ചിക്കാഗോ: സ്വന്തം വൃക്കകളിലൊന്ന് യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരാള്‍ക്ക്
ജാതിയുടേയോ, മതത്തിന്റേയോ വേലിക്കെട്ടുകള്‍ പൊളിച്ച് ഈ പാതിരി നല്‍കിയത്
എന്തിനാണെന്ന് ചിന്തിക്കുന്നവരോട് ഫാ. ഡേവിസ് ചിറമേല്‍ എന്ന ദൈവപുത്രന്‍ ഇങ്ങനെ
പറയും: `താന്‍ ഉയര്‍ത്തുന്ന സന്ദേശത്തിന് താന്‍ തന്നെ ഉയര്‍ന്ന മാതൃക കാട്ടണം'
എന്ന്.
ഫൊക്കാനാ കണ്‍വന്‍ഷനിലെ ജീവകാരുണ്യ പ്രതിരൂപമായിരുന്നു
ചിറമേലച്ചന്‍. ആറടി ഉയരത്തില്‍ ചെറിയ താടിവെച്ച ഒരു തേജസ്വി. എപ്പോഴും
പുഞ്ചിരിച്ചുകൊണ്ടല്ലാതെ അച്ചന്‍ ആരോടും സംസാരിക്കാറില്ല. ഈ വെളുത്ത
ളോഹയ്‌ക്കുള്ളിലെ ശരീരത്തിലെ ഒരു ഭാഗം മറ്റൊരാള്‍ക്ക് നല്‍കി അവയവ ദാനത്തിന്റെ
മഹത്വം അമേരിക്കന്‍ മലയാളികള്‍ക്കുകൂടി പങ്കുവെയ്‌ക്കാനെത്തിയതായിരുന്നു ഡേവിസ്
ചിറമേലച്ചന്‍.
ഒരു വ്യക്തി എങ്ങനെ ഒരു പ്രസ്ഥാനമായി മാറി എന്നുകൂടി നമ്മെ
പഠിപ്പിക്കുകയാണ് ഡേവിസ് അച്ചന്‍. ഇന്ന് കാരുണ്യത്തിന്റെ ഒരു മരമായി വളര്‍ന്ന
അച്ചന്റെ പ്രവര്‍ത്തനങ്ങളുടെ കരുത്തില്‍ നമ്മള്‍ ചെയ്യുന്നതൊക്കെ എന്താണെന്ന്
ചിന്തിക്കേണ്ടിവരും. ഒരു ചെറിയ കുളിര്‍കാറ്റായി മാറിയ അച്ചന്റെ പ്രവര്‍ത്തനങ്ങള്‍
കേരളത്തിലിപ്പോള്‍ ആശ്വാസത്തിന്റെ കൂടി കുളിര്‍കാറ്റായി മാറിയിരിക്കുന്നു. ഈ
ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അമേരിക്കന്‍ മലയാളികള്‍ക്കും അച്ചനോടൊപ്പം കൂടാം.
അച്ചന്‍ ചിന്തിക്കുന്നത് ഇങ്ങനെ: `എന്റെ ചിന്തയില്‍ അവയവ ദാനം
അതിര്‍ത്തികള്‍ കടക്കണം. അമേരിക്കക്കാരന്റെ അവയവം ഇന്ത്യയിലും, ഇന്ത്യക്കാരന്റെ
അവയവം അമേരിക്കയിലും എത്തണം. നാം വിതയ്‌ക്കുന്നത് നമ്മുടെ നാളത്തെ തലമുറയാവണം
കൊയ്യേണ്ടേത്. ഓരോ സമയത്തും നാം ചെയ്യേണ്ട ജോലി ചെയ്യുന്നുണ്ടോ എന്ന്
പരിശോധിക്കുക. അല്ലെങ്കില്‍ കാലം നിങ്ങളെ വലിച്ചെറിയും. അപ്പോഴേയ്‌ക്കും
നഷ്‌ടപ്പെട്ട ജോലികളേയും അവസരങ്ങളേയും കുറിച്ച്
പരിതപിക്കേണ്ടിവരും.'
കിഡ്‌നി ഫൗണ്ടേഷന്റെ പ്രവര്‍ത്തനവുമായാണ് അച്ചന്‍
ഫൊക്കാനാ കണ്‍വന്‍ഷന്റെ ഭാഗമായത്. ജീവിതാഘോഷങ്ങള്‍ക്കിടയില്‍ അവയവങ്ങള്‍
പണിമുടക്കിയാലത്തെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കുന്നത് നന്ന്. കരുണയുള്ള
ഹൃദയമാണ് ലോകത്തിനാധാരം എന്ന് ചിന്തിക്കുന്ന ഫാ. ഡേവിസ് ചിറമേലിന്റെ പൊക്കാനാ
കണ്‍വന്‍ഷനിലെ സാന്നിധ്യം തിരിച്ചറിഞ്ഞവര്‍ എത്രപേരുണ്ടെന്ന് എനിക്കറിയില്ല.
എങ്കിലും ഒരാള്‍ക്കെങ്കിലും അച്ചന്റെ പ്രസ്ഥാനവുമായി സഹകരിക്കാന്‍ കഴിഞ്ഞാല്‍ നാളെ
അത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വലിയ മാറ്റമായിരിക്കും മലയാളി തലമുറകളില്‍
ഉണ്ടാക്കുക.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്‌നി ഫൗണ്ടേഷന്റെ
ഒരു ചടങ്ങില്‍ മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാം തനിക്ക് ലഭിച്ച
പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ സംഭാവന ചെയ്‌തതു മുതല്‍ തുടങ്ങുകയാണ് ഫൗണ്ടേഷന്റെ
വളര്‍ച്ച. നിര്‍ധനയായ ഗിരിജ എന്ന അമ്മയ്‌ക്കായി എത്തിയത് ഒരു കോടിയിലധികം
രൂപയാണ്. കാരുണ്യമുള്ള മനസുകള്‍ അമേരിക്കയിലുമുണ്ടെന്ന് വിളിച്ചറിയിക്കാന്‍
ഫൊക്കാനാ കണ്‍വന്‍ഷനിലെ അച്ചന്റെ സാന്നിധ്യം ഒരുപക്ഷെ സഹായകമായേക്കാം.