കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ
മുളയ്‌ക്കലിനെ ചോദ്യം ചെയ്യാന്‍ ആധുനിക സംവിധാനങ്ങള്‍. ബിഷപ്പിന്റെ മൊഴി
രേഖപ്പെടുത്താന്‍ ആധുനിക രീതിയിലുള്ള ചോദ്യം ചെയ്യല്‍ മുറികളാണ്
തയ്യാറാക്കിയിട്ടുള്ളത്.
അഞ്ച് ക്യാമറകള്‍ മുറിയില്‍
സജ്ജമാക്കിയിട്ടുണ്ട്.
ഭാവവ്യത്യാസങ്ങളടക്കം പരിശോധിച്ച് പറയുന്നത് നുണയാണോ എന്നതടക്കം മനസിലാക്കാനുള്ള
സംവിധാനങ്ങളാണ് പൊലീസിന്റെ പക്കലുള്ളത്.ചോദ്യം
ചെയ്യലിനായി രണ്ട് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യത്തെ
മുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖാമുഖമിരുന്ന് ബിഷപ്പിന്റെ മൊഴിയെടുക്കും
രണ്ടാമത്തെ മുറിയിലിരിക്കുന്ന സംഘം ബിഷപ്പിന്റെ മുഖഭാവങ്ങള്‍
പരിശോധിക്കും.
മുമ്പ് നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ചോദ്യം
ചെയ്‌തതും ഇതേ സ്ഥലത്തുവെച്ചാണ്.
രാവിലെ 11 മണിയോടെയാണ് ബിഷപ്പ്
തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം
ഡിവൈഎസ്‌പി സുഭാഷിന്റെ നേതൃത്വത്തില്‍ രണ്ടുസംഘങ്ങളായാണ് ബിഷപ്പിനെ ചോദ്യംചെയ്യുക.
ബിഷപ്പ്, അത്യാധുനിക ചോദ്യം ചെയ്യല്‍ മുറിയില്‍ കയറുമ്‌ബോള്‍ മുതല്‍
സംഭവിക്കുന്നതിന്റെയെല്ലാം വീഡിയോയും ഓഡിയോയും പകര്‍ത്താനുള്ള സാധ്യതകള്‍ നടപടികള്‍
എല്ലാം ഓഡിയോയിലും വീഡിയോയിലും പകര്‍ത്തും. ബിഷപ്പിന്റെ ഭാവവ്യത്യാസങ്ങളടക്കം
പരിശോധിച്ച് ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യും.
ലോകത്തെ ഏറ്റവും മികച്ച
കുറ്റാന്വേഷണസംഘമായ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ മാതൃകയിലാണ് അള്‍ട്രാ മോഡേണ്‍
ചോദ്യംചെയ്യല്‍ മുറി. ഇതിന്റെ പ്രവര്‍ത്തനം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍
വിലയിരുത്തി. ഒരു മുറിയില്‍ മൈക്ക് ഘടിപ്പിച്ച മേശയ്‌ക്ക് ഇരുവശങ്ങളിലായി
ഉദ്യോഗസ്ഥനും പ്രതിയുമിരിക്കും. വണ്‍വേ മിറര്‍ ഉപയോഗിച്ചു മുറി
വേര്‍തിരിച്ചിട്ടുണ്ട്.
മറുഭാഗത്തു നടക്കുന്നതൊന്നും പ്രതിക്കു കാണാനാവില്ല.
ഒരേസമയം നാല് ഉദ്യോഗസ്ഥര്‍ക്കു ചോദ്യങ്ങള്‍ ചോദിക്കാം. ആരാണു ചോദ്യം
ചെയ്യുന്നതെന്നു മനസിലാകാതിരിക്കാന്‍ ഉദ്യോഗസ്ഥന്റെ ശബ്ദമടക്കം മാറ്റാം.
വയര്‍ലെസ് സംവിധാനത്തിലൂടെ അവര്‍ക്ക് അടുത്ത മുറിയിലിരിക്കുന്ന മുതിര്‍ന്ന
ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം.
അവിടെയാണ് കൂടുതല്‍ ഉപകരണങ്ങളുള്ളത്. ഇവ
പ്രവര്‍ത്തിപ്പിക്കുന്നതാകട്ടെ, പ്രത്യേക പരിശീലനം നേടിയവരാണ്. അമേരിക്കന്‍
സാങ്കേതികവിദ്യയില്‍ ചൈനീസ് നിര്‍മ്മിതമായ സി.പി. പ്ലസ് ക്യാമറകളും വീഡിയോ
റെക്കോഡറും ഉപയോഗിക്കും.
വയര്‍ലെസ് സംവിധാനം ജര്‍മനിയില്‍ നിന്നും ശബ്ദലേഖന
ഉപകരണങ്ങള്‍ ജപ്പാനില്‍നിന്നുമാണ്. ഡി.ജി.പി.യുമായും ജില്ലാ പൊലീസ് മേധാവിയുമായും
വീഡിയോ കോണ്‍ഫറന്‍സ് നടത്താനുള്ള സംവിധാനവും ഇവിടെയുണ്ട്. ചോദ്യംചെയ്യലിന്റെ
ഓരോഘട്ടവും ഉന്നതോദ്യോഗസ്ഥര്‍ക്ക് നേരിട്ട് കാണാനും ചോദ്യങ്ങള്‍
ചോദിക്കാനുമാകുമെന്നതാണ് പ്രത്യേകത.
11 മണിയോടെ വെള്ളക്കാറില്‍ എത്തിയ
ബിഷപ്പ് ചാനല്‍ ക്യാമറകള്‍ക്ക് പിടികൊടുക്കാതെയാണ് ചോദ്യം ചെയ്യല്‍
മുറിയിലേക്ക് കയറിപ്പോയത്.
അദ്ദേഹം എവിടെയാണെന്ന കാര്യത്തില്‍ ആര്‍ക്കും പിടിയുണ്ടായിരുന്നില്ല. കാറില്‍
സഹായികള്‍ക്കൊപ്പം എത്തിയ ബിഷപ്പിന് പൊലീസ് തന്നെ ചാനല്‍ ക്യാമറകള്‍ക്ക്
മുമ്‌ബില്‍ പെടാതെ ഒളിപ്പിച്ചു കടത്തുകയായിരുന്നു.
ജലന്ധര്‍ രൂപതാ പി.ആര്‍.ഒ ഫാ.
പീറ്റര്‍ കാവുംപുറവും ബിഷപ്പിനൊപ്പം എത്തിയിട്ടുണ്ട്. കോട്ടയത്തു നിന്നും അന്വേഷണ
ഉദ്യോഗസ്ഥരും തൃപ്പൂണിത്തുറയില്‍ എത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി
ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിന് മുമ്‌ബുലുണ്ട്.
ഡിജിപിക്ക്
അടക്കം വീഡിയോയിലൂടെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള സൗകര്യങ്ങല്‍ ഇവിടെയുണ്ട്.
വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് പൊലീസ്
ചോദ്യം ചെയ്യല്‍ നടത്തുക. അതേസമയം തെളിവ് ലഭിച്ചാല്‍ മാത്രമേ ബിഷപ്പ് ഫ്രാങ്കോ
മുളയ്‌ക്കലിന്റെ അറസ്റ്റ് ഉണ്ടാകൂ എന്ന് കോട്ടയം എസ്‌പി ഹരിശങ്കര്‍
വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെയും കന്യാസ്‌ത്രീയുടെയും സാക്ഷികളുടെയും മൊഴികള്‍
വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. അറസ്റ്റ്
ചെയ്യുന്നതിന് തടസ്സമൊന്നും ഇല്ലെന്നും അദ്ദേഹം
വ്യക്തമാക്കുകയുണ്ടായി.
മൊഴികളിലെ വൈരുദ്ധ്യങ്ങളും വ്യത്യാസങ്ങളും
ദൂരീകരിക്കുന്നതിനാണ് ബിഷപ്പിന്റെ മൊഴിയെടുക്കുന്നത്. തെളിവുകള്‍ ഉണ്ടെന്ന്
ബോധ്യപ്പെട്ടാല്‍ അറസ്റ്റുണ്ടാകും. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം
ചോദ്യംചെയ്യലിനു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഹൈക്കോടതി അറസ്റ്റ്
തടഞ്ഞിട്ടില്ല. ഇന്നത്തെ ചോദ്യംചെയ്യലിനു ശേഷം മാത്രമേ തുടര്‍ ചോദ്യംചെയ്യല്‍
ആവശ്യമുണ്ടോ എന്ന് പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ
സംഘത്തിന് മേല്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ല. നാലു വര്‍ഷം പഴക്കമുള്ള കേസില്‍
ശസ്‌ത്രീയ തെളിവുകള്‍ പരിമിതമായിരിക്കും. അന്വേഷണത്തില്‍ സാക്ഷിമൊഴികളാണ് പ്രധാനം.
അതുകൊണ്ടുതന്നെ കൂടുതല്‍ സാക്ഷികളെ ചോദ്യംചെയ്യേണ്ടിവരും. അതിന് കൂടുതല്‍ സമയം
വേണ്ടിവരും. കേസില്‍ വളരെ വേഗതയിലാണ് അന്വേഷണം നടന്നത്. ഇതുവരെയുള്ള
അന്വേഷണത്തില്‍ അന്വേഷണ സംഘത്തിന് പൂര്‍ണ തൃപ്‌തിയാണുള്ളതെന്നും അദ്ദേഹം
പറഞ്ഞു.