മൂന്നു മാസങ്ങള്‍ക്കുശേഷം, ഒരു ദിവസം പുരോഹിതന് മത്തായിച്ചേട്ടനെ
പള്ളിയിലേക്ക് വിളിപ്പിച്ചു. സൂസമ്മയ്ക്ക് നേഴ്സിംഗ് പരിശീലനത്തിനുള്ള
അഡ്മിഷന് ശരിയായിട്ടുണ്ട്. വടക്കെ ഇന്‍ഡ്യയിലുള്ള ഒരു കത്തോലിക്കാ
ആശുപത്രിയോടു ചേര്‍ന്നുള്ള നേഴ്സിംഗ് സ്കൂള്‍. നാലു വര്‍ഷത്തെ ട്രയിനിംഗ്.
മൂന്നാഴ്ചകള്‍ക്കകം യാത്രയാകണം. ട്രയിനിംഗ് ആരംഭിച്ചുകഴിഞ്ഞാല്‍
ആദ്യത്തെ മൂന്നുമാസം അലവന്‍സായി ഒന്നും ലഭിക്കുകയില്ല. അതുകഴിഞ്ഞാല്‍,
സ്വന്ത ആവശ്യങ്ങള്‍ക്കായി അല്പം തുക ലഭിച്ചു തുടങ്ങും. യാത്രയ്ക്കുവേണ്ട
ടിക്കറ്റു എടുക്കണം. അത്യാവശ്യത്തിനുള്ള സാധനങ്ങളൊക്കെ വാങ്ങണം. പക്ഷെ
അതിനു പണമെവിടെ. വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണി, സാറാമ്മച്ചേട്ടത്തി
വീട്ടുജോലി ചെയ്തുണ്ടാക്കുന്ന ചെറിയ വരുമാനം. ഇതു മാത്രമാണ് തല്ക്കാലത്തെ
ഉപജീവനമാര്‍ഗ്ഗം. എങ്കിലും തങ്ങളുടെ മകളുടെ, ഒപ്പം കുടുംബത്തിന്റെ ഒരു
നല്ല ഭാവിക്കുവേണ്ടി തല്ക്കാലം ഈ പണം കണ്ടെത്തണം. ആ വന്ദ്യപുരോഹിതന്റെ
ആത്മാര്‍ത്ഥതയ്ക്കു മത്തായി നന്ദി പറഞ്ഞു. ഉടനെ തന്നെ സൂസമ്മയെ വിവരം
അറിയിക്കാനായി അയാള്‍ വീട്ടിലേക്കു നടന്നു.
കുടുംബത്തില്‍ ഒരു പുതിയ
സന്തോഷം ഒപ്പം മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും പിരിയുന്നതിലുള്ള
വേദന. എല്ലാം സൂസമ്മ ഉള്ളിലൊതുക്കി. സാറാമ്മച്ചേടത്തിയുടെ കഴുത്തില്‍
കിടക്കുന്ന ഒരു പവന്റെ മിന്നുമാലയാണ് ആ കുടുംബത്തിലെ ആകെ വിലയേറിയ ഒരു
വസ്തു. പിറ്റെദിവസം തന്നെ അവര്‍ ആ മിന്ന് ഒരു നൂലില്‍കോര്‍ത്ത്
കഴുത്തിലണഞ്ഞു. മാലപണയം വച്ചു കിട്ടുന്ന പണം കൊണ്ട് സൂസമ്മയുടെ
യാത്രയ്ക്കുള്ള ടിക്കറ്റും അത്യാവശ്യസാധനങ്ങളും വാങ്ങാന്‍
തീരുമാനമായി.
താന്‍ വളര്‍ന്ന ഗ്രാമവും അവിടുത്തെ കുറെ നല്ല ആളുകളും
മാത്രമടങ്ങുന്ന ഒരു ലോകമായിരുന്നു സൂസമ്മയ്ക്ക് ഇന്നുവരെ പരിചയം. അവളെ
ഒറ്റയ്ക്ക് എങ്ങിനെ അന്യനാട്ടിലേക്ക് പറഞ്ഞുവിടും. സാറാമ്മച്ചേടത്തിയും
മത്തായിച്ചേട്ടനും അക്കാര്യത്തില്‍ അല്പം ആശങ്കാകുലരാണ്.
