മലയാളി എന്താ ഇതുവരേക്കും ചുംബിച്ചിട്ടില്ലേ എന്നൊരു സംശയം ആര്‍ക്കും തോന്നാവുന്നതാണ്. എന്നാല്‍ ബെഡ്‌റൂമിനുള്ളിലോ തന്റെ സ്വകാര്യ ഇടങ്ങളിലോ മാത്രമായി ചുംബിച്ചിരുന്ന മലയാളി ഇതാ പൊതുസ്ഥലത്ത് പരസ്യമായി ചുംബിക്കാനൊരുങ്ങുകയാണ്. കേരളത്തിലെ, പ്രത്യേകിച്ച് കൊച്ചിയിലേ ന്യൂജനറേഷന്‍ മലയാളിയുടെ ഈ സാഹസം കേട്ട് ആഗോള മലയാളികളാകെ ഇപ്പോള്‍ മൂക്കത്ത് വിരല്‍വെച്ചിരിക്കുകയാവും.
എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചയിലെ ന്യൂജനറേഷന്‍ കുട്ടികള്‍ പ്രഖ്യാപിച്ച ചുംബന ആഹ്വാനത്തിന് പ്രതീക്ഷിച്ചതിന്റെ നൂറിരട്ടി പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
ചില അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും യുവതിയുവാക്കള്‍ക്ക് രഹസ്യ സമാഗമത്തിന് സാഹചര്യമൊരുക്കുന്നുവെന്നും ആരോപിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോടുള്ള ഡൗണ്‍ ടൗണ്‍ എന്ന ഹോട്ടല്‍ യുവമോര്‍ച്ച അടിച്ചു തകര്‍ത്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
യുവമോര്‍ച്ചയുടേത് സദാചാര ഗുണ്ടായിസമാണെന്ന് ആരോപിച്ച് ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ങളും മുസ്ലിം സംഘടനകളും എത്തിയതോടെ രംഗം വിവാദമായി. മലയാളികളുടെ പ്രീയപ്പെട്ട ന്യൂജനറേഷന്‍ സംവിധായകന്‍ ആഷിക് അബു ഡൗണ്‍ ടൗണ്‍ ഹോട്ടലുകാര്‍ക്ക് ഐക്യദാര്‍ട്യം പ്രഖ്യാപിക്കുകയും സ്വകാര്യത പങ്കുവെക്കാനുള്ള യുവാക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് ഒളിഞ്ഞു നോക്കാനുള്ള മലയാളികളുടെ സദാചാര ഗുണ്ടായിസത്തെ പരിഹസിക്കുകയും ചെയ്തതോടെ വിവാദം കൊഴുത്തു. ആഷിക് അബുവിന് പിന്തുണയുമായി കോഴിക്കോട്ടുകാരനും നടനും സംവിധായകനുമൊക്കെയായ ജോയ് മാത്യുവും രംഗത്തെത്തി.
ഇതോടെയാണ് തുടര്‍ച്ചയായി നടന്നു വരുന്ന സദാചാര പോലീസ് അഥവാ സദാചാര ഗുണ്ടായിസത്തെ തുറന്ന് എതിര്‍ക്കാന്‍, അത് കായികമായിട്ട് വേണ്ട മറിച്ച് ചുംബിച്ചു കൊണ്ടു തന്നെ എതിര്‍ക്കാന്‍, ഒരു കൂട്ടം യുവജനങ്ങള്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നവംബര്‍ രണ്ടിന് സംഘടിക്കാന്‍ തീരുമാനിച്ചത്. പരസ്യമായി ഒത്തുചേരുകയും മറയില്ലാതെ സ്‌നേഹപ്രകടനങ്ങളും ആശ്ലേഷങ്ങളും കൈമാറുകയും ചുംബിക്കുകയും ചെയ്യാനാണ് ഇവരുടെ തീരുമാനം. സൈബര്‍ ലോകത്തിന്റെ ഈ കാലത്ത് ചുംബന ദിനത്തിന് സോഷ്യല്‍ മീഡിയ നടത്തിയ പ്രചാരണത്തിന് വന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പരസ്യമായി ചുംബിക്കാന്‍ നൂറു കണക്കിന് പേരാണ് ഇപ്പോള്‍ തന്നെ സന്നധമായിരിക്കുന്നത്. സംഭവത്തെ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ട് ചില സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.
എന്തായാലും ന്യൂജനറേഷന്‍ കാലത്തേക്ക് കുതിക്കുന്ന മലയാളി യുവത്വത്തിന്റെ ചങ്കൂറ്റം ഒരു പുതിയ തലം കൈവരിച്ചിരിക്കുകയാണ് ഈ സംഭവത്തിലൂടെ. നടക്കാന്‍ പോകുന്ന ചുംബന മേളയുടെ ശരിയും തെറ്റും ആര്‍ക്കും വിലയിരുത്താവുന്നത് തന്നെയാണ്. എന്നാല്‍ സദാചാരത്തിന്റെ മാറാപ്പുകള്‍ തള്ളിമാറ്റുന്ന ഒരു യുവത ഇവിടെ വളര്‍ന്നിരിക്കുന്നു എന്നത് യഥാര്‍ഥ്യം തന്നെയാകുന്നു.
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടായിരുന്നിട്ട് പോലും മലയാളിയുടെ വസ്ത്രധാരണം, ഭാഷ, സംസ്‌കാരം ഇവയെല്ലാം കൃത്യമായ പൊതുബോധത്തിന് അടിസ്ഥാനപ്പെടുത്തിയിരുന്ന സദാചാര ചട്ടക്കൂടുകള്‍ക്കുളളിലായിരുന്നു. നമ്മുടെ സിനിമകളില്‍, ശരാശരി സാഹിത്യസൃഷ്ടികളിലെല്ലാം അടയാളപ്പെടുത്തിയിരുന്നത് ഒര പെണ്ണിന് ഏറ്റവും പ്രധാനം അവളുടെ ചാരിത്രമാണെന്നായിരുന്നു. അത് നഷ്ടപ്പെട്ടാല്‍ അതായത് അന്യപുരുഷന്‍ അവളെ തൊട്ടാല്‍ പിന്നെ ആത്മഹത്യയാണ് വഴിയെന്ന് പറഞ്ഞു തരുന്ന എത്രയോ സിനിമകളുണ്ടായിരുന്നു അടുത്തകാലം വരെ. പെണ്‍കുട്ടിയുടെ മാനം എന്നതിനെ ചുറ്റിപ്പറ്റായാണ് സമൂഹത്തിന്റെ സദാചാരം ഏറെയും രൂപപ്പെട്ടത്. ഈ സദാചാരം പ്രസംഗിക്കുന്നവര്‍ തന്നെ ഷക്കീല സിനിമകള്‍ക്ക് ആര്‍പ്പ് വിളിച്ചപ്പോള്‍, പീഡനകേസുകളില്‍ പ്രതികളായപ്പോള്‍ സദാചാരമെന്നത് കപട സദാചാരമാണെന്ന് ആളുകള്‍ പറഞ്ഞു തുടങ്ങി. സ്ത്രീകള്‍ തന്നെ കപട സദാചാരത്തിന്റെ മേലാപ്പ് തങ്ങളുടെ മുഖത്തിടുന്നതിനെ എതിര്‍ത്ത് തുടങ്ങി. അങ്ങനെ സമൂഹത്തില്‍ പതിയെ പതിയെ ഒരു ന്യൂജനറേഷന്‍ കാലം സാധ്യമായി തുടങ്ങി. അതിന് ചുക്കാന്‍ പിടിച്ചത് പുതുതലമുറ സിനിമക്കാരും പിന്നെ സോഷ്യല്‍ മീഡിയയുമായിരുന്നു.
ഐ ആം നോട്ട് എ വെര്‍ജിന്‍ എന്ന് പറയുന്ന നായികയുടെ കാലം വന്നതോടെ പെണ്‍കുട്ടികള്‍ ബോള്‍ഡ് തന്നെയായി സമൂഹത്തില്‍. 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ കെ എബ്രഹാം എന്ന റീമാ കല്ലുങ്കലിന്റെ കഥാപാത്രം തന്നെ റേപ്പ് ചെയ്യുന്നവനോട് പറയുന്നത് നീന്റെ കാമഭ്രാന്ത് എനിക്ക് വെറും പട്ടികടിച്ചത് പോലെയേ ഉള്ളു എന്നാണ്. കാലം മാറിയതിന്റെ ഇമേജുകളൊക്കെ തന്നെയാണ് ഇങ്ങനെ മാറി വരുന്ന നായികമാരുടെ ബോള്‍ഡ് കഥാപാത്രങ്ങള്‍. അത് പ്രേക്ഷകര്‍ അംഗീകരിക്കാന്‍ തുടങ്ങിയതോടെ സമൂഹവും ഒരു ന്യൂജനറേഷന്‍ കാലത്തിലേക്ക് കുതിച്ചു തുടങ്ങി.
പണ്ട് കാലത്ത് പ്രണയ ലേഖനങ്ങളും കടമീഴി നോട്ടങ്ങളും കമിതാക്കള്‍ കൈമാറിയിരുന്നുവെങ്കില്‍ ഇന്ന് ചുംബനങ്ങളും ആലിംഗനങ്ങളും എന്തിന് സെക്‌സ് എന്നത് പോലും സര്‍വ്വസാധാരണമായി. പെണ്‍കുട്ടിയുടെ ലൈഗീകതയുടെ പ്രായം 16ലേക്ക് മാറ്റി നിശ്ചയിക്കണമെന്ന് പുരോഗമന പ്രസ്ഥാനങ്ങള്‍ കോടതിയില്‍ പോലും വാദിക്കുന്ന കാലമെത്തി കേരളത്തില്‍. സെക്‌സില്ലാത്ത, കുറഞ്ഞത് ടച്ചിംഗ്‌സെങ്കിലുമില്ലാത്ത പ്രണയം ഉപ്പില്ലാത്ത കഞ്ഞു പോലെയാണെന്നാണ് മലയാളിയുടെ നവയുഗ ഭാഷ്യം. ഈ മാറ്റത്തിന്റെ ഗുണഭോക്താക്കളായിരുന്നു ഇന്റര്‍നെറ്റ് കഫേക്കാര്‍, കൂള്‍ബാര്‍, ഐസ്‌ക്രിം പാര്‍ലറുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവ. വിദ്യാഭ്യാസത്തിന് എത്തുന്ന കുട്ടികള്‍ക്ക് പ്രണയസല്ലാപത്തിന് കളമൊരുക്കി കൊടുത്ത് കാശ് നേടുന്നത് ശരിയോ തെറ്റോ എന്ന് സമൂഹം തന്നെ തീരുമാനിക്കണം.
എന്നുവെച്ച് പ്രണയിക്കുന്നവരെയോ തങ്ങളുടെ സ്വകാര്യത പങ്കുവെക്കുന്നവരെയോ കപടസദാചാരത്തിന്റെ കണ്ണിലൂടെ നോക്കിക്കണ്ട് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്, തടയാനും അക്രമിക്കാനും ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റം തന്നെയാണ്. അപ്പോള്‍ സദാചാരത്തിന്റെ അതിര്‍വരുമ്പുകള്‍ പുതുക്കി നിശ്ചയിക്കേണ്ടിയിരിക്കുന്നു. പക്ഷെ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കി പണം നേടുന്ന പ്രവണത വലിയ സെക്‌സ് റാക്കറ്റുകളിലേക്കും മറ്റുമെത്തുന്ന സംഭവങ്ങള്‍ തടയേണ്ടതുമാണ്. സമൂഹത്തിന് കൂടുതല്‍ പക്വതയുള്ള സമീപനമാണ് ഇത്തരം കാര്യത്തില്‍ ആവിശ്യം.
എന്നാല്‍ ചുംബന മേള നടത്തുന്നവര്‍ ടിവിയില്‍ പറഞ്ഞിരിക്കുന്നത് കപട സദാചാര വാദികളുടെ ഒരു ഫാസിസ്റ്റ് രീതിയോടുള്ള, അക്രമത്തോടുള്ള പ്രതിഷേധം എന്ന നിലയിലാണ് ചുംബന മേള സംഘടിപ്പിക്കുന്നത് എന്നാണ്. മതങ്ങളും സംഘടനകളും സദാചാര പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമൂഹത്തെ ഒരു ഇരുണ്ട കാലത്തിലേക്ക് നടത്താന്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും മറൈന്‍ ഡ്രൈവില്‍ നടക്കാന്‍ പോകുന്ന ചുംബന മേളക്ക് അഥവാ പരസ്യ ചുംബന വേദിക്ക് വലിയ പ്രസക്തി തന്നെയുണ്ട്. ഒരു ഫാസിസ്റ്റ് ലോകം സൃഷ്ടിക്കപ്പെടാതിരിക്കാന്‍ സമൂഹത്തിന്റെ പൊതുബോധം സ്വാതന്ത്രങ്ങളിലുള്ള കൈയ്യേറ്റമാകാതിരിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉചിതം തന്നെ.
അങ്ങനെ ചുംബന മേള നടത്താന്‍ ഒരുങ്ങിക്കൊണ്ട് മലയാളിയുടെ പുതുതലമുറ ഒരുപടികൂടി മുമ്പോട്ടു പോയിരിക്കുന്നു. എന്നാല്‍ യഥാസ്ഥിതിക വാദികള്‍ ഏറെയുള്ള കേരളത്തില്‍ ഇത്തരമൊരു നീക്കം ഏത് രീതിയില്‍ പരിഗണക്കപ്പെടുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ചുംബിക്കാന്‍ എത്തുന്നവര്‍ അക്രമിക്കപ്പെട്ടാല്‍ പോലും കേരളത്തിലെ യഥാസ്ഥിതിക സാഹചര്യത്തില്‍ അതിശയപ്പെടാനില്ല. എങ്കിലും ധൈര്യപൂര്‍വ്വമുള്ള ചില നീക്കങ്ങള്‍ സമൂഹത്തെ വീണ്ടും മുന്നോട്ടു നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. ചുംബന മേളയില്‍ പങ്കെടുക്കുന്നവര്‍ക്കും, ചുംബിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അഭിവാദ്യങ്ങള്‍.
ഒന്ന് ചുംബിക്കാൻ
ചാഞ്ഞു പോയെങ്കിലും
ചെരിഞ്ഞിട്ടില്ല (ആന)