പതിനെട്ടാം നൂറ്റാണ്ടില്‍ കേരളപ്രദേശത്ത് നടന്ന നവോത്ഥാന
പ്രസ്ഥാനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. ബാഹ്മണ്യമേധാവിത്വവും
ഫ്യൂഡല്‍പ്രഭുക്കളുടെ ചൂഷണവും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും
കെടികെട്ടിവാണിരുന്ന കാലം. ""തൊട്ടുകൂടാത്തവര്‍,
തീണ്ടികൂടാത്തവര്‍,ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍''
എന്നിങ്ങനെയുള്ള ജാതിക്കോമരങ്ങള്‍ ഉറഞ്ഞാടുന്ന കാലം. തനിക്കുചുറ്റിനും
താഴെയും ഉള്ളതെല്ലാം തന്റെ ഉപഭോഗത്തിനാണെന്നും എന്നാല്‍ അവയെല്ലാം
താനടക്കം തന്റെ മുകളിലുള്ളവരുടെ ഉപഭോഗവസ്തുക്കളാണെന്നും സമ്മതിച്ചു
ധരിച്ചിരുന്നു, അങ്ങനെ സ്വാതന്ത്ര്യവും വ്യക്തിത്വനും നഷ്ടപ്പെട്ട ഒരു
ജനതയുടെ കാഴ്ചപ്പാടിന് വ്യതിയാനം ഉണ്ടാക്കുവാന്‍
പാശ്ചത്യമിഷ്യനറിമാരുടെ ആഗമനം വളരെ സഹായിച്ചു. അവര്‍ സ്ഥാപിച്ച
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുറം ലോകത്തേക്ക് എത്തിനോക്കാനും തന്നെത്താന്‍
മനസ്സിലാക്കുവാനും ഒരു നല്ല നാളെയെ സ്വപ്നം കാണാനും സഹായിച്ചു. നമുക്ക്
ചരിത്രത്തിലെ ചില ഏടുകള്‍ നോക്കാം.
വിദ്വാന്‍കുട്ടി എന്ന രാമയ്യന്
(1835-1887) : ഭാരതത്തിനു പുറത്തു നിന്നും ഇറക്കുമതിചെയ്യപ്പെട്ട
ക്രിസ്തുമതത്തിലേക്ക് ഒരു തമിഴ് ബ്രാഹ്മണകുടുംബം ആകര്‍ഷിക്കപ്പെട്ടു.
പാലക്കാട്ടിനടുത്ത് മണിപ്പുരം വില്ലേജില്‍ വെങ്കിടേശ്വര അയ്യരുടെയും
(ഭാഗവതര്‍ മീനാക്ഷി അമ്മാളിന്റെയും ഏഴുമക്കളില്‍ ഒരാളായി രാമയ്യന്
ജനിച്ചു. സമര്‍ത്ഥനായി വളര്‍ന്നുവന്ന രാമയ്യന് തിരുവിതാംകൂര്‍ മഹാരാജാവ്
""വിദ്വാന്‍കുട്ടി'' എന്ന പേരുനല്കി. ക്രിസ്ത്യന്‍ അയല്‍ക്കാരുമായുള്ള
സംസര്‍ഗ്ഗത്തിലൂടെ ജോസഫ് പീറ്റ് എന്ന ആംഗ്ലിക്കല്‍ മിഷ്യനറി വൈദീകനുമായി
പരിചയപ്പെട്ടു. അദ്ദേഹം രാമയ്യന്റെ കുടുംബാംഗങ്ങള്‍ക്ക് വായിക്കാനായി
""പരദേശി മോക്ഷയാത്ര'' എന്ന പുസ്തകം നല്കുകയുണ്ടായി. (ജോണ്ബനിയന്,
അനുവാദം വാങ്ങാതെ സുവിശേഷപ്രസംഗം നടത്തിയതിന് "" ചര്‍ച്ച് ഓഫ്
ഇംഗ്ലണ്ടില്‍'' ജയില്‍ ശിക്ഷ അനുഭവിക്കുന്ന കാലത്ത് എഴുതിയതാണ് ഈ പുസ്തകം.
ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ വായിക്കപ്പെടുകയും ഭാഷാന്തരം
ചെയ്യപ്പെടുകയും ചെയ്ത പുസ്തകമാണിത്. (സ്ഥലകാലതാരതമ്യപഠനത്തിന്)
സംസ്കൃതം പഠിച്ചതിന് എഴുത്തച്ഛനെ ചക്കാടി ജീവിതം കഴിക്കാന്‍ വിധിച്ചതും
ഈശ്വരനാമം ജപിച്ചുകൊണ്ട് ""ചക്ക് ആട്ടി'', ചക്കും കുറ്റിയില്‍ ഈശ്വരനെ
ദര്‍ശിച്ചു വേദഗ്രന്ഥങ്ങള്‍ രചിച്ചതിന് ""ശിരഛേദം'' ചെയ്യാന്‍ സാമുതിരി
കല്പിച്ചതും ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഇടപെടലാല്‍ ശിരഛേദം
നാടുകടത്തലായി ഇളവു ചെയ്തതും സ്മരിക്കുന്നു.) ഈ പുസ്തകം
വായിച്ചതിനുശേഷമാണ് വെങ്കിടേശ്വര അയ്യരും കുടുംബവും മാമോദീസാ മുങ്ങി
ക്രിസ്ത്യാനികളായിത്തീര്‍ന്നത്. അതിനുശേഷം യൂസ്തോസ് ജോസഫായി നാമകരണം
ചെയ്യപ്പെട്ട രാമയ്യന് എന്ന വിദ്വാന്‍കുട്ടിയെ കോട്ടയം സിമ്മനാരിയില്‍
ഗ്രീക്ക് ഇംഗ്ലീഷ്, ബൈബിള്‍ എന്നിവയുടെ പഠനത്തിനായി അയച്ചു. പഠനശേഷം
അദ്ദേഹം സി.എം.എസ്. സഭയിലെ ഒരു പുരോഹിതനായി അവരോധിക്കപ്പെട്ടു. അദ്ദേഹം
ക്രമേണ ഒരു ഉണര്‍വ്വ് പ്രാസംഗികനായിത്തീര്ന്നു. അദ്ദേഹത്തിന്റെ
സംഗീത്തതിലും ഗാനരചനയിലുമുളള പ്രാവീണ്യം പ്രവര്‍ത്തനങ്ങള്‍ക്ക്
മിഴിവേകി. മാര്‍ത്തോമ്മ സഭയുടെ ""ക്രിസ്ത്രീയകീര്ത്തന''ങ്ങളിലെ
ശ്രുതിമധുരവും താളനിബന്ധവുമായ ""26'' ഓളം ഗീതങ്ങള്‍ അദ്ദേഹം
രചിച്ചതാണ്. ആംഗ്ലിക്കന്‍ സഭയില്‍ ഒരു പുരോഹിതനായിത്തീര്ന്ന ആദ്യത്തെ
ബ്രാഹ്മണനായിരുന്നു വിദ്വാന്‍കുട്ടി അച്ഛന്. അദ്ദേഹത്തിന്റെ
സഹോദരന്മാരായിരുന്ന യൂസ്തോസ് യാക്കോബുകുട്ടിയും യൂസ്തോസ്
മത്തായിക്കുട്ടിയും ക്രിസ്തുവിന്റെ രണ്ടാംവരവിനെ പ്രഘോഷിപ്പിച്ച്
ആയിരങ്ങളെ പിന്‍ഗാമികളാക്കി. തങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ക്ക്
ചിലസ്വപ്നങ്ങളും വെളിപ്പാടുകളും ഉണ്ടായതായി അവര്‍ പ്രചരിപ്പിച്ചു.
കൂടാരപ്പള്ളില്തൊമ്മന് എന്ന പ്രവാചകനും അവരോടു ചേര്‍ന്നു. എന്നാല്‍ ഇവരെ
ആരെയും സി.എം.എസ്.സഭ അംഗീകരിച്ചില്ല. അഞ്ചരക്കൊല്ലം കഴിയുമ്പോള്‍
ക്രിസ്തുവീണ്ടും വരുമെന്നും മറ്റും ഒരു വെളിപ്പാട് തൊമ്മന് ഉണ്ടായയെന്നും അത്
സംഭവിക്കുമെന്നും സഹോദരന്മാര് വിദ്വാന്‍കുട്ടി അച്ചനെ വിശ്വസിപ്പിച്ചു..
ഈ വിവരം അച്ചന് സഭാനേതൃത്വത്തെ അറിയിക്കുകയും സഭയില്‍ പ്രസംഗിക്കുകയും
ചെയ്തു. അങ്ങനെ അംഗീകരിക്കാനാവാത്ത വെളിപ്പാട് പ്രസംഗിച്ചു നടന്നതിന്
യൂസ്തോസ് ജോസഫ് എന്ന വിദ്വാന് കുട്ടിയച്ചനെ സഭയില്‍ നിന്ന് നീക്കം ചെയ്തു.
"".യൂസ്തോസ്ജോസഫ് യൂയോരാലിസന്'' എന്ന പേര് സ്വീകരിച്ചുകൊണ്ട്
""യൂയേമയ''മതത്തിന് രൂപം നല്കി. പുരോഹിതന് എന്നതിന് ബോധകന്‍ അഥവാ അവബോധം
കൊടുക്കുന്നവന് എന്ന പേരുമാറ്റം നല്കി. പാശ്ചാത്യപൗരസത്യദര്ശനങ്ങളെ
സംഗമിപ്പിച്ചുകൊണ്ടുള്ള ഒരു ആത്മീയതയെ അദ്ദേഹം പരിചയപ്പെടുത്തി.
ഉപനിഷത് ദര്‍ശനത്തേയും ക്രൈസ്തവ വിശ്വാസത്തെയും സമീകരിച്ചു കൊണ്ടാണ്
""യൂയേമയ'' മതം സ്ഥാപിച്ചത്. അഞ്ചരകൊല്ലത്തിനു ശേഷം ലോകാവസാനമോ
ക്രിസ്തുവിന്റെ വീണ്ടും വരവോ, വെളിപ്പാടില്‍ പ്രകാരം സംഭവിക്കാതെ പോയി.
അതിനാല്‍ ഈ സഭയെ ""അഞ്ചരക്കാര്‍'' എന്ന മറുപേരില്‍ അറിയപ്പെട്ടു. 1882 ല്‍
ഹീബ്രു സിറിയന്‍ ഭാഷകളുടെ സ്വാധീനത്തില്‍ ""ഇരിഞ്ചിക്ക്വാനൊവൊ'' എന്നൊരു
പുതിയ ഭാഷയും അതിന്റെ വ്യാകരണവും വിദ്വാന്‍കുട്ടി അച്ചന് നിര്‍മ്മിച്ചു
നിലവിലാക്കി. ക്രമേണ ഈ സഭ നാമമാത്രമായിത്തീര്ന്നുവെങ്കിലും.
ആത്മീയതയോടുള്ള പുതിയ സമീപനം പഠനാര്‍ഹമാണ്. എല്ലാ ശബ്ദങ്ങളും
അന്തരീക്ഷത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമല്ലോ. എല്ലാ സംഭവങ്ങളും
മനുഷ്യന്റെ ചിന്തയ്ക്കും വിചാരവികാരങ്ങള്‍ക്കും
അദ്ധ്യാപകനായിഭവിക്കും. മനുഷ്യനോടൊപ്പം അവന്റെ സംസ്കൃതിയുടെ
പരിണാമത്തില്‍ കാരണമാവുകയും ചെയ്യും.
അയ്യപ്പന് എന്ന
ചട്ടമ്പിസ്വാമികള്‍ (1853-1924): തിരുവനന്തപുരത്ത് കണ്ണന്മുലയില്
വാസുദേവന്‍ നമ്പൂതിരിയുടെയും നായര്‍ സമുദായത്തില്‍പ്പെട്ട
നങ്ങമ്മയുടെയും മകനായി ജനിച്ചു. വലിപ്പം കുറഞ്ഞ കുട്ടിയായിരുന്നതിനാല്‍
അയ്യപ്പനെ ""കുഞ്ഞന്‍'' എന്നും വിളിച്ചിരുന്നു. മാതാപിതാക്കള്‍ക്ക് മകനെ
വിദ്യാഭ്യാസം ചെയ്യിക്കാന്‍ കഴിയാതിരുന്നതിനാല്‍ സ്വന്തമായി
കണ്ടുംകേട്ടും പഠിക്കാനാരംഭിച്ചു. അയ്യപ്പന്റെ അറിവു പ്രാപിക്കാനുള്ള ദാഹം
മനസ്സിലാക്കിയ പേട്ടയില്‍ രാമന്‍പിള്ള ആശാന് ""ഫീസില്ലാതെ'' അപ്പനെ
പഠിപ്പിക്കാനാരംഭിച്ചു. അയ്യപ്പന് പഠിത്തത്തില്‍
സമര്‍ത്ഥനായിരുന്നതിനാല്‍ വളരെവേഗം പഠിക്കുകയും ക്ലാസ്സിലെ
""മോനിട്ടര്‍'' ആയി നിയമിക്കപ്പെടുകയും അങ്ങനെ ""ചട്ടമ്പി'' എന്ന പേരും
ലഭിച്ചു. പഠനശേഷം പല സ്ഥലങ്ങളിലും അലഞ്ഞുനടന്ന് എല്ലാമതങ്ങളെയും
പഠിക്കാന്‍ ശ്രമിച്ചു. ശൂഭജതപതികളുടെ' ശിക്ഷണം പൂര്‍ത്തിയാക്കിയശേഷം
തമിഴ്നാട്ടില്‍ ഒരു ക്രിസ്ത്യാനി പാതിരിയുടെ കൂടെ താമസിച്ച്
ക്രിസ്തുമതത്തെപ്പറ്റി പഠിച്ചു. പിന്നീട് ഒരു വൃദ്ധനായ മുസ്ലീം
പണ്ഡിതനോടൊപ്പം താമസിച്ചു. ഖുര്‍ ആനും സൂഫിസവും പഠിച്ചു. അദ്ദേഹം തൈക്കാട്ട്
അയ്യാവുസ്വാമികളില് നിന്നും ""യോഗാ ശാസ്ത്രവും'' വശമാക്കി.
ജാതിവ്യവസ്ഥയില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെയും സ്ത്രീകളെ
സമൂഹത്തിന്റെ താഴേത്തട്ടില്‍ വെറും
ഉപഭോഗവസ്തുമത്രമായികണക്കാക്കിയിരുന്നതിനെയും
ചട്ടമ്പിസ്വാമികള്‍ എതിര്‍ത്തു. ജാതിചിന്തകളില്‍ നിന്നും മനുഷ്യനെ
വിമോചിപ്പിക്കാനും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യസ്ഥാനം കൊടുപ്പാനുമായി
അദ്ദേഹം പരിശ്രമിച്ചു. അതിനായി അദ്ദേഹം ധാരാളം പുസ്തകങ്ങള്‍
പ്രസിദ്ധപ്പെടുത്തുകയുംചെയ്തു. ക്രിസ്ത്യന്‍ മിഷ്യനറിമാരുടെ മതം
മാറ്റല്‍ സംരംഭങ്ങളെയും അദ്ദേഹം എതിര്‍ത്തു.
ശ്രീനാരായണഗുരുസ്വാമികള്‍ (1856-1928):
തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തിയില്‍ ഒരു ഈഴവകുടുംബത്തില്‍
""മാടന്'' ആശാന്റെയും കുട്ടിയമ്മയുടെയും മകനായി ""നാണു'' എന്ന
ശ്രീനാരായണഗുരു ജനിച്ചു. സവര്‍ണ്ണ അവര്‍ണ്ണ വേര്‍തിരിവുകല്‍ അദ്ദേഹത്തെ
അസ്വസ്ഥനാക്കി. വേദാന്തവും യോഗവും വശമാക്കിയശേഷം ഒരു സത്യാന്വേഷിയായി
അലഞ്ഞു നടന്നു. നിലവിലിരുന്ന പല അനാചാരങ്ങളോടും അനുഷ്ഠാനങ്ങളോടും
അദ്ദേഹം വിമുഖത കാണിച്ചു. ബ്രാഹ്മണര്‍ക്കു മാത്രം വിധിച്ചിരുന്ന
""പ്രതിഷ്ഠാവകാശത്തെ'' നിരാകരിച്ചുകൊണ്ട് അദ്ദേഹവും അനുയായികളും
"അരുവിപ്പുറത്ത്' ഒരു "ഈഴവ ശിവ' പ്രതിഷ്ഠ നടത്തി. അദ്ദേഹം എഴുതിയ "ആത്മോപദേശ
നുതകം' മലയാളത്തിലെ ഉന്നത കൃതികളിലൊന്നായി ഇന്നും നിലനില്ക്കുന്നു.
നിലവിലുണ്ടായിരുന്ന "താലികെട്ടുകല്യാണം' തിരണ്ടുകുളി എന്നീ ആചാരങ്ങളെ
അദ്ദേഹം എതിര്‍ത്തു. ഈഴവ സമുദായത്തിന്റെ ഉദ്ധാരണത്തിനും
മനുഷ്യസഹോദര്യത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു സിദ്ധനായിരുന്നു
ശ്രീനാരായണഗുരു. അദ്ദേഹത്താല്‍ സ്ഥാപിതമായതാണ് ""ശ്രീനാരായണധര്‍മ്മ
പരിപാലനയോഗം (എസ്.എന്‍.ഡി.പി) മദ്യത്തിനും മതവിദ്വേഷത്തിനും എതിരായി
അദ്ദേഹം ഉത്ബോധനം നടത്തി. "മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി', ഒരുജാതി
ഒരുമതം ഒരു ദൈവം മനുഷ്യന്, തുടങ്ങിയ ആപ്തവാക്യങ്ങള്‍ അദ്ദേഹത്തില്‍
നിന്നും ഉതിര്‍ന്നു വീണതാണ്. മതമൗലികതയുടെ നേരെ ആഞ്ഞടിച്ച ഒരു
കൊടുകാറ്റായിരുന്നു ശ്രീനാരായണഗുരുദേവന്‍. മതസാംസാകാരിക രാഷ്ട്രീയ
മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും ഒരു മാനദണ്ഡമായി
ഉയര്‍ന്നു വരാറുണ്ട്. അദ്ദേഹത്തിന്റെ ശിക്ഷ്യഗണങ്ങളില് ഡോക്ടര്‍
പല്‍പ്പുവിന്റെ മകന് നടരാജഗുരു "ന്യൂജേഴ്സിയില്‍'' നാരായണഗുരുകുലം'
സ്ഥാപിച്ചു. ശ്രീനാരായണഗുരുദേവന്‍ 1928 ല്‍ വര്‍ക്കലയില്‍ വച്ച്
സമാധിയായി.
