രാജീവ് ഗാന്ധി, ഇന്ത്യ കണ്ടതില്‍വെച്ച്
ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും അനുയായികളെ സ്വാധീനിയ്ക്കാന്‍
കഴിവുള്ള വ്യക്തിപ്രഭാവത്തോടുകൂടിയ ഒരു നേതാവുമായിരുന്നു. ചിലര്‍
അദ്ദേഹത്തിന്‍റെ ആകാര ഭംഗിയിലും സൗന്ദര്യത്തിലുമായിരുന്നു
ഇഷ്ടപ്പെട്ടിരുന്നത്. മറ്റു ചിലര്‍ വ്യക്തിപരമായ കഴിവുകളെയും
സ്വഭാവത്തെയും മാനിച്ചിരുന്നു. രാജ്യത്തിന്റെ ഭരണനിര്‍വഹണ കാര്യങ്ങളില്‍
പരിചയക്കുറവു കാരണം അദ്ദേഹത്തെ പരാജയപ്പെട്ട ഒരു പ്രധാനമന്ത്രിയായി
കരുതുന്നവരുമുണ്ട്. നെഹ്രുവിനെപ്പോലെ ഇന്ത്യയുടെ സമത്വസുന്ദരമായ ഒരു
ഭാവിക്കുവേണ്ടി അദ്ദേഹത്തിനും സ്വപ്നങ്ങളുണ്ടായിരുന്നു. ഉരുക്കുപോലെ
മനസോടുകൂടിയ 'അമ്മ ഇന്ദിരാ ഗാന്ധിയുടെ സ്വപ്നം ബലവത്തായ ഒരു സ്വാശ്രയ
ഇന്ത്യയെപ്പറ്റിയായിരുന്നു. അമേരിക്കയ്ക്ക് ജോണ്‍ എഫ് കെന്നഡി സുന്ദരനെന്ന
പോലെ ഇന്ത്യക്ക് സുന്ദരന്‍ രാജീവ് ഗാന്ധി തന്നെയായിരുന്നു. രണ്ടു
ചെറുപ്പക്കാരും അവരവരുടെ രാജ്യങ്ങളില്‍ ജനപ്രീതിയുമാര്‍ജിച്ചിരുന്നു.
രാഷ്ട്രീയ വൈരികളാല്‍ അവര്‍ രണ്ടുപേരും ക്രൂരമായി കൊല്ലപ്പെട്ടു. സദാ
പുഞ്ചിരി തൂകി ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്ന രാജീവ് ഗാന്ധിയെന്ന
പ്രധാനമന്ത്രിയെ ആര്‍ക്കും വെറുക്കാന്‍ സാധിക്കില്ലായിരുന്നു.
ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിലയിരുത്തുമ്പോള്‍, കാലത്തിനനുസരിച്ചുള്ള
മാറ്റങ്ങളും ചിന്താഗതികളും പരിഗണിക്കേണ്ടതായുണ്ട്. ആദ്യത്തെ
പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് ഒരു സ്വപ്ന
ഭാരതമുണ്ടായിരുന്നു. അന്നുള്ള സ്വപ്നങ്ങളും വ്യത്യസ്തങ്ങളായിരിക്കാം!
ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇന്ത്യ ഒരു
ദരിദ്രരാഷ്ട്രമായിരുന്നു. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍
ചേര്‍ക്കുന്നതിനും ഗോവ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കാനും രാഷ്ട്രത്തിന്റെ
വളര്‍ച്ചക്ക് അസ്ഥിവാരമിടാനും അദ്ദേഹത്തിനു സാധിച്ചു. അടിയന്തിരാവസ്ഥ മൂലം
സമൂലം അലങ്കോലപ്പെട്ട ഭരണത്തെ ശുദ്ധീകരിക്കാന്‍ മൊറാര്‍ജിയ്ക്ക് കഴിഞ്ഞു.
ഉറങ്ങുന്ന സുന്ദരന്‍ ദേവഗൗഡയുടെ കാലത്തെ സാമ്പത്തിക ബഡ്ജറ്റ് ഇന്ത്യയില്‍
അവതരിപ്പിച്ച ഏറ്റവും നല്ല ബഡ്ജറ്റായി കരുതുന്നു. ശാസ്ത്രി ഒരു ആദരണീയനായ
മനുഷ്യനായിരുന്നു. ഒരിക്കലും ചിരിക്കില്ലാത്ത നരസിംഹ റാവു സാമ്പത്തിക
പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നു. ഇന്ത്യയുടെ അറിയപ്പെടുന്ന
പ്രധാനമന്ത്രിയായും റാവു ചരിത്രം കുറിച്ചിരിക്കുന്നു. മിതമായി
സംസാരിക്കുന്ന വാജ്‌പേയി ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കി. അതുപോലെ
വിദേശനയവും സാമ്പത്തികവും അദ്ദേഹത്തിന്‍റെ കാലത്ത് മെച്ചമുള്ളതായിരുന്നു.
കൂടുതലും മൗനമായി ഇരിക്കുന്ന മന്‍മോഹന്‍ രാജ്യത്തെ ഒരു സാമ്പത്തിക
ശക്തിയാക്കി. ഗുജറാളിന്റെയും വിദേശനയം നല്ലതായിരുന്നു. ഇന്ദിരാഗാന്ധി
പോരാടുന്ന പ്രധാനമന്ത്രിയായിരുന്നു.1971ലെ ബംഗ്‌ളാദേശ് യുദ്ധം ജയിക്കാനും
ഇന്ത്യയെ ന്യൂക്ലിയര്‍ ഇന്ത്യയാക്കാനും വന്‍ശക്തികളോടു വിട്ടുവീഴ്ചയില്ലാതെ
പെരുമാറാനും ഇന്ദിരയ്ക്ക് കഴിഞ്ഞു.
സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളിയായിരുന്ന യുവനേതാവ് ഫിറോസ്
ഗാന്ധിയുടെയും ഇന്ത്യയിലെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെയും
സീമന്ത പുത്രനായി രാജീവ് ഗാന്ധി 1944ല്‍ മുംബൈയില്‍ ജനിച്ചു. മഹാനായ
മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ കൊച്ചുമകനായി ഒരു രാജകുമാരനെപ്പോലെ
വളര്‍ന്നു. ആറാം വയസ്സില്‍ മുംബൈയിലുള്ള ശിവനികേതന്‍ സ്കൂളില്‍ പ്രാഥമിക
വിദ്യാഭ്യാസം നടത്തി. കുഞ്ഞുനാളുമുതല്‍ നല്ലൊരു കലാകാരനായിരുന്നു. ചിത്ര
രചനയിലും പെയിന്റിങ്ങിലും വളരെയധികം ചാതുര്യം തെളിയിച്ചിരുന്നു. ശാന്തനും
ഒരു നാണംകുണുങ്ങിയുമായിട്ടാണ് വളര്‍ന്നത്. പത്താം വയസ്സില്‍ ഡെറാഡൂണിലെ
ഡൂണ്‍ സ്കൂളില്‍ പഠിച്ചു സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പിന്നീട് ഇംഗ്ലണ്ടിലെ കെയിംബ്രിഡ്ജ് യൂണിവേസിറ്റിയുടെ വകയായ ട്രിനിറ്റി
കോളേജില്‍ എഞ്ചിനീറിംഗ് ഐച്ഛിക വിഷയമായി എടുത്ത് പഠനം തുടങ്ങി. അവിടെ പഠനം
പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഇമ്പിരിയല്‍ കോളേജില്‍ ചേര്‍ന്ന് ഇടയ്ക്ക്
വെച്ച് വീണ്ടും പഠനം നിര്‍ത്തി. 1965ല്‍ അദ്ദേഹം ഇന്ത്യയില്‍ മടങ്ങി വന്നു.
ബ്രിട്ടനില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന സമയം
സോണിയായെന്ന ഇറ്റാലിയന്‍ പെണ്‍കുട്ടിയുമായി പ്രേമത്തിലായി. പിന്നീട്
ഇന്ദിരയുടെ അനുവാദത്തോടെ ഹൈന്ദവാചാരപ്രകാരം വിവാഹിതനാവുകയും ചെയ്തു.
പഠിക്കുന്ന കാലങ്ങളില്‍ അക്കാദമിക്ക് നേട്ടങ്ങള്‍ ഉണ്ടാകണമെന്നോ
ജീവിതത്തില്‍ ഉയരണമെന്നോ വലിയ അഭിലാഷങ്ങളൊന്നും
അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്റെ സഹോദരന്‍ സജ്ജയന്റെ മരണശേഷമാണ് സ്വന്തം
അമ്മയുടെ പ്രേരണകൊണ്ടു രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഈ ദമ്പതികള്‍ക്ക്
1970ല്‍ രാഹുലും 1972ല്‍ പ്രിയങ്കയും ജനിച്ചു. രാജീവിന് ഒരു
പൈലറ്റാകാനായിരുന്നു ആഗ്രഹം. ഫ്‌ലയിങ് ക്ലബില്‍ പരിശീലനം
നേടിക്കൊണ്ടിരുന്നു. എയര്‍ ഇന്ത്യയില്‍ പൈലറ്റായി ഉദ്യോഗം ലഭിച്ച രാജീവ്
5000 രൂപ ശമ്പളത്തില്‍ സന്തോഷവാനായിരുന്നു. സംഗീതം, കമ്പ്യൂട്ടര്‍,
സ്‌പോര്‍ട്‌സുകാര്‍ ഓടിയ്ക്കല്‍, വിമാനം പറത്തല്‍ എന്നിവകളില്‍
താല്പര്യവുമായിരുന്നു.
1980 ജൂണ്‍ 23ന് സജയഗാന്ധി ഒരു വിമാനം പറപ്പിക്കലിനിടെ മരണപ്പെട്ടു.
അതിനുശേഷം ഇന്ദിരയും സീനിയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും രാജീവിനെ
രാഷ്ട്രീയത്തില്‍ നിര്‍ബന്ധിച്ചു പ്രവേശിപ്പിക്കുകയായിരുന്നു. എം.പി
യായിരുന്ന സജ്ജയ ഗാന്ധിയുടെ മണ്ഡലത്തില്‍ രാജീവ് മത്സരിക്കുകയും വമ്പിച്ച
ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ് മെമ്പറായി തിരഞ്ഞെടുക്കുകയും ചെയ്തു.
അദ്ദേഹത്തിന്‍റെ എതിരാളി ശക്തനായ രാഷ്ട്രീയ നേതാവ് ശരദ് യാദവായിരുന്നു.
1981ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച രാജീവ് പാര്‍ലമെന്റില്‍ എത്തി. താമസിയാതെ
യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് പദവിയും നേടി. അമ്മയുടെ
ഉപദേശകനാവുകയും ചെയ്തു. ഒരു പൈലറ്റായി ജീവിതം തുടരാനുള്ള മോഹമൊക്കെ മാറ്റി
വെച്ച് മുഴുവന്‍ സമയവും രാഷ്ട്രീയത്തിനായി സമയം കണ്ടെത്താനും തുടങ്ങി.
പാര്‍ലമെന്റ് അംഗമായിരിക്കെത്തന്നെ രാജീവ് ഗാന്ധി ഇന്ത്യയുടെ കായിക
മത്സരങ്ങളില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും
അനുമോദിക്കുകയും ചെയ്തിരുന്നു. 1982ലെ ഡല്‍ഹിയില്‍ നടത്തിയ ഏഷ്യന്‍
ഗെയിംസില്‍ അവരുടെ വിജയത്തിനായി അങ്ങേയറ്റം പ്രവര്‍ത്തിച്ചു. അന്നത്തെ
കായിക മന്ത്രി ഭൂട്ടാ സിംഗിനേക്കാള്‍ കായികമേളകളുടെ നടത്തിപ്പില്‍
രാജീവിന്റെ നേതൃത്വത്തെ സംഘാടകര്‍ വിലമതിച്ചിരുന്നു. അദ്ദേഹം ഏഷ്യന്‍
ഗെയിംസിന്റെ പ്രവര്‍ത്തക സമിതിയിലുള്ള ഒരു അംഗവുമായിരുന്നു.
1984 ഒക്ടോബര്‍ മുപ്പത്തിയൊന്നാം തിയതി ഒരു സിക്കുകാരന്‍ സെക്യൂരിറ്റിയുടെ
കൈകള്‍കൊണ്ട് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ അടുത്ത പ്രധാനമന്ത്രി
ആരായിരിക്കണമെന്നു കോണ്‍ഗ്രസ്സ് തീരുമാനിച്ചത് രാജീവ് ഗാന്ധിയെ
മാത്രമായിരുന്നു. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് പാര്‍ലമെന്റ്
പിരിച്ചുവിടുകയും പുതിയ ഒരു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
അത്തവണ തിരഞ്ഞെടുപ്പില്‍ ഒരു ചരിത്രവിജയം കോണ്‍ഗ്രസ്സ് നേടുകയും രാജീവ്
ഗാന്ധി ഇന്ത്യയുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയോടുള്ള സഹതാപതരംഗങ്ങള്‍ രാജ്യമാകെ
ആഞ്ഞടിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്‍റെ പ്രായം നാല്‍പ്പത്
വയസ്സായിരുന്നു. യുവത്വം അന്തര്‍ ദേശീയ തലങ്ങളില്‍ ഗുണപ്രദമാവുകയും ചെയ്തു.
ഇന്നു നാം കാണുന്ന ആധുനിക ഇന്ത്യ രാജീവ്ഗാന്ധിയുടെ മുപ്പതു വര്‍ഷം
മുമ്പുള്ള ഇന്ത്യയെന്ന ഭാവനയിലുണ്ടായിരുന്ന സ്വപ്നമായിരുന്നു. ഇന്ത്യ
യുവാക്കളുടെ ദേശമെന്നു ഇന്ന് മോദിജി പറയുംപോലെ രാജീവ് ഗാന്ധിയും
പറയുമായിരുന്നു. 'യുവശക്തി രാഷ്ട്ര നിര്‍മ്മാണത്തിനാവശ്യമെന്ന്' രാജീവിന്റെ
വാക്കുകളായിരുന്നു. പ്രകൃതിയെ സംരക്ഷിക്കണമെന്ന് നാം മുറവിളി
കൂട്ടാറുണ്ട്. സമയത്തു മഴ ലഭിക്കാത്തതും വരണ്ട കൃഷിഭൂമികളും വിളവുകള്‍
നശിക്കലും മനുഷ്യര്‍ പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതുകൊണ്ടു
സംഭവിക്കുന്നതാണ്. മനുഷ്യന്റെ ക്രൂരമായ പ്രകൃതി നശീകരണമാണ് ഹരിതകഭൂമിയെ
ഇല്ലാതാക്കുന്നത്. രാജീവ് ഗാന്ധിയാണ് രാജ്യത്ത് പ്രകൃതിയെ സംരക്ഷിക്കുന്ന
നിയമം ആദ്യം കൊണ്ടുവന്നത്. പിന്നീടു വന്ന സര്‍ക്കാരുകളൊന്നും ഇക്കാര്യം
ഗൗരവമായി കരുതിയിട്ടുണ്ടായിരുന്നില്ല. ഇന്ന് പ്രകൃതി ദുരന്തങ്ങളെയും
പരിസ്ഥിതി സംരക്ഷണങ്ങളെയും മോദി സര്‍ക്കാര്‍ ഗൗരവമായി കണക്കാക്കുന്നുണ്ട്.
'ഇന്ത്യ പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ വളരെ പുറകിലെന്ന്' പ്രധാന മന്ത്രി
മോദിജി ചൈന സന്ദര്‍ശിച്ച വേളയില്‍ പറയുകയുണ്ടായി. 'അക്കാര്യത്തിനായി രാജ്യം
പരിശ്രമിക്കുന്നുണ്ടെന്നും' മോദിജി പറഞ്ഞു.
രാജീവ് ഒരിക്കല്‍ പറഞ്ഞു, "ലോകത്ത് വ്യാവസായിക വിപ്ലവം ഉണ്ടായപ്പോള്‍
ഇന്ത്യയ്ക്ക് അന്ന് അവസരം നഷ്ടപ്പെട്ടു. ഇന്ത്യയെ ഇരുപത്തിയൊന്നാം
നൂറ്റാണ്ടിലെ പുരോഗമിച്ച രാഷ്ട്രമാക്കണം. ഇന്ന് സംഭവിക്കുന്ന കംപ്യുട്ടര്‍
വിപ്ലവം അതൊരിക്കലും നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല." കംപ്യൂട്ടറും
മൊബൈല്‍ കമ്യൂണിക്കേഷന്‍ ടെക്കനോളജിയും ഇന്ത്യയില്‍ കൊണ്ടുവന്നത് രാജീവ്
ഗാന്ധിയാണ്. പിന്നീട് ഇന്ത്യയെ അത് സോഫ്റ്റ് വെയര്‍ ടെക്കനോളജിയായി
വളര്‍ത്തിയെടുത്തു. ആധുനിക ടെക്കനോളജികള്‍ ഇന്ത്യയില്‍ പ്രായോഗികമാക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ത്യ ഒരു ടെക്‌നോളജി രാജ്യമാക്കുകയും അതേ സമയം
ദാരിദ്ര്യം തുടച്ചു മാറ്റുകയും ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ
ലക്ഷ്യം.
1960 നു മുമ്പ് ഇന്ത്യയിലെ നേതാക്കന്മാര്‍ ഏതെങ്കിലും രാജ്യം
സന്ദര്‍ശിക്കുന്നത് ഭിക്ഷയെടുക്കുന്ന പാത്രവുമായിയെന്ന് ഒരു
സംസാരമുണ്ടായിരുന്നു. ഇന്ത്യയുടെ ഹരിതക വിപ്ലവ വിജയത്തോടെ ആ
ചിന്താഗതിയ്ക്ക് മാറ്റം വന്നു. ഇന്ന് നമ്മുടെ നേതാക്കന്മാര്‍ വിദേശത്ത്
പോകുന്നത് ഭിക്ഷ യാചിക്കാനല്ല. സ്വതന്ത്ര സാമ്പത്തിക ഉദാരവല്‍ക്കരണത്തില്‍
ഇന്ത്യയില്‍ വ്യാവസായിക ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യാനാണ്. നമ്മുടെ വിഭവങ്ങളെ
പരമാവധി പ്രയോജനപ്പെടുത്തുകയെന്നതായിരുന്നു രാജീവിന്റെ സാമ്പത്തിക
ശാസ്ത്രം. വിദേശ ഫണ്ടുകളും ഇന്‍വെസ്റ്റ്‌മെന്റും രാജ്യത്തു
കൊണ്ടുവരുന്നതിനുമുമ്പ് രാഷ്ട്രത്തില്‍ നിന്നുതന്നെ വിഭങ്ങള്‍ ശേഖരിച്ച്
സ്വയം പര്യാപ്തി നേടുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. വ്യവസായ
പരിഷ്ക്കരണവും ചെറിയ മുതല്‍മുടക്കും വഴി വ്യവസായങ്ങളെ പരമാവധി
വളര്‍ത്തുകയെന്നതായിരുന്നു രാജീവിന്റെ പദ്ധതി. വിദേശ മുതല്‍മുടക്കില്‍
രാജീവ് ഗാന്ധിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതുമൂലം രാജ്യത്തെ മറ്റു
രാജ്യങ്ങള്‍ക്ക് പണയപ്പെടുത്തുമെന്ന് അദ്ദേഹം ചിന്തിച്ചു. നമ്മുടെ കഴിവിനെ
പരമാവധി പ്രയോജനപ്പെടുത്തിയ ശേഷം വിദേശ നിക്ഷേപത്തിലേക്ക് ശ്രമിച്ചാല്‍
മതിയെന്നായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്.
ഇന്ത്യ ഏഷ്യയുടെ വന്‍ശക്തിയായിട്ടാണ് കണക്കാക്കുന്നത്. ഇരുപത്തിനാലു
മണിക്കൂറുകൊണ്ട് 1988ല്‍ 'മാല്‍ദീവി'ലുണ്ടായ പട്ടാള വിപ്ലവത്തെ
അടിച്ചമര്‍ത്താന്‍ രാജീവ് സര്‍ക്കാരിന് കഴിഞ്ഞു. ശ്രീ ലങ്കന്‍ തമിഴ്
പുലികളുടെയും കടല്‍ക്കൊള്ളക്കാരുടെയും സഹായത്തോടെ 'അബ്ദുല്‍ ലുതുഫൈ' എന്ന
മുന്‍ ഭരണാധികാരിയുടെ നേതൃത്വത്തില്‍ അവിടുത്തെ പട്ടാളം രാജ്യം
പിടിച്ചെടുത്തിരുന്നു. ഒമ്പതു മണിക്കൂര്‍ കൊണ്ട് ഇന്ത്യന്‍ എയര്‍ ഫോഴ്‌സും
പട്ടാളവും അവിടെ എത്തുകയും രാജ്യം മോചിപ്പിക്കുകയും ചെയ്തു. മാല്‍ദീവിലെ
പ്രസിഡന്റ് ഗയൂമിനെ (ഏമ്യീീാ) ഒളിത്താവളത്തില്‍നിന്നും രക്ഷപ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റേഗനും ബ്രിട്ടീഷ് പ്രധാനമന്ത്രി
മാര്‍ഗരറ്റ് താച്ചറും ഇന്ത്യയുടെ മാല്‍ദീവ് ഓപ്പറേഷനെ
അഭിനന്ദിക്കുകയുമുണ്ടായി.
നെഹ്രുവിനെയും ഇന്ദിരാ ഗാന്ധിയെയും തുലനം ചെയ്യുമ്പോള്‍ രാജീവ് ഒരു
പരാജിതനായ പ്രധാനന്ത്രിയെന്നു തോന്നിപ്പോവും. ഭരണകാര്യങ്ങളില്‍ യാതൊരു
പരിചയവുമില്ലാതെയാണ് അദ്ദേഹം ആ സ്ഥാനത്ത് വന്നത്. ശ്രീ ലങ്കന്‍ ഭീകരത,
പഞ്ചാബ് ഭീകരത, ബോഫേഴ്‌സ് അഴിമതി, വ്യാവസായിക ദുരിതം, കാശ്മീര്‍ ഭീകരത,
ബാബ്‌റി മസ്ജിദിന്റെ പ്രശ്‌നങ്ങളുടെ തുടക്കങ്ങള്‍ എല്ലാം ആരംഭിച്ചത്
അദ്ദേഹത്തിന്റെ കാലത്താണ്. നെഹ്‌റു കുടുംബത്തിലെ അംഗമെന്ന നിലയിലാണ് പലരും
അദ്ദേഹത്തിന്‍റെ യോഗ്യത കല്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സമാധാന സേനയ്ക്ക് യുണൈറ്റഡ് നാഷനുമായുള്ള രാജ്യാന്തര
പ്രശ്‌നങ്ങളില്‍ ആദരണീയമായ ഒരു സ്ഥാനമുണ്ടായിരുന്നു. വിദേശത്ത് സമാധാന
സേനയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പട്ടാളം ഒരിക്കലും സമാധാനം
സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേകമായ
മതിപ്പും ഇന്ത്യന്‍ സേന നേടിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര
യുദ്ധങ്ങളില്‍ ഇടപെട്ട് അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍
പട്ടാളത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീലങ്കയില്‍ നമ്മുടെ പട്ടാളം
പരാജയപ്പെടുകയാണുണ്ടായത്. ഒരു ലക്ഷം ഇന്ത്യന്‍ പട്ടാളത്തെ ശ്രീലങ്കയില്‍
എല്‍.റ്റി.റ്റി യുടെ ഭീകരപ്രവര്‍ത്തനത്തിന് അറുതി വരുത്താന്‍ അയച്ചിരുന്നു.
1200 പട്ടാളക്കാരാണ് അന്ന് ഇന്ത്യയ്ക്ക് നഷ്ടപെട്ടത്. ഒപ്പം
ആയിരക്കണക്കിന് തമിഴരുടെയും സിംഹാളിക്കാരുടെയും ജീവനും നഷ്ടപ്പെട്ടു.
ഇന്ത്യയുടെ ഈ പരാജയം ലോക രാജ്യങ്ങളുടെയിടയില്‍ തന്നെ നാണക്കേടുണ്ടാക്കുകയും
ചെയ്തു.
രാജീവ് ഗാന്ധിയുടെ ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷം കിട്ടാതെ പരാജയപ്പെടുകയുണ്ടായി.
ഇടക്കാലത്തു വന്ന ഇന്ത്യയുടെ പ്രധാനമന്ത്രി വി.പി. സിംഗാണ് പിന്നീട്
ഇന്ത്യന്‍ പട്ടാളത്തെ മുഴുവന്‍ മടക്കിക്കൊണ്ടുവന്നത്. ഇന്ത്യന്‍ സമാധാന
സേനയെ ശ്രീലങ്കയില്‍ അയക്കുന്നതിനു മുമ്പ് രാജീവ് ഗാന്ധി, മന്ത്രിസഭയുടെയോ
ഉപദേശസമിതിയുടെയോ അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ടായിരുന്നില്ല. ഇന്ത്യന്‍
പട്ടാളത്തിന്റെ ദയനീയ പരാജയവും തിരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നു.
1987 വരെ കാശ്മീര്‍ താഴ്വരകളില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.
പഞ്ചാബിനെക്കാളും ആസാമിനെക്കാളും അവിടം സമാധാനപരമായിട്ടായിരുന്നു
പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ കാശ്മീരില്‍ ഒരു തിരഞ്ഞെടുപ്പിന്
തുടക്കമിട്ടത് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമായി.
തിരഞ്ഞെടുപ്പില്‍ കാശ്മീരിലെ ജനങ്ങള്‍ വളരെയധികം ആവേശഭരിതരായിരുന്നു. അവിടെ
വിഘടന വാദികള്‍വരെ തിരഞ്ഞെടുപ്പില്‍ ഉത്സാഹം കാണിച്ചിരുന്നു. എന്നാല്‍
ഇന്ത്യയുടെ ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളെക്കാളും
അവിടം പരിതാപകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമായി. കാശ്!മീരി ജനത
അന്നത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളില്‍ നിരാശരായി തീര്‍ന്നു.
