Image

ലാലെന്‍സ് അഥവാ Lalens (തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 1 - ബ്രസീല്‍: അനിലാല്‍ ശ്രീനിവാസന്‍)

Published on 22 April, 2018
ലാലെന്‍സ് അഥവാ Lalens (തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 1 - ബ്രസീല്‍: അനിലാല്‍ ശ്രീനിവാസന്‍)
തെക്കേ അമേരിക്കയെക്കുറിച്ചു സ്കൂളില്‍ പഠിച്ച ചില കാര്യങ്ങള്‍ മാത്രമേ ഓര്‍മയിലുണ്ടായിരുന്നുള്ളൂ. ആമസോണ്‍ വനങ്ങള്‍, ഫുട് ബോള്‍ പ്രേമികളായ നാട്ടുകാര്‍, ഏറ്റവും കൂടുതല്‍ കാപ്പി കയറ്റുമതി ചെയ്യുന്ന നാട്..ഇങ്ങിനെ ചിലത്.

ഞാന്‍ ആദ്യം പോയത് ബ്രസീലിലേക്കാണ്. നല്ല സുഹൃത്തും സഹപ്രവര്‍ത്തകനുമായ ബ്രസീല്കാരന്‍ ഒഗുസ്‌ടോ (Augusto) വളരെ നല്ല ഒരു ക്ലാസ്സ് തന്നെ തന്നു. ലോകത്തിലെ എട്ടാമത്തെ സമ്പന്ന രാഷ്ട്രം. പ്രകൃതി സമ്പത്ത് കൊണ്ട് അനുഗൃഹീതമാണവിടം. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ എയര്‍ പ്‌ളെയിന്‍ നിര്‍മാതാക്കളാണ് ബ്രസീല്‍. വിശാലമായ രാജ്യത്തെ ഉള്‍നാടന്‍ റോഡുകള്‍ അത്ര നല്ലതല്ലാത്തതിനാലാവണം എയര്‍ പ്ലെയിനുകളെ ആശ്രയിക്കാന്‍ തുടങ്ങിയത്..എന്നാല്‍ ഇന്ന് വടക്കേ അമേരിക്കയിലേക്ക് വരെ പ്ലയിനുകള്‍ നിര്‍മിച്ചു കയറ്റി അയക്കുന്നുണ്ട്. കോണ്ടിനെന്റല്‍ എയര്‍ ലൈന്‍സിന്റെ (continental airlines) ചെറിയ പ്ലെയിനുകളെല്ലാം തന്നെ ബ്രസീല്‍ നിര്‍മിച്ചു നല്‍കുന്നതാണ് .

സൗത്ത് അമേരിക്കന്‍ ചരിത്രം മിത്തുകളുമായും ബന്ധപ്പെട്ടു കിടക്കുന്നു. പ്രധാനമായും മൂന്നു സംസ്കാരങ്ങളാണ് നിലവിലുണ്ടായിരുന്നത്, മായന്‍ , ഇന്‍കാ, പിന്നെ ആസ്‌ടെക്. ഈ മൂന്നു സംസ്കാരങ്ങള്‍ ഒരുകാലത്തു മൂന്നു സാമ്പ്രാജ്യങ്ങള്‍ കൂടിയായിരുന്നു. മായന്‍ ക്രിസ്തുവിനുമുമ്പ് ഒരായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതാണ്. ക്രിസ്തു വര്‍ഷം എട്ട് ഒന്‍പതു നൂറ്റാണ്ടുകള്‍ വരെ അത് നിലനില്‍ക്കുകയും ചെയ്തു. അവരുടെ കണക്കിലുള്ള പരിജ്ഞാനം, അസ്‌ട്രോണൊമി, മായന്‍ കലണ്ടര്‍ എന്നിവ വളരെ പ്രശസ്തമാണ്. യുദ്ധങ്ങളും ക്ഷാമങ്ങളും കൊണ്ട് മായന്‍ സംസ്കാരം മെല്ലെ മെല്ലെ അപ്രത്യക്ഷമാവുകയായിരുന്നു. ആന്റീസ് പര്‍വതങ്ങളില്‍ ജീവിച്ചിരുന്നവരാണ് ഇനകാ ജനത. സിമന്റ് ഉപയോഗിക്കാതെ കൂറ്റന്‍ കല്ലുകള്‍ കൊണ്ടുള്ള നിര്‍മാണ രീതി ഭൂകമ്പങ്ങളെപ്പോലും ചെറുത്തു നില്‍ക്കുന്ന ഒന്നായിരുന്നു. സൂര്യചന്ദ്രന്മാരെയും പര്‍വതങ്ങളെയും മറ്റു പ്രകൃതിശക്തികളെയും ആരാധിച്ചിരുന്ന അവരുടെ മതവിശ്വാസം വളരെ കൌതുകമുളവാക്കുന്നതാണ്. യുദ്ധങ്ങളെ നേരിടേണ്ടി വന്നതുമൂലം തന്നെയാവണം, ഇന്‍കാ സാമ്പ്രാജ്യവും പതിനാറാം നൂറ്റാണ്ടോടുകൂടി അപ്രത്യക്ഷമായി. ഇന്‍കാ, മായന്‍ തുടങ്ങിയ സംസ്കാരങ്ങളെ പോലെ തന്നെ ശക്തമായി നിലനിന്ന മറ്റൊരു സംസ്കാരമാണ് ആസ്‌ടെക് (Aztec). ഏകദേശം ഈ സമയത്തു തന്നെ ആസ്‌ടെക് സാമ്പ്രാജ്യവും നശിക്കുകയുണ്ടായി, പ്രധാന കാരണം സ്പാനിഷ് അധിനിവേശം തന്നെ. തനതു സംസ്കാരങ്ങളുടെ തകര്‍ച്ചയെത്തുടര്‍ന്ന് നമ്മള്‍ കാണുന്നത് സ്പാനിഷ് കോളനിവല്‍ക്കരണമാണ്. തെക്കേ അമേരിക്കയില്‍ ബ്രസീല്‍ ഒഴികെ മറ്റെല്ലാ പ്രധാന പ്രദേശങ്ങളും സ്പാനിഷ് അധീനതയിലായിരുന്നു. ബ്രസീലാവട്ടെ പോര്‍ച്ചുഗീസ് കാരുടെ കോളനിയും.അതിമനോഹരവും അതിവിശാലവുമായ നാടെന്നതിനു പുറമെ അവിടുണ്ടായിരുന്ന സ്വര്‍ണവും മറ്റു പ്രകൃതി സമ്പത്തുകളും ആയിരിക്കണം അവരെ ഏറ്റവും കൂടുതല്‍ മോഹിപ്പിച്ചത്.


പ്രൊജക്റ്റ് പ്രമാണിച്ച് ഒരു മൂന്നാഴ്ചത്തെ താമസമാണ്, സാന്‍പോളോ ( Sao Paulo ) സിറ്റിയില്‍. ബ്രസീലിന്റെ തലസ്ഥാനം ബ്രസലിയ ആണെങ്കിലും കൊമേര്‍ഷ്യല്‍ കാപിറ്റല്‍ സാന്‍പോളോ ആണ്, നമ്മുടെ ന്യൂഡല്‍ഹിയും ബോംബയും പോലെ. ന്യൂ ജെര്‍സിയിലെ ന്യൂയര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടീം മെമ്പറായ ഗുജറാത്തി സുഹൃത്തുമൊത്തു പാതിരാത്രിയോടെ പ്ലയിന്‍ കയറി. സുഖകരമായ യാത്ര. രാത്രിയോ പകലോ ആയിക്കൊള്ളട്ടെ, പ്ലയിന്‍ യാത്രയില്‍ എനിക്ക് ഉറങ്ങാന്‍ കഴിയാറില്ല. എന്റെ സുഹൃത്ത് അരവിന്ദ് ആകട്ടെ കയറിയതും സീറ്റ് പിന്നോട്ടാക്കി അതില്‍ വിശാലമായി ചാരി കിടന്നു ഒറ്റ ഉറക്കം വച്ച് കൊടുത്തു. ഒന്‍പതു മണിക്കുറോളം യാത്ര കഴിഞ്ഞു ഞായറാഴ്ച രാവിലെപതിനൊന്നു മണിയോടെ സാന്‍പോളോ വിമാനത്താവളത്തിലെത്തി. ബ്രസീലില്‍ കഴിയണമെങ്കില്‍ പോര്‍ച്ചുഗീസ് ഭാഷ അറിയണം എന്ന് ഓഗുസ്‌ടോ താക്കീത് തന്നെങ്കിലും സംഗതി ഇത്ര ഗുരുതരമാണ് എന്ന് ഞങ്ങള്‍ കരുതിയില്ല. അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ആയിട്ടുപോലും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരെ കാണുവാന്‍ കഴിഞ്ഞില്ല. ഒന്ന് പറയട്ടെ, ബ്രസീലില്‍ കഴിഞ്ഞ മൂന്നു ആഴ്ചയും, ഭാഷയുടെ കാര്യത്തില്‍ മാത്രമാണ് ഞങ്ങള്‍ക്ക് കുറച്ചു പ്രയാസം നേരിടേണ്ടി വന്നത്. ഇമ്മിഗ്രേഷന്‍ ചടങ്ങുകള്‍ കഴിഞ്ഞു ഞങ്ങള്‍ പുറത്തു വന്നു. അഴിമതിയും കുറ്റകൃത്യങ്ങളും ബ്രസീലില്‍ സാധാരണയാണെങ്കിലും ഏറ്റവും കൂടുതല്‍ മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതും സംഘടിതമായ കുറ്റകൃത്യങ്ങല്‍ നടക്കുന്നതുമായ സ്ഥലം സാന്‍പോളോ നഗരമാണ്. അതുകൊണ്ട് തന്നെ എയര്‍ പോര്‍ട്ടിനകത്തുള്ള ടാക്‌സി കൗണ്ടറില്‍ നിന്ന് മാത്രമേ ടാക്‌സി പിടിക്കാവു എന്ന് പ്രത്യേകം നിര്‍ദേശമുണ്ടായിരുന്നു. ഭാഷ അറിയാതെ അവിടെയും നന്നേ പ്രയാസപ്പെട്ടു.

ഞങ്ങള്‍ കൊടുത്ത അഡ്രസ് ലക്ഷ്യമാക്കി െ്രെഡവര്‍ വണ്ടിയോടിച്ചു . കുറച്ചു നേരം കഴിഞ്ഞു കാര്‍ ഹൈവേയില്‍ കയറി വേഗത്തില്‍ പോകാന്‍ തുടങ്ങി. ഞങ്ങള്‍ കൌതുകത്തോടെ പുറത്തെ കാഴ്ചകള്‍ നോക്കിയിരുന്നു. ചാറ്റല്‍ മഴയുമുണ്ട്. നമ്മുടെ നാട്ടിലെ കാലാവസ്ഥ തന്നെ. റോഡിനിരുവശവും കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൂറ്റന്‍ സൗധങ്ങള്‍. മതിലുകളില്‍ പല വര്‍ണ്ണങ്ങളിലുള്ള ഗ്രാഫിറ്റി എഴുത്തുകളും ചിത്രങ്ങളും. വടക്കേ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ റോഡിലെ ലയിനുകള്‍ വീതി കുറഞ്ഞതാണ്. അതുപോലെ തന്നെ ചെറിയ കാറുകളും. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു ഹൈവെയില്‍ നിന്നും പുറത്തിറങ്ങി വണ്ടി സിറ്റിയിലൂടെ പോകാന്‍ തുടങ്ങി. കുന്നുകളും താഴ്വരകളും, അവയിലൂടെ വളഞ്ഞും തിരിഞ്ഞും കയറ്റവും ഇറക്കവുമായി കിടക്കുന്ന റോഡുകളും. സിറ്റി വല്ലാത്ത തിരക്കുള്ള സ്ഥലമാണ്. കുത്തനെയുള്ള ഒരു കയറ്റത്തിലെ ട്രാഫിക് സിഗ്‌നലില്‍ വണ്ടി നിറുത്തിയിട്ടു സിഗ്‌നല്‍ മാറി മുന്നോട്ടു എടുത്തപ്പോള്‍ ചെറുതായൊന്നു പേടിച്ചു.

കുറച്ചു സമയത്തിനു ശേഷം വണ്ടി ഞങ്ങളുടെ ഹോട്ടലിനു മുന്നിലെത്തി. അന്താരാഷ്ട്ര ശൃംഖലയില്‍ പെട്ട ഹോട്ടല്‍ ആയിരുന്നിട്ടു കൂടി ഇംഗ്ലീഷ് അറിയുന്നവര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ബുദ്ധിമുട്ട് കണ്ടിട്ടാവണം റിസപ്ഷനില്‍ ഉണ്ടായിരുന്ന ഒരാളു പോയി മാനജരെ കൂട്ടി വന്നു. അവര്‍ ഒരു വിധം ഇംഗ്ലീഷ് പറയുന്നുണ്ട്, ഞങ്ങള്‍ക്ക് സന്തോഷമായി. വിശദമായി പ രിചയപ്പെട്ടു..ഫാബിയോള..ഞങ്ങള്‍ നല്ല ചങ്ങാത്തത്തിലായി, ഇനിയും സഹായം വേണ്ടതല്ലേ..

ഓഫീസു മുഖേന ഹോട്ടല്‍ ബുക്ക് ചെയ്തതിനാല്‍ സുരക്ഷിതത്വത്തെകുറിച്ച് ഞങ്ങള്‍ക്ക് ആശങ്കകളില്ലായിരുന്നു. ആ പ്രദേശം അധികം പ്രശ്‌നമില്ലാത്ത സ്ഥലം തന്നെയായിരുന്നു..എങ്കിലും രാത്രി അധികം താമസിച്ചു റോഡിലുടെ നടക്കരുതെന്നും മറ്റും കൂടെ ജോലി ചെയ്യുന്ന ബ്രസീലിയന്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നു. എങ്കിലും എത്തിയ ദിവസം വൈകുന്നേരം തന്നെ ഒന്ന് പുറത്തിറങ്ങി നടക്കാന്‍ തീരുമാനിച്ചു. തിരിച്ചു വരുന്ന വഴി ഹോട്ടലിനെതിരെയുള്ള ഒരു ചെറിയ റസ്റ്റാറന്റില്‍ ഒന്ന് കയറി...വെറുതെ....ഒരു പത്തിരുപതു പേര്‍ , ആണുങ്ങളും പെണ്ണുങ്ങളും, ഉള്ളിലിരുന്നു ചെറിയ സ്‌നാക്കും മറ്റും കഴിക്കുന്നുണ്ട്. കടയുടെ മുന്‍വശത്ത്. കുറേപ്പേര്‍ നിന്ന് വര്‍ത്തമാനം പറയുന്നു, സിഗരട്ട് വലിക്കുന്നു, ബിയര്‍ കുടിക്കുന്നു. ഈ കാഴ്ച എടുത്തുപറയാന്‍ കാരണമുണ്ട്. സാന്‍പോളോ തെരുവുകളില്‍ പ്രവര്‍ത്തി ദിവസ്സമെന്നോ അവധി ദിവസ്സമെന്നോ വ്യ ത്യാസ്സമില്ലാതെ ആളുകള്‍ ഒത്തു ചേരുന്ന സ്ഥലങ്ങളിലോന്നയിരുന്നു അത്. എല്ലാ ദിവസ്സവും വൈകുന്നേരം ഏഴു മണിയോടെ ആണ്‍ പെണ്‍ ഭേദമില്ലാതെ
പ്രായ ഭേദമില്ലാതെ ആളുകള്‍ പുറത്തിറങ്ങുന്നു. ഇത് പോലുള്ള സ്ഥലങ്ങളില്‍ പോയിരുന്നു സൗഹൃദം പങ്കുവെക്കുന്നു. രാത്രി പത്തു മണിയോടെ പിരിഞ്ഞു പോകുന്നു.

ആദ്യം തികച്ചും അപരിചിതരെ പ്പോലെയാണ് അവര്‍ ഞങ്ങളെ കണ്ടതെങ്കിലും അല്‍പ്പസമയം കഴിഞ്ഞു ഒരാള്‍ രണ്ടു ചെറിയ ഗ്ലാസുകളില്‍ ബിയര്‍ നിറച്ചു ഞങ്ങള്‍ക്ക് നേരെ നീട്ടി. സംസാരിക്കാന്‍ കഴിഞ്ഞിലെങ്കിലും ബിയറിലൂടെ സൗഹൃദം പങ്കിട്ടു ഞങ്ങള്‍ അവരോടൊപ്പം കൂടി. കുറച്ചു കഴിഞ്ഞു വയസ്സായ ഒരാള്‍ അവിടേക്ക് വന്നു..അയാള്‍ നല്ല ഇംഗ്ലീഷില്‍ ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി. റിട്ടയര്‍ ചെയ്ത സിറ്റി മേയര്‍ ആയിരുന്നു അയാള്‍. ഇന്ത്യയെ കുറിച്ചുള്ള അയാളുടെ അറിവുകള്‍ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിയതൂടൊപ്പം തന്നെ ചുറ്റും കൂടിയവര്‍ക്ക് സംഭാഷണങ്ങള്‍ പോര്‍ച്ചുഗീസില്‍ തര്‍ജിമ ചെയ്തു അവരെയും ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചു. കൂട്ടത്തിലൊരാള്‍ക്ക് ഞങ്ങളോട് എന്തെങ്കിലും ചോദിക്കണമെങ്കില്‍ പോലും മേയര്‍ സഹായിച്ചു. ആ ദിവസ്സം ഒരു പ്രത്യേക അനുഭവമായിരുന്നു. ചെറിയ കുപ്പികളിലെ ബിയറിനെക്കാള്‍ വലിയ ബോട്ടില്‍ ആണ് അവിടെ സാധാരണം.ബിയര്‍ ആര് വാങ്ങുന്നുവെന്നതോ ആര് കുടിക്കുന്നുവേന്നതോ ആര് കാശ് കൊടുക്കുന്നുവേന്നതോ അവിടെ വിഷയമായിരുന്നില്ല. ഇഷ്ട്ടം പോലെ കുടിക്കനുണ്ടാവുക... എല്ലാവരും സന്തോഷത്തോടെ കുടിക്കുക..അതായിരുന്നു അവരുടെ രീതി. ഒരാള്‍ ഒരു കുപ്പി വാങ്ങിയാല്‍ അത് തുറന്നു വക്കും, കൂടെ ചെറിയ ഗ്ലാസ്സുകളും..വേണ്ടവര്‍ക്ക് വേണ്ടപോലെ കുടിക്കാം..ഒപ്പം സിഗററ്റു വലിയുമുണ്ട്. കൂട്ടത്തില്‍ പറയട്ടെ, ബ്രസീലിലെ ജനപ്രീതിയാര്‍ജിച്ച ഒരു ബിയറിന്റെ പേര് "ബ്രഹ്മ" എന്നാണ് . ആ ബ്രാന്‍ഡ് കണ്ടപ്പോള്‍ തന്നെ എന്റെ ചോര തിളച്ചു, ഞങ്ങളുടെ ദൈവത്തിന്റെ പേരുവച്ച് കള്ളു കച്ചവടമോ?

ഏതായാലും മിക്കവാറും എല്ലാ ദിവസ്സവും പോകുന്ന ഒരു ഹാങ്ങ് ഔട്ട് സ്ഥലമായി അവിടം മാറി. കുറെ നല്ല കൂട്ടുകാരെ അവിടെ ഞങ്ങള്‍ കണ്ടു. പറഞ്ഞറി ഞ്ഞിട്ടാവണം ഇംഗ്ലീഷ് അറിയാവുന്നവരും എത്താന്‍ തുടങ്ങി.അതില്‍ കോളേജ് വിദ്യാര്‍ത്ഥികളും അവരുടെ കാമുകിമാരും ഉണ്ടായിരുന്നു. പരിചയപ്പെടുമ്പോഴും പിന്നെ സുഹൃത്തുക്കളായി കാണുമ്പോഴും ആണുങ്ങള്‍ തമ്മില്‍ കെട്ടിപ്പിടിക്കുന്ന ഒരു രീതി അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പുരുഷന്‍ സ്ത്രീയെ കവിളില്‍ ചുംബിച്ചു കൊണ്ടാണ് സൗഹൃദം പ്രകടമാക്കിയിരുന്നത്. ഒരു ദിവസം രണ്ടു വിദേശി ഇന്ത്യാക്കാരെ പരിചയപ്പെടാം എന്ന് പറഞ്ഞിട്ടാവണം ഒരുവന്‍ കാമുകിയുമായെത്തി. പരിചയപ്പെടുന്നതിന്റെ ഭാഗമായി അവള്‍ എന്റെ കവിളില്‍ ഒരു സീല്‍ക്കാരശബ്ദത്തോടെ ഉമ്മ വച്ചു..അവളുടെ ചുണ്ടുകളില്‍ സിഗരറ്റിന്റെ മണമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ എനിക്ക് മറ്റു പരാതികളൊന്നും തന്നെയില്ലായിരുന്നു..

ബ്രസീല്‍ എന്ന രാജ്യത്തെ ആളുകളെയും ജീവിതരീതിയും കുറിച്ച് മനസ്സിലാക്കുവാന്‍ ഈ കൂട്ടുകെട്ട് വളരെ സഹായിച്ചു. ഒരു നാടോടി പാട്ടുകാരന്‍ ഈ കൂട്ടത്തിലുണ്ടായിരുന്നു. അയാള്‍ വരുമ്പോഴൊക്കെ ബ്രസീലിയന്‍ നാടോടി ഗാനങ്ങള്‍ പാടി ഞങ്ങളെ രസിപ്പിച്ചിരുന്നു. പാടിയശേഷം അതിന്റെ അര്‍ത്ഥം പോര്‍ച്ചുഗീസില്‍ പറയുകയും ഇംഗ്ലീഷ് അറിയാവുന്നവര്‍ അത് ഞങ്ങള്‍ക്കായി പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. അയാള്‍ സ്വന്തമായി ആല്‍ബങ്ങള്‍ ഇറക്കിയിട്ടുണ്ടെന്നും ക്ലുബുകളില്‍ പാടിയിരുന്നുവെന്നും പറഞ്ഞു.

സ്ഥലവാസികളായ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള ഒരു ക്ലബിലും അവര്‍ക്കായുള്ള തന്നെ ഷോപ്പിംഗ് മാളിലും പോകാന്‍ കഴിഞ്ഞു. ക്ലബില്‍ നിന്നും ഒന്ന് രണ്ടു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നെങ്കിലും റിസ്ക് ഭയന്ന് അതിനു മുതിര്‍ന്നില്ല. കണ്ട സ്വവര്‍ഗാനുരാഗികള്‍ കൂടുതലും കോളേജ് വിദ്യാര്‍ത്ഥി കളായിരുന്നു. പല നിലകളുണ്ടായിരുന്ന മാളിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ പോയാല്‍ രസമുള്ള ചില കാഴ്ചകള്‍ കാണാം എന്നതുകൊണ്ട് സുഹൃത്തുക്കല്‍ ഞങ്ങളെ അങ്ങോട്ട് കൂട്ടികൊണ്ട് പോയി. അവിടെ ഒരു ഭാഗത്ത് ചെറിയ മേശകള്‍ക്ക് ചുറ്റും പ്രണയാര്‍ദ്രരായി കെട്ടി പുണര്‍ന്നിരിക്കുന്ന ജോഡികളെ ഞങ്ങള്‍ കണ്ടു..

ബ്രസീല്‍ സന്ദര്‍ശിക്കുന്ന ഒരാള്‍ കണ്ടിരിക്കേണ്ടതും എന്നാല്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കാതെ പോയതുമായ ഒന്നുണ്ട്, ബ്രസീലിയന്‍ കാര്‍ണിവല്‍. രാജ്യം മുഴുവന്‍ ആഘോഷിക്കപ്പെടുന്ന മഹോത്സവം. കാര്‍ണിവല്‍ ഫെബ്രുവരി, മാര്ച് മാസ്സങ്ങലിലാണ് നടക്കുക, എന്നാല്‍ ഞങ്ങള്‍ പോയത് ജനുവരിയിലും. അത് കാണുവാന്‍ കഴിഞ്ഞില്ലെങ്കിലും ചെന്നിടത്തെല്ലാം കാര്‍ണിവലിനായുള്ള തയ്യാറെടുപ്പുകള്‍ കണ്ടതില്‍ നിന്നും അതിന്റെ പ്രാധാന്യവും ഗാംഭീര്യവും മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഈ ഉത്സവത്തെക്കുറിച്ചുപറയാന്‍ കാരണം ഇത് ബ്രസീലിന്റെ സംസ്കാരം അറിയാന്‍ ഏറെ സഹായിക്കുന്ന ഒന്നാണെന്നുള്ളതാണ്. എല്ലായിടത്തും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും "കാര്‍ണിവല്‍ തലസ്ഥാനം " എന്നറിയപ്പെടുന്നത് ബ്രസീലിന്റെ ആദ്യ തലസ്ഥാനമായ റിയോ ഡി ജെനീരോ (Rio -De -Jenero) യാണ്. ചരിത്രപരമായി നോക്കുമ്പോള്‍ അതിനും കാരണമുണ്ട്. പുരാതന ഗ്രീസും റോമും ഉള്‍പ്പെടെ യൂറോപ്പിലെ ഒരു ആചാരമായിരുന്നു കാര്‍ണിവല്‍. "കാര്‌നിവാലെ" എന്നാല്‍ മത്സ്യ മാംസാദികളോട് വിട എന്നര്‍ത്ഥം. കോളനിവല്‍ക്കരണത്തിന് ശേഷം പോര്ച്ചുഗീസുകാരാണ് ഇത് ബ്രസീലില്‍ തുടങ്ങിവച്ചത്. എന്നാല്‍ കാലക്രമേണ ആഫ്രിക്കയില്‍ നിന്നും അടിമകളായി ബ്രസീലില്‍ എത്തപ്പെട്ട കറുത്ത വര്‍ഗക്കാരുടെ സംഗീതവും നൃത്തവും ചേര്‍ന്ന തനതു കലയായ സാംബ മ്യൂസിക് കാര്‍ണിവലിന്റെ കാതലായി. മൂന്നു സംസ്കാരങ്ങളുടെ സമന്വയമായിരുന്നു അത് ആഫ്രിക്കന്‍ അടിമകള്‍, ആദിമ അമേരിക്കാക്കാര്‍ , പിന്നെ പോര്‍ച്ചുഗീസുകാര്‍. 17 , 18 , 19 നൂറ്റാണ്ടുകളിലാണ് അടിമകള്‍ കൂടുതലായി ബ്രസീലില്‍ എത്തുന്നത്. ബാഹിയ , സാല്‍വഡോര്‍ എന്നീ സ്ഥലങ്ങളിലായിരുന്നു അവര്‍ കൂടുതലായി എത്തിയിരുന്നതെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അവര്‍ അന്നത്തെ തലസ്ഥാനമായ റിയോയില്‍ താവളമുറപ്പിച്ചു. കാര്‍ണിവല്‍ കാണാന്‍ മാത്രം ഓരോ വര്‍ഷവും 600 , 000 ഓളം വിദേശികള്‍ റിയോയില്‍ എത്തുന്നുണ്ട്.
ലാലെന്‍സ് അഥവാ Lalens (തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ 1 - ബ്രസീല്‍: അനിലാല്‍ ശ്രീനിവാസന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക