കൊച്ചി സദാചാര ഗുണ്ടകള്‍ക്കെതിരെ
ഫെയ്‌സ്ബുക്ക് കൂട്ടായ്മ മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന കിസ് ഓഫ് ലവ്
പ്രതിഷേധ പരിപാടിക്ക് സിപിഎം നേതാവും ലോക്‌സഭാ അംഗവുമായ എം.ബി. രാജേഷും
കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ടി. ബല്‍റാമും ഫേസ്ബുക്കിലൂടെ പിന്തുണ
അറിയിച്ചു.
ഒട്ടേറെ സുഹൃത്തുക്കള്‍ കിസ് ഓഫ് ലവ് പരിപാടിയെക്കുറിച്ച്
ചോദിച്ചതുകൊണ്ടാണ് താനിതെഴുതുന്നത് എന്ന കുറിപ്പോടെയാണ് എം.ബി. രാജേഷിന്റെ
ഫെയ്‌സ്ബുക്ക് പോസ്റ്റ്.
'ഏതാനും വര്‍ഷം മുമ്പ് മണിപ്പൂരില്‍ മനോരമ സിംഗ് എന്ന സാധു യുവതിയെ
സൈനികര്‍ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോയി കൂട്ടബലാല്‍സംഗം
ചെയ്ത് കൊലപ്പെടുത്തിയിരുന്നു. അതിനെതിരെ ഒരു സംഘം സ്ത്രീകള്‍ നഗ്നരായി
സൈനിക ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധം ലോകമനഃസാക്ഷിയെ
പിടിച്ചുലച്ചതായിരുന്നു. ആ നഗ്ന പ്രതിഷേധത്തില്‍ അശ്ലീലം കാണാന്‍
മനഃസാക്ഷിയും സംസ്‌കാരവും നീതിബോധവുമുള്ള ആര്‍ക്കും കഴിഞ്ഞില്ലെന്ന്
അദ്ദേഹം പറയുന്നു.
കേരളത്തിലെ ആള്‍ദൈവങ്ങള്‍ പോലും സ്‌നേഹസാന്ത്വനങ്ങള്‍ പ്രകടിപ്പിക്കുന്നത്
പരസ്യ ആലിംഗനങ്ങളിലൂടെയും പരസ്യ ചുംബനങ്ങളിലൂടെയുമാണ്. അതില്‍
പ്രതിഷേധിക്കാതിരിക്കുകയും അതിനെ വാഴ്ത്തുകയും ചെയ്യുന്നവര്‍ എന്തേ
മറ്റുള്ളവര്‍ക്ക് ആ അവകാശം നല്‍കുന്നില്ല. മനുഷ്യര്‍ ആയുധമെടുത്തു
കുത്തിമരിക്കുന്നതിനെക്കാള്‍ ഭേദമാണല്ലോ സ്‌നേഹം പങ്കിട്ട് പ്രതിഷേധം
പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. 'രണ്ടു പേര്‍
ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്ന ഒക്‌ടോവിയോ പാസിന്റെയും 'ജീനാ ഹേ തൊ
ലട്‌ന ഹേ, പ്യാര്‍ കര്‍നാ ഹേ തൊ ഭി ലട്‌ന ഹേ എന്ന സഫ്ദര്‍ ഹാഷ്മിയുടെയും
പ്രശസ്തമായ വരികള്‍ കൊണ്ടാണ് എം.ബി. രാജേഷ് തന്റെ കുറിപ്പ്
അവസാനിപ്പിച്ചിരിക്കുന്നത്.
കിസ് ഓഫ് ലവ് പരിപാടി നമ്മുടെ നാട്ടില്‍ അത്ര പരിചിരമല്ലാത്ത സമരരീതിയാണ്. ആ
പരിപാടിയോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും പങ്കെടുക്കാനും
വിട്ടുനില്‍ക്കാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നിയമങ്ങള്‍
വളച്ചൊടിച്ചുപയോഗിച്ചും സദാചാരഗുണ്ടകളെ കയറൂരിവിട്ടും സമാധാനപരമായ ഒരു
ഒത്തുചേരലിനെ അടിച്ചമര്‍ത്താനുള്ള ഏത് നീക്കവും ജനാധിപത്യവിരുദ്ധമാണെന്നാണ്
വി.ടി. ബെല്‍റാം പറഞ്ഞിരിക്കുന്നത്.
വ്യക്തിസ്വാതന്ത്ര്യങ്ങളെ ബഹുമാനിക്കുന്ന ഒരു ലിബറല്‍ സമൂഹസൃഷ്ടിയാണ്
കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സദാചാര പൊലീസ് ചമയലും അതിന്റെ
പേരിലുള്ള ഗുണ്ടായിസവും കോണ്‍ഗ്രസിന്റെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ
രീതിയാവാന്‍ പാടില്ല.