കോണ്‍ഗ്രസ്സും കോണ്‍ഗ്രസിനെ പിന്താങ്ങുന്നവരും ആ തിരഞ്ഞെടുപ്പില്‍ ചതിയും
വഞ്ചനയും നടത്തിയെന്ന് കാശ്മീരില്‍ എതിര്‍ പാര്‍ട്ടികള്‍ ആരോപണം
ഉന്നയിച്ചിരുന്നു. അസംതൃപ്തരായ എതിര്‍ പാര്‍ട്ടികള്‍ മുജാഹിദീന്‍ എന്ന
പാര്‍ട്ടി രൂപീകരിക്കുകയും കാശ്!മീരില്‍ വിഘടന വാദം ശക്തമാവുകയും ചെയ്തു.
കാശ്മീര്‍ ജനത അവരുടെ വോട്ടിംഗ് സംവിധാനത്തിന്റെ കൃത്രിമത്വത്തില്‍
നിരാശരായി തീര്‍ന്നിരുന്നു. അന്നുമുതല്‍ മുജാഹിതീന്‍ പാര്‍ട്ടികള്‍
കാശ്മിരില്‍ അസമാധാനം സൃഷ്ടിക്കാന്‍ തുടങ്ങി. ഇന്നും കാശ്മീരില്‍
നീതിപൂര്‍വമായ ഒരു തിരഞ്ഞെടുപ്പ് അവിടുത്തെ ജനത ആഗ്രഹിക്കുന്നു.
ഒരു പാവപ്പെട്ട മുസ്ലിം സ്ത്രീ 'തലാക്ക്' ചൊല്ലിയ ഭര്‍ത്താവില്‍നിന്ന് മാസം
ഇരുനൂറു രൂപ ലഭിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടു കോടതിയെ സമീപിച്ചിരുന്നു.
അവര്‍ക്ക് അഞ്ചുകുട്ടികളെയും സംരക്ഷിക്കണമായിരുന്നു. ഹൈക്കോടതിയും സുപ്രീം
കോടതിയും സ്ത്രീയ്ക്ക് അനുകൂലമായി വിധിച്ചു. എന്നാല്‍ രാജീവ് ഗാന്ധി ഒരു
പുതിയ നിയമം കൊണ്ടുവരുകയും യാഥാസ്ഥിതികരായ മുസ്ലിമുകളെ പ്രീതിപ്പെടുത്താന്‍
അവര്‍ക്ക് അനുകൂലമായ മറ്റൊരു നിയമമുണ്ടാക്കുകയും ചെയ്തു. ആ നിയമത്തെ
മുസ്ലിം നിയമ പ്രൊട്ടക്ഷന്‍ ആക്ട് 1986 (ജൃീലേരശേീി ീള ഞശഴവെേ ീി ഉശ്ീൃരല
അര േ1986) എന്ന് പറയുന്നു. വോട്ടുബാങ്കായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം.
സോണിയാ ഗാന്ധിയും അവരുടെ ഇറ്റാലിയന്‍ ബന്ധവും വലിയ ഒരു അഴിമതിയിലേയ്ക്ക്
വഴിതെളിയിച്ചു. സ്വീഡിഷ് കമ്പനിയായ ബോഫേഴ്‌സില്‍ നിന്ന് ആയുധങ്ങള്‍
മേടിച്ചതിനെപ്പറ്റിയുള്ള വിവാദങ്ങളായിരുന്നു അത്. ബോഫേഴ്‌സ്
കമ്പനിയില്‍നിന്ന് ഇന്ത്യ ആയുധം മേടിച്ചതില്‍ മില്യണ്‍ കണക്കിന് ഡോളര്‍
കൈക്കൂലി മേടിച്ചെന്നായിരുന്നു ആരോപണം. രാജീവ് ഗാന്ധി കൈക്കൂലി മേടിച്ചാലും
ഇല്ലെങ്കിലും ദേശീയ സുരക്ഷിതത്വത്തെ സംബന്ധിച്ച വ്യക്തതകളില്ലാത്ത
മുറിവുകള്‍ അദ്ദേഹത്തിന്റെ ഭരണത്തിന് ഏല്‍ക്കേണ്ടി വന്നു.
'ഭോപ്പാല്‍ ഗ്യാസ് ട്രാജഡി' ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള
ഏറ്റവും വലിയ ഒരു മഹാദുരന്തമായിരുന്നു. അതിനുശേഷം സര്‍ക്കാരും യൂണിയന്‍
കാര്‍ബേഡുമായി നടത്തിയ രഹസ്യ ഒത്തുതീര്‍പ്പുകള്‍ ദുരിതമനുഭവിച്ചവരുടെ
അര്‍ഹമായ നഷ്ടപരിഹാരം അവഗണിച്ചുകൊണ്ടായിരുന്നു. ഗ്യാസ് ചോര്‍ന്നുണ്ടായ
'വിഷവായു' അന്തരീക്ഷത്തില്‍ കലര്‍ന്ന സമയത്ത് യൂണിയന്‍ കാര്‍ബേഡിന്റെ ചീഫ്
ഇന്ത്യയിലുണ്ടായിരുന്നു. അദ്ദേഹത്തെ സ്വതന്ത്രമായി ഇന്ത്യ വിട്ടുപോകാന്‍
രാജീവ് ഗാന്ധി അനുവദിച്ചു. ദുരിതങ്ങള്‍ക്കുശേഷം അതിന് ഇരയായവര്‍ക്ക്
കാര്യമായ നഷ്ടപരിഹാരം ലഭിച്ചതുമില്ല. രാജീവ് ഗാന്ധിയുടെ പിടിപ്പുകേടും
തെറ്റായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തതുമായിരുന്നു കാരണം.
രാജീവ് ഗാന്ധിയുടെ ഭരണകൂടം അഭിമുഖീകരിച്ച ഏറ്റവും വലിയ വംശഹത്യ സിക്ക്
കലാപത്തില്‍ക്കൂടിയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഇന്ദിരാഗാന്ധിയുടെ
മരണത്തിനുത്തരവാദി ഒരു സിക്കുകാരനായതുകൊണ്ടു സിക്ക് വംശഹത്യകള്‍ രാജ്യം
മുഴുവന്‍ വ്യാപിച്ചിരുന്നു. ഏകദേശം 8000 സിക്കുകാര്‍ ദല്‍ഹി
തലസ്ഥാനപ്രദേശങ്ങളില്‍ വധിക്കപ്പെട്ടു. കൂടാതെ സിക്കുകാരുടെ ലുധിയാനയിലുള്ള
ബോംബിങ്, കാനഡയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ സിക്കുകാര്‍ ബോംബിട്ട്
തകര്‍ത്തത് എന്നിവകള്‍ അദ്ദേഹത്തിന്‍റെ കാലത്തെ ദൗര്‍ഭാഗ്യകരങ്ങളായ
ചരിത്രത്തിന്റെ കരിനിഴലുകളായിരുന്നു.
ശ്രീ ലങ്കയില്‍ സമാധാന സേനയെ അയച്ചതും ബോഫേഴ്‌സ് അഴിമതികളും പാര്‍ലമെന്റ്
തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് പരാജയപെടാന്‍
കാരണമായിരുന്നു. അദ്ദേഹം മുത്തച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ
പാര്‍ലമെന്‍റില്‍ ഡിബേറ്റില്‍ മിടുക്കനായിരുന്നില്ല. ചോദ്യോത്തര വേളകളില്‍
മറുപടി പറയാനറിയാതെ നിശ്ശബ്ദനായിരിക്കുമായിരുന്നു. ബൗദ്ധിക ചിന്തകളോടെ
സംസാരിക്കാനും അറിഞ്ഞുകൂടായിരുന്നു. രാഷ്ട്രീയ ജീവിതത്തെപ്പറ്റിയുള്ള
പ്രായോഗിക പരിജ്ഞാനം വളരെ കുറവായിരുന്നു. പാര്‍ട്ടി പ്രശ്‌നങ്ങള്‍ കൈകാര്യം
ചെയ്യുവാനുള്ള കഴിവുകേടുകാരണം പാര്‍ട്ടിയും തകരാന്‍ തുടങ്ങി. കഴിവുള്ള
പാര്‍ട്ടി പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനുള്ള മനസ്ഥിതിയും
നേതൃത്വത്തിനുണ്ടായിരുന്നില്ല.
1987 ജൂലായ് 29 നു അദ്ദേഹം 'ശ്രീലങ്ക' സന്ദര്‍ശിക്കുകയും ശ്രീലങ്കന്‍
പ്രസിഡന്റ് ജയവര്‍ദ്ധനയുമായി ഒരു സമാധാന ഉടമ്പടി ഒപ്പിടുകയും ചെയ്തു. അവിടെ
അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഹോണര്‍ ലഭിക്കുന്ന വേളയില്‍ ഒരു പട്ടാളക്കാരന്‍
തോക്കുകൊണ്ട് അടിക്കുകയും അടികൊള്ളാതെ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.
ബോഫേഴ്‌സ് ഇടപാടില്‍ കോഴ മേടിച്ചുവെന്ന ആരോപണം ഉണ്ടായപ്പോള്‍ അദ്ദേഹം
വി.പി. സിംഗിനോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടു. വി.പി.സിംഗ് രാജി വെച്ച്
പിന്നീട് ബി.ജെ.പിയുടെ ഉപവിഭാഗമായ ജനതാദളില്‍ ചേരുകയും ചെയ്തു.
1991 മെയ് 22ലെ പ്രഭാതമുണര്‍ന്നത് ഞെട്ടിക്കുന്ന ഒരു
വാര്‍ത്തയോടെയായിരുന്നു. നെഹ്‌റു കുടുംബത്തില്‍ നിന്നും ഒരു രക്തസാക്ഷികൂടി
രാഷ്ട്രത്തിനുവേണ്ടി ബലിയര്‍പ്പിച്ചു. ഭാവി ഭാരതത്തിന്റെ സ്വപ്‌നമായിരുന്ന
രാജീവ് ഗാന്ധിയുടെ മരണം ഒരു ഞെട്ടലോടെയായിരുന്നു ലോകം ശ്രവിച്ചത്.
ഒരവസരംകൂടി പ്രധാനമന്ത്രിയാകാന്‍ അടുത്തു വരുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം
പ്രചരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിശാഖ പട്ടണത്തില്‍
തിരഞ്ഞെടുപ്പു പ്രചരണശേഷം തമിഴ് നാട്ടിലുള്ള ശ്രീപെരുംബത്തുര്‍ എന്ന
സ്ഥലത്തെത്തി. അവിടെ തിരഞ്ഞെടുപ്പ് റാലിയില്‍ എത്തിയ ശേഷം കാറ് തുറക്കുകയും
ഒരു പ്രസംഗം നടത്തുകയുമുണ്ടായി. അനേകം ജനം അദ്ദേഹത്തെ മാലയിട്ടു
സ്വീകരിക്കുന്നുണ്ടായിരുന്നു. അവരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും
സ്കൂള്‍ കുട്ടികളുമുണ്ടായിരുന്നു. അദ്ദേഹത്തിനെ ഒളിക്കൊല ചെയ്യാനെത്തിയ
ഘാതക 'ധനു' എന്ന സ്ത്രീ സമീപിക്കുകയും തല കുനിഞ്ഞു പാദത്തെ
നമസ്ക്കരിക്കുകയും ചെയ്തു. അവരുടെ ഡ്രസ്സിന്റെ അടിയിലായി ബെല്‍റ്റിന്റെ
ഉള്ളില്‍ സൂക്ഷിച്ചിരുന്ന ആര്‍.ഡി.എക്‌സ് (ഞഉത) ബോമ്പ് പൊട്ടുകയും അവരും
പതിന്നാലു പേരും ഒപ്പം മരിക്കുകയും ചെയ്തു. രാജീവ് ഗാന്ധിയെ കോല ചെയ്യുന്ന
ദൃശ്യങ്ങള്‍ ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അയാളുടെ ക്യാമറ
തെറിച്ചു പോയത് ഫിലിമുള്‍പ്പടെ ലഭിച്ചു. അതേ സംഭവസ്ഥലത്തു
അപ്പോള്‍ത്തന്നെ ക്യാമറാക്കാരനും മരിക്കുകയുണ്ടായി.
ബോംബ് പൊട്ടിത്തെറിച്ചയുടന്‍ രാജീവിന്റെ ശരീരം തിരിച്ചറിയാത്ത വിധം
ചിതറിപോയിരുന്നു. 'ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍'
പോസ്റ്റ്മാര്‍ട്ടവും എമ്പാള്‍മിങ്ങും (ഋായമഹാശിഴ) നടത്തുകയും ചെയ്തു. 1991
മെയ് ഇരുപത്തിനാലാം തിയതി ദേശീയ ബഹുമതികളോടെ ശവസംസ്ക്കാരാചാരങ്ങളും നടത്തി.
അറുപതില്‍പ്പരം രാജ്യങ്ങളിലെ നേതാക്കന്മാര്‍ ശവദാഹ ക്രിയകള്‍ക്കും
ആചാരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. യമുനാ നദിയുടെ തീരത്ത് അദ്ദേഹത്തിന്‍റെ
ഭൗതിക ശരീരം ചിതയില്‍ വെച്ച് ഭസ്മമാക്കുകയും ചെയ്തു. അമ്മയുടെയും
സഹോദരന്റെയും മുത്തച്ഛന്റേയും ദഹിപ്പിച്ച സ്ഥലത്തുതന്നെയായിരുന്നു
അദ്ദേഹത്തിനും കര്‍മ്മങ്ങള്‍ നടത്തിയത്. മൂന്നു പ്രധാനമന്ത്രിമാരുടെ ഭൗതിക
ശരീരം നിര്‍മ്മാര്‍ജനം ചെയ്ത ആ സ്ഥലത്തെ വീരഭൂമിയെന്നാണ് അറിയപ്പെടുന്നത്.
രാജീവ് ഗാന്ധി ഒരു ദേശീയ സേവകനായി ജീവിച്ചു. ദേശീയ ആരാധ്യനായി മരിച്ചു.
നെഹ്‌റു കുടുംബത്തിലെ തിളങ്ങുന്ന നക്ഷത്രമായി നിത്യം ജീവിക്കുകയും
ചെയ്യുന്നു.
രാജീവ് ഗാന്ധിയുടെ വധത്തെ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍
സുപ്രീം കോടതി ജസ്റ്റിസ് വര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ
നിയമിച്ചിരുന്നു. രാജീവ് ഗാന്ധി വീണ്ടും അധികാരത്തില്‍ വന്നാല്‍ അദ്ദേഹം
ഇന്ത്യന്‍ സമാധാന സേനയെ വീണ്ടും അയക്കുമെന്ന് പറയുമായിരുന്നു. അത് തമിഴ്
പുലികളെ വളരെയധികം പ്രകോപനം കൊള്ളിച്ചിരുന്നു. ജെ.എസ് വര്‍മ്മാ കമ്മീഷന്റെ
റിപ്പോര്‍ട്ടനുസരിച്ച് രാജീവ് ഗാന്ധി തമിഴ്‌നാട്ടില്‍ വന്നപ്പോള്‍
ആവശ്യത്തിനുള്ള സെക്യൂരിറ്റി കൊടുത്തുവെന്നായിരുന്നു
രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സ്ഥലത്തെ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍
സെകുരിറ്റിയെ മുറിച്ചു കടന്ന് സുരക്ഷിത ഉദ്യോഗസ്ഥര്‍ക്ക്
തടസമുണ്ടാക്കിക്കൊണ്ടിരുന്നു. അതാണ് അദ്ദേഹത്തെ വധിക്കാനുള്ള വഴിതുറന്നു
കൊടുത്തതെന്നായിരുന്നു നിഗമനം. നരസിംഹ റാവു, കമ്മീഷന്റെ റിപ്പോര്‍ട്ട്
ആദ്യം തള്ളിക്കളഞ്ഞെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു.
തമിഴ്‌നാട്ടില്‍ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം
അവഗണിച്ച് രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി
അവിടെയെത്തുകയായിരുന്നു.
Rajiv Gandhi is immortal. Thanks for the picture with Reagan.