Image

ഹര്‍ഗോവിന്ദ് ഖുരാന (89) മസാച്യൂസെറ്റ്‌സില്‍ അന്തരിച്ചു

Published on 11 November, 2011
ഹര്‍ഗോവിന്ദ് ഖുരാന (89) മസാച്യൂസെറ്റ്‌സില്‍ അന്തരിച്ചു

ജനിതകപഠനത്തില്‍ വിപ്ലവകരമായ പുത്തന്‍പാത വെട്ടിത്തുറന്ന ഹര്‍ഗോവിന്ദ് ഖുരാന (89) മസാച്യൂസെറ്റ്‌സില്‍ അന്തരിച്ചു. പരീക്ഷണശാലയില്‍ കൃത്രിമജീനിന് രൂപംനല്‍കുന്നതില്‍ ആദ്യമായി വിജയിച്ച ശാസ്ത്രജ്ഞനാണ് ഖുരാന. വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം 1968 ലാണ് ലഭിച്ചത്.

 

കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ റോബര്‍ട്ട് ഹോളിയ്ക്കും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെ മാര്‍ഷല്‍ നിരെന്‍ബര്‍ഗിനുമൊപ്പം ഖുരാന 1968 ല്‍ നോബല്‍ സമ്മാനം പങ്കിടുകയായിരുന്നു.

1970 ലാണ് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രൊഫസറായി എത്തുന്നത്. അവിടെ വെച്ചാണ് പ്രോട്ടീനുകളുടെ സൃഷ്ടിക്ക് കാരണമായ രണ്ട് വ്യത്യസ്ത ജീനുകള്‍ സംശ്ലേഷിപ്പിക്കുന്നതില്‍ ഖുരാന വിജയിച്ചത്. ആദ്യമായി ഒരു ജീനിനെ പരീക്ഷണ പൂര്‍ണമായി സംശ്ലേഷിച്ചെടുക്കുന്നതില്‍ ഖുരാന 1976 ല്‍ വിജയിച്ചു. ജനിതകശാസ്ത്ര ചരിത്രത്തിലെ വലിയൊരു ചുവടുവെപ്പായിരുന്നു. ജനിതകഘടനകളുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിന് ശാസ്ത്രലോകത്തെ ആ മുന്നേറ്റം സഹായിച്ചു.

മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 2007 ല്‍ ഖുരാന വിരമിച്ചു.

ഇപ്പോള്‍ പാകിസ്താനില്‍ ഉള്‍പ്പെടുന്ന പഞ്ചാബിലെ റായ്പൂരില്‍ ഒരു ഗവണ്‍മെന്റ് ക്ലാര്‍ക്കിന്റെ മകനായി 1922 ലാണ് ഖുരാന ജനിച്ചത്. ഗ്രാമത്തില്‍ സാക്ഷരതയുള്ള ഏക കുടുംബമായിരുന്നു ഖുരാനയുടേത്. തന്റെ സമ്പാദ്യം മുഴുവന്‍ മകന്റെ പഠിപ്പിനായി ആ അച്ഛന്‍ ചിലവിട്ടു.


1945ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫെലോഷിപ്പ് നേടിയാണ് ഉപരിപഠനത്തിന് ഇംഗ്ലണ്ടിലേയ്ക്ക് പോയത്. ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. ബിരുദം നേടിയ ഖുരാന പിന്നീട് സൂറിച്ചിലെത്തി.

 

സ്വിറ്റ്‌സ്വര്‍ലന്‍ഡിലെ ഫെഡറല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിന് ചേര്‍ന്ന ഖുരാന, അവിടെ വെച്ച് പരിചയപ്പെട്ട എസ്തര്‍ എലിസബത്തിനെ ജീവിതപങ്കാളിയാക്കി. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ജൂലിയ എലിസബത്ത്, എമിലി ആന്‍, ഡേവ് റോയ്.

1949 ല്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയ ഖുരാന, പിന്നീട് കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഫെലോഷിപ്പോടെ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തി. കേംബ്രിഡ്ജിലെ രണ്ടു വര്‍ഷത്തെ വാസത്തിനിടെയാണ് പ്രോട്ടീനുകളെയും ന്യൂക്ലിക് ആസിഡുകളെയും കുറിച്ചുള്ള പഠനത്തില്‍ ഖുരാന തല്‍പരനാകുന്നത്. 1952ല്‍ ബ്രിട്ടീഷ് കൊളംബിയ റിസേര്‍ച്ച് കൗണ്‍സിലില്‍ ജോലി ലഭിച്ച് കാനഡയിലെ വാന്‍കൂവറിലെത്തി.

1960 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്‍സൈം റിസര്‍ച്ചില്‍ ജോലിയില്‍ പ്രവേശിച്ച ഖുരാന ഇവിടെവച്ചാണ് നോബല്‍ സമ്മാനത്തിന് അര്‍ഹമായ പഠനം നടത്തിയത്. ആര്‍.എന്‍.എ.കോഡുകള്‍ പ്രോട്ടീനുകളെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് കണ്ടെത്താനായിരുന്നു ഖുരാനയുടെയും കൂട്ടരുടെയും ശ്രമം. ആ പഠനമാണ് നൊബേല്‍ പുരസ്‌കാരത്തിലേക്ക് നയിച്ചത്.

 

ഹര്‍ഗോവിന്ദ് ഖുരാന (89) മസാച്യൂസെറ്റ്‌സില്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക