Image

മലയാളികള്‍ അണിയിച്ചൊരുക്കിയ രണ്ടു സിനിമകള്‍ ശ്രദ്ധേയമായി

ജോസ്‌ പിന്റോ സ്‌റ്റീഫന്‍ Published on 26 October, 2011
മലയാളികള്‍ അണിയിച്ചൊരുക്കിയ രണ്ടു സിനിമകള്‍ ശ്രദ്ധേയമായി
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ 21, 22, 23 തീയതികളില്‍ നടന്ന ന്യൂജഴ്‌സി ഇന്‍ഡിപെന്‍ ഡന്റ്‌ സൗത്ത്‌ ഏഷ്യന്‍ ഫിലിം ഫെസ്‌റ്റിവലില്‍ മലയാളികള്‍ അണിയിച്ചൊരുക്കിയ രണ്ടു സിനിമകള്‍ ശ്രദ്ധേയമായി.

എഡിസണിലെ ബിഗ്‌ സിനിമാസില്‍ മൂന്നു ദിനങ്ങളിലായി 36 ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. സ്‌ത്രീശാക്‌തീകരണം ആസ്‌പദമാക്കി നിര്‍മിക്കപ്പെട്ട ചിത്രങ്ങളാണ്‌ ഈ ഫെസ്‌റ്റിവലില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്‌.

മലയാളിയായ ആര്‍. ശരത്‌ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ച `ദ്‌ ഡിസയര്‍ എന്ന ചിത്രവും മലയാളി സംവിധായിക അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്‌ത `മഞ്ചാടിക്കുരു എന്ന ചിത്രവും കാണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ചിത്രങ്ങളുടെ പ്രദര്‍ശനത്തിനുശേഷം ചോദ്യോത്തര വേള ഉണ്ടായിരുന്നു. `ദ്‌ ഡിസയര്‍ എന്ന ചിത്രത്തിന്റെ ആശയം എങ്ങനെ രൂപപ്പെട്ടു എന്നും ചിത്രീകരണവേളയിലുണ്ടായ വിവിധ സംഭവവികാസങ്ങളെ കുറിച്ചും ആര്‍. ശരത്‌ വിശദീകരിച്ചു. മഞ്ചാടിക്കുരു എന്ന ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളെ പറ്റിയും ആ കഥ രൂപപ്പെട്ട സാഹചര്യങ്ങളെപ്പറ്റിയും ചിത്രത്തിന്റെ നിര്‍മാതാവും അഞ്‌ജലി മേനോന്റെ ഭര്‍ത്താവുമായ വിനോദ്‌ മേനോന്‍ വിശദീകരിച്ചു.

ദ്‌ ഡിസയര്‍ എന്ന സിനിമ

പ്രമുഖ ബോളിവുഡ്‌ താരവും നര്‍ത്തകിയുമായ ശില്‍പ ഷെട്ടിയും ചൈനീസ്‌ താരമായ ഷിയ യൂവുമാണ്‌ ചിത്രത്തിലെ മുഖ്യതാരങ്ങള്‍. ഒഡീസി നൃത്തത്തിനും ചൈനീസ്‌ പെയിന്റിങ്ങിനും പ്രാമുഖ്യം നല്‍കിയാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. ഇന്ത്യയിലും മലേഷ്യയിലുമായിരുന്നു ചിത്രീകരണം. ഒരു മലയാളി സംവിധായകന്‌ പ്രമുഖ ബോളിവുഡ്‌ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഹിന്ദിയില്‍ ഇത്രയും വര്‍ണോജ്വലമായ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ കഴിഞ്ഞു എന്നത്‌ വലിയൊരു നേട്ടം തന്നെ.

ദ്‌ ഡിസയര്‍ എന്ന ചിത്രം പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷത്തിലേറെ സമയമെടുത്തു. ആദ്യത്തെ നിര്‍മാതാവ്‌ ഇടയ്‌ക്കുവച്ച്‌ കൈയൊഴിഞ്ഞപ്പോള്‍ രക്ഷകയായി ശില്‍പ ഷെട്ടിയുടെ അമ്മ നന്ദ ഷെട്ടി രംഗത്തെത്തി ചിത്രത്തിന്റെ നിര്‍മാതാവായി.

മനുഷ്യന്റെ ആഗ്രഹങ്ങളാണ്‌ അവന്റെ ദുഃഖങ്ങള്‍ക്ക്‌ കാരണമെന്ന ശ്രീബുദ്ധവചനം ആസ്‌പദമാക്കിയാണ്‌ ഈ കഥ രൂപപ്പെടുത്തിയിരിക്കുന്നതെന്ന്‌ ശരത്‌ വെളിപ്പെടുത്തി. കടിഞ്ഞാണില്ലാത്ത മനസ്സിന്റെ പരക്കം പാച്ചിലിനിടയില്‍ ഉണ്ടാകുന്ന ചിന്താക്കുഴപ്പങ്ങള്‍, പ്രലോഭനങ്ങളോടുള്ള മനുഷ്യ മനസ്സിന്റെ ചായ്‌വ്‌, സ്വവര്‍ഗപ്രേമം എന്നിവയും ഈ ചിത്രത്തില്‍ വിഷയമായിട്ടുണ്ട്‌. ഈ ചിത്രത്തിലെ ഒരു പ്രത്യേകമുഹൂര്‍ത്തത്തിനായി തന്റെ മനോഹരമായ മുടിചുരുളുകള്‍ ശില്‍പ ഷെട്ടി തന്നെ മുറിച്ചുമാറ്റുന്ന ഒരു രംഗവും ഈ ചിത്രത്തില്‍ നമുക്ക്‌ കാണുവാന്‍ സാധിക്കും.

ലക്കി റെഡ്‌ സീഡ്‌സ്‌ അഥവാ മഞ്ചാടിക്കുരു

കേരളത്തിലെ ഗ്രാമീണഭംഗി നന്നായി പകര്‍ത്തി കൂട്ടുകുടുംബത്തിന്റെ നന്മയും വിശുദ്ധിയും വെളിപ്പെടുത്തുന്ന കാവ്യാത്മകമായ ഒരു ചലച്ചിത്രമാണിത്‌. അഞ്‌ജലി മേനോനാണ്‌ കഥാരചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌. അടുത്തകാലത്ത്‌ ഷോര്‍ട്ട്‌ ഫിലിമുകളുടെ സമാഹാരമായി പുറത്തിറങ്ങിയ `കേരളാ കഫേ എന്ന ചിത്രത്തിലെ ഹാപ്പി ജേര്‍ണി എന്ന സെഗ്മെന്റിന്റെ കഥാകൃത്തും സംവിധായികയും കൂടിയാണ്‌ അഞ്‌ജലി മേനോന്‍.

കഥ പറഞ്ഞുപോകുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജ്‌ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. മുത്തച്‌ഛന്റെ മരണത്തോടനുബന്ധിച്ച്‌ ദുബായില്‍ നിന്നും നാട്ടിലെത്തുന്ന ഒരു ബാലന്റെ ദൃഷ്‌ടികോണിലൂടെയാണ്‌ ഈ ചിത്രത്തിന്റെ കഥ മുന്നോട്ട്‌ നീങ്ങുന്നത്‌. കഥാ വിവരണത്തിന്‌ പൃഥ്വിരാജാണ്‌ ശബ്‌ദം നല്‍കുന്നത്‌. ആ ബാലനും അവന്റെ കൂട്ടുകാരുമാണ്‌ ഈ ചിത്രത്തിന്റെ കേന്ദ്രബിന്ദുക്കള്‍.

പൃഥ്വിരാജ്‌, തിലകന്‍, മുരളി, കവിയൂര്‍ പൊന്നമ്മ, ജഗതി ശ്രീകുമാര്‍, റഹ്‌മാന്‍, ഉര്‍വശി. ബിന്ദു പണിക്കര്‍, പ്രവീണ, പത്മപ്രിയ, സാഗര്‍ ഷിയാസ്‌ എന്നിവര്‍ അഭിനയിക്കുന്നു. കാവാലം നാരായണ പണിക്കരുടെ ഗാനങ്ങള്‍ കെ.ജെ. യേശുദാസ്‌, കെ.എസ്‌. ചിത്ര, വിജയ്‌ യേശുദാസ്‌, ശ്വേത മോഹന്‍ എന്നിവര്‍ ആലപിക്കുന്നു.

അഞ്‌ജലി മേനോനും ഭര്‍ത്താവ്‌ വിനോദ്‌ മേനോനും ചേര്‍ന്ന്‌ ലിറ്റില്‍ ഫിലിംസ്‌ ഇന്ത്യ എന്ന പേരില്‍ ഒരു ഫിലിം പ്രൊഡക്ഷന്‍ കമ്പനിയും നടത്തുന്നുണ്ട്‌. പുതിയ പല പ്രൊജക്‌ടുകളും ഇവരുടെ നേതൃത്വത്തില്‍ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. അതിനെ കുറിച്ചറിയാനും ഈ പ്രൊജക്‌ടുകളില്‍ പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കുക. www.littlefilmsindia.com

മലയാളി സിനിമാസ്വാദകരുടെ സാന്നിധ്യം

ആര്‍. ശരത്തിന്റെയും വിനോദ്‌ മേനോന്റെയും ചിത്രങ്ങള്‍ കാണാനും അഭിനന്ദിക്കാനും സ്‌ഥലത്തെ പ്രമുഖ മലയാളി സിനിമാസ്വാദകര്‍ എത്തിയത്‌ ശ്രദ്ധ പിടിച്ചുപറ്റി. അലക്‌സ്‌ കോശി വിളനിലം, ദിലീപ്‌ വര്‍ഗീസ്‌, ഷീലാ ശ്രീകുമാര്‍, ഡോ. കൃഷ്‌ണ കിഷോര്‍, അനിയന്‍ ജോര്‍ജ്‌, സുനില്‍ ട്രൈസ്‌റ്റാര്‍, ഡോ. ഗോപിനാഥന്‍ നായര്‍, രുഗ്മിണി പത്മകുമാര്‍, മധു കൊട്ടരക്കര, ജോസ്‌ പിന്റോ സ്‌റ്റീഫന്‍ എന്നിവര്‍ ഈ സംരംഭത്തില്‍ പങ്കെടുക്കാനെത്തി.

നല്ല സിനിമകള്‍ കാണാനും സിനിമ എന്ന കലാരൂപത്തിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കാനും ഈ ഫിലിം ഫെസ്‌റ്റിവലിലൂടെ സാധിച്ചെന്ന്‌ ഇവരില്‍ പലരും അഭിപ്രായപ്പെട്ടു. ഒപ്പം സിനിമാ ലോകത്തെ കലാകാരന്മാരെയും സാങ്കേതിക വിദഗ്‌ധരെയും പരിചയപ്പെടാനും സൗഹൃദബന്ധങ്ങള്‍ സ്‌ഥാപിക്കാനും ഇതൊരു അവസരമായി മാറി.
മലയാളികള്‍ അണിയിച്ചൊരുക്കിയ രണ്ടു സിനിമകള്‍ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക