Image

ജാക്‌സന്റെ ഡോക്ടര്‍ക്ക് തടവ് വിധിക്കണമെന്ന് പ്രോസിക്യൂഷന്‍

Published on 24 November, 2011
ജാക്‌സന്റെ ഡോക്ടര്‍ക്ക് തടവ് വിധിക്കണമെന്ന് പ്രോസിക്യൂഷന്‍
ലോസ് ആഞ്ജലിസ്: പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ അന്ത്യനിമിഷങ്ങളില്‍ ചികിത്സിച്ച ഡോക്ടര്‍ കോണ്‍റാഡ് മുറെയെക്ക് നാലു വര്‍ഷം കഠിന തടവ് ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു.

ആറാഴ്ച നീണ്ട വിചാരണക്കൊടുവിലാണ് അമേരിക്കയിലെ ലോസ് ആഞ്ജലിസിലുള്ള കോടതി, ജാക്‌സന്റെ മരണത്തിന് ഡോക്ടര്‍ മുറെ ഉത്തരവാദിയെന്ന് കണ്ടെത്തിയത്. ബോധപൂര്‍വമല്ലാത്ത നരഹത്യയാണ് മുറെയ്‌ക്കെതിരായ കേസ്. ഈ മാസം 29ന് ശിക്ഷ പ്രഖ്യാപിക്കും. മുറെയുടെ ലൈസന്‍സും റദ്ദാക്കാനിടയുണ്ട്.

പ്രോപ്പോഫോള്‍ എന്ന മയക്കുമരുന്ന്അമിതമായ അളവില്‍ കുത്തിവെച്ചതാണ് ജാക്‌സന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജാക്‌സണ്‍ ആവശ്യപ്പെട്ടതനുസരിച്ച് കുറഞ്ഞ അളവില്‍ ഈ മരുന്ന് താന്‍ നല്‍കിയിരുന്നതായി ഡോക്ടര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ താന്‍ മുറിയിലില്ലാത്ത സമയങ്ങളില്‍ ജാക്‌സണ്‍ സ്വയം കുത്തിവെക്കാറുണ്ടായിരുന്നുവെന്ന ഡോക്ടറുടെ വാദം കോടതി തള്ളി. കുറ്റകരമായ അനാസ്ഥയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ജഡ്ജി മൈക്കല്‍ പാസ്റ്റര്‍ വിധിന്യായത്തില്‍ പറഞ്ഞു.

2009 ജൂണ്‍ 25നാണ് ജാക്‌സണ്‍ ലോസ് ആഞ്ജലിസിലെ താമസസ്ഥലത്ത് മരിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം വേദിയില്‍ തിരിച്ചെത്തുന്നതിനായുള്ള പരിശീലനം നടത്തുന്നതിനിടെയാണ് 50ാം വയസ്സില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ ഡോക്ടറായിരുന്ന മുറെ മാത്രമാണ് മരണവേളയില്‍ അടുത്തുണ്ടായിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക