സിനിമയില്ലെങ്കില്‍ സുരേഷ് ഗോപി എന്തു ചെയ്യുമെന്നാണോ ? അതിനാണല്ലോ ദാ പോയി ദേ
വന്നു. എന്ന ചില്ലറ മാജിക്കുമായി കോടീശ്വരനില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.
പക്ഷെ, കോടീശ്വരന്‍ എന്ന പരിപാടിക്ക് സ്ഥിരത കാണുമോയെന്നു തോന്നുന്നുമില്ല.
എങ്കിലും കോടീശ്വരന്‍ എന്ന പരിപാടിയിലൂടെ അദ്ദേഹം കൈ അയച്ചു ചാരിറ്റി പ്രവര്‍ത്തനം
ചെയ്യുന്നതിന്റെ ഉള്ളുകളി ഒരു രാഷ്‌ട്രീയ ഭാവി ഉന്നംവെച്ചിട്ടായിരിക്കാം.
എന്തായാലും അദ്ദേഹം ഒരു പുതിയ അങ്കംവെട്ടുമായി രാഷ്‌ട്രീയ ഗോദായിലേക്ക്
ഇറങ്ങിക്കഴിഞ്ഞു.
ആദ്യത്തെ അങ്കംവെട്ടില്‍ തന്നെ സുരേഷ്‌ഗോപി
കോണ്‍ഗ്രസ്സിന്റെ കളരിയില്‍ കുഴഞ്ഞു വീണുപോയി. കാരണം, യു.എന്‍ അവാര്‍ഡ് വരെ
വാങ്ങിക്കൂട്ടിയുള്ള ജനസമ്പര്‍ക്കക്കാരനെ ആറന്‍മുള എയര്‍പോര്‍ട്ട് വിവാദത്തില്‍
വളരെ മോശമായി ചിത്രീകരിച്ച് വിമര്‍ശിച്ചതിന് കോണ്‍ഗ്രസ്സുകാര്‍ പാവം സുരേഷിന്റെ
കോലം കത്തിച്ചു. കെ.കരുണാകരന്റെ സപ്‌തതിക്ക് ചോറുവെളമ്പിയ ഒരു
മനുഷ്യനോടാണ് കൈപ്പത്തിക്കാര്‍ ഈ പണി കാണിച്ചതെന്നോര്‍ക്കണം. പിന്നീട് ചുവപ്പു
കോട്ടകളിലേക്കു പ്രവര്‍ത്തനം മാറ്റിയ സുരേഷ് ഗോപി വി.എസ്സിന്റെ തെരഞ്ഞെടുപ്പു
യോഗങ്ങളില്‍ പ്രസംഗങ്ങള്‍ നടത്തി സുഖിപ്പിച്ചു. ചാലക്കുടിയില്‍ ഇന്നസെന്റിനുവേണ്ടി
പതിനാലു യോഗങ്ങളില്‍ പ്രസംഗിച്ചു കൈയ്യടി വാങ്ങി. അവിടെയും സ്ഥിരത
കാണാഞ്ഞിട്ടായിരിക്കാം കുളിച്ചു കുറിയുമിട്ട് മോഡി ഭക്തനായി മാറി. ഇപ്പോള്‍
ബി.ജെ.പി യുടെ കാവി കൂട്ടിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചു. ഒരു സ്ഥിരത
കാണാഞ്ഞതിനാല്‍ പുതിയ തത്തമ്മയെ ശരിയായി വര്‍ത്തമാനം പഠിപ്പിച്ചതിനുശേഷം
കൂട്ടിലോട്ടു കയറ്റിയാല്‍ മതിയെന്നു നേതൃത്വം തീരുമാനിച്ചതായാണറിവ്. സിനിമയിലെ
രാഷ്‌ട്രീയ അഭിനയക്കാരനെയല്ല അവര്‍ക്ക് വേണ്ടെതെന്നും ആത്മസംയമനം പാലിക്കണമെന്നും
അവര്‍ പറഞ്ഞു കഴിഞ്ഞു.
പക്ഷേ, സുരേഷ്‌ഗോപി ഒരു
കസര്‍ത്തു നടത്തി. ഹിന്ദുസമാജം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലിരിക്കുന്ന
വിലമതിക്കാനാകാത്ത വജ്രങ്ങളും, രത്‌നങ്ങളും, സ്വര്‍ണ്ണങ്ങളും ഒരു ബോണ്ടായി എടുത്ത്
പദ്ധതിക്കായി ഉപയോഗിക്കണമെന്നും, വിഴിഞ്ഞം പദ്ധതിക്ക് ശ്രീപത്മനാഭന്റെ
പേര്‍ ഇടണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഈ പ്രസ്‌താവനയെ കോണ്‍ഗ്രസ്സിന്റെ വീക്ഷണം,
പത്രം വളരെ ശക്തമായി വിമര്‍ശിച്ചു നശിപ്പിച്ചു. അഹങ്കാരത്തിനു കൈയ്യും കാലും
വെച്ചാല്‍ സുരേഷ്‌ഗോപിയാണെന്നും അദ്ദേഹം തനി വര്‍ഗീയവാദിയാണെന്നും. കഷ്‌ടം തന്നെ.
ഒരു വര്‍ഗീയവാദിയുടെ ചിന്താഗതി
ഇല്ലാത്തതുകൊണ്ടാണ് സുരേഷ്‌ഗോപി ഇങ്ങനെ പറഞ്ഞതെന്നു നാം
ചിന്തിക്കേണ്ടിയിരിക്കുന്നു. അനേക വര്‍ഷങ്ങളായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍
ആര്‍ക്കും പ്രയോജനമില്ലാതെ ഇരിക്കുന്ന വിലമതിക്കാനാകാത്ത രത്‌നങ്ങളും,
സ്വര്‍ണ്ണപണ്ടങ്ങളും, വജ്രങ്ങളും വിഴിഞ്ഞം പദ്ധതിക്കായി ഉപയോഗിക്കണം എന്നു
പറയുവാന്‍ ഒരു ഹിന്ദുവിനല്ലാതെ ഒരു ക്രിസ്‌ത്യാനിക്കു പറയുവാന്‍ സാധിക്കുമോ? വളരെ
ചിന്തിച്ചാലോചിച്ച് പറഞ്ഞ ബുദ്ധിപരമായ ഒരു തീരുമാനം. നമുക്കറിയേണ്ടത് അവിടെ
ഭദ്രമായി വച്ചിരിക്കുന്ന സ്വര്‍ണ്ണപണ്ടങ്ങള്‍ യഥാര്‍ത്ഥമാണോ എന്നതാണ് ഇനിയും. 45
ശതമാനം ആളുകള്‍ മുഴുപ്പട്ടിണിയിലായിരിക്കുന്ന ഒരു ദരിദ്ര രാജ്യത്ത് വില കൂടിയ
രത്‌നങ്ങളും, സ്വര്‍ണ്ണങ്ങളും വെറുതെ സ്വരൂപിച്ചു വെച്ചിട്ടെന്തു കാര്യം എന്നു
പറയുവാന്‍ ബുദ്ധിയും ധൈര്യവുമുള്ളവര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. ഇതിനുവേണ്ടി
ക്രിസ്‌ത്യാനികളും, മുസ്ലീംകളും കൂടി സുരേഷ് ഗോപിക്ക് പിന്തുണ കൊടുക്കുകയാണ്
വേണ്ടത്.
അതുപോലെ ക്രിസ്‌ത്യന്‍ ദേവാലയങ്ങളിലും, മുസ്ലീം ദേവാലയങ്ങളിലും വെറുതേ
സ്വരൂപിച്ചു വെച്ചിരിക്കുന്ന പൊന്നും പണവും കൂടി വിഴിഞ്ഞം പദ്ധതിക്ക്
ദാനമായിക്കൊടുക്കുമ്പോള്‍ ഈ പദ്ധതി ജനകീയ പദ്ധതിയായി രൂപാന്തരപ്പെടും. അങ്ങനെ
നമ്മുടെ നാടു നന്നാകുന്നതിനായ് ഒന്നിച്ചു പരിശ്രമിക്കുകയാണ് വേണ്ടത്. ഒരു
ക്രിസ്‌ത്യന്‍ സുരേഷ്‌ഗോപിയും ഒരു മുസ്ലീം സുരേഷ്‌ഗോപിയും കൂടി
ജനിച്ചിരുന്നെങ്കില്‍ പണ്ട് കേരളത്തിനു കിട്ടിയ ഭ്രാന്താലയം എന്ന ദുഷ്‌പേരു കൂടി
മാറ്റിയെടുക്കാമായിരുന്നു. സുരേഷ്‌ഗോപിയെന്ന നല്ല മനുഷ്യനെ വര്‍ക്ഷീയവാദിയാക്കി
മാറ്റിയെടുത്ത കോണ്‍ഗ്രസ്സുകാരോട് എനിക്കു സഹതാപം തോന്നുകയും അവര്‍ക്ക്
നേര്‍വഴിയുണ്ടാകട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു. ദയവുചെയ്‌ത് എന്‍ഡോസള്‍ഫാന്‍
എന്ന വിഷത്തിനേക്കാള്‍ വീര്യമുള്ള മതവിഷം കുത്തിവെച്ച് പാവം സുരേഷ്‌ഗോപിയെ
വര്‍ക്ഷീയവാദിയാക്കരുതേ എന്നു കേണപേക്ഷിക്കുന്നു. നാടിന്‍ നന്മ വരുത്തുന്ന
സുരേഷ്‌ഗോപിക്ക് ഒരു മന്ത്രിസ്ഥാനം കൂടട്ടെ. അങ്ങനെ അഴിമതിയില്ലാത്ത കൈകള്‍
പാര്‍ലമെന്റില്‍ ഉയരട്ടെ. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. മതമേതായാലും മനുഷ്യന്‍
നന്നായാല്‍ മതി എന്നു പറഞ്ഞ ഗുരുവിനെ ഒരിക്കല്‍ കൂടി നമിച്ചുകൊണ്ട്
നിര്‍ത്തുന്നു.
മോന്‍സി കൊടുമണ്‍