Image

ഭാരതീയര്‍ ഇപ്പോഴും സായിപ്പിന്‌ അടിമകളോ?

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 23 November, 2011
ഭാരതീയര്‍ ഇപ്പോഴും സായിപ്പിന്‌ അടിമകളോ?
ഇക്കഴിഞ്ഞ സെപ്‌തംബര്‍ 29-ന്‌ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിനെ ന്യൂയോര്‍ക്ക്‌ ജെ.ഫ്‌.കെ. വിമാനത്താവളത്തില്‍ വെച്ച്‌ ദേഹപരിശോധന നടത്തി അപമാനിച്ച സംഭവം അപലപനീയവും ലജ്ജാകരവുമാണ്‌.

ഈ വിവരം പുറം ലോകം അറിയുന്നത്‌ വൈകിയാണ്‌. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും അമേരിക്കയില്‍ കൊടികുത്തിവാഴുന്ന ഇന്ത്യന്‍ സംഘടനകളോ ഇന്ത്യന്‍ നേതാക്കളോ അതിനെതിരെ പ്രതികരിക്കാനോ പ്രതിഷേധക്കുറിപ്പുകളിറക്കാനോതുനിയാതിരുന്നത്‌ തീര്‍ത്തും അപഹാസ്യമായിപ്പോയി.

2009 ഏപ്രില്‍ 21-ന്‌ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചും അദ്ദേഹത്തിന്‌ ഈ അപമാനം സഹിക്കേണ്ടി വന്നിട്ടുണ്ട്‌. അന്ന്‌ അമേരിക്കയുടെ തന്നെ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥരാണ്‌ കലാമിന്റെ ദേഹപരിശോധന നടത്തിയത്‌. മുന്‍ രാഷ്ട്രപതിയെന്ന നിലയില്‍ ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിയമപ്രകാരം ദേഹപരിശോധനയില്‍ നിന്ന്‌ അദ്ദേഹത്തെ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നിരിക്കെയാണ്‌ ഈ പരിശോധന. ഇന്ത്യാ ഗവണ്മെന്റിന്റിന്റെ എതിര്‍പ്പ്‌ ശക്തമായപ്പോള്‍ മാപ്പെഴുതിക്കൊടുത്ത്‌ അമേരിക്ക അന്ന്‌ തടിയൂരി. ഭാരത മണ്ണില്‍ വെച്ച്‌ ഒരു മുന്‍ രാഷ്ടപതിയെയാണ്‌ അമേരിക്ക അപമാനിച്ചതെന്നോര്‍ക്കണം. ഇപ്പോള്‍ അമേരിക്കയില്‍ വെച്ച്‌ അദ്ദേഹത്തെ വീണ്ടും അപമാനിച്ചിരിക്കുന്നു.

സുരക്ഷാ പരിശോധന കഴിഞ്ഞ്‌ വിമാനത്തില്‍ കയറിയ ഒരു യാത്രക്കാരന്റെ തുണിയഴിച്ചുള്ള പരിശോധന സാധാരണ നടത്താറില്ല. പക്ഷെ, ഇവിടെ സംഭവിച്ചത്‌ സുരക്ഷാ പരിശോധന കഴിഞ്ഞ്‌ വിമാനത്തിനകത്ത്‌ കയറിയിരുന്ന കലാമിനെ രണ്ട്‌ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിമാനത്തിലെത്തി വീണ്ടും പരിശോധന നടത്തി എന്നതാണ്‌. അദ്ദേഹം മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയാണെന്ന്‌ ഇന്ത്യന്‍  ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അതു വക വെക്കാതെ കലാമിന്റെ കോട്ടും ഷൂസും ഊരി വാങ്ങിക്കൊണ്ടുപോയി വീണ്ടും പരിശോധന നടത്തുകയായിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റുമാര്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അവരെ ഇതുപോലെ ചെയ്‌താല്‍ എന്തായിരിക്കും അവസ്ഥ എന്നുകൂടി ഇത്തരുണത്തില്‍ ഓര്‍ക്കണം.

