തണ്ണീര്‍പ്പന്തല്‍ - എത്ര മനോഹരമായ പേര്. മലബാറില്‍ വഴിയാത്രക്കാര്‍ക്ക്
ദാഹശമനത്തിന് സൗജന്യമായി മോരു നല്‍കിയിരുന്ന അനേകം കേന്ദ്രങ്ങളിലൊന്ന്.
പക്ഷേ, പാലക്കാട്-കിനാശേരി-കൊല്ലംകോട് റോഡില്‍ അതൊരു സ്ഥിരം സ്ഥലപ്പേരായി.
ടൗണില്‍നിന്ന് പത്തു കിലോമീറ്റര്‍ അകലം. അവിടെ ബസിറങ്ങി മൂന്നു മിനിറ്റ്
നടന്നാല്‍ കനാല്‍ പാലം. പാലം കടന്ന് ഇടത്തേക്കു തിരിഞ്ഞാല്‍ ഒരു കൈവഴി. രണ്ടു
കിലോമീറ്റര്‍ നടന്നാല്‍ ഒ.വി. വിജയന് എന്ന വിശ്വമാനവന്‍ ശാശ്വത സ്മാരകം
ഉയരുന്ന തസ്രാക്.
തസ്രാക് ശരിക്കുള്ള ഗ്രാമമാണ്. "ഖസാക്' വിജയന്റെ
ഭാവനാസൃഷ്ടിയും. അവിടൊരു ഞാറ്റുപുരയില്‍ ഇളയ സഹോദരി ഒ.വി. ശാന്ത
നടത്തിയിരുന്ന ഏകാധ്യാപക വിദ്യാലയത്തില്‍ വിജയന് വന്നു
താമസിക്കാറുണ്ടായിരുന്നു. അന്നത്തെ അനുഭവങ്ങളാണ് രവി എന്ന അധ്യാപകന്റെ
ആത്മസംഘര്‍ഷങ്ങളുടെ കഥ - ഖസാക്കിന്റെ ഇതിഹാസം - ആയി 1969ല്‍
പുറത്തിറങ്ങിയത്.
""കഥ ഞാന്‍ ആദ്യം വായിക്കുന്നത് മാതൃഭൂമി
വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുമ്പോഴായിരുന്നു, പുസ്തകം വാങ്ങി
വീണ്ടും വായിച്ചു'' -തസ്രാക്കിനു തൊട്ടയല്പക്കത്തുള്ള കിനാശേരി ഗ്രാമത്തിലെ
രാക്കത്ത് എം. ഉണ്ണിക്കൃഷ്ണന് മാസ്റ്റര്‍ പറഞ്ഞു. അധ്യാപനകാലത്തെ രണ്ടു
സുഹൃത്തുക്കളെ സ്മാരകസമുച്ചയം കാണിക്കാന്‍ എത്തിയതായിരുന്നു മാസ്റ്റര്‍.
ആദ്യം "ഖസാക്' വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. പക്ഷേ, കാലാന്തരത്തില്‍
മലയാള സാഹിത്യത്തിലെ കൊടുങ്കാറ്റായി മാറി.
എഴുതി, തിരുത്തി 12
വര്‍ഷം കൊണ്ടാണുനോവല് പൂര്‍ത്തിയാക്കിയത.്
പുസ്തകംഇറങ്ങിയിട്ട്അരനൂറ്റാണ്ടും വിജയന് കടന്നുപോയിട്ടുപത്തുവര്ഷവുമായി.
കഥയും കഥാപാതങ്ങളും ഇന്നും എന്നുംജീവിക്കുന്നു.
രവിയും
അപ്പുക്കിളിയും തേവാരത്തു ശിവരാമന് നായരും മൊല്ലാക്കയും മൈമൂനയും
അറബിക്കുളവും നടമാടിയ ഖസാക് മലയാള നോവലിന്റെ റൊമാന്റിസിസത്തെയും
മോഡേണിസത്തെയും വേര്‍തിരിക്കുന്ന നെടുംതൂണായി മാറി. ഒരു മോഡേണ്‍ ക്ലാസിക്.
ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞു. ഇംഗ്ലീഷ്, ഫഞ്ച്, ജര്‍മന്‍ പതിപ്പുകളും ഇറങ്ങി.
ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിയതു വിജയന് തന്നെ.
വയലേലകളും
കരിമ്പനക്കൂട്ടങ്ങളും നിറഞ്ഞ വിളയന്‍ചാത്തന്നൂര്‍ എന്ന പാലക്കാടന്‍
ഗ്രാമത്തില്‍ ജനിച്ച ഓട്ടുപുലയ്ക്കല് വേലുക്കുട്ടി വിജയന് ഒരു എം.എസ്.പി
കോണ്‍സ്റ്റബിളിന്റെ മകനായിരുന്നു. വിക്ടോറിയ കോളജിലും മലബാര്‍
ക്രിസ്ത്യന്‍ കോളജിലും പഠിച്ചു, പഠിപ്പിച്ചു. മദ്രാസ് പ്രസിഡന്‍സി
കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. അധ്യാപനത്തിനു ശേഷം
ഡല്‍ഹിയിലേക്കു വണ്ടികയറി. അവിടെ ജേര്‍ണലിസ്റ്റായി, കാര്‍ട്ടൂണിസ്റ്റായി,
എഴുത്തുകാരനായി. "ഖസാക്' ഉള്‍പ്പെടെ ആറു നോവലുകള്‍. പുരസ്കാരങ്ങള്‍. ജനനം
1930. മരണം 2005.
""ശാന്ത എന്റെ സഹപ്രവര്‍ത്തകയായിരുന്നു. അവര്‍
കുമരപുരം ടി.ടി.ഐ (ടീച്ചേഴ്സ് ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്)യില്‍
ഹെഡ്മിസ്ട്രസ് ആയിരുന്നു; ഞാന്‍ ചിറ്റൂര്‍ ടി.ടി.ഐ.യിലും'' -ഉണ്ണിക്കൃഷ്ണന്
മാസ്റ്റര്‍ ഓര്‍മകള്‍ അയവിറക്കി. ശാന്തടീച്ചര്‍ കുമരപുരത്തു
താമസിച്ചിരുന്നപ്പോള്‍ ഞാന്‍ അവിടെ പോയി വിജയനെ കണ്ടു പരിചയപ്പെട്ടു.
പ്രസന്നനെങ്കിലും മുഖത്ത് ഇടയ്ക്കിടെ വിഷാദം പടരുന്നതു കണ്ടു. മുദുവായ
സ്വരം. പക്ഷേ, ദീപ്തമായ കണ്ണുകള്‍.....പിന്നീടൊരിക്കല്‍ എഴുത്തുകാരന്
മുണ്ടൂര്‍ കൃഷ്ണന്കുട്ടിയുമൊത്ത് തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ വച്ച്
അദ്ദേഹത്തെ വീണ്ടും കണ്ടു, സംസാരിച്ചു. അന്നദ്ദേഹം ഡല്‍ഹിയില്‍നിന്ന്
എത്തിയതായിരുന്നു.''
""ഇതാ ഇവിടെയായിരുന്നു ശാന്തടീച്ചറിന്റെ
ഏകാധ്യാപക വിദ്യാലയം'' - പഴമ കളയാതെ മുഖം മിനുക്കിയ ഞാറ്റുപുര സുഹൃത്തുകള്‍
കെ.ആര് അജിതിനും പി.കെ.സുരേന്ദ്രനും ചൂണ്ടിക്കാട്ടിക്കൊണ്ട് മാസ്റ്റര്‍
പറഞ്ഞു. അവര്‍ കൊയിലാണ്ടി, വടകര സദേശികള്‍. ഞാറ്റുപുരയുടെ തൊട്ടുപിന്നില്‍
ലൈബ്രറി, ഗവേഷണകേന്ദ്രം തുടങ്ങിയവ സ്ഥാപിക്കാനുള്ള ഒരു നീണ്ട
കെട്ടിടത്തിന്റെ ആദ്യനില തീര്‍ന്നു.
"ഖസാക്കി' ലെ കഥാപാത്രങ്ങളെ
ആലേഖനം ചെയ്ത എഴുപത്തിരണ്ടു ശിലാരൂപങ്ങള്‍ ഞാറ്റുപുരയ്ക്കു ചുറ്റും
നിരത്തിവച്ചിരിക്കുന്നു. 40 ലക്ഷം രൂപ ചെലവിലാണത്രെ
തമിഴ്നാട്ടില്‍നിന്നെത്തിയ കലാകാരന്മാര് ശില്പങ്ങള് ഒരുക്കിയത.്
കൊത്തുപണി പൂര്‍ത്തീകരിച്ച ശേഷവും ഡി.ടി.പി.സി ഓഫീസില്‍ പൊടിപിടിച്ചു കിടന്ന
ശില്പങ്ങള് ഈ വര്‍ഷമാദ്യം തസ്രാക്കിലേക്ക്
മാറ്റുകയായിരുന്നു.
സമുച്ചയത്തിനു പിന്നില്‍ ഖസാക്കിലെ ഒരു പ്രധാന
കഥായിടമായ അറബിക്കുളം പായല്‍ പിടിച്ചു കിടക്കുന്നു. അവിടെ
കുളിച്ചുകയറിവരുന്ന മൈമുന എന്ന സുന്ദരിക്കുട്ടിയെ വിജയന് തന്റെ
നോവലില്‍ പലവുരു പരാമര്‍ശിക്കുന്നുണ്ട്. ആ മൈമുന ഇപ്പോഴും
ജീവിച്ചിരിക്കുന്നു, താന്‍ വിശ്വപ്രസിദ്ധമായ ഒരു നോവലിലെ
കഥാപാത്രമാണെന്നറിയാതെ!
""വിജയന് എനിക്ക് ഒരു
ഏട്ടനെപ്പോലെയായിരുന്നു''-വിക്ടോറിയ കോളജില്‍ എക്കണോമിക്സ്
പ്രൊഫസറായി റിട്ടയര്‍ ചെയ്ത പി.എ. വാസുദേവന്‍ ഓര്‍മിക്കുന്നു. ""ഞാന്‍
ചിറ്റൂര്‍ കോളജില്‍ പഠിപ്പിക്കുന്ന കാലം. അന്നദ്ദേഹം ഡല്‍ഹിയിലാണ്.
ഒരിക്കല്‍ നാട്ടിലെത്തിയപ്പോള്‍ തസ്രാക്കിലേക്ക് അദ്ദേഹത്തെ വീണ്ടും
കൂട്ടിക്കൊണ്ടുപോകണമെന്ന് എനിക്ക് തീവ്രമായ
ആഗ്രഹമുണ്ടായി.
""നോവല്‍ ഇറങ്ങി പിറ്റേവര്‍ഷം ആ ഗ്രാമം കാണാന്‍
ഒരുങ്ങിപ്പുറപ്പെട്ട ആളാണു ഞാന്‍. അന്ന് അതിലേ കഥാപാത്രങ്ങളായ
ഗ്രാമവാസികളില്‍ പലരെയും കണ്ടു സംസാരിച്ചു. മടിച്ചുമടിച്ചാണ്
തസ്രാക്കിലേക്കു വീണ്ടും പോകാന്‍ വിജയന് സമ്മതിച്ചത്. ഞാറ്റുപുരയ്ക്കു
മുമ്പില്‍ നാട്ടുകാരുടെ ഒരു കൂട്ടായ്മ ഒരുക്കിയിരുന്നു.
""വിജയന്
പതിവുപോലെ വിഷാദമൂകനായിരുന്നു. എങ്കിലും അവരോട് ഏതാനും വാക്കുകള്‍
സംസാരിച്ചു. ഗ്രാമത്തിലെ പലരുടെയും ചിത്രങ്ങള്‍ അതിഭാവുകത്വത്തോടെ താന്‍
"ഖസാക്കി' ല്‍ കോറിയിട്ടതിന് ക്ഷമിക്കണം എന്നദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍
അദ്ദേഹത്തിന്റെ ആത്മാവിന്റെ ഉള്ളറയില്‍നിന്ന് ഊറിവന്നൊരു വിലാപമാണെന്ന്
എനിക്കു തോന്നി'' - വാസുദേവന്‍ മാസ്റ്റര്‍
ഓര്‍മിക്കുന്നു.
ഒരെഴുത്തുകാരനെ കണ്ടറിഞ്ഞ് ആദരിക്കാന്‍ മറ്റൊരു
എഴുത്തുകാരന് തന്നെ വേണം. കഥാകാരന് കെ.വി. മോഹന്‍കുമാര്‍ 2010 ആദ്യം
പാലക്കാട് കളക്ടറായി വന്ന കാലത്താണ് ഒ.വി. വിജയന് സ്മാരക സമുച്ചയം വിഭാവനം
ചെയ്തത്. ഒരു സാഹിതൃതീര്ഥാടനകേന്ദ്രം. മെയിന്റോഡില്‍നിന്ന്
ത്രസാക്കിലേക്കു തിരിയുന്ന വളവില്‍ സാഞ്ചിയിലെ ബുദ്ധസ്തൂപത്തിന്റെ
മാതൃകയില്‍ ഒരു വലിയ സ്തൂപം നിര്‍മിക്കണമെന്നായിരുന്നു ആഗ്രഹം.
ഇപ്പോഴവിടെ കനാലിന്റെ ഓരത്ത് 40 അടിപൊക്കത്തില്‍ ഒരു കോണ്‍ക്രീറ്റ് സ്തൂപം
ഉയര്‍ന്നിട്ടുണ്ട്, നോക്കുകുത്തിപോലെ. ചുറ്റും കാടുപിടിച്ചു കിടക്കുന്നു.
കൊത്തുപണികളൊന്നും ആയിട്ടില്ല.
""സമുച്ചയത്തിനു പിന്നിലെ
അറബിക്കുളത്തിലേക്ക് എട്ടടി വീതിയില്‍ സ്ഥലം വിലകൊടുത്തു
വാങ്ങിയിട്ടുണ്ട്. അവിടെ ഇരുവശങ്ങളിലായി ഖസാക്കിലെ കഥാപാത്രങ്ങളെ
മുദ്രണം ചെയ്ത ശിലകള്‍ സ്ഥാപിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. അതും
ഒന്നുമായിട്ടില്ല. പണിതീര്‍ന്ന കെട്ടിടത്തിന്റെ രണ്ടാംനിലയില്‍
കോണ്‍ഫറന്‍സ് ഹാളും സന്ദര്‍ശകമുറിയും പദ്ധതിയിലുണ്ട്.''-സ്മാരക
സമിതിസെക്രട്ടറി അബ്ദുള്‍ അസീസ് മാസ്റ്റര്‍ ഈ ലേഖകനോടു പറഞ്ഞു. സ്മാരകത്തിനു
ഗവണ്‍മെന്റ്നല്‍കിയ 1.36 കോടിയില്‍ 45 ലക്ഷം രൂപ ബാക്കിയുണ്ട്. ഇനി പുതിയ സമിതിയെ
നിയമിക്കണം.
ഇപ്പോള്‍ ആകെക്കൂടി ആരോരുമില്ലാത്ത അവസ്ഥ. മജീദ് എന്നൊരു
കാവല്ക്കാരന് മാത്രമുണ്ട്.
ഏറ്റം ഇളയ സഹോദരി ഒ.വി. ഉഷ കോട്ടയത്ത്
എം.ജി യൂണിവേഴ്സിറ്റി പ്രസിദ്ധീകരണ വകുപ്പ് അധ്യക്ഷയായിരിക്കുമ്പോള്‍
എസ്.എച്ച് മൗണ്ടിലെ അവരുടെ വസതിയില്‍വച്ചു വിജയനെ കണ്ടേതാര്ക്കുന്നു.
പാര്‍ക്കിന്‍സണ്‍സ് മൂലം തീരെ അവശനായിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ട്.
അദ്ദേഹം ഒന്നു നോക്കി, ചെറുതായി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ഒരക്ഷരം
പുറത്തുവന്നില്ല. ഒരു മാസം കഴിഞ്ഞ് ഉഷയോടൊപ്പം ഞാന്‍ എറണാകുളത്ത്
തീവണ്ടിയില്‍ പോയി കമലാ സുറയ്യയെ കണ്ടതും ഓര്‍ക്കുന്നു. സുറയ്യ വാതോരാതെ
സംസാരിച്ചു. അതിനേക്കാള്‍ എത്രയോ വാചാലമായിരുന്നു വിജയന്റെ
മൗനം!
ഉണ്ണിക്കൃഷ്ണന് മാസ്റ്റര്‍ കാറോടിച്ച് എന്നെ വിക്ടോറിയ
കോളജിനു മുന്‍പിലിറക്കി. അവിടെ സുഹൃത്ത് ടൈംസ് ഓഫ് ഇന്ത്യാ പ്രതിനിധി ജി.
പ്രഭാകരന് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പോകുംവഴി കിനാശേരിയിലെ
വീട്ടിലും ഒന്നു കയറി. ഭാര്യ ശ്രീമതി സുന്ദരി ചായയെടുക്കാന്‍ വെമ്പി.
തത്തമംഗലം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയായിരുന്നു.
ഏകമകന് സ്വീഡനില്‍ പിഎച്ച്.ഡി ചെയ്യുന്നു.
തസ്രാക്കില്‍ ഒരു കപ്പ്
ചായയോ കാപ്പിയോ കിട്ടാന്‍ ഒരു വഴിയുമില്ല. നേരേ പോയാല്‍ കൊടുമ്പ് പഞ്ചായത്തിലെ
മറ്റൊരു ഗ്രാമമായ ഓലശേരിയായി. അവിടെയും തഥൈവ. പിന്നോട്ടു പോയാല്‍
കനാല്‍ത്തീരത്ത് ചെറിയൊരു പീടികയുണ്ട്. ചായയും പഴംപൊരിയും കിട്ടും.
തസ്രാക് ഗ്രാമത്തില്‍ ഇതിഹാസകാരന്റെ കോട്ടകൊത്തളം.
ഞാറ്റുപുരയ്ക്കു മുമ്പില്‍ അയല്ക്കാരന് ഉണ്ണിക്കൃഷ്ണന്, സുഹൃത്തുക്കളായ അജിത്, സുരേന്ദ്രന്.
സ്മാരക സമുച്ചയത്തിലെ പുതിയ മന്ദിരം; പുതിയ പതിപ്പുകള്‍.
കെ.പി. സുധീര, ഒ.വി.വിജയന്, ഒ.വി. ഉഷ.
സമുച്ചയം ഉദ്ഘാടനവേളയില്‍ ഖസാക്കിലെ കഥാപാത്രം മൈമുനയ്ക്ക് ആദരം.
ഖസാക്കിലെ അറബിക്കുളം "പുനര്‍ജനി' യുടെ ആഭിമുഖ്യത്തില്‍ ശുചിയാക്കുന്നു.
തൃക്കരിപ്പൂര്‍ കെ.എം.കെ. സ്മാരക കലാസമിതി അവതരിപ്പിച്ച നാടകത്തിന്റെ പോസ്റ്റര്‍.
സ്മാരകശിലകളൊരുക്കിയ ശില്പികള്.
കഥാകാരന് കെ.വി. മോഹന്‍കുമാര്‍: മഹാപ്രതിയ്ക്കു സ്രഷ്ടാഞ്ജലി
സമിതി അധ്യക്ഷന്‍ പ്രഫ. കെ. ശശികുമാര്‍ സമുച്ചയം തുറക്കുന്നു; സമീപം സെക്രട്ടറി അസീസ്, പ്രഫ. പി.എ. വാസുദേവന്‍.
പ്രവാചകന്റെ ശബ്ദം.