Image

പൊലീസിന്റെ ‘സദാചാരവേട്ട’; രാത്രി ബൈക്കില്‍ യാത്ര ചെയ്ത നടിയേയും സുഹൃത്തിനേയും അധിക്ഷേപിച്ചു

Published on 31 July, 2014
പൊലീസിന്റെ ‘സദാചാരവേട്ട’; രാത്രി ബൈക്കില്‍ യാത്ര ചെയ്ത നടിയേയും സുഹൃത്തിനേയും അധിക്ഷേപിച്ചു
തിരുവനന്തപുരം: രാത്രിയില്‍ ബൈക്കില്‍ യാത്ര ചെയ്ത യുവതിക്കും യുവാവിനും കൊല്ലം പോലീസിന്റെ അവഹേളനം.
അറിയപ്പെടുന്ന നടിയും നാടകപ്രവര്‍ത്തകയുമായ ഹിമ ശങ്കറിനും സുഹൃത്ത് ശ്രീറാം രമേശിനുമാണ് ദുരനുഭവമുണ്ടായത്. നാടക ക്യാംപിലേക്ക് വരികയായിരുന്ന ഇവരെ നേരം പുലരുംവരെ സ്റ്റേഷനില്‍ പിടിച്ചിരുത്തിയാണ് പോലീസ് അപമാനിച്ചത്.
വീട്ടുകാര്‍ നേരിട്ടെത്തെിയിട്ടുപോലും വിട്ടയക്കാന്‍ കൊല്ലം ഈസ്റ്റ് പോലീസ് തയ്യാറായില്ല. രാത്രി ബൈക്കില്‍ നാടക ക്യാംപിലേക്ക് പോകുകയായിരുന്ന ഇവരെ പൊലീസ് ഒരുതവണ തടഞ്ഞുനിര്‍ത്തി പരിശോധിച്ചതാണ്. എന്നാല്‍ രാമന്‍കുളങ്ങര കടന്ന് ചിന്നക്കടയെത്തിയപ്പോള്‍ വീണ്ടും പൊലീസുകാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി.
തങ്ങളെ അല്‍പസമയം മുമ്പ് പരിശോധിച്ച് വിട്ടതാണെന്ന് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. കൂടുതലൊന്നും പറയേണ്ടെന്നും സ്റ്റേഷനിലേക്ക് പോകണമെന്നുമായി പൊലീസ്. പിന്നീട് കൊടുംകുറ്റവാളികളെ പോലെ പൊലീസ് ഇവരെ ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍ കൊണ്ടുപോയി. പരസ്പരം സംസാരിക്കാതിരിക്കാന്‍ രണ്ടു പേരെയും രണ്ട് മുറിയിലേക്ക് മാറ്റി.
ഇതിനിടെ യുവാവിന്റെ വീട്ടുകാര്‍ സ്‌റ്റേഷനില്‍ നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിക്കുകയും ഇരുവരെയും വിടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്‌തെങ്കിലും പൊലീസ് പിന്മാറാന്‍ തയ്യാറായില്ല. നേരം പുലരും വരെ ഹിമയെയും ശ്രീറാമിനെയും സ്‌റ്റേഷനിലിരുത്തി.
ഒടുവില്‍ രാവിലെ ഒമ്പതരയ്ക്ക് എസ്‌ഐ എത്തി പെറ്റികേസ് പോലുമെടുക്കാതെ ഇരുവരെയും വിട്ടയക്കുകയായിരുന്നു. രാത്രി ഒരു മണിവരെ ആരെയും പരിശോധിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശമുണ്ടെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ വാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക