കേരളത്തില്‍ അവയവദാന പ്രസ്ഥാനത്തിന് ഊടും പാവും നെയ്യുന്ന ആളാണ് തൃശുര്‍സ്വദേശി
ഫാ. ഡേവിസ് ചിറമ്മല്‍. അദ്ദേഹം ഈയടുത്ത നാളില്‍ മാഞ്ചസ്റ്ററിലേക്കു വിമാനം കയറി.
ബ്രിട്ടനില്‍ അവയവദാന പ്രസ്ഥാനത്തിനു ചൂടും ചൂരും നല്‍കാന്‍വേണ്ടി ഒരു പാരാ
ഗ്ലൈഡറില്‍ ആകാശത്തുയര്‍ന്ന് ഭൂമിയെ വലംവയ്‌ക്കുകയും തിരികെയിറങ്ങുകയും ചെയ്‌തു.
കോട്ടയംകാരനായ പ്രദീപ് ജേക്കബ് ഉണ്ടായിരുന്നു കൂട്ടിന്.
കോട്ടയം
കണിയാംകുളം ജേക്കബിന്റെ പുത്രനായ പ്രദീപ്, ഭാര്യ അജിമോളുമൊത്ത് വര്‍ഷങ്ങളായി
മാഞ്ചസ്റ്ററിലാണ്. അജിമോള്‍ മുഖേനയാണ് പ്രദീപ് ചിറമ്മലിനെ പരിചയപ്പെടുന്നത്.
തുടര്‍ന്നിങ്ങോട്ട് അവര്‍ ഉറ്റചങ്ങാതിമാരായി. കാരണം, അജിമോള്‍ക്ക്
ചിറമ്മലിനെക്കൊണ്ടു പ്രയോജനമുണ്ട്. ബ്രിട്ടനില്‍ അവയവദാന പ്രസ്ഥാനത്തിനു
ചുക്കാന്‍പിടിക്കുന്നവരില്‍ ഒരാളാണ് അജിമോള്‍.
കോട്ടയത്ത് മള്ളൂശേരിയില്‍
ജനിച്ചു. സ്‌കൂള്‍ പഠനത്തിനു ശേഷം ബാംഗളൂരില്‍ ജനറല്‍ നഴ്‌സിംഗ് ചെയ്‌തയാളാണ്
അജിമോള്‍. സി.എസ്.ഐ. ഹോസ്‌പിറ്റലില്‍ അവിടത്തെ ബെസ്റ്റ് ഔട്ട്‌ഗോയിംഗ്
സ്റ്റുഡന്റ് എന്ന നിലയില്‍ പതിനായിരം രൂപ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. പണമായി
നല്‌കില്ല. ഏതെങ്കിലും അഡീഷണല്‍ കോഴ്‌സ് ചെയ്യാനുപയോഗിക്കാം. ആ തുക ഉപയോഗിച്ച്
മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡയാലിലിന്റെ മന്ത്രതന്ത്രങ്ങള്‍
പഠിച്ചു.
മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍ ആയ
റോയല്‍ ഇന്‍ഫര്‍മറിയുടെ ട്രാന്‍സ്‌പ്ലാന്റ് യൂണിറ്റിലേക്ക് പരിചയസമ്പന്നയായ ഒരു
നേഴ്‌സിനെ വേണമെന്ന പരസ്യം കണ്ടു. അജിമോള്‍ ഡല്‍ഹിയില്‍ ഇന്റര്‍വ്യൂവിനു ഹാജരായി.
വേണ്ടപ്പെട്ട എല്ലാ യോഗ്യതയുമുള്ള ആളെന്ന നിലയില്‍ അജിമോള്‍ക്ക് അവര്‍ ടിക്കറ്റും
വിസയും നല്‌കി. സാധാരണ നഴ്‌സ് ആയ അജിമോള്‍ അങ്ങനെ മാഞ്ചസ്റ്ററിലേക്കു
പറന്നു.
ജോലിക്കിടയില്‍ അജിമോള്‍ സാല്‍ഫോര്‍ഡ് സര്‍വകലാശാലല്‍ തന്നെ
പഠിച്ച് നഴ്‌സിംഗില്‍ ബി.എസ്‌സി എടുത്തു. തുടര്‍ന്ന് എം.എസ്‌സിയും. ഇപ്പോള്‍
ഡോക്‌ടറേറ്റ് ചെയ്യുന്നു. എല്ലാറ്റിനും വിഷയം അവയവദാനം തന്നെ. ഇപ്പോള്‍ റോയല്‍
ഇന്‍ഫര്‍മറിയുടെ റീനല്‍ ട്രാന്‍സ്‌പ്ലാന്റ് യൂണിറ്റില്‍ ട്രാന്‍സ്‌പ്ലാന്റ്
റെസിപ്പിയന്റ് കോ-ഓര്‍ഡിനേറ്ററാണ്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിന്റെ അവയവദാന
പരിപാടിയുമായിബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ ഇൗയിടെ പ്രസംഗ
പര്യടനത്തിനെത്തി.
ബ്രിട്ടനിലെ വൃക്കരോഗികളില്‍ നല്ലൊരു പങ്കും
ഇന്ത്യക്കാരാണ്. ഡയാലിസിസ് എന്ന രക്തശുദ്ധീകരണം താത്‌കാലികമായ ആശ്വാസമല്ലേ
നല്‌കുന്നുള്ളൂ. വൃക്ക മാറ്റിവയ്‌ക്കുകയാണ് ശാശ്വത പരിഹാരം. രണ്ടു വൃക്കകളുള്ള
മനുഷ്യന് ഒന്നു ദാനംചെയ്‌തുകൂടേ എന്നതാണു ചോദ്യം. ഒരു മനുഷ്യജീവന്‍ അങ്ങനെ
രക്ഷിക്കാനാവും. പക്ഷേ, ഇങ്ങനെ മുറിച്ചുമാറ്റിയാല്‍ ജീവന്‍തന്നെ അപകടത്തിലാവും
എന്നൊക്കെയുള്ള തെറ്റിദ്ധാരണകളുണ്ട്.
ലോകത്തില്‍ പലയിടത്തും എന്നതുപോലെ
ബ്രിട്ടനിലും ഇന്ത്യയിലും കേരളത്തിലുമെല്ലാം ഇത്തരം അജ്ഞത കൊടികുത്തിവാഴുന്നു.
കേരളത്തില്‍ കോട്ടയം ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകളില്‍ ഡയാലിസിസ്
സംവിധാനമുള്ള നെഫ്രോളജി ഡിപ്പാര്‍ട്ട്‌മെന്റുകളും വൃക്ക മാറ്റിവയ്‌ക്കല്‍
ശസ്‌ത്രക്രിയയില്‍ പരിചയസമ്പന്നരായ ഡോക്‌ടര്‍മാരുമുണ്ട്. തിരുവനന്തപുരത്തും
കോഴിക്കോട്ടും കോട്ടയത്തും ഈ ശസ്‌ത്രക്രിയ വിജയകരമായി നടത്തുന്നു. കോട്ടയത്തു 14
മാസം കൊണ്ട് 18 വൃക്ക മാറ്റിവച്ചുവെന്നു മെഡിക്കല്‍ കോളജ് വകുപ്പുമേധാവി ഡോ.
കെ.പി. ജയകുമാര്‍. പക്ഷേ, മനുഷ്യന്റെ അജ്ഞതയും അന്ധവിശ്വാസവുമാണു തടസം.
ഈ
രംഗത്ത് ബിസിനസുകാരനായ വി-ഗാര്‍ഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി കാണിച്ച
മാതൃക വലിയൊരു മാറ്റത്തിനു വഴിത്താരയിട്ടുവെന്നു സമ്മതിക്കണം. അദ്ദേഹംതന്നെ ഒരു
വൃക്ക ദാനംചെയ്‌തു. അദ്ദേഹത്തെ അനുകരിച്ച് ഫാ. ചിറമ്മലും. പുതുതായി വൃക്ക
ദാനംചെയ്യുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ചിറ്റിലപ്പള്ളി സമ്മാനം
നല്‍കിവരുന്നുണ്ട്. അദ്ദേഹത്തിന്റെ സഹകരണത്തോടെ ഫാ. ചിറമ്മല്‍ ഓര്‍ഗന്‍ ഡൊണേഷന്‍
ഫെഡറേഷന്‍ എന്നൊരു സംഘടനതന്നെയുണ്ടാക്കി. പ്രചാരണം തകൃതിയായി
തുടങ്ങി.
കേരളത്തില്‍ ഇന്ന് ഗ്രാമങ്ങള്‍ പോലും ഉണര്‍ന്നുകഴിഞ്ഞു. കണ്ണും
കരളും വൃക്കയും ഭീതി കൂടാതെ ദാനംചെയ്യാവുന്നതാണെന്ന ബോധം ജനങ്ങള്‍ക്കിടയില്‍
വ്യാപകമായിവരുന്നുണ്ട്. ഗ്രാമീണര്‍ കൂട്ടം കൂട്ടമായി സമ്മതിപത്രം
ഒപ്പിടു്‌ന്നു.
ഒടുവില്‍ കിട്ടിയത്: അടുത്തുതന്നെ യഥാര്‍ഥ `ഡോക്‌ടര്‍' ആയി
മാറാന്‍ പോകുന്ന അജിമോളെ ബ്രിട്ടനിലെ ഏറ്റം മികച്ച മലയാളി നഴ്‌സായി ഒരു ബ്രിട്ടീഷ്
മാധ്യമം തെരഞ്ഞെടുത്തു. ബി.ബി.സിയുടെ അവാന്തര വിഭാഗമായ ഐ.ടി.വി. അജിമോളെ
ഇന്റര്‍വ്യൂ ചെയ്‌തു. ഇന്ത്യക്കും കേരളത്തിനും കോട്ടയത്തിനും
മാഞ്ചസ്റ്ററിലിരുന്നുകൊണ്ട് അജിമോള്‍ അഭിമാനം പകര്‍ന്നുനല്‍കുന്നു. എന്തുവേണ്ടി,
അജിമോളുടെ മുഖചിത്രമുള്ള ഒരു പുസ്‌തകംതന്നെ ഇറങ്ങിക്കഴിഞ്ഞു - പി.ജി. പദ്‌മനാഭന്‍
രചിച്ച `ബ്രിട്ടീഷ് വര്‍ത്തമാനം' എന്ന യാത്രാവിവരണം.
>വൃക്ക ദാനം നല്കുന്നതിലൂടെയുള്ള നേട്ടങ്ങൾ എന്തെല്ലാമെന്നു കേരളത്തിലെ ജനങ്ങളെ പഠിപ്പിച്ചു. കണ്ണും കരളും ഒക്കെ ഭീതി കൂടാതെ ദാനം ചെയ്യാൻ ഒരു വലിയ സമൂഹത്തിനു ഇപ്പോൾ കഴിയുന്നു. അഞ്ചു ലക്ഷമല്ല്യോ ചിറ്റിലപ്പള്ളി കൊച്ചൌസേപ്പ് പുതുതായി വൃക്ക നല്കുന്നവർക്ക് സമ്മാനം കൊടുക്കുന്നത് (വീഗാർഡു-യുഗാർഡു) കൂടാതെ 'ബ്രിട്ടീഷു വർത്തമാനം' കോട്ടയത്ത് പ്രകാശനവും ചെയ്തു! കലക്കി...
ഇനിയിപ്പോൾ കേരളത്തിൽ ആരെങ്കിലും വൃക്കകൾ ഒരോന്നു വീതം ദാനം നല്കാൻ തയ്യാറാവാതെയിരിക്കു ന്നുവെങ്കിൽ വിവരദൊഷമെന്നെ പറയാനാവൂ...!
ഇന്ത്യാ ഗവർമെന്ടു അവാർഡും സമ്മാനവും ഈ സേവനത്തിനു നല്കാത്തതെന്തു?