വി.എസ് അച്ചുതാനന്ദന്‍ എന്ന വ്യാജവിഗ്രഹത്തെ ഉടയ്‌ക്കാനാണ് `രൗദ്രം'
ഒരുക്കിയതെന്ന് പ്രശസ്‌ത സിനിമ പ്രവര്‍ത്തകന്‍ രണ്‍ജി പണിക്കര്‍. രൗദ്രം
എഴുതുമ്പോള്‍ തന്നെ കഥയും കഥാപാത്രങ്ങളും ഉണ്ടാക്കാവുന്ന ഇംപാക്ടുകളെക്കുറിച്ച്
കൃത്യമായ ബോധ്യമുണ്ടായിരുന്നു. അല്ലാതെ അറിയാതെ അബദ്ധത്തില്‍ എഴുതിപ്പോയ സിനിമയല്ല
`രൗദ്രം'മെന്നും രണ്‍ജി പണിക്കര്‍ വിശദീകരിക്കുന്നു. 2005ന് ശേഷം വി.എസ്സിനെ
എല്ലാത്തിന്റെയും ശരി എന്ന തരത്തില്‍ ഒരു വിഗ്രഹമാക്കി അവരോധിക്കാന്‍
കരുതിക്കൂട്ടിയുള്ള കാമ്പയിന്‍ നടന്നു. അതൊരു ഓര്‍ക്കസ്‌ട്രേറ്റഡ് ആയ
വിഗ്രഹവല്‍ക്കരണമായിരുന്നുവെന്നും രണ്‍ജി പണിക്കര്‍ ആരോപിക്കുന്നു.
ആ
വിഗ്രഹവല്‍ക്കരണം ശരിയല്ലെന്നും സാധുവല്ലെന്നും തോന്നിയതിനാണ് രൗദ്രം ഒരുക്കിയത്.
സ്ഥലത്തെ പ്രധാന പയ്യന്‍സിന് ശേഷമുണ്ടായ തന്റെ സിനിമകളില്‍ കെ. കരുണാകരന്റെ ഛായ
തോന്നിക്കുന്ന കഥാപാത്രത്തെ ഗ്‌ളോറിഫൈ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം
സമ്മതിക്കുന്നു. ചുംബിക്കാനുള്ള അവകാശത്തിന് വേണ്ടി സംഘടിക്കുന്നവര്‍ തൊഴില്‍
നിഷേധിക്കപ്പെടുന്ന സാഹചര്യത്തിനെതിരെ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം
ആരോപിച്ചു.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ആയിരക്കണക്കിന് തൊഴിലാളികളെ
പിരിച്ചുവിട്ടു. ഇതിന്റെ പേരില്‍ കേരളത്തില്‍ സംഘടിതമായ സമരമോ പ്രകടനമോ ഉണ്ടായില്ല.
പക്ഷേ ചുംബിക്കാന്‍ നൂറ് കണക്കിനാളുകള്‍ തെരുവിലിറങ്ങി സമരം ചെയ്‌തു, രണ്‍ജി
പണിക്കര്‍ പറയുന്നു. ചെറുപ്പക്കാര്‍ നിലനില്‍പ്പിന് വേണ്ടിയുള്ള സമരങ്ങള്‍ക്കോ,
പ്രതികരണത്തിനോ തയ്യാറാകാതെ സൂപ്പര്‍ഫിഷ്യലായ കാര്യങ്ങള്‍ക്ക് വേണ്ടി
തെരുവിലിങ്ങുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.