ഗ്രീന്‍ബര്‍ഗ്, ന്യൂയോര്‍ക്ക്: 41 വര്‍ഷമായി മുടങ്ങാതെ വെസ്റ്റ് ചെസ്റ്റര്‍
മലയാളി അസോസിയേഷന്റെ ഓണം ഉണ്ണുന്ന ഒരാളേയുള്ളൂ- സംഘടനയുടെ പ്രഥമ പ്രസിഡന്റ് എം.വി.
ചാക്കോ. സംഘടനയുടെ തുടക്കത്തിന് പ്രധാന പങ്കുവഹിച്ച സിംപ്സണ് കളത്തറയ്ക്ക്
പക്ഷെ രണ്ടുമൂന്ന് ഓണത്തിന് വരാനായില്ല.
മൂന്നുവര്‍ഷം (75- 77) ചാക്കോ
പ്രസിഡന്റായി. സെക്രട്ടറി ജോസഫ് പടന്നമാക്കല്‍. (ഇ-മലയാളി വായനക്കാര്‍ക്ക്
സുപരിചിതനായ കോളമിസ്റ്റ് തന്നെ). അന്ന് നേതൃത്വം ഏറ്റെടുക്കാന്‍ ആളെ തപ്പി
നടക്കണമായിരുന്നു- ഇരുവരും ഓര്‍ക്കുന്നു. അംഗത്വമെടുക്കാന്‍ മടിച്ച പലരും പിന്നീട്
നേതൃത്വം ഏറ്റെടക്കാന് വന്നതും ചരിത്രം. ജോസ് പുതുശേരിയായിരുന്നു തുടക്കക്കാരില്‍
മറ്റൊരാള്‍.
ആദ്യത്തെ ഓണസദ്യയ്ക്ക് (75) അറുപതു പേര് വന്നു. വീടുകളില്‍
ഉണ്ടാക്കിക്കൊണ്ടുവന്ന ഭക്ഷണം, ചെറുകിട കലാപരിപാടികള്‍, സി. വിജയന്റെ താരാ
ആര്‍ട്സ് വക സിനിമാ പ്രദര്‍ശനം തുടങ്ങിയവയൊക്കെയായിരുന്നു അക്കാലത്തെ പ്രധാന
പരിപാടികള്‍.
പത്തുപതിനഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഓണസദ്യ അമേരിക്കയിലെ
തന്നെ ഏറ്റവും പുകള്‍പെറ്റ പരിപാടിയായി. ആയിരത്തിലേറെ പേര് ഓണമുണ്ണാന്‍
സമീപത്തും ദൂരത്തുനിന്നുമായി എത്തി. കുറെക്കാലം ആ സ്ഥിതി തുടര്‍ന്നു. പിന്നീട്
വെസ്റ്റ് ചെസ്റ്ററില്‍ രണ്ട് അസോസിയേഷനുകള്കൂടി വന്നു. റോക്ക്ലാന്റില്‍ പുതിയ
അസോസിയേഷനായി. ഇതൊക്കെ എണ്ണത്തെ ബാധിച്ചുവെങ്കിലും ഓണാഘോഷത്തിനു ഇപ്പോഴും
പ്രൗഡിക്ക് കുറവൊന്നുമില്ല.
ചാക്കോ, പിന്നീട് പ്രസിഡന്റായ കൊച്ചുമ്മന്‍
ടി. ജേക്കബ് എന്നിവരെ ഇന്നലെ ഓണാഘോഷത്തില്‍ വെച്ച് മുഖ്യാതിഥി ഗായകന് ജാസി
ഗിഫ്റ്റ് പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.
സംഘടനയ്ക്ക് ഇനിയും ഒരു
ആസ്ഥാനമുണ്ടായില്ല എന്നതില്‍ ചാക്കോയ്ക്ക് ദുഖമുണ്ട്. ബില്‍ഡിംഗിനായി
ഒന്നരലക്ഷത്തിലേറെ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. പല അഭിപ്രായങ്ങളും നിര്‍ദേശങ്ങളും
ഉയരുകയും ഒന്നും നടപ്പിലാകാതെ പോകുന്നസ്ഥിതിയും ഉണ്ടായി. വെസ്റ്റ് ചെസ്റ്റര്‍ പോലെ
സുപ്രധാനമായ ഒരു കേന്ദ്രത്തില്‍ സംഘടനയ്ക്ക് ആസ്ഥാനമില്ലെന്നതു ഒട്ടും അഭിമാനം
പകരുന്നില്ല.
ജോര്‍ജ് മാടപ്പള്ളി, മാത്യു അത്തിമറ്റത്തില്‍ തുടങ്ങിയ
ആദ്യകാല പ്രവര്‍ത്തകരും ഓര്‍മ്മകള്‍ പങ്കുവെച്ചു. അസോസിയേഷന്റെ ആദ്യത്തെ അംഗത്വ കാർഡ് സിംപ് സൻ കാണിച്ചു. ഇപ്പോഴും അത് വാലറ്റിലുണ്ട്