ഇന്ത്യന്‍ വിസാ ചട്ടലംഘനം നടത്തിയ ഒരു അമേരിക്കന്‍ പൗരനെ കേരള പോലീസ്‌ അറസ്റ്റു ചെയ്യാനെത്തിയപ്പോള്‍ രക്ഷപ്പെടാനുള്ള സൗകര്യം ചെയ്‌തുകൊടുത്തതും, ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ ജയിലില്‍ പോകാതിരിക്കാനുള്ള തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത്‌ അയാളെ രക്ഷിച്ചതും നമ്മുടെ കേരളത്തിലായിരുന്നു. ഒടുവില്‍ അമേരിക്കയിലേക്ക്‌ തിരിച്ചുവന്ന്‌ അയാള്‍ പത്രസമ്മേളനം നടത്തി `ഇന്ത്യക്കാരെ പറ്റിച്ചേ.....' എന്നു വിളിച്ചുകൂവിയതും എല്ലാവരും കണ്ടതാണ്‌. ഒരു ഇന്ത്യന്‍ പൗരന്‌ അമേരിക്കയിലാണ്‌ ഇതു സംഭവിച്ചിരുന്നെങ്കിലോ? ഏതെങ്കിലും അമേരിക്കക്കാരന്‍ സഹായിക്കുമോ അയാളെ തീവ്രവാദിയായി മുദ്ര കുത്തി ഒരു നൂറ്റമ്പതു വര്‍ഷമെങ്കിലും ജയിലിലടച്ചേനെ.ഈ അമേരിക്കക്കാരനു വേണ്ടി ചില സംഘടനകള്‍ രംഗത്തുവരികയും പത്രപ്രസ്‌താവനകളും പ്രതിഷേധക്കുറിപ്പുകളുമായി കോലാഹലം സൃഷ്ടിച്ചതും ആരും മറന്നിട്ടില്ല.

ഭാരതത്തിന്റെ അഭിമാനമായ ഒരു മുന്‍ പ്രസിഡന്റിനെ ഇന്ത്യന്‍ സംഘടനകളുടെ ഈറ്റില്ലമായ ന്യൂയോര്‍ക്കില്‍ വെച്ച്‌ അപമാനിക്കപ്പെട്ടിട്ടും ഒരൊറ്റ സംഘടനകളോ നേതാക്കളോ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്‌തില്ല എന്നു കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. നാഴികക്ക്‌ നാല്‌പതുവട്ടം വിമാനത്താവളങ്ങളില്‍ ബൊക്കെയും പൂമാലയുമൊക്കെയായി മന്ത്രിപുംഗവന്മാരുടെയും ആത്മീയനേതാക്കളുടേയും വരവും കാത്ത്‌ നില്‌ക്കുന്ന നേതാക്കളെവിടെ പ്പോയി അതോ ഈ വക കാര്യങ്ങളില്‍ പ്രതികരിച്ച്‌ സായിപ്പിന്റെ അതൃപ്‌തി നേടിയാല്‍ ഉള്ള കഞ്ഞികുടിയും മുട്ടുമോ എന്ന പേടിയാണോ അവരെ നിസ്സംഗതരാക്കിയത്‌?

എന്തുകൊണ്ടാണ്‌ എ.പി.ജെ. അബ്ദുല്‍ കലാമിനെ തുടര്‍ച്ചയായി അമേരിക്കന്‍ ഭരണാധികാരികള്‍ അപഹാസ്യനാക്കുന്നതെന്ന്‌ ചിന്തിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ. 9/11നു ശേഷം അമേരിക്ക മുസ്ലീം പേരുള്ളവരെ സംശയത്തിന്റെ നിഴലിലാണ്‌ നിര്‍ത്തിയിരിക്കുന്നതെന്നതാണ്‌ സത്യം. 9/11നു മുന്‍പ്‌ പല പ്രാവശ്യം അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ള മമ്മൂട്ടിയെ ജെ.എഫ്‌.കെ.യില്‍ തടഞ്ഞുവെച്ചതും, ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാനെ ന്യൂവാര്‍ക്ക്‌ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതും ഈ പശ്ചാത്തലത്തിലാണ്‌.

അമേരിക്കയിലേക്ക്‌ അനേക തവണ യാത്ര ചെയ്‌തിട്ടുള്ള മമ്മൂട്ടിയെ ജെ.എഫ്‌.കെ.യില്‍ തടഞ്ഞുവെച്ചതിന്റെ മുഖ്യ കാരണം പാസ്‌പോര്‍ട്ടിലെ അദ്ദേഹത്തിന്റെ പേര്‌ തന്നെയാണ്‌. `മുഹമ്മദുകുട്ടി ഇസ്‌മയില്‍ പാണാപ്പറമ്പില്‍' എന്ന പേരില്‍ മുസ്ലീമിന്റെ മണമുണ്ട്‌. ഷാരൂഖ്‌ ഖാന്റെ പേരാകട്ടേ `ഷാ രുഖ്‌ ഖാന്‍' എന്നും. അതില്‍ ഖാന്‍ ആണ്‌ അദ്ദേഹത്തിനു വിനയായത്‌. ഖാന്‍ എന്ന പേരുകാര്‍ തീവ്രവാദികളല്ല എന്ന സന്ദേശം നല്‌കുന്ന `മൈ നെയിം ഈസ്‌ ഖാന്‍' എന്ന സിനിമയുടെ പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാനാണ്‌ അദ്ദേഹം അമേരിക്കയിലെത്തിയത്‌. തന്നെയുമല്ല, ഈ സിനിമയുടെ ഭൂരിഭാഗവും അമേരിക്കയിലാണ്‌ നിര്‍മ്മിച്ചതെന്നാണ്‌ രസകരം.

`ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക്‌ എതിരല്ല, മുസ്ലീങ്ങളെല്ലാം തീവ്രവാദികളല്ല' എന്നൊക്കെ സായിപ്പന്മാര്‍ ഗീര്‍വാണം മുഴക്കാറുണ്ടെങ്കിലും, ഉള്ളിന്റെയുള്ളില്‍ മുസ്ലീം വിരോധമുണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവാണ്‌ മേല്‍ വിവരിച്ച സംഭവങ്ങള്‍. തീര്‍ന്നില്ല, തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമലഹാസനും അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ തുണിയഴിക്കേണ്ടി വന്നിട്ടുണ്ട്‌. പേരില്‍ ചെറിയൊരു മാറ്റം വരുത്തിയതാണ്‌ അദ്ദേഹത്തിനു വിനയായത്‌. കമലഹാസന്‍ എന്ന പേര്‌ കമല്‍ ഹസന്‍ എന്നാക്കിയപ്പോള്‍ കമാല്‍ ആദ്യത്തെ പേരും (First Name) ഹസ്സന്‍ അവസാനത്തെ പേരും(Last Name) ആണെന്ന്‌ അമേരിക്കയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.ഹസ്സനില്‍ ഒരു മുസ്ലീം ഒളിഞ്ഞിരിപ്പില്ലേ എന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ തോന്നി. ആധുനിക സാങ്കേതിക വിദ്യകളെല്ലാമുണ്ടെങ്കിലും അമേരിക്കയില്‍ ഭൂരിഭാഗം പേര്‍ക്കും സാമാന്യ ബുദ്ധിപോലുമില്ല എന്ന്‌ അവരുടെതന്നെ ചില പ്രവൃത്തികള്‍ കാണുമ്പോള്‍ തോന്നാറുണ്ട്‌.

ഇത്തരുണത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു സംഭവമാണ്‌ ഓര്‍മ്മ വരുന്നത്‌.?അടുത്ത കാലം വരെ മുസ്ലീങ്ങളോട്‌ സൗഹൃദം പുലര്‍ത്തുകയും, അവരുടെ അത്താഴ വിരുന്നുകളില്‍ സംബന്ധിക്കുകയും, പള്ളികള്‍ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്ന അമേരിക്കയിലെ ഒരു കോണ്‍ഗ്രസ്സ്‌മാന്‍, ഒരു സുപ്രഭാതത്തില്‍ മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്നും, അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും മറ്റു രാജ്യങ്ങളിലുമുള്ള അല്‍-ക്വയ്‌ദ പ്രവര്‍ത്തകരെ അമേരിക്ക ഉന്മൂലനാശം ചെയ്‌തുകൊണ്ടിരിക്കുന്നതുകൊണ്ട്‌ അവരിപ്പോള്‍ അമേരിക്കയിലെ മുസ്ലീങ്ങളുടെ ഒത്താശയോടെ അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, അതുകൊണ്ട്‌ അമേരിക്കയിലുള്ള എല്ലാ മുസ്ലീങ്ങളേയും സംശയിക്കണമെന്നുമുള്ള ആരോപണവുമായി മുന്നോട്ടു വന്നത്‌ മുസ്ലീം സമുദായത്തെയാകെ അലോസരപ്പെടുത്തിയിരുന്നു. 9/11ന്റെ പേരു പറഞ്ഞ്‌ ഒരു സമുദായത്തെ മുഴുവന്‍ ഭീകരവദികളായി മുദ്രകുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം അമേരിക്കയിലെ മുസ്ലീം മതവിശ്വാസികളില്‍ ഏറെ അങ്കലാപ്പ്‌ സൃഷ്ടിച്ചിരുന്നു.

സ്വാര്‍ത്ഥ താല്‌പര്യങ്ങള്‍ക്കു വേണ്ടി വിവേകശൂന്യമായ നിലപാടുകളിലൂടെ മുസ്ലീങ്ങള്‍ക്കെതിരെയും മുസ്ലീം പ്രസ്ഥാനങ്ങള്‍ക്കെതിരേയും വ്യാപകവും സംഘടിതവുമായ ആക്ഷേപങ്ങളും ആരോപണങ്ങളും അഴിച്ചുവിടാനുള്ള ഒരു കുത്സിത ശ്രമമായിരുന്നോ അതെന്നും സംശയിച്ചിരുന്നു. കോണ്‍ഗ്രസ്സ്‌മാന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ മലയാളികളടക്കം ചില ഇന്ത്യന്‍ സംഘടനകളുടെ നേതാക്കളും തോളുരുമ്മി നിന്ന്‌ മുസ്ലീങ്ങള്‍ക്കെതിരായി ചില പ്രസ്ഥാവനകളിറക്കി സായിപ്പിന്റെ കൈയ്യടി വാങ്ങുകയും ചെയ്‌തു. എന്നാല്‍, എ.പി.ജെ. അബ്ദുല്‍കലാമിനെ സായിപ്പന്മാര്‍ അപമാനിച്ചപ്പോള്‍ ഈ നേതാക്കളുടെ പൊടിപോലും എങ്ങും കണ്ടില്ല. ഒരൊറ്റ ഇന്ത്യന്‍ സംഘടനകളോ നേതാക്കളോ പ്രതിഷേധിക്കാനോ പത്രപ്രസ്‌താവനകളിറക്കാനോ മിനക്കെട്ടതുമില്ല.അവിടെയാണ്‌ ഇന്ത്യന്‍ നേതാക്കളുടെ ഇരട്ടത്താപ്പ്‌ പുറത്തു വരുന്നത്‌.

തങ്ങളുടെ മാതൃരാജ്യവും ആ രാജ്യത്തെ ജനങ്ങളും സായിപ്പിനാല്‍ അപമാനിതരായാലും തങ്ങള്‍ സായിപ്പിന്റെ പാദസേവകരായി തുടരും എന്ന അമേരിക്കയിലെ ഇന്ത്യന്‍ സംഘടനാ നേതാക്കളേയും സായിപ്പ്‌ തള്ളിപ്പറയുന്ന കാലം വിദൂരമല്ല.

സായിപ്പിന്റെ അടിമകളായിക്കഴിഞ്ഞ ഭാരതീയര്‍ക്ക്‌ സ്വാതന്ത്ര്യം കിട്ടിയിട്ടും നായയുടെ വാലുപോലെയായത്‌ ലജ്ജാകരം തന്നെ. സായിപ്പ്‌ എന്തു പറഞ്ഞാലും `യാ യാ' പറഞ്ഞ്‌ കൂടെക്കൂടാനാണെങ്കില്‍ അനേകം പേരെ കാണാം. ഭാരതീയരുടെ, അല്ലെങ്കില്‍ ഭാരതത്തില്‍ ജന്മം കൊണ്ടവരുടെ ഈ അടിമത്ത മനോഭാവം എന്നെങ്കിലും അവസാനിക്കുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക