നാലും കൂട്ടി മുറുക്കാനെന്റെ ചെല്ലമെവിടെ?
മുറ്റത്തെത്തൈമാവില്‍ പടര്‍ത്തിയ
വെറ്റിലക്കൊടിയുമെവിടെ?
ഉമ്മറത്തെന്തിനാണച്ഛാ ഇരിക്കുന്നെ,
വെള്ളരിമണലില്
തുപ്പരുതെന്നെന്നോടു പറഞ്ഞുവോ പൊന്മകന്?
പഴമ്പറ്റു മാത്രമുണ്ടെന്റെ ഭാര്യ
മകനു മാത്രമായ് പാല് ചുരത്തി
കിട്ടിയ കാശിന്റെ ചില്ലികള്‍
ചേര്‍ത്തവള്‍
തുന്നിയെന്‍ മകനെന്നും പട്ടിന്റെ
കുപ്പായങ്ങള്‍..
അലക്കുകല്ലിന്റെ ചോട്ടില് നിന്നവള്‍ കിതക്കുന്ന
തെന്റെ
കാതില്‍ കേള്‍ക്കുന്നു ഞാനിപ്പോള്‍..
ഭാഗ്യം ഇനിയുമെന്‍ മകന്
ഞങ്ങളെ
ശരണാലയത്തിന്റെ പടിയിലേക്കെത്തിച്ചില്ല..
മുറുക്കാതിരിക്കാം,
ഉമ്മറത്തെത്തരിമണലില് തുപ്പാതിരിക്കാം
ഒരു ജീവിതകാലത്തെയദ്ധ്വാനഫലമായ വീടിന്റെ
ഉള്ളൊഴിവാക്കി
ചായിപ്പിലിറങ്ങുമ്പോള്, അലക്കുകല്ലിന്റെ ചോട്ടില് നിന്നവള്‍
കിതക്കുന്ന
തെന്റെ കാതില്‍ കേള്‍ക്കുന്നു
ഞാനിപ്പോള്‍....വിഹ്വലന്..
അന്തിയില്‍ വിയര്‍പ്പിന്റെ
കണികകളൊപ്പാന്
മുണ്ടിന്റെ കോന്തല കൊണ്ടു നെറ്റി
തുടക്കവേ
സാരമില്ലെന്നെപ്പൊഴോ പറഞ്ഞവള്‍..
മകന്റെ സാമീപ്യം മാത്രം
കൊതിയ്ക്കുമീ മാതൃത്വം, മറക്ക വേണ്ടാ..
സ്വന്തം പൊക്കിള്‍ക്കൊടിയറുത്തു
തന്നവള്‍ നിനക്കു സ്വാതന്ത്ര്യം...