടകത്തിലാണു സംസ്കാരസ്ഥലത്തേക്കു സംവഹിച്ചത്. ദേശീയപതാക പുതപ്പിച്ച മൃതദേഹത്തില്‍ ചുവപ്പും വെള്ളയും കലര്‍ന്ന പാര്‍ട്ടി പതാകയും പുതപ്പിച്ചിരുന്നു. മതാചാരപ്രകാരമുള്ള കര്‍മങ്ങള്‍ക്കു ശേഷം വൈകുന്നേരം ആറോടെ മൃതദേഹം സംസ്കരിച്ചു. പുരട്ചി തലൈവി അമ്മ എന്നു തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ ആയിരങ്ങള്‍ അലമുറയിട്ടു കരയുകയായിരുന്നു ഈ സമയമത്രയും.