ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയുടെയും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെയും സത്വരപരിഗണനക്കും പരിഹാരത്തിനുമായി സമര്‍പ്പിക്കുന്ന പ്രമേയം.
1. പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് ശബരിമല ക്ഷേത്രസന്നിധിയില്‍ പ്രവേശിച്ചത് ഒരു വലിയ ആചാരലംഘനമായി കാണുകയും അത് ഭഗവാന് അശുദ്ധി ഉണ്ടാക്കിയതായി പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് പരിണിതപ്രജ്ഞരായ അംഗങ്ങള്‍ അടങ്ങിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയുടെ നിര്‍ദേശപ്രകാരം ശുദ്ധികലശവും പാപപരിഹാരക്രിയയും തീരുമാനിച്ചിരിക്കുകയാണ്. ഈ പതിനാലാം തീയതിയാണ് അതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ആഗ്രഹിക്കുന്നു.
2. നൂറു ശതമാനം സാക്ഷരത നേടി എന്ന് അഭിമാനിക്കുന്ന കേരളീയ സമൂഹത്തിനു മുന്നിലാണ് പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലികയെ ആചാര ലംഘനമെന്ന പേരില്‍ പരസ്യ വിചാരണ നടത്തിയിരിക്കുന്നത്. ഈശ്വരന് ആണ്‍ കുഞ്ഞും പെണ്‍ കുഞ്ഞും തമ്മില്‍ വ്യത്യാസമുണ്ടെന്ന കണ്ടെത്തല്‍ തികച്ചും മനുഷ്യനിര്‍മ്മിതമായ ഒന്നാണ്.
ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും മനുഷ്യനിര്‍മ്മിതമാണ്. സ്ത്രീ സാന്നിധ്യം നിഷേധിച്ചിട്ടുള്ള ഒരു ക്ഷേത്ര സന്നിധിയിലേക്ക് കടന്നു ചെല്ലുക എന്നുള്ളത് ഇവിടെ ഒരു സ്ത്രീയുടെയും പരിഗണനാവിഷയവുമല്ല. കള്ളനും കൊലപാതകിക്കും രാഷ്ട്രീയക്കാര്‍ക്കും അഴിമതി വീരന്മാര്‍ക്കും പ്രവേശനം കൊടുക്കുന്ന ഒരു സ്ഥാപനം സ്ത്രീക്ക് പ്രവേശനം നിഷേധിക്കുന്നത് എന്തിനു എന്ന ചോദ്യവും ഞങ്ങള്‍ ഉന്നയിക്കുന്നില്ല.
കാടിന്റെ വിശുദ്ധിയും പവിത്രതയും പരിസ്ഥിതിയും മലിനമാക്കുന്ന ഒരു പ്രവേശനവും അവിടെ അനുവദിക്കരുത് എന്നാണു ഞങ്ങളുടെ വിശ്വാസവും. പ്ലാസ്റ്റിക്കും മാലിന്യങ്ങളും തിന്നു ചത്തൊടുങ്ങുന്ന ജീവജാലങ്ങളുടെ കണക്കെടുത്താല്‍ അത് ഞെട്ടിപ്പിക്കുന്ന ഒന്നായിരിക്കും.
അതിനൊന്നും പരിഹാരം കാണാന്‍ ശ്രമിക്കാതെ നിഷ്‌കളങ്കയായ ഒരു കുഞ്ഞിനെ ‘ ഞാന്‍ പെണ്‍ കുട്ടിയാണ് എനിക്ക് അശുദ്ധി ഉണ്ട്, ഞാന്‍ കയറാന്‍ പാടില്ലാത്ത ഇടങ്ങള്‍ ഉണ്ട്, അവിടെ കയറിയാല്‍ ഞാല്‍ പാപിനി ആകും ‘ എന്നൊക്കെ ഉള്ള തെറ്റായ സന്ദേശം പെണ്‍കുഞ്ഞുങ്ങള്‍ക്കാകെ നല്കുന്ന ഈ തെറ്റായ നടപടി അങ്ങേയറ്റം പ്രാകൃതവും പരിഷ്‌കൃത ജനസമൂഹത്തിന് ചേരാത്തതുമാണ്.
ഇങ്ങനെ ഒരു പരസ്യ വിചാരണയിലൂടെ സ്ത്രീസമൂഹത്തെ മാത്രമല്ല, നമ്മുടെ ജനാധിപത്യബോധത്തെ തന്നെയാണ് ക്ഷേത്രാധികാരികള്‍ പരിഹസിക്കുന്നത്.
3. വിഗ്രഹങ്ങള്‍ ഭഞ്ജിക്കാന്‍ ഉള്ളതും ആചാരങ്ങള്‍ ലംഘിക്കാന്‍ ഉള്ളതും ആണെന്ന് പഠിപ്പിച്ച നവോത്ഥാന നായകരുടെ നാടാണ് കേരളം. രാജശാസനങ്ങളെയും വേദപ്രമാണങ്ങളെയും വെല്ലു വിളിച്ചു കൊണ്ട് ശ്രീനാരായണഗുരു നടത്തിയ വിഗ്രഹ പ്രതിഷ്ഠയുടെ പേരില്‍ സമാധി മണ്ഡപങ്ങളില്‍ പ്രസംഗിക്കുകയും അതിനെ ആചാരലംഘനമെന്നു ആഘോഷിക്കുകയും ചെയ്യുന്ന നവകേരള ജനാധിപത്യവാദികള്‍ കേള്‍ക്കെയാണ് ദൃശ്യമാധ്യമങ്ങളിലൂടെ തന്ത്രിയും ദേവസ്വം ബോര്‍ഡ് അധികാരികളും ചേര്‍ന്ന് പെണ്‍ കുഞ്ഞിനെതിരെയുള്ള പരസ്യ വിചാരണ നടത്തിയത്.
ഒരു പെണ്‍ കുഞ്ഞ് ക്ഷേത്ര സന്നിധിയില്‍ എത്തിയാല്‍ ഈശ്വരന് ആശുദ്ധിയുണ്ടാകുമോ? എങ്കില്‍തന്നെ അത് ക്ഷേത്രത്തിനുള്ളില്‍ തീര്‍ക്കേണ്ട വിഷയമല്ലേ? പൊതുജനമധ്യത്തില്‍ വിചാരണ ചെയ്തുകൊണ്ട് പുരോഗമന ചിന്തകളെ എല്ലാം പരിഹസിക്കുന്ന മട്ടില്‍ ആയത് അപലപിക്കപ്പെടെണ്ടത് തന്നെയാണ്.അത് സമൂഹത്തില്‍ തെറ്റായ ഒരു സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇടയാകും.
പതിനാലാം തീയതി നടക്കാന്‍ പോകുന്ന ഈ ശുദ്ധികലശവും പാപപരിഹാരക്രിയയും ജനാധിപത്യ കേരളത്തിനു ഒരിക്കലും മായ്ക്കാന്‍ ആകാത്ത ഒരു കറുത്ത പാട് ആയിരിക്കും എന്നതിന് സംശയമില്ല. ജനാധിപത്യ വിശ്വാസികളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരും അവരാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ബോര്‍ഡും ഇതിനു കൂട്ട് നില്ക്കുന്നു എന്നത് അപമാനകരമാണ്. മേലില്‍ ഇത്തരം നടപടികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാനുള്ള സംവിധാനം ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബി. ആര്‍. പി. ഭാസ്‌കര്‍
ശാരദക്കുട്ടി
സച്ചിദാനന്ദന്‍
ഡോ. ബി. ഇക്ബാല്‍
ടി. എന്‍. ജോയ്
ജോണ്‍ സാമുവല്‍
മുരളി വെട്ടത്ത്
രവിവര്‍മ്മ
സന്തോഷ് ഋഷീകേശ്
പി. എന്‍. ഗോപീ കൃഷ്ണന്‍
യാക്കോബ് തോമസ്സ്
പോകുന്നത്. പോയി തുലയട്ടെ എന്ന കരുതാൻ നട്ടെല്ല് വേണം. ഈശ്വരനെ ആര്ക്കും ഏത് രൂപത്തിലും ആരാധിക്കാമെന്ന് സനാതന ധര്മ്മം അനുശാസിക്കുമ്പോൾ അങ്ങനെ പ്രവര്ത്തിച്ച് കാണിച്ച് കൊടുക്കണം. മുഖ്യ മന്ത്രിക്ക് എഴുതിയിട്ട് എന്ത് കാര്യം. വേദങ്ങളും, ഗീതയും അത് കേള്ക്കാൻ താല്പ്പര്യമുള്ളവരെ പഠിപ്പിക്കുക. ജനം മതം മാറി പോകുമെന്ന പേടി കൊണ്ടാണ്
ഈ അമ്പല നടക്കൽ പോകുന്നതും അവിടെ പോകാൻ എല്ലാവര്ക്കും സൗകര്യം ഒരുക്കുന്നത്. മതം മാറി പോകുന്നവര പോകട്ടെ. ഗുരു ചെയ്ത പോലെ അയ്യപ്പൻറെ ഒരമ്പലം ബാലിക മാര്ക്കും യുവതികളായ സ്ത്രീകള്ക്കും കൂടി പ്രവേശനമുള്ളത് പണിയുക. അപ്പോൾ കാണം ശബരിമല അയ്യപ്പൻ മല വിട്ട് ഇറങ്ങി വരുന്നത്,