Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:9- കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ Published on 13 December, 2014
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:9- കൊല്ലം തെല്‍മ)
അദ്ധ്യായം 9
മിക്കവാറും ദിവസങ്ങളില്‍ ഓരോ ചെറിയ കാരണങ്ങള്‍ക്കുപോലും അജിത്ത് തന്നോടു പിണങ്ങുമായിരുന്നു. കുട്ടികളുടെ കാര്യത്തില്‍ ഒരു മത്സരം തന്നെ തങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്നെന്നു തോന്നുന്നു.
കുട്ടികള്‍ കൂടുതലും അജിത്തിനോടൊരു അനുകൂല മനോഭാവം കാട്ടുന്നുണ്ട്. തന്റെ ചിന്ത സിനിമാഭിനയത്തില്‍ ആയതിനാലും അജിത്തിനോടുള്ള ദേഷ്യം പലപ്പോഴും കുട്ടികളോട് പ്രകടിപ്പിച്ചിട്ടുള്ളതിനാലുമാകാം കുട്ടികളുടെ ഈ ചായ്‌വ്.
പകല്‍ മുഴുവന്‍ കുട്ടികളുമായി മല്ലിടുന്നത് താനാണല്ലോ? നിര്‍ബന്ധിച്ച് ഭക്ഷണമൂട്ടുക… അതുപാടില്ല, ഇങ്ങോട്ടുവാ… എന്നോക്കെ പറയുന്നതും കുസൃതികളെപ്രതി ശാസിക്കുന്നതും താനാണല്ലോ? അജിത്താകട്ടെ വൈകുന്നേരം വരുന്ന സമയങ്ങളില്‍ അവരെ കൊഞ്ചിക്കും കൈനിറയെ വല്ലതും കൊണഅടുക്കൊടുക്കും… ഒരു കാര്യത്തിലും ശാസിക്കപോലുമില്ല… പിന്നെ എങ്ങനെ കുട്ടികള്‍ തന്നെ ഇഷ്ടപ്പെടും.
അടുത്തമാസം ടെക്‌സാസില്‍വച്ച് മലയാള സിനിമാതാരങ്ങളുടെ പ്രോഗ്രാം നടക്കുകയാണ്. ഓണാഘോഷത്തോടനുബന്ധിച്ച് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രോഗ്രാമാണ്. ഈ പ്രോഗ്രാമിലേക്കാണ് സരള ആന്റിയും വരുന്നത്.
സിനിമാ-കലാപ്രവര്‍ത്തകരായ എല്ലാവര്‍ക്കും അസോസിയേഷന്റെ പ്രത്യേക ക്ഷണമുണ്ട്. അജിത്തേട്ടന്‍ ഏതായാലും ഒരു ഫാമിലിപാസ് പര്‍ച്ചേസ് ചെയ്തിട്ടുണ്ട്. മലയാളി അസോസിയേഷന്റെ ഫണ്ടിലേക്ക് ഒരു സംഭാവന എന്നുകരുതി എടുത്തതാണ്. തങ്ങള്‍ക്ക് അല്ലെങ്കിലും ഫ്രീ എന്‍ട്രി ഉള്ളതാണ്.
തങ്ങള്‍ തമ്മിലുള്ള അകല്‍ച്ച തന്റെ ഇന്‍ഡസ്ട്രിയിലുള്ളവരോ അജിത്തിന്റെ സുഹൃത്തുക്കളോ അറിഞ്ഞിട്ടില്ല… അറിയിക്കാതിരിക്കാന്‍ ഏറെ ശ്രമിക്കുന്നുണ്ട്. കാരണം അജിത്തേട്ടന് പ്രസ്റ്റിജ് ഇഷ്യുവാണ് ഇത്. ഏതായാലും ഇപ്പോള്‍ അവഗണന തെല്ലു കുറഞ്ഞില്ല എന്നു മാത്രമല്ല അജിത്തേട്ടന്‍ ഡ്രിങ്ക്‌സിന് അഡിക്റ്റായിട്ടുമുണ്ട്.
നേരത്തെയൊക്കെ ഒക്കേഷണലി കുടിച്ചിരുന്ന അജിത്ത് ഇപ്പോള്‍ സ്ഥിരം പെഗ് അടിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. വിന്റര്‍ സീസണില്‍ മറ്റും അല്പം ഡ്രിങ്ക്‌സ് ഉപയോഗിച്ചിരുന്നു എന്ന കള്‍ച്ചറില്‍ നിന്നുള്ള മാറ്റം.
ഡോര്‍ബെല്‍ മുഴങ്ങിയപ്പോള്‍ കെല്‍സി ചിന്തകളില്‍നിന്ന് പിടഞ്ഞെണീറ്റൂ…. നാന്‍സി കിച്ചനിലാണ്.  കെല്‍സി ക്ലോക്കില്‍ നോക്കി സമയം 6 മണിയായിരിക്കുന്നു. അജിത്ത് വരാന്‍ ഒട്ടും സമയമായതില്ല… ആരായിരിക്കും…
കെല്‍സി ചെന്ന് വാതില്‍ തുറന്നു… വാതില്‍ക്കല്‍ സാലമ്മ ആന്റി…!
“ങാ…സാലമ്മാന്റി… വാ…വാ… എന്തുണ്ട് വിശേഷം” കെല്‍സി അവരെ എതിരേറ്റു.
“ഓ.. കെല്‍സി…എന്തൊക്കെയുണ്ട് വിശേഷം… കുറച്ചു നാളായില്ലേ… ഇങ്ങോട്ടൊക്കെ ഇറങ്ങിയിട്ട്. നിന്നെയും പിള്ളേരേം ഒന്നുകാണാം എന്നുവിചാരിച്ച് ഇങ്ങുപോന്നു…”
സാലമ്മ കെല്‍സിയെ കെട്ടിപ്പിടിച്ച് കവിളിലൊരു ഉമ്മകൊടുത്തു. കൈയ്യിലിരുന്ന പലഹാരപ്പൊതി കെല്‍സിയുടെ കൈയ്യിലേക്ക് കൊടുത്തുകൊണ്ട് ഇരുപുറവും നോക്കി അന്വേഷിച്ചു: പിള്ളേരെന്തിയേ കെല്‍സി…”
“അവര്‍ കുളികഴിഞ്ഞ് ഒരു ചെറുമയക്കത്തിലാ… ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ സമയമായി…”
“ഓ… അയ്യോടി… ഏതായാലും ഞാന്‍ പോവുമ്പോഴെക്കും എഴുന്നേല്‍ക്കട്ടെ; ഒന്നു കണ്ടേച്ച് പോകാം…”
കെല്‍സിയും സാലമ്മയും സോഫായില്‍ ഇരുന്നു.
“ആന്റി എന്താണ് വിശേഷങ്ങള്‍? സുഖംതന്നെയല്ലേ?” കെല്‍സി ക്ഷേമാന്വേഷണം നടത്തി.
“സുഖം തന്നെയാടി പെണ്ണേ… വര്‍ഷം അഞ്ചായില്ലേ ഇവിടെ ജീവിക്കാന്‍ തുടങ്ങിയിട്ട്. എന്നാലും പത്തുനാല്‍പ്പത്തഞ്ചുവര്‍ഷം ജീവിച്ച നാടിന്റെ ഓര്‍മ്മയും ശൈലിയും ജീവിതത്തില്‍നിന്ന് പോകുമോ മോളേ… പിന്നെ ആശ്വാസം ടെക്‌സാസ് നാടിന്റെ സൗഹൃദവും തനിമയും നല്‍കുന്നു എന്നുള്ളതു മാത്രമാ…” സാലമ്മാന്റി ഒന്നു ദീര്‍ഘമായി നിശ്വസിച്ചു.
നാന്‍സി സോഫ്റ്റ് ഡ്രിങ്ക്‌സുമായി വന്നു. നാട്ടില്‍നിന്നും കൊണ്ടുവന്ന തനി നാടന്‍ തേന്‍ കലക്കിയ വെള്ളം…കെല്‍സിക്ക് ഏറെ ഇഷ്ടമാണ് ഡയലൂട്ടഡ് ഹണി ഡ്രിങ്ക്. തേനിന്റെ ഔഷധഗുണവും ഫാറ്റ് കണ്‍ട്രോളിംഗ് ക്വാളിറ്റിയും എല്ലാവര്‍ക്കും അറിവുള്ളതു തന്നെയാണല്ലോ? ഹണി ഡ്രിംങ്ക് ഒരു കവിള്‍ ഇറക്കിക്കൊണ്ട് സാലമ്മ ചോദിച്ചു: “അജിത്തിന് സുഖം തന്നെയല്ലേ കെല്‍സി…? ഇപ്പോഴും പഴയ ഓഫീസില്‍ തന്നെയല്ലേ?”
അതെ ആന്റി നേരത്തെയുള്ള കമ്പനിയില്‍തന്നെയാണ്. ഇപ്പോള്‍ ഒരു പ്രൊമോഷന്‍ കിട്ടിയിട്ടുണ്ട്… ആയതുകൊണ്ട് കുറച്ചധികം ജോലിത്തിരക്കും ഉണ്ട്… ജോബ് ട്രാവലിംഗ്, കോണ്‍ഫറന്‍സ്, വിസിറ്റിംഗ് എല്ലാമായി തിരക്കുണ്ടെന്നെയുള്ളൂ… സുഖംതന്നെയാണ്.”
“ങ്ങാ.. ജീവിതം അങ്ങനെയാ മോളെ…; എത്രയുണ്ടായാലും അധ്വാനിച്ച് പിന്നെയും പിന്നെയും സ്വരുകൂട്ടിവയ്ക്കണം… കാലത്തിനനുസരിച്ച് ചെലവുകളില്‍ മാറ്റംവരാം… നാളെ എന്തു സംഭവിക്കും എന്ന് ആര്‍ക്കുപറയാന്‍ പറ്റു… സാധാരണക്കാരായാലും ബിസിനസ്സുകാരായാലും സെലബ്രറ്റീസായാലും പണത്തിനല്ലേ വില… പണമില്ലെങ്കില്‍ ഒരു കാര്യത്തിനും നീക്കുപോക്കില്ലല്ലോ? സാലമ്മ തന്റെ അനുഭവപാഠങ്ങളില്‍നിന്ന് യാഥാര്‍ത്ഥ്യം പങ്കുവച്ചു.
നിരവധിയാള്‍ക്കാരെ വിവിധ തരക്കാരെ കണ്ടു പരിചയിച്ച സാലമ്മാന്റിക്ക് ലോകപരിചയം ഏറെയുണ്ട്…
“നാന്‍സി, കുഞ്ഞുങ്ങളെ മുഖം കഴിച്ച് കൊണ്ടുവരൂ…” കെല്‍സി നാന്‍സിയോടായി പറഞ്ഞു. നാന്‍സി മുകളിലെ ബെഡ്‌റൂമിലേയ്ക്കുപോയി…
കുറച്ചുസമയത്തിനകം കുട്ടികളെ ഉണര്‍ത്തി മുഖം കഴുകിച്ച് ഒരുക്കിക്കൊണ്ട് നാന്‍സി വന്നു…
“വാ…വന്നേ…സുന്ദരികുട്ടിയും സുന്ദരക്കുട്ടനും…” സാലമ്മ എഴുന്നേറ്റ് ഇരുകൈയ്യും നീട്ടി അപ്പുവിന്റെയും മിന്നുവിന്റെയും അരികിലേയ്ക്ക് ചെന്നു.
സാലമ്മാന്റിയെ ഇഷ്ടമാണെങ്കിലും ഉറക്കത്തില്‍ നിന്നെഴുന്നേല്‍പ്പിച്ചുകൊണ്ടുവന്നതായതിനാല്‍ ഇരുവരും തെല്ലു ഗൗരവത്തിലായിരുന്നു.
സാലമ്മ കുട്ടികലെ രണ്ടുപേരെയും ചേര്‍ത്ത് നെറുകയില്‍ ചുംബനം നല്‍കി. സ്‌നേഹോഷ്മളമായ ചുംബനം.
ആന്റിക്ക് തന്നെയും കുഞ്ഞുങ്ങളെയും വളരെ സ്‌നേഹമാണ്. തന്റെ സിനിമകള്‍ ഏറെ ഇഷ്ടമാണ് ആന്റിക്ക്. പഴയകാലംതൊട്ടുള്ള സിനിമകള്‍ ആഴ്ചയില്‍ മാറുന്നതിനനുസരിച്ച് കാണാറുണ്ടായിരുന്ന ആന്റി ഒരു തനി നാട്ടിന്‍പുറത്തുകാരിതന്നെയാണ്.
സാലമ്മാന്റി ഇപ്പോള്‍ മകന്റെകൂടെ അമേരിക്കയില്‍ വന്നു താമസിക്കുന്നു എന്നുമാത്രം. ഏക ആണ്‍തരിയാണി സോബിച്ചന്‍. ബാക്കിയുള്ളത് നാല് പെണ്‍മക്കള്‍. മക്കളില്‍ മൂന്നാമത്തെയാളാണ് സോബിച്ചന്‍.
സോബിച്ചന്‍ ബിസിനസ് മാനേജ്‌മെന്റ് പഠിച്ച് അമേരിക്കയില്‍ സെറ്റിലായി. സോബിച്ചന്റെ ഭാര്യ മേഴ്‌സി ടെക്‌സാസില്‍ ഗവണ്‍മെന്റ് നഴ്‌സാണ്. കല്ല്യാണത്തോടെയാണ് സോബിച്ചന്‍ ഇങ്ങോട്ടുപോന്നത്.

സോബിച്ചന് ഒരാണും ഒരു പെണ്ണുമാണ്. ഇവിടെതന്നെ ജനിച്ചുവളരുന്ന രണ്ടു കൊച്ചുമക്കള്‍… സോബിച്ചന്‍ ഇവിടെ താമസം തുടങ്ങിയിട്ട് പതിമൂന്നുവര്‍ഷം ആയിട്ടുണ്ട്…
സാലമ്മാന്റി ഭര്‍ത്താവ് മരിച്ചപ്പോള്‍ ഇങ്ങോട്ടു പോന്നതാണ്. നാട്ടില്‍ ഒറ്റയ്ക്ക് കഴിയേണ്ടെന്ന മകന്റെ നിര്‍ദ്ദേശം…നാട്ടില്‍ ആന്റിക്ക് നല്ല സമ്പാദ്യവും വലിയൊരു വീടും ഉണ്ട്. വീട് വാടകയ്ക്ക് നല്‍കിയിരിക്കയാണ്. വീടും പറമ്പും ഇളയമകളും ഭര്‍ത്താവും നോക്കിക്കൊള്ളും… എല്ലാവര്‍ക്കും ഭാഗം നല്‍കിയതിന്റെ ബാക്കിയാണത്; ആന്റിയുടെ പേരിലുള്ളത്.
“എന്നാ ഞാനിറങ്ങട്ടെ മോളെ… വല്ലപ്പോഴും വരാം… കുഞ്ഞുങ്ങളെയും കൂട്ടി ഇടയ്ക്കിടയ്ക്ക് നീയും വരണം. ഞാനും വേലക്കാരിയും തനിച്ചല്ലേ പകല് ഉണ്ടാവൂ… കേട്ടോ…” ആന്റി കുഞ്ഞുങ്ങളെ തലോടി തന്റെ കവിളില്‍ നുള്ളി ഇറങ്ങിത്തിരിച്ചു.

പാവം ആന്റി ഭര്‍ത്താവ് മരിച്ചിട്ട് ഇപ്പോള്‍ അഞ്ചുവര്‍ഷം ആയിരിക്കുന്നു. പകല്‍ മകനും മരുമകളും പിള്ളേരും അവരുടെ വഴിക്കുപോയി കഴിഞ്ഞാല്‍ വീട്ടില്‍ ഒറ്റയ്ക്കാണ്.

അഞ്ചുവര്‍ഷത്തിന് മുന്‍പുവരെ കൊച്ചുപ്രായംതൊട്ട് അധ്വാനിച്ചുനടന്ന അനുഭവങ്ങള്‍ തന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ആന്റി… കാരണം താന്‍ ഇവിടെ ഒറ്റയ്ക്ക് കഴിയുമ്പോള്‍ ഇടയ്ക്കിടെ വരാറുള്ള ആന്റി തനിക്കൊരു ആശ്വാസവും കൂട്ടുമായിട്ടുണ്ട്.

സെലബ്രിറ്റിയായി ആളും ആഘോഷവും ആരാധകവൃന്ദവുമായി നടന്ന തനിക്ക് ആദ്യനാളുകളിലെ ഏകാന്തതയ്ക്ക് കൂട്ട് ആന്റിയായിരുന്നു… തൊട്ടടുത്ത വീട്ടില്‍നിന്നും ഓടിയെത്തുന്ന ആന്റി തന്നെസംബന്ധിച്ച് ആശ്വാസമായിരുന്നു. പൂരപ്പറമ്പിലെ ആഘോഷങ്ങളില്‍നിന്ന് പെട്ടെന്ന് ഏകാന്തതയുടെ തീരത്ത് ഒറ്റപ്പെട്ടുപോയ കുട്ടിക്ക് സ്‌നേഹം പകര്‍ന്ന ഒരമ്മയുടെ സാന്നിദ്ധ്യംതന്നെയായിരുന്നു…

നാട്ടിന്‍പുറത്തെ ഒരു കുടുംബത്തിലേയ്ക്ക് കെട്ടിക്കയറിചെന്ന പതിനഞ്ചുകാരി സാലമ്മ! ഭര്‍ത്താവിന്റെ ഒപ്പം ഹോട്ടല്‍ നടത്തി അദ്ധ്വാനത്തിന്റെ സൗഭാഗ്യങ്ങള്‍ നേടിയെടുത്ത ഒരുകുടുംബം.
ആശുപത്രിക്കടുത്തുള്ള ഹോട്ടലായിരുന്നതിനാല്‍ നിരവധിയാളുകള്‍ വന്നുപോയിരുന്ന തിരക്കുള്ള ദിനങ്ങളായിരുന്നു അവരുടേത്”

ഇാവിലെ മൂന്നുമണിക്കെഴുന്നേറ്റ് രണ്ടുപേരും ഹോട്ടലിലെത്തും…. ചായക്കലത്തിന് തീയെരിച്ച് ദിവസം തുടങ്ങുകയായി… പ്രഭാതത്തിലേക്കുള്ള ഏത്തപ്പഴം പുഴുങ്ങിയതും, അപ്പവും മുട്ടക്കറിയും, ദോശയും ചമ്മന്തിയും പുട്ട്, പറോട്ട തുടങ്ങി എല്ലാം രാവിലെ എട്ടുമണിയാവുമ്പോഴേയ്ക്കും ഒരുക്കും രണ്ടുപേരും കൂടി. ഗഹായത്തിന് ഒരു പൊറോട്ട മേക്കര്‍ ഉണ്ടാവും. പിന്നെ വെള്ളം കോരാനും വിറകുവെട്ടാനും പാത്രം കഴുകാനും എല്ലാമായി മറ്റൊരാളും അവര്‍ ആറുമണിയാകുമ്പോള്‍ എത്തും.

പിന്നെ മക്കള്‍ സ്‌ക്കൂളില്‍ പോകാന്‍ നേരമാവുമ്പോള്‍ ഒരുങ്ങി എത്തും. വല്ലതും കഴിച്ച് അവര്‍ സ്‌ക്കൂളിലേയ്ക്കും പോവും. വൈകുന്നേരം വരുമ്പോള്‍ ചെറുസഹായത്തിനും മേശയ്ക്കിരിക്കാനും അവരും ഉണ്ടാവും. മകന്‍ വളര്‍ന്ന് കഴിഞ്ഞപ്പോള്‍ അവന്‍ സഹായത്തിന് വെളുപ്പിനെ അപ്പനെയും അമ്മയെയും അനുഗമിക്കുമായിരുന്നു. പിന്നെ പഠനം. വന്നുകഴിഞ്ഞ് പിന്നെയും ഹോട്ടലില്‍… രാത്രി പഠനം… കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെയും നാളുകള്‍…
എല്ലാ വെള്ളിയാഴ്ചയും മാറിവരുന്ന സിനിമ കുടുംബസമേതം കാണുമായിരുന്നു. സാലമ്മാന്റിയും ഭര്‍ത്താവും. അധ്വാനത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഒരു സെക്കന്റ് ഷോ സിനിമ!
ആന്റിയുടെ ഭര്‍ത്താവിന്റെ ചേട്ടന്‍ ആയിരുന്നു തിയേറ്റര്‍ ഉടമ. ആയതിനാല്‍ സിനിമാ കാണുവാന്‍ ഫ്രീ എന്‍ട്രിയായിരുന്നു അവര്‍ക്ക്. ആന്റിക്ക് എല്ലാ സിനിമകളും അവയിലെ നടീനടന്മാരെയും സുപരിചിതമാണ്. ആയതിനാല്‍ തന്റെ അഭിനയത്തെ നന്നായി വിലയിരുത്താന്‍ ആന്റിക്ക് കഴിഞ്ഞിട്ടുമുണ്ട്. തുടര്‍ന്നും സിനിമയിലേയ്ക്ക് തിരിയണമെന്ന് നിര്‍ബന്ധിക്കുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സാലമ്മ ആന്റി തന്നെയാണ്.

സമയം ഏഴുമണിയായിരിക്കുന്നു. കെല്‍സി ടി.വി. ഓണ്‍ ചെയ്തു. അപ്പുവും മിന്നുമോളും ഓടിവന്ന് കെല്‍സിയുടെ മടിയില്‍ കയറി ഇരുന്നു.

മലയാളം ചാനലില്‍ അനിരുദ്ധന്റെ സിനിമയായിരുന്നു. മലയാള സിനിമയുടെ ആണഴക്! മിന്നല്‍പോലെ വന്നെത്തി വെളളിത്തിരയുടെ കരുത്തായി മാറിയ നക്ഷത്രം…! കെല്‍സി സിനിമയില്‍ മുഴുകിയിരുന്നു.
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:9- കൊല്ലം തെല്‍മ)
Join WhatsApp News
V.S.Balakrishna pillai 2014-12-13 09:54:30
Kalakki, valare nannaayirikkunnu. Congratulations, Balakrishna pillai
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക