Image

എം.വി.ജയരാജന് ജാമ്യം

Published on 15 November, 2011
എം.വി.ജയരാജന് ജാമ്യം
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട എം.വി.ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പതിനായിരം രൂപയുടെ ബോണ്ട് ഹാജരാക്കുകയും ഹൈക്കോടതി ഉത്തരവിട്ട പിഴയായ രണ്ടായിരം രൂപ കോടതിയില്‍ കെട്ടിവയ്ക്കുകയും ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അപ്പീല്‍ നല്‍കാനുള്ള ജയരാജന്റെ അവകാശം ഹൈക്കോടതി നിഷേധിക്കരുതായിരുന്നുവെന്നും അദ്ദേഹത്തിന് സ്വാഭാവിക നീതി ലഭിക്കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ആര്‍.എം.ലോധ, എച്ച്.എല്‍.ഗോഖലെ എന്നിവരുടെ ബെഞ്ച് ആണ് ജയരാജന്റെ ഹര്‍ജി പരിഗണിച്ചത്.

ഹൈക്കോടതി വിധി അസാധാരണമാണ്. ഹൈക്കോടതി വിധിയുടെ ഭാഷ ശരിയായില്ല. ജഡ്ജിമാര്‍ സ്വാധീനിക്കപ്പെടാന്‍ പാടില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

അതേസമയം കോടതി സി.പി.എമ്മിനെ രൂക്ഷമായി വിര്‍ശിച്ചു. കോടതി വിധിയ്‌ക്കെതിരെ സി.പി.എം ഹൈക്കോടതി പരിസരത്ത് സമരം നടത്തിയെന്ന് ഹൈക്കോടതിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഇത്. ഭരണഘടനാപരമായ കോടതി വിധിയെ എങ്ങിനെയാണ് ഇത്തരത്തില്‍ നേരിടുന്നതെന്ന് കോടതി ചോദിച്ചു. ഇത് വളരെ ഗൗരവമായ കാര്യമാണെന്നും കോടതി പറഞ്ഞു.

അഡ്വ.വി.ഗിരിയാണ് ഹൈക്കോടതിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട് ജയരാജന്‍ നടത്തിയ പരാമര്‍ശമാണ് കോടതിലക്ഷ്യ നടപടികള്‍ക്ക് കാരണമായത്. ആറ് മാസത്തെ തടവും 2000 രൂപ പിഴയുമാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക