Image

രോഗങ്ങള്‍ ദുരന്തങ്ങളുടെ കൂടപിറപ്പോ? -പി.പി.ചെറിയാന്‍

പി.പി.ചെറിയാന്‍ Published on 31 July, 2014
രോഗങ്ങള്‍ ദുരന്തങ്ങളുടെ കൂടപിറപ്പോ? -പി.പി.ചെറിയാന്‍
ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ദുരന്തങ്ങള്‍ മനുഷ്യ മനസ്സിനെ ദുര്‍ബലപ്പെടുത്തുന്നതോടൊപ്പം ശരീരത്തേയും ദുര്‍ബലപ്പെടുത്തുന്നു. ദുര്‍ബലമായിതീരുന്ന ശരീരത്തിനു രോഗപ്രതിരോധശക്തി നഷ്ടപ്പെടുന്നതായി ശാസ്ത്രം തെളിയിച്ചിരിക്കുന്നു. ഇത് ശരീരത്തിലേക്കു പലരോഗങ്ങളേയും ക്ഷണിച്ചു വരുത്തുന്നു. ദുരന്ത സ്വാധീനവലയത്തില്‍ അകപ്പെടുന്ന മനുഷ്യശരീരത്തില്‍ പൊതുവെ കണ്ടുവരുന്ന പ്രധാന രോഗങ്ങളില്‍ ഒന്നാണത്രെ കാന്‍സര്‍. ശരീരത്തിലെ ചില കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് കാന്‍സറായി വ്യാഖ്യാനിക്കപ്പെടുന്നത്.

ജീവിതത്തില്‍ സംഭവിക്കുന്ന ഏതെങ്കിലും ദുരന്തമാണ് കാന്‍സറിന് കാരണമാകുന്നതെന്ന് ആദ്യമായി കണ്ടുപിടിച്ചത്. അമേരിക്കയിലെ കാന്‍സര്‍ സ്‌പെഷലിസ്റ്റായി അറിയപ്പെട്ടിരുന്ന യുഗീര്‍ പെന്‍ഡോര്‍ ഗ്രാസ്സാണെന്ന് ചരിത്ര രേഖകളില്‍ കാണുന്നു.

ദുരന്തങ്ങള്‍ എന്നവാക്കുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്?
ദുരന്തങ്ങള്‍ എന്നൊന്നുണ്ടോ? ശരീരായ ഒരു വിശദീകരണം കണ്ടെത്തുക അസാധ്യം തന്നെ.
ഏവര്‍ക്കും ദുഃഖകരമായ ഒരനുഭവമാണ് മരണമെന്നുള്ളത്. സ്‌നേഹനിധിയായ പിതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞു വന്നിരുന്ന മക്കള്‍- ആവശ്യങ്ങള്‍ എന്താണെന്ന് പറയുന്നതിനു മുമ്പേ നിവര്‍ത്തിച്ചുകൊടുക്കുന്ന പിതാവ്. മരണം അപ്രതീക്ഷിതമായാണ് പിതാവിനെ മക്കളില്‍ നിന്നും അകറ്റിയത്. പിതാവിന്റെ തണലില്‍ കഴിയവെ ഉത്തരവാദിത്വം എന്താണെന്നുപോലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് ശ്രമിക്കുകപോലും ചെയ്തിരുന്നില്ല എന്ന് പറയുന്നതാകും ശരി. പിതാവിന്റെ ചരമ ശുശ്രൂഷയില്‍ മൂത്തമകന്‍ പറഞ്ഞതിപ്രകാരമായിരുന്നു. പിതാവില്‍ നിന്ന് ഞങ്ങള്‍ക്കെന്തൊക്കെയാണോ ലഭിച്ചിരുന്നത് അതെല്ലാം ഇന്ന് നഷ്ടമായിരിക്കുന്നു. ഇന്നു മുതല്‍ പിതാവിന്റെ സാന്നിധ്യം ഞങ്ങള്‍ക്കന്യമാകുകയാണ്. എന്നാല്‍ ഞങ്ങള്‍ ചഞ്ചലചിത്തരാകുന്നില്ല. ധീരതയോടെ ഭാവി ജീവിതത്തെ അഭിമുഖീകരിക്കുവാന്‍ തയ്യാറെടുക്കുകയാണ്. ഇതേ സാഹചര്യത്തിലൂടെ കടന്നുപോയ ഒരു കുടുംബത്തിലെ അംഗം പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. ഞങ്ങളുടെ പ്രിയപിതാവ് ഞങ്ങളെ തനിച്ചാക്കി യാത്രയായി. ഈ ദുഃഖം ഞങ്ങള്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമാണ്. കുടുംബത്തില്‍ പ്രകാശം പരത്തിയിരുന്നു ദീപം അണഞ്ഞു. ഭാവിജീവിതത്തിലെ പരുപരുത്ത യഥാര്‍ത്ഥ്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. നിരാശയുടെ അഗാധതലത്തിലേക്ക് വഴുതിവീണ ജീവിതം. മനസ്സും ശരീരവും ദുരന്തത്തിന്റെ ആഘാതത്തില്‍ അടിയുലയുന്നതായി ഇവിടെ ചൂണ്ടികാണിക്കപ്പെടുന്നു.

മരണം എന്ന യാഥാര്‍ത്ഥ്യത്തെ തികച്ചും വ്യത്യസ്ത വീക്ഷണകോണിലൂടെ നോക്കിക്കണ്ട രണ്ടു കുടുംബങ്ങള്‍. മരണം എന്ന ദുരന്തത്തെ ധീരതയോടെ അഭിമുഖീകരിച്ചവര്‍ അടിക്കടി ഉയര്‍ച്ച പ്രാപിച്ചപ്പോള്‍, നിരാശയോടെ അഭിമുഖീകരിച്ചവര്‍ തികഞ്ഞ പരാജയമായി മാറി. ഇത് മനസ്സിനേയും, ശരീരത്തേയും ഒരു പോലെ രോഗാതുരമാക്കുകയും ചെയ്തതായി നിരവധി അനുഭവങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

വിശ്വാസത്തിന്റേയും, പ്രത്യാശയുടേയും സമാധാനത്തിന്റേയും തിരിവെട്ടം ഇവിടെയാണ് തെളിയക്കപ്പെടേണ്ടത്. ജീവിതത്തില്‍ എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ചവര്‍ക്ക് നഷ്ടപ്പെട്ടതെല്ലാം സാവകാശം തിരികെ ലഭിക്കുമ്പോള്‍ ശരീരവും മനസ്സും ഒരുപോലെ ഉത്തേജിക്കപ്പെടും. ശരീരത്തിന്റെ രോഗാവസ്ഥയെ ചെറുത്തു തോല്‍പിക്കുവാന്‍ കഴിയുന്ന രക്തത്തിലെ ശ്വേതാണുക്കള്‍ വര്‍ദ്ധിക്കുന്നത് നമ്മിലങ്കുരിക്കുന്ന വിശ്വാസത്തിന്റേയും, ഉറപ്പിന്റേയും തോതിനെ ആശ്രയിച്ചായിരിക്കും.

നമ്മുടെ ഉപബോധ മനസ്സില്‍ നാം മറ്റുള്ളവരുടെ ശ്രദ്ധയും സ്‌നേഹവും ദയയും തേടുന്നതിനായി ആഗ്രഹിക്കുന്നതുതന്നെ ഒരു രോഗലക്ഷമാണ്. മാത്രമല്ല സ്വാര്‍ത്ഥതയില്‍ നിന്നും ഉടലെടുക്കുന്ന തെറ്റായ ഒരു പ്രവണതയായിട്ടുവേണമെങ്കില്‍ അതിനെ വ്യാഖ്യാനിക്കാം. സ്‌നേഹം സ്വീകരിക്കപ്പെടുന്നതിനേക്കാള്‍ നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തേണ്ടിയിരിക്കുന്നു. മറ്റുള്ളവരോടു വിദ്വേഷം വെച്ചു പുലര്‍ത്തുവാന്‍ ശ്രമിക്കുന്നവര്‍ അതില്‍ നിന്നും പിന്തിരിഞ്ഞ് ക്ഷമിക്കുവാന്‍ പഠിച്ചാല്‍ മനസ്സിന്റേയും ശരീരത്തിന്റേയും ആരോഗ്യം വീണ്ടെടുക്കുന്നതിന് അതു സഹായകരമാകും.

ദുരന്തങ്ങളുടെ പട്ടിക പരിശോധിക്കുമ്പോള്‍ മരണത്തിനാണ് പ്രഥമ സ്ഥാനമെങ്കിലും, മറ്റനവധി സംഭവങ്ങളും ഇതില്‍ സ്ഥാനം തേടിയിട്ടുണ്ട്. ജീവനു തുല്യം സ്‌നേഹിച്ച മിത്രങ്ങള്‍ പെട്ടെന്ന് ശത്രുക്കളാണെന്നും, ജീവിത പങ്കാളിയായി ലഭിച്ചവര്‍ അവിശ്വസ്ഥരാണെന്നും തിരിച്ചറിയുമ്പോള്‍, കെട്ടിയുയര്‍ത്തിയ പ്രതീക്ഷകള്‍ ഒരു ദിനം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമ്പോള്‍, എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുവാന്‍ ദൃഢനിശ്ചയം ചെയ്ത നിവൃത്തിയാക്കേണ്ട കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമ്പോള്‍ രോഗങ്ങളെ അകറ്റി നിറുത്തുന്നതിനുള്ള ശക്തി സ്വയമേ സമാഹരിക്കപ്പെടും. ദുരന്തങ്ങള്‍ ഒരിക്കലെങ്കിലും അഭിമുഖീകരിക്കാത്ത വ്യക്തികളോ, കുടുംബങ്ങളോ സമൂഹമോ കാണുക അസാധ്യമാണ്.
ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യം വിലയിരുത്തപ്പെടുക. ഇന്ന് നമ്മുടെ അവസ്ഥ എവിടെനില്‍ക്കുന്നു. ദുരന്തവിമുക്തമായ ഒരു സമുഹത്തെയല്ല മറിച്ച് ദുരന്തങ്ങളുടെ മദ്ധ്യേ രോഗവിമുക്തമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തുന്നതില്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് നമുക്ക് ആരംഭം കുറിക്കാം.


രോഗങ്ങള്‍ ദുരന്തങ്ങളുടെ കൂടപിറപ്പോ? -പി.പി.ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക