മഹാരാഷ്‌ട്രയിലെ ഭണ്‌ഡര-ഗോണ്ടിയ ലോക്‌സഭാ മണ്‌ഡലത്തിലെ ഇലക്ഷന്‍ ഏപ്രില്‍
പത്തിനായിരുന്നു. തലേന്ന് മണ്‌ഡലമാകെ മദ്യവും പണവും ഒഴുകി. ജനങ്ങള്‍ ആം ആദ്‌മി
പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രശാന്ത് മിശ്രയോടും പണം ചോദിച്ചു.
'സത്യത്തില്‍
ദു:ഖം തോന്നി. ഇതൊരു തരം അടിമത്തമാണ്. വോട്ട് വിറ്റാല്‍ പിന്നെ ജനാധിപത്യത്തിന്
എന്തു വില?' സീയാറ്റിലിലെ സോഫ്‌റ്റ് വെയര്‍ ബിസിനസ് രംഗത്തുനിന്നും ഇന്ത്യയെ
സേവിക്കാന്‍ ഇറങ്ങി പുറപ്പെട്ട മിശ്ര ചോദിച്ചു.
അമേരിക്കയില്‍ ഏറെ നാള്‍
ജീവിച്ചശേഷം ഇന്ത്യയിലേക്ക് മടങ്ങുകയും, എ.എ.പി സ്ഥാനാര്‍ത്ഥിയാവുകയും ചെയ്‌ത നാലു
പേരില്‍ ഒരാളാണ് മിശ്ര. ന്യൂജേഴ്‌സിയില്‍ 26 വര്‍ഷം ഡോക്‌ടറായിരുന്ന പ്രഭാത്
രഞ്‌ജന്‍ ദാസ് ബീഹാറിലെ ദര്‍ഭംഗയില്‍ നിന്ന് ജനവിധി തേടുമ്പോള്‍ ന്യൂജേഴ്‌സി
ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്ന ദിലീപ് മാസ്‌കെ മഹാരാഷ്‌ട്രയിലെ ജല്‍നയിലും,
സ്റ്റാഫോര്‍ഡ് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌കോളറായിരുന്ന മായാ വിശ്വകര്‍മ്മ
മദ്ധ്യപ്രദേശിലെ ഹോഷാംഗാബാദിലും മത്സരിക്കുന്നു.
മൈക്രോസോഫ്‌റ്റില്‍
ഉന്നതശ്രേണിയില്‍ പ്രവര്‍ത്തിച്ചശേഷം മിശ്ര തുടങ്ങിയ കമ്പനി മില്യനുകളുടെ ബിസിനസ്
നടത്തുന്നു. അത് മറ്റുള്ളവരെ ഏല്‍പിച്ച് ഇന്ത്യയില്‍ ജനസേവനത്തിനുപോയ മിശ്ര
എ.എ.പി സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുയായിരുന്നു. എതിരാളി കരുത്തനാണ്. കേന്ദ്ര
ഹെവി
ഇന്‍ഡസ്‌ട്രീസ് മന്ത്രി പ്രഭുല്‍ റാവു പട്ടേല്‍. മത്സരിക്കാന്‍ വലിയ
താത്‌പര്യമില്ലായിരുന്നുവെങ്കിലും അഴിമതി ആരോപണങ്ങള്‍ നേരിട്ട ഒരാള്‍ക്കെതിരേ
മിശ്രയെപ്പോലൊരാള്‍ രംഗത്തു വരണമെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
ബി.ജെ.പിയ്‌ക്കും ഇവിടെ സ്ഥാനാര്‍ത്ഥിയുണ്ട്.
ഇലക്ഷന് രണ്ടു നാല്‍
മുമ്പ് വോട്ടിംഗ് യന്ത്രം പരിശോധിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇലക്ഷന്‍
കമ്മീഷന്‍ അനുമതി നല്‍കി. എന്‍ജിനീയറായ മിശ്ര നോക്കുമ്പോള്‍ ഏതാനും യന്ത്രങ്ങളില്‍
ഏതു ബട്ടണ്‍ ഞെക്കിയാലും
വോട്ട് പോകുന്നത് പട്ടേലിന്. ഇക്കാര്യം ഇലക്ഷന്‍
ഉദ്യോഗസ്ഥരെ കാണിച്ചുകൊടുത്തു. പക്ഷെ യന്ത്രത്തകരാര്‍ മാത്രമാണ് എന്നതായിരുന്നു
അവരുടെ നിലപാട്. ഒടുവില്‍ മിശ്ര ഹൈക്കോടതിയിലെത്തി. എന്നാല്‍ ഇലക്ഷന്‍ കഴിയാതെ
കേസ് സ്വീകരിക്കാന്‍ കോടതിയും വിസമ്മതിച്ചു.
രാഷ്‌ട്രീയത്തിലെ ആദ്യത്തെ
അനുഭവം തന്നെ കയ്‌പേറിയതായി. എന്നാലും അമേരിക്കയിലെ സമ്പന്നമായ ജീവിതത്തില്‍
നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതില്‍ വിഷമമൊന്നുമില്ലെന്ന് മിശ്ര പറഞ്ഞു.
സത്യസന്ധരായ ആളുകള്‍ രാഷ്‌ട്രീയത്തില്‍ വരാന്‍ പറ്റിയതല്ല ഇപ്പോഴത്തെ സംവിധാനമെന്ന് മിശ്ര പറയുന്നു.
രാജ്യത്ത് മോഡി തംരംഗമുണ്ടെന്നദ്ദേഹം പറഞ്ഞു.
അത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പോളറൈസേഷനാണ്. ഒരു പാര്‍ട്ടിക്കും
സ്ഥാനാര്‍ത്ഥിക്കും വേണ്ടി വോട്ട് ചെയ്യാന്‍ ജനത്തെ നിര്‍ബന്ധിക്കുന്ന
സ്ഥിതിവിശേഷമാണത്. ഇത് രാജ്യത്തിനു ഗുണകരമല്ല. അമേരിക്കയിലെ സ്ഥാനാര്‍ത്ഥി
തനിക്കു
വെള്ളക്കാര്‍ മുഴുവന്‍ വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു നടന്നാലുള്ള
സ്ഥിതിവിശേഷമാണത്.
ക്ഷേത്രത്തിന്റേയും പള്ളിയുടേയുമൊക്കെ കാര്യം പറഞ്ഞ്
ഇലക്ഷനില്‍ മത്സരിക്കുന്നത് ദുഖകരമാണ്. ഗവണ്‍മെന്റിനെ തെരഞ്ഞെടുക്കാനാണ്
ഇലക്ഷനെന്നത് വിസ്‌മരിക്കപ്പെടുന്നു.
തീര്‍ത്തും ഗ്രാമീണ മേഖലയിലുള്ള
ഇലക്ഷനില്‍ ഒരു മണിക്കൂറില്‍ പത്തു മൈലിലേറെ സഞ്ചരിക്കാന്‍ പോലും പ്രചാരണ സമയത്ത്
പറ്റിയില്ല. അതുപോലെ തന്നെ കടുത്ത ചൂടും പ്രശ്‌നമായി. 44 ഡിഗ്രി സെല്‍ഷ്യസ് (115
ഡിഗ്രി ഫാരന്‍ഫീറ്റ്).
മിശ്രയുടെ കമ്പനി ആര്‍ജന്‍ സൊല്യൂഷന്‍സിന്
ഹേല്‍സിങ്കിയിലും ഇന്ത്യയിലും ശാഖകളുണ്ട്. ഭാര്യ വന്ദനയും
പ്രചാരണത്തിനുണ്ടായിരുന്നു.
ദര്‍ഭംഗയില്‍ ഡോ. പ്രഭാത് ദാസിനെ
നേരിടുന്നത്. ബി.ജെ.പി എം.പിയും ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദാണ്. പക്ഷെ
ഡോ. ദാസ് ഏപ്രില്‍ 30-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.
ന്യൂജേഴ്‌സി ടോംസ് റിവറില്‍ പ്രൈവറ്റ് പ്രാക്‌ടീസ് നടത്തിയിരുന്ന ഇദ്ദേഹം
തുടക്കം മുതലേ ഇന്ത്യയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എട്ടുവര്‍ഷം മുമ്പ്
ഡോ. പ്രഭാത് ദാസ് ഫൗണ്ടേഷന്‍ രൂപീകരിച്ചു. ഇത് ദര്‍ഭംഗയിലെ ജനജീവിതത്തില്‍ വലിയ
മാറ്റങ്ങള്‍ വരുത്തി. ഫൗണ്ടേഷന്‍ 300 ലൈബ്രറികളും സ്ഥാപിച്ചു.
ഫൗണ്ടേഷന്റെ
പ്രവര്‍ത്തനവുമായി ദര്‍ഭംഗയില്‍ താമസമാക്കിയ ഇദ്ദേഹം എ.എ.പിയുടെ ആവിര്‍ഭാവത്തോടെ
അതില്‍ ആകൃഷ്‌ടനായി. ഏറെ ജനപിന്തുണയുള്ള അദ്ദേഹത്തെ പാര്‍ട്ടി അവിടെ
സ്ഥാനാര്‍ത്ഥിയുമാക്കി. അമേരിക്ക വിടുമ്പോള്‍ രാഷ്‌ട്രീയത്തിലിറങ്ങുമെന്നോ,
മത്സരിക്കുമെന്നോ കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പണം
ഉപയോഗിച്ചാണ് അദ്ദേഹം സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഇലക്ഷന്‍ പ്രചാരണം
നടത്തുന്നും. ഡോക്‌ടറായ ഭാര്യ അമേരിക്കയില്‍ തുടരുന്നു. ഇപ്പോള്‍ ഇലക്ഷന്‍
പ്രചാരണത്തിനായി എത്തിയിട്ടുണ്ട്.
മുംബൈയിലെ ചേരികളില്‍ ദയനീയ ജീവിതം
നയിച്ച കുടുംബത്തിലെ അംഗമായ ദിലീപ് മാസ്‌കെയുടെ കഥ ആര്‍ക്കും പ്രചോദനമാണ്. അമ്മ തെരുവോരത്തെ വസതുക്കള്‍ പെറുക്കിയാണു ജീവിച്ചത്. പഠന കാലത്തു മാസ്‌കെയും നിര്‍മ്മാണത്തൊഴിലാളിയായിരുന്നു.
ദുരിതങ്ങള്‍ക്കിടയിലും ദളിതനായ അദ്ദേഹം പഠനം നടത്തി. നിയമ ബിരുദവും സോഷ്യല്‍ വര്‍ക്കില്‍
ഡോക്‌ടറേറ്റും നേടി ന്യൂജേഴ്‌സി ഗവണ്‍മെന്റ് ഉദ്യഗസ്ഥനായി പ്രവര്‍ത്തിച്ചശേഷം
മടങ്ങിയ അദ്ദേഹം മഹാരാഷ്‌ട്രയിലെ പാവങ്ങള്‍ക്കായി പ്രവര്‍ത്തനം നടത്തി. അദ്ദേഹം
രൂപപ്പെടുത്തിയ സ്വാഭിമാന്‍ യോജന പദ്ധതി പ്രകാരം 18 ലക്ഷം കര്‍ഷകര്‍ക്ക്
സ്വന്തമായി ഭൂമി ലഭിക്കുന്നതിനു വഴിയൊരുങ്ങി.
അണ്ണാ ഹസാരെയുടെ അഴിമതി
വിരുദ്ധ പ്രസ്ഥാനത്തില്‍ ആകൃഷ്‌ടയായാണ് മായാ വിശ്വകര്‍മ്മ സിലിക്കണ്‍വാലിയില്‍
കര്‍മ്മനിരതയാകുന്നത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍ എത്തിയ അവര്‍
കേജ്‌രിവാളിനെ സഹായിക്കുകയും ഇന്ത്യയില്‍ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു.
എന്തായാലും ഇവരില്‍ ആരെങ്കിലും ജയിച്ചാല്‍ അമേരിക്കയിലെ ഇന്ത്യക്കാരുടെ
പ്രശ്‌നങ്ങള്‍ അറിയാവുന്നവര്‍ ലോക്‌സഭയില്‍ ഉണ്ടാവുമെന്ന സ്ഥിതിവരും. അതൊരുപക്ഷെ
പ്രവാസികള്‍ക്കു ഗുണം ചെയ്യാം.