Image

അഗ്‌നിചിറകുകള്‍ വിരിയിച്ച അബ്ദുള്‍ കലാമിനു ഫോമായുടെ ഹൃദയാഞ്ജലികള്‍.

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 28 July, 2015
അഗ്‌നിചിറകുകള്‍ വിരിയിച്ച അബ്ദുള്‍ കലാമിനു ഫോമായുടെ ഹൃദയാഞ്ജലികള്‍.
ഫ്‌ലോറിഡ: കുഞ്ഞു മനസ്സുകളില്‍ പ്രത്യാശയുടെ അഗ്‌നിചിറകുകള്‍ വിരിയിച്ച ചാച്ച കലാമും,  ഇന്ത്യയുടെ മുന്‍ പ്രസിഡന്ടുമായിരുന്ന ഡോ: എ പി ജെ അബ്ദുള്‍ കലാമിനു, അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികളെ പ്രതിനീധാനം ചെയ്യുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്കാസിന്റെ കണ്ണീരില്‍ പൊതിഞ്ഞ ഹൃദയാഞ്ജലികള്‍ നേര്‍ന്നു.

ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന ശ്രീ അബ്ദുള്‍ കലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രീയപ്പെട്ടവനായിരുന്നു. രാഷ്ട്രീയ നിലപാടുകള്‍ക്കതീതമായി ഇന്ത്യയെ ഉയരങ്ങളിലേക്ക് നയിക്കുവാന്‍ നടത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ അനുസ്മരിച്ചു. കലാമിന്റെ നിര്യാണത്തെ തുടര്‍ന്ന് കൂടിയ അടിയന്തിര കോണ്‍ഫറന്‍സ് കോള്‍ കമ്മിറ്റിയിലാണു അദ്ദേഹം അനുസ്മരിച്ചത്. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുന്‍നിര രാഷ്ട്രീയകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഭാരതീയ ജനതാപാര്‍ട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം. 

തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയേക്കാള്‍ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂണ്‍ 2002 ല്‍ അന്നത്തെ ഭരണക്ഷിയായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ്സിനോട് തങ്ങള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കാന്‍ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. സമാജ് വാദി പാര്‍ട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാവട്ടം പ്രതീക്ഷയുണ്ടായിരുന്ന കെ.ആര്‍.നാരായണന്‍ താന്‍ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞു കലാമിനുള്ള വഴി സുഗമമാക്കി. ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണല്‍, കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുള്‍ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുള്‍ കലാമിനുണ്ട്ഡോക്ടര്‍.എസ്.രാധാകൃഷ്ണനും ഡോക്ടര്‍.സക്കീര്‍ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അര്‍ഹരായവര്‍.

രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടര്‍ന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാന്‍ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകള്‍ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ രാഷ്ട്രപതി ഭവനില്‍ ജോലിക്കാര്‍ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.

ഫോമക്കു വേണ്ടി പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷജി എഡ്വേര്‍ഡ്, ട്രഷറാര്‍ ജോയി ആന്തണി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. 

വിനോദ് കൊണ്ടൂര്‍ ഡേവിഡ്

അഗ്‌നിചിറകുകള്‍ വിരിയിച്ച അബ്ദുള്‍ കലാമിനു ഫോമായുടെ ഹൃദയാഞ്ജലികള്‍.
അഗ്‌നിചിറകുകള്‍ വിരിയിച്ച അബ്ദുള്‍ കലാമിനു ഫോമായുടെ ഹൃദയാഞ്ജലികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക