Image

സുഖ്‌ന ഭൂമി ഇടപാട്: ലഫ്. ജനറല്‍ കുറ്റക്കാരന്‍

Published on 03 December, 2011
സുഖ്‌ന ഭൂമി ഇടപാട്: ലഫ്. ജനറല്‍ കുറ്റക്കാരന്‍
ഗുവാഹത്തി: സുഖ്‌ന ഭൂമി കുംഭകോണക്കേസില്‍ മുന്‍ ലഫ്. ജനറലും സൈനിക സെക്രട്ടറിയുമായിരുന്ന അവ്‌ദേശ് പ്രകാശ് കുറ്റക്കാരനാണെന്ന് സൈനിക കോടതി കണ്ടെത്തി. സൈനികപദവിയില്‍ പുറത്താക്കാനും കോടതി ഉത്തരവിട്ടു. പശ്ചിമബംഗാളിലെ സുഖ്‌നയില്‍ സൈന്യത്തിന്റെ കീഴിലുള്ള 71 ഏക്കര്‍ സ്ഥലം അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്.

കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അവ്‌ദേശ് പ്രകാശ് കോര്‍ട്ട് മാര്‍ഷല്‍ നേരിടുന്ന ഏറ്റവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാകും. 2008 ല്‍ പശ്ചിമ ബംഗാളിലെ സിലിഗുഡിക്കു സമീപം സുഖ്‌ന സൈനിക കേന്ദ്രത്തിന് തൊട്ടടുത്തുള്ള ഭൂമിയില്‍ സ്വകാര്യ ട്രസ്റ്റിന് വിദ്യാഭ്യാസ സ്ഥാപനം പണിയുന്നതിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് സുഖ്‌ന ഭൂമി കുംഭകോണം എന്ന് അറിയപ്പെടുന്നത്.

സൈനിക പദവി അഴിമതി നടത്താനായി ദുരുപയോഗം ചെയ്തതുള്‍പ്പെടെ മൂന്ന് കുറ്റങ്ങളാണ് പ്രകാശിനെതിരെ ചുമത്തിയിരിക്കുന്നത്. അവ്‌ദേശ് പ്രകാശിന് പുറമേ ലഫ്. ജനറല്‍ രമേശ് ഹല്‍ഗുലി, മേജര്‍ ജനറല്‍ പി.കെ. സെന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. നിയുക്ത ഉപസൈനിക മേധാവിയായിരുന്ന ലഫ്. ജനറല്‍ പ്രശാന്ത്കുമാര്‍ രഥിനെ സൈനിക കോടതി നേരത്തെ കുറ്റവിമുക്തനാക്കിയെങ്കിലും രഥിന്റെ ആനുകൂല്യങ്ങള്‍ മരവിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക