ലോകം എങ്ങനെയാണ് എന്നതിനെപ്പറ്റിയെഴുതുന്നത് സാഹിത്യകൃതിയാവണമെന്നില്ല.
അതിനെ ചരിത്രമെന്നോ നാള്‍വഴിയെന്നോ പറയാം. ഈ ചരിത്രമാകാട്ടെ എഴുതുന്ന
വ്യക്തിയുടെ അഭിരുചികള്‍ക്കനുസരിച്ചും രാഷ്ട്രീയചായ്വുകള്‍ക്കനുസൃതമായും
അല്പാല്പം മാറ്റുകയും ചെയ്യാറുണ്ട്. മറിച്ച് ലോകം
എങ്ങനെയാവണമെന്നതിനെപ്പറ്റി നിരന്തരം സ്വപ്നം കാണുകയും എഴുതുകയും ചെയ്യുന്ന
ഒരു വ്യക്തിയാണ് സാഹിത്യകാരന്‍. അങ്ങനെ വരുമ്പോള്‍ എഴുത്ത്
യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വഴി മാറി സ്വപ്നതലത്തിലെത്തുന്നു.
റീനി മമ്പലത്തിന്റെ റിട്ടേണ്‍ ഫ്‌ളൈറ്റ് എന്ന സമാഹാരത്തിലെ പന്ത്രണ്ടു
കഥകള്‍ വായിച്ചപ്പോള്‍ കഥകളുടെ പിന്നില്‍ നിരന്തരം സ്വപ്നം കാണുന്ന ഒരു
എഴുത്തുകാരികാരിയെയാണ് കാണാന്‍ കഴിഞ്ഞത്. എഴുത്തിന്റെ വഴികള്‍ എന്ന കഥയിലെ
ദീപയെന്ന ചെറുപ്പക്കാരി വീട്ടമ്മ അമേരിക്കയില്‍ ജോലിയെടുക്കുന്ന ഒരു
കുടുംബിനിയാണ്. പക്ഷേ, അവര്‍ വളരെ വിചിത്രമായ വഴിയില്‍ അവിടെ
ഒറ്റപ്പെടുകയാണ്. ആ ഒറ്റപ്പെടല്‍കാണിക്കാന്‍ കഥാകാരി ഉപയോഗിക്കുന്ന
ബിംബങ്ങള്‍ പുതിയ ലോകത്തിന്റേതായണ്. ഭാര്യയുടെ ലോലവികാരങ്ങള്‍ ഒരിക്കലും
മനസിലാവാത്ത, എപ്പോഴും ലാപ്‌ടോപിനു മുമ്പിലിരിക്കുന്ന ഭര്‍ത്താവിന്റെ
ചിത്രമാണ് അതിലൊന്ന്. അവള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയില്‍
നിന്നുള്ള സമ്മാനമായ പൂച്ചട്ടി ഉടഞ്ഞപ്പോള്‍ അത് വേറെ വാങ്ങിക്കൂടെ എന്ന
ചോദ്യം അവള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. അവളെ സംബന്ധിച്ചേടത്തോളം ആ
പൂച്ചട്ടി വളരെ വിലപിടിച്ചതാണ്.
ഒറ്റപ്പെടുന്ന ഒരു സ്ത്രീ
ഒരഭയമെന്ന മട്ടില്‍ തുടങ്ങിയ എഴുത്തിനെപ്പറ്റി അയാളുടെ അഭിപ്രായം “എന്തിനാ
ഇതൊക്കെ എഴുതിക്കൂട്ടുന്നത്. കുട്ടികള്‍ക്ക് കാലത്തും നേരത്തും വല്ലതും
വെച്ചുകൊടുത്തുകൂടെ” എന്നാണ്. അതുപോലെ കുട്ടികള്‍ വിശക്കുന്നു എന്നു
പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഓര്‍മ്മിപ്പിയ്ക്കുന്നു, “ദീപേ ഫ്രിഡ്ജില്‍
ഇരിക്കുന്ന പച്ചക്കറികള്‍ കേടുവന്നു പോകുന്നു.” അതോടെ അവള്‍ക്കുണ്ടാകുന്ന
തോന്നല്‍ ഈയിടെയായി ഫ്രിഡിജിന്റെ തട്ടുകള്‍ക്ക് അഗാധമായ ഒരു
കുഴല്‍കിണറുപോലെ ആഴം കൂടുന്നു എന്നാണ്. അകത്തേയ്‌ക്കൊന്നും കാണാന്‍
കഴിയുന്നില്ലെന്ന തോന്നലുണ്ടായപ്പോള്‍ അവള്‍ ഫ്രിഡ്ജിന്റെ ഉള്ളിലെ വെളിച്ചം
കുറഞ്ഞതോ കാഴ്ച കുറയുന്നതോ അല്ല പ്രശ്‌നം. തന്നിലേയ്ക്ക് ഉള്‍വലിയുന്ന ഒരു
മനസ്സിന്റെ ക്രമാനുഗതമായ സ്വയം നഷ്ടപ്പെടലാണത്.
ഒറ്റപ്പെടുന്ന ഒരു സ്ത്രീയുടെ വികാരങ്ങള്‍ വളരെ തീവ്രമായി
ആവിഷ്‌കരിക്കുകയാണ് റീനി. അതിനു നേരെ മിറച്ചാണ് എഴുത്തിന്റെ വഴികളും
അതിന്റെ സൈബര്‍ പ്രതികരണങ്ങളും. അതുപോലെ ഒരു പൂവിന്റെ മെയില്‍ ഐ.ഡി.യുള്ള
ഒരജ്ഞാതനുമായുള്ള മെയിലുകളും. വെര്‍ച്വല്‍ ലോകത്ത് അവള്‍
ഒറ്റപ്പെടുന്നില്ല. ആ ലോകമാകട്ടെ അവളുടെ സ്വന്തം സൃഷ്ടിയുമാണ്. ആ ലോകവും
തകര്‍ന്നേക്കാവുന്ന ഒരവസ്ഥയില്‍ നിന്ന് അവള്‍ അദ്ഭുതകരമായി
രക്ഷപ്പെടുകയാണ്.
അരുതാത്ത ഇഷ്ടം ശിക്ഷയര്‍ഹിക്കാത്ത അപരാധമാണ് എന്ന തീം തന്നെയാണ്
സെപ്റ്റംബര്‍ 14 എന്ന കഥയുടെയും അന്തര്‍ധാര. ഇവിടെ പക്ഷേ, അവളെ
കാത്തിരിക്കുന്നത് വളരെ കനപ്പെട്ട പരീക്ഷയാണ്. സെപ്റ്റംബര്‍ 11-ന് ലോകത്തെ
നടുക്കിയ ഇരട്ട ഗോപുരം അട്ടിമറിയില്‍ നഷ്ടപ്പെട്ട മൂവായിരത്തില്‍ പരം
പേരില്‍ അവളുടെ മകനും ഉള്‍പ്പെട്ടുവോ എന്ന സംശയം.
പ്രവാസ ലോകത്തെക്കുറിച്ച്, പ്രത്യേകിച്ച് അമേരിക്കന്‍ പ്രവാസികളുടെ
ജീവിതത്തെ കുറിച്ച് നമുക്ക് അധികം കഥകളൊന്നും ലഭിച്ചിട്ടില്ല. ആ ജീവിതം
സ്വര്‍ഗ്ഗമാണ് എന്നു കരുതുന്നവര്‍ക്കിടയില്‍ അപൂര്‍വമായെങ്കിലും
വീര്‍പ്പുമുട്ടിലനുഭവിക്കുന്നവരുമുണ്ട് എന്ന് ഈ കഥകള്‍ നമ്മോട് പറയുന്നു.
അങ്ങിനെയുള്ളവരുടെ ലോകം നമുക്കു മുന്‍പില്‍ തുറന്നുവയ്ക്കുകയാണ് റീനി.
ഔട്ട്‌സോഴ്‌സിങ് ആണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ കാതലായിട്ടുള്ള
സവിശേഷത. എന്നാല്‍ മാതൃത്വത്തില്‍ ഔട്ട്‌സോഴ്‌സിങ് നടത്തുന്നത് വളരെ
സാധാരണമായിട്ടുണ്ടെന്ന കാര്യം ആരും അറിയുന്നുണ്ടാവില്ല. അതിന്റെയും
ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണെന്നതും അധികമാര്‍ക്കും അറിയില്ല.
ഗുണഭോക്താക്കള്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത് സാമ്പത്തിക നേട്ടം
മാത്രമാണ്. പക്ഷേ, അതിനു കൊടുക്കേണ്ടിവരുന്ന 'വില' ഇന്ത്യന്‍ അമ്മമാര്‍ക്ക്
നേട്ടമല്ല, മാനസികമായ കോട്ടം തന്നെയാണെന്ന് സൂചിപ്പിക്കുന്ന ഒരു കഥയാണ്
ഔട്ട്‌സോഴ്‌സ്ഡ്. അണ്ഡവും പുരുഷബീജവും വേറെ വ്യക്തികളുടേതാണ്. ബീജസംയോജനം
ലാബില്‍വെച്ചു നടക്കുന്നു. അതിനുശേഷമാണ് ഗര്‍ഭമേല്‍ക്കാന്‍ സന്നദ്ധയായ ഒരു
സ്ത്രീയുടെ ഗര്‍ഭപാത്രത്തിലതു നിക്ഷേപിയ്ക്കുന്നത്. ശരിയ്ക്കു പറഞ്ഞാല്‍ ആ
ഗര്‍ഭസ്ഥശിശു മറ്റൊരു ദമ്പതികളുടേതാണ്. ആ സ്ത്രീ അതിനെ ഒന്‍പതുമാസം
ചുമക്കുന്നുവെന്നേയുള്ളൂ. ഇത്രയും യുക്തിസഹജമായി വാദിയ്ക്കാം. പക്ഷേ,
പ്രകൃതി, ഏത് സാധാരണ സ്ത്രീയെയും ഈ ഒന്‍പതുമാസത്തിനുള്ളില്‍ അവളുടെ
ദേഹത്തിലെ പരിണാമങ്ങള്‍ വഴി ഒരമ്മയാക്കുന്നു. ഗര്‍ഭപാത്രത്തില്‍ വളരുന്ന
ശിശുവിനു കൊടുക്കാനായി അവളുട മുലകളില്‍ പാല്‍ നിറയ്ക്കുന്നു. ഒരു
കുട്ടിയ്ക്ക് കിടക്കുവാന്‍ പാകത്തില്‍ അവളുടെ ദേഹം വികസിപ്പിയ്ക്കുന്നു.
എല്ലാറ്റിനുമുപരി അവളുടെ മനസ്സിനാണ് ഏറ്റവും വലിയ പരിണാമമുണ്ടാക്കുന്നത്.
ഇതെല്ലാം സഹിച്ച് ഒരു സ്ത്രീ കഴിയുമ്പോള്‍ അതില്‍നിന്നു ലഭിക്കുന്ന പണം
കൊണ്ട് നല്ല ജീവിതം നയിക്കുന്ന ഭര്‍ത്താവ് താന്‍ ഇതിന്റെയൊന്നും
ഭാഗമല്ലെന്ന് നടിക്കുന്നു. സാന്ത്വനം നല്‍കുന്നില്ലെന്നു മാത്രമല്ല സ്വന്തം
പ്രവൃത്തികള്‍കൊണ്ടും വാക്കുകള്‍ കൊണ്ടും അവളെ നോവിപ്പിക്കുകയും
ചെയ്യുന്നു. 'ഔട്ട്‌സോഴ്‌സ്ഡ്' ഒരസാധാരണ സൗന്ദര്യമുള്ള കഥയാണ്.
ഒരാത്മാവിന്റെ ധര്‍മ്മസങ്കടം
ആദ്യകഥയായ ഓര്‍മ്മകളുടെ ഭൂപടം ചെറിയതാണെങ്കിലും മനസ്സില്‍ തട്ടുന്നതാണ്.
നാട്ടില്‍ നിന്ന് അമേരിക്കയിലേയ്ക്ക് വരുന്ന ഒരു പഴയ സ്‌നേഹിതന്റെ ഫോണ്‍
വിളിയില്‍ നിന്ന് അവള്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് അവളെ
സ്‌നേഹിച്ചുകൊണ്ട് പിന്നാലെ നടന്നിരുന്ന ജോര്‍ജ്ജിന്റെ മരണവാര്‍ത്ത
അിറയുന്നു. ഒരു തീവണ്ടി സ്‌ഫോടനത്തിലാണയാള്‍ മരിച്ചത്. ആ വാര്‍ത്ത അവളില്‍
വലിയ കോളിളക്കമൊന്നും സൃഷ്ടിച്ചിരുന്നില്ല. കാരണം അവള്‍ക്കയാളെ
ഇഷ്ടമല്ലായിരുന്നു. പക്ഷേ, സ്‌നേഹിതന്‍ പറഞ്ഞതിലെ ഒരു വാക്യം അവളില്‍
കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയാണ്. ആ പൊട്ടിത്തെറിയില്‍ അവള്‍ക്ക്
നഷ്ടപ്പെട്ടത് സ്വന്തം നാടായിരുന്നു. നാട് മങ്ങിയ ഓര്‍മ്മകള്‍ക്കു
പിന്നില്‍ ശിഥിലമായെന്ന് അവളറിഞ്ഞു. കഥയുടെ അന്ത്യം വളരെ ഭാവസാന്ദ്രമാണ്.
“ചിതറിപ്പോയ മാപ്പില്‍ അന്നു രാത്രിമുഴുവന്‍ ഞാനെന്റെ നാടിനെ തിരഞ്ഞു.”
'പുഴപോലെ' എന്ന കഥ മൂന്നുതലമുറകളുടെ കഥയാണ്. നാട്ടില്‍, ചെറുപ്പത്തിലേ
വിധവയായ അമ്മ, അമേരിക്കയിലേയ്ക്ക് കല്യാണം കഴിച്ചെത്തുന്ന അവരുടെ മകള്‍,
അവരുടെ 'ഇരുണ്ട തൊലിയും വെളുത്ത മനസ്സുമായി 'നടക്കുന്ന രണ്ടു മക്കള്‍ .
പിറന്ന നാടിനെയും വൃദ്ധയും നിരാലംബയുമായ അമ്മയെയും
സ്‌നേഹിക്കുന്നുണ്ടെങ്കിലും അമേരിക്കയില്‍ വച്ച് ജന്മം നല്‍കിയ മക്കളുടെ
ഭാവി ഓര്‍ത്ത് തിരിച്ചു പോകാന്‍ കഴിയാതാവുന്ന ഒരാത്മാവിന്റെ ധര്‍മ്മസങ്കടം,
തേങ്ങല്‍ ആണ് ഈ കഥ.
വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാണെങ്കിലും ഒരു മലയാളിയെപ്പോലെ
ചിന്തിക്കുകയും, മലയാളം മലയാളം പോലെ എഴുതുകയും ചെയ്യുന്ന ഈ എഴുത്തികാരി
ഒരദ്ഭുതമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഗുണപരമായ മേന്മ അവകാശപ്പെടുന്ന ഈ
മലയാളിക്കഥകള്‍ നമ്മുടെ വായനയെ ധന്യമാക്കുന്നു.