സൂസമ്മയോടൊപ്പം നേഴ്സിംഗ് ട്രയിനിംഗ് അഡ്മിഷന് കിട്ടിയിരിക്കുന്ന രണ്ടു
പെണ്‍കുട്ടികളുടെ മേല്‍വിലാസം പുരോഹിതന് നേഴ്സിംഗ് സ്കൂളില്‍ നിന്നും
ചോദിച്ചുവാങ്ങി. അച്ചനും മത്തായിച്ചേട്ടനും കൂടി ആ പെണ്‍കുട്ടികളുടെ
മാതാപിതാക്കളെ ചെന്നു കണ്ട്, അവര്‍ക്ക് മൂന്നുപേര്‍ക്കുംകൂടി പോകാനുള്ള
യാത്രാസൗകര്യങ്ങള്‍ ചെയ്തു. മാത്രമല്ല. ഒരു പെണ്‍കുട്ടിയുടെ അമ്മാച്ചന്,
വടക്കേ ഇന്‍ഡ്യയില്‍ ജോലി ചെയ്യുന്ന വ്യക്തി, അവധിക്കു നാട്ടില്‍ വന്നു
തിരിച്ചുപോകുന്നുണ്ട്. അയാളുടെ മടക്കുയാത്രാദിവസം തന്നെ
പെണ്‍കുട്ടികളെക്കൂടി യാത്രായാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു.
അങ്ങിനെ സൂസമ്മയുടെ യാത്രയ്ക്കു ദിവസം അടുത്തുവരുന്നു.
തന്റെ
ഓമനമകളെ അതിവിദൂരമായ, തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്തേയ്ക്ക്
അയയ്ക്കുന്നതില്‍ സാറാമ്മച്ചേടത്തിയാണ് കൂടുതല്‍ അസ്വസ്ഥഥ
പ്രകടിപ്പിച്ചത്. എങ്കിലും അവര്‍ തങ്ങളുടെ മക്കളെ ദൈവകരങ്ങളിലര്പ്പിച്ചു
പ്രാര്‍ത്ഥിച്ചു.
ആ ദിവസം സമാഗതമായി. മത്തായിച്ചേട്ടന് മകളുമായി
തലേദിവസംതന്നെ, സൂസമ്മയോടൊപ്പം പോകുന്ന പെണ്‍കുട്ടി, സെലീനായുടെ
വീട്ടിലെത്തിയിരുന്നു. മകള്‍ക്കുവേണ്ട എല്ലാ ഉപദേശങ്ങളും ആ പിതാവ്
നല്കിക്കൊണ്ടേയിരുന്നു. മകള്‍ ട്രെയിനിലേക്കു കയറുന്നതിനുമുമ്പ് അയാള്‍
മകളുടെ നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ചു. ട്രെയിന്‍ കണ്ണില്‍നിന്നും
മറയുന്നതുവരെ മത്തായിച്ചേട്ടനും സൂസമ്മയോടൊപ്പം യാത്ര ചെയ്യുന്ന
പെണ്‍കുട്ടികളുടെ മാതാപിതാക്കളും നോക്കിനിന്നു. പിന്നീട് വിങ്ങുന്ന
ഹൃദയവുമായി അവര്‍ പിരിഞ്ഞു.
മത്തായിച്ചേട്ടന് തിരിച്ചു
വീട്ടിലെത്തിയപ്പോള്‍ സാറാമ്മച്ചേട്ടത്തി തുടിക്കുന്ന ഹൃദയവും നിറഞ്ഞ
കണ്ണുകളുമായി വരാന്തയില്‍ കാത്തിരിക്കുന്നു. ഒന്നിനു പിറഖെ ഒന്നായി മകളുടെ
യാത്രാകാര്യങ്ങളെപ്പറ്റി ആ പാവം മാതാവ് ഉത്ക്കണ്ഠാപൂര്‍വ്വം ചോദ്യങ്ങള്‍
ഉന്നയിച്ചു. ""എന്റെ പൊന്നുമോളെ കര്‍ത്താവ് നോക്കിക്കൊള്ളും. ദൈവമെ
കൈവിടരുതെ.'' ഈ പ്രാര്‍ത്ഥനയോടെ അവര്‍ വീട്ടിനുള്ളിലേക്കുപോയി.
തിരുക്കുടുംബത്തിന്റെ ചിത്രത്തിനുമുമ്പില്‍ മെഴുകുതിരി തെളിച്ചു
മുട്ടിന്മേല് നിന്നു പ്രാര്‍ത്ഥന തുടര്‍ന്നു.
(തുടരും)