മഹാത്മാഅയ്യങ്കാളി (1863-1941): തിരുവനന്തപുരത്ത്
വെങ്ങാന്നൂരില്‍ പുലയസമുദായത്തില്‍പെട്ട അയ്യന്റേയും മാലയുടെയും
എട്ടുമക്കളില്‍ മൂത്തവനായി ജനിച്ചു. അക്കാലത്ത് നായര്‍ക്കുപോലും നമ്പൂതിരി
അഥവാ ബ്രാഹ്മണനെ ""തൊട്ട്'' അശുദ്ധമാക്കാന്‍ പാടില്ലായെങ്കിലും
അടുത്തുചെല്ലാമായിരുന്നു. അതുപോലെ ക്രിസ്ത്യാനിക്കും. എന്നാല്‍ ഈഴവന്
മുപ്പത്തിആറ് അടി അകലത്തില്‍ മാത്രമേ നില്ക്കാന് പാടുള്ളു. അതുപോലെ
വസ്ത്രധാരണത്തിലും ആഭരണധാരണത്തിനും വരെ നിയന്ത്രണങ്ങള്‍
കല്പിച്ചിരുന്നു. എല്ലാ പൊതുവഴികളും അവര്‍ണ്ണര്‍ക്ക് ഉപയോഗിക്കാന്‍
അനുവദിച്ചിരുന്നില്ല. ഇത്തരം അസമത്വങ്ങളോട് പല്ലും നഖവും ഉപയോഗിച്ച്
എതിര്‍ത്ത ഒരു പോരാളിയായിരുന്നു അയ്യന്‍കാളി. ഈ പാര്‍ശ്വവല്‍ക്കരണത്തിലും
പീഢനങ്ങളിലും പൊറുതിമുട്ടിയ അവര്‍ണ്ണര്‍ ഹിന്ദുമതത്തില്‍ നിന്നും
ക്രിസ്തുമതത്തിലേക്ക് പാലായനം ചെയ്തു. എന്നാല്‍ അവിടെയും അവരെ "അവശ
ക്രൈസ്തവര്‍' അഥവാ "പുതുക്രിസ്ത്യാനി' എന്ന മറ്റൊരു കൂട്ടമായി വേറിട്ടു
കാണുകയും അകലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അയ്യന്‍കാളി ഈ വിവേചനത്തെയും
ചൂണ്ടിക്കാണിച്ചുകൊണ്ട്, ""സാധു പരിപാലന സംഘം'' സ്ഥാപിച്ചു.
തിരുവിതാംകൂര്‍ അസംബ്ളിയില്‍ അദ്ദേഹം അംഗമായി. ദളിത് കുട്ടികള്‍ക്ക്
സ്കൂളുകളില്‍ പോയി പഠിക്കുന്നതിനുള്ള അനുവാദവും മറ്റനേകം
സ്വാതന്ത്ര്യങ്ങളും അദ്ദേഹം നേടിയെടുത്തു. അവര്‍ണ്ണരോടുള്ള സമൂഹത്തിന്റെ
കാഴ്ചപ്പാടിനെതിരുത്തി എടുക്കാന്‍ വിപ്ലവകരമായ ശ്രമങ്ങള്‍ നടത്തിയ
മഹാത്മാ അയ്യന്‍കാളി 1941 ല്‍ ദിവംഗതനായി.
വൈക്കം അബ്ദുള്‍ഖാദര്‍ മൗലവി
(1873-1932): ചിറയിങ്കല്‍ എന്ന സ്ഥലത്ത് ജനിച്ചു. പഠിത്തത്തില്‍
സമര്‍ത്ഥനായിരുന്നു. അനേക ഭാഷകള്‍ വശമാക്കി. അദ്ദേഹമാണ്
""സ്വദേശാഭിമാനി'' എന്ന മലയാളം പത്രം ആരംഭിച്ചത്. രാമകൃഷ്ണപിള്ള ആ
പത്രത്തിന്റെ ""എഡിറ്റര്‍'' ആയി. എന്നാല്‍ 1910 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അത്
അടച്ചുപൂട്ടി മുദ്രവെച്ചു. ധാരാളം പുസ്തകങ്ങള്‍ മലയാളത്തിലും
അറബിമലയാളത്തിലും എഴുതി പ്രസിദ്ധീകരിച്ച അദ്ദേഹം മുസ്ലീം
സമുദായത്തിന്റെ സമുദ്ധാരകനും ഇന്ത്യന്‍
സ്വാതന്ത്ര്യസമരപോരാളിയുമായിരുന്നു. മുസ്ലീം മതവിശ്വാസങ്ങളില്‍
കടന്നുകൂടിയ അനാചാരങ്ങളെ ഉന്മൂലനം ചെയ്യുവാനും സ്ത്രീ വിദ്യാഭ്യാസത്തിന്
പ്രചോദനം നല്‍കുന്നതിനും അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ
പ്രവര്‍ത്തനഫലമായി അറബിക് വിദ്യാഭ്യാസം, തിരുവിതാംകൂര്‍- കൊച്ചി സംസ്ഥാന
സ്കൂളുകളില്‍ ആരംഭിച്ചു. തനതായി ഒരു മലയാളം ഖുര്‍ ആന്‍ തര്‍ജ്ജമ
ചെയ്തുണ്ടാക്കണമെന്ന ആഗ്രഹം സാധിക്കാതെ 1732 ല്‍ അദ്ദേഹം
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.
പൊയ്കയില്‍ കുമാരഗുരു അഥവാ
പൊയ്കയില്‍ അപ്പച്ചന് എന്ന പോയ്കയില്‍ യോഹന്നാന് ( 1879-1934) :
ഇരവിപേരൂരുള്ള ഒരു പറയകുടുംബത്തില്‍ കണ്ടന്റെയും ലച്ചിയുടെയും മകനായി
ജനിച്ചു. ""കുമാരന്'' ചെറുപ്പം മുതകലേ പുസ്തകവായനയില്‍ അഭിമുഖ്യം
ഉണ്ടായിരുന്നു. കേരള ചരിത്രത്തില്‍ നിന്നും പറയര്, പുലയര്‍, കുറവര്‍ എന്നീ
സമുദായങ്ങള്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി മനസ്സിലാക്കുകയും അവരെ
ഒന്നിപ്പിച്ച് ഒരു കുടക്കീഴില് കൊണ്ടുവരാനുള്ള ശ്രമം ആരംഭിക്കുകയും
ചെയ്തു. സവര്‍ണ്ണരില്‍ നിന്നുള്ള ""തൊട്ടുകൂടായ്മയിലും
തീണ്ടികൂടായ്മയിലും'' നിന്നു രക്ഷനേടുവാനായി, പൊയ്കയില്‍ അപ്പച്ചനും
അനേകദളിതകുടുംബങ്ങളും, നവോത്ഥാന മാര്‍ത്തോമ്മസഭയുടെ അംഗങ്ങളായി.
അധികം താമസിയാതെ തന്നെ അവര്‍ക്ക് മനസ്സിലായി, ""ഈ നവോത്ഥാന ക്രിസ്ത്യാനികളും
ദളിതരെ ഒരു താഴ്ന്ന കൂട്ടമായിട്ടാണ് കണക്കാക്കുന്നതെന്ന്.'' ഈ ക്രൂരമായ
അറിവ് അദ്ദേഹത്തെയും അനുയായികളേയും മറ്റൊരു പരീക്ഷണത്തിനും
നിര്‍ബന്ധിതരാക്കി. അങ്ങനെ അവര്‍ ""ബ്രദര്‍ മിഷ്യന്'' എന്ന സഭയില്‍
വിശ്വാസമര്‍പ്പിച്ച് അവരോടു ചേര്‍ന്നു. എന്നാല്‍ ബ്രദറല്‍ സമൂഹത്തില്‍
നിന്നും മുമ്പ് മാര്‍ത്തോമ്മ സഭയില്‍ നിന്നുണ്ടായ അതേ കയ്പുള്ള അനുഭവമാണ്
ഉണ്ടായത്. രക്ഷയെപ്പറ്റി പഠിപ്പിച്ചിരുന്ന ഈ സഭകളില്‍ നിന്ന് സാമൂഹികവും
മാനുഷികവുമായ ഒരു രക്ഷയും ദളിതര്‍ക്ക് ലഭിച്ചില്ല. ഭാവിയിലേക്കുള്ള ഒരു
രക്ഷ അല്ലാ, ""രക്ഷ ഇന്ന്'' എന്നതായിരുന്നു ദളിതരുടെ ആവശ്യം. അങ്ങനെ
""പ്രത്യക്ഷ രക്ഷദൈവസഭ'' (പി.ആര്.ഡി.എസ്) പൊയ്കയില്‍
കുമാരഗുരുവിനാല് സ്ഥാപിതമായി. വ്യക്തിത്വത്തോടെ മാന്യമായും
സ്വതന്ത്രമായും ജീവിക്കാന്‍ അദ്ദേഹം ദളിതരെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ
ശ്രമഫലമായി ഗവണ്മെന്റില് നിന്നും പല സഹായങ്ങളും ദളിതര്‍ക്കു
ലഭിക്കാനിടയായി. സാമൂഹ്യപ്രവര്‍ത്തനങ്ങളും ദളിതര്‍ക്ക്
ലഭിക്കാനിടയായി. സാമൂഹ്യപ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ശ്രീമൂലം
സഭയിലേക്ക് പൊയ്കയില്‍ അപ്പച്ചനെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അദ്ദേഹം ഒരു
ക്രിസ്ത്യന്‍ ഉപദേശിയും ദളിത് ഉദ്ധാരകനും ഒരു
കവിയുമായിരുന്നു.
സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ അയിത്തങ്ങളും
ദുരാചരങ്ങളും നിര്‍മ്മിച്ച് വാണിരുന്ന സവര്‍ണ്ണരുടെ പതനം 20-ാം
നൂറ്റാണ്ടിനു മുമ്പേ ആരംഭിച്ചു കഴിഞ്ഞിരുന്നു. മഹാത്മാഗാന്ധിയും
സ്വാതന്ത്ര്യസമരവും വ്യക്തിത്വത്തെപ്പറ്റിയും
സ്വാതന്ത്ര്യത്തെപ്പറ്റിയും ചിന്തിയ്ക്കാന്‍ സാധാരണക്കാരനും
അവസരമൊരുക്കി. പിന്നാലെ വന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനവും ലോകത്തിന്റെ
മറ്റുഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളും വലിയ ഉത്തേജനമാണ് നല്‍കിയത്.
വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച ഏറ്റവും പ്രധാന ഹേതുവാണ്.
""സ്ത്രീവിദ്യാഭ്യാസം'' സവര്‍ണ്ണരേയും അവര്‍ണ്ണരേയും ഒരു പോലെ ബാധിച്ചു.
അനേകസ്ത്രീകള് മറക്കുടയും പര്‍ദ്ദയും ദൂരെയെറിഞ്ഞ് സമുദായത്തിന്റെ
മുഖ്യധാരയിലെത്തി. ""ബ്രാഹ്മണ്യത്തെ''യും സംരക്ഷിക്കുവാനും
സമുദ്ധരിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മനുഷ്യനും
ലോകത്തിനും ഉണ്ടാകുന്ന പരിണാമം, സമൂഹത്തിനും സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഈ പരിണാമത്തെ മനസ്സിലാക്കുക. അംഗീകരിക്കുക. സ്വയം സമുദ്ധരിക്കുക.
സമുദ്ധാരണത്തിന്റെയും പുരോഗമനത്തിന്റെയും ഭാഗമാകുക.
ഈ
ലേഖനമെഴുതാന്‍ ഉത്തേജനം തന്ന ജോണ്‍മാത്യു, ഉമ്മന്‍ജോര്‍ജ്ജ്, ജോര്‍ജ്ജ്
മണ്ണിക്കരോട് എന്നീ സുഹൃത്തുക്കളോടുള്ള നന്ദിയും അറിയിക്കട്ടെ.