Image

ചില കാര്യങ്ങള്‍ തുറന്നുപറയാനുണ്ട്: ആര്‍. ബാലകൃഷ്ണപിള്ള

Published on 08 November, 2011
ചില കാര്യങ്ങള്‍ തുറന്നുപറയാനുണ്ട്: ആര്‍. ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: നവംബര്‍ 11 ന് ശേഷം ചില കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. ജയില്‍മോചിതനായ ശേഷം ആസ്പത്രിയിലായിരുന്ന അദ്ദേഹം ചികിത്സ അവസാനിപ്പിച്ച് മടങ്ങവേയാണ് ഇങ്ങനെ പ്രതികരിച്ചത്. ആരും തന്നെ ഒറ്റപ്പെടുത്തിയതായി കരുതുന്നില്ലെന്നു ജനം തന്നോട് കൂടെയുണ്ടെന്നും വ്യക്തമാക്കിയ പിള്ള രാഷ്ട്രീയത്തില്‍ നേരത്തെയുള്ളതിനേക്കാള്‍ സജീവമാകുമെന്നും ചില കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എട്ട് മാസത്തോളം തന്നെ കയ്യും കാലും കെട്ടിയിട്ട് ദ്രോഹിക്കാനാണ് പലരും ശ്രമിച്ചത്. പലരും മാന്യതയില്ലാതെ പെരുമാറി. തിരിച്ചൊന്നും പറയാന്‍ കഴിയാത്തതിനാല്‍ പലരും പലതും പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ ശേഷം അതിനുള്ള മറുപടി നല്‍കും-ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം ആസ്പത്രി വിട്ടത്. ശിക്ഷായിളവ് ലഭിച്ചതിനെത്തുടര്‍ന്ന് നവംബര്‍ ഒന്നിന് ജയില്‍മോചിതനായെങ്കിലും സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തുടരുകയായിരുന്നു. തുടര്‍ചികിത്സകള്‍ക്കായി തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് തന്നെ തങ്ങാനാണ് തല്‍ക്കാലം അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് പിള്ളയുടെ കിടത്തി ചികിത്സ അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഇടമലയാര്‍ അഴിമതിക്കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പിള്ള ഫിബ്രവരി 18 നാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ജയിലില്‍ നിന്നും ആഗസ്ത് എട്ടിന് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക