ദ്വിശതാബ്ദിക്ക് മൂന്നുവര്‍ഷം- 2017- അടുത്തെത്തി നില്ക്കുന്ന കോട്ടയത്തെ
സി.എം.എസ് കോളജ് ഈ ഞായറാഴ്ച ആഘോഷത്തിന്റെ കേളികൊട്ടെന്ന നിലയില്‍ ഒരു
വിദ്യാസൗഹൃദം സംഘടിപ്പിച്ചു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പൂര്‍വ്വ
വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും വന്നെത്തി. അവരില്‍ നല്ലൊരു പങ്ക്
കോളജിന്റെ അദ്ധ്യാപകരായി സേവനം ചെയ്തവരായിരുന്നു. കോളജിന്റെ മാനേജരും സി.എസ്.ഐ
മധ്യകേരള മഹായിടവക ബിഷപ്പുമായ തോമസ് കെ. ഉമ്മന്‍ സഭയുടെ ഡപ്യൂട്ടി മോഡറേറ്ററായി
തെരഞ്ഞെടുക്കപ്പെട്ടതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഈ സംഗമം.
സൂര്യന്
താപം അടക്കി പടിഞ്ഞാറു ചായുന്ന വേളയില്‍ ചൂളമരങ്ങള്ക്കിടയിലെ സംഗീതസാന്ദ്രമായ
അന്തരീക്ഷത്തില്‍ കോളജ് ചാപ്പലിനും ഗ്രേറ്റ് ഹാളിനും നടുമുറ്റത്ത് അവര്‍
ഒത്തുകൂടി. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും കോട്ടയം മെഡിക്കല്‍ കോളജ് മുന്‍
പ്രിന്‍സിപ്പലുമായ ഡോ. സാറാ വര്‍ഗീസ് സംഗമം ഉദ്ഘാടനം ചെയ്തു. ഓര്‍മ്മകളുടെ ഒരു
തൂവല്‍ക്കൊട്ടാരം തീര്‍ത്ത മന്ദ്രമധുരമായ പ്രസംഗത്തിന് പാടിപതഞ്ഞതെങ്കിലും
പാടിത്തീര്‍ക്കാത്ത പാട്ടുകളുടെ അകമ്പടിയുണ്ടായിരുന്നു.
``കോട്ടയം
സി.എം.എസും പിന്നീട് ഞാന്‍ പഠിച്ച വെല്ലൂര്‍ സി.എം.സിയും എന്റെ ജീവിതവുമായി
ആത്മബന്ധമുളള സ്ഥാപനങ്ങളാണ്''- ഡോ. സാറാ പറഞ്ഞു. ``2014 വനിതകളുടെ അന്താരാഷ്ട്ര
വര്‍ഷമായി ആചരിക്കുകയാണല്ലോ. ധാര്‍മ്മിക ശക്തിയുടെ കാര്യത്തില്‍ വനിതകള്‍
പുരുഷന്മാരേക്കാള് ഒരു പണമിട മുന്നിലാണ്. ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ്
ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബെര്‍ഗ് `ലീന്‍ ഇന്‍' എന്ന തന്റെ ബെസ്റ്റ് സെല്ലറില്‍
പറഞ്ഞ ആപ്തവാക്യം ഇങ്ങനെയാണ്- വനിതകളേ നിങ്ങള്‍ സ്വന്തം ശക്തിസ്രോതസുകളില്
ഊന്നി മുന്നേറുക!''
``എന്റെ പിതാമഹനും മാതുലനും ഒക്കെ പഠിച്ചിട്ടുള്ള
കോളജാണിത്. മുട്ടമ്പലത്തെ വീട്ടില്‍ നിന്ന് ഞങ്ങള്‍ നാലഞ്ചു പെണ്‍കുട്ടികള്‍
ചുറുചുറുക്കോടെ നടന്നാല്‍ 45-50 മിനിറ്റുകൊണ്ട് കോളജിലെത്താം. അങ്ങനെയായിരുന്നു
ഞങ്ങളുടെ ഒരു ദിവസത്തിന്റെ തുടക്കം. ഏറ്റം സ്പീഡില്‍ നടക്കുന്ന ചെമ്പകത്തെ ഞങ്ങള്‍
`പോണ്ടിയാക്' എന്ന് വിളിച്ചു. ക്ലാസ് ഗ്രൂപ്പും കളി ഗ്രൂപ്പുമുണ്ടായിരുന്നു.
കോച്ച് മിസ്സിസ് തോംപ്സണ് എന്ന കാനഡക്കാരി ഞങ്ങളെ നെറ്റ് ബോള്‍ പഠിപ്പിച്ചു.
ഇന്റര്‍കൊളീജിയേറ്റ് മത്സരത്തില്‍ ഞങ്ങള്‍ കിരിടം നേടുകയും
ചെയ്തു.
``കോളജ് യൂണിയന് നേതാക്കളെ ഞാന്‍ കാര്യമായി ഓര്‍മ്മിക്കുന്നില്ല.
ഡോ. ഏലിയാസ് സഖറിയയെ ഒഴിച്ച്. വര്‍ഷങ്ങള്‍ക്കുശേഷം ഈറോഡില്‍ വെച്ച് വീണ്ടും
കണ്ടു. അവിടെ സ്വന്തം ആശുപത്രി നടത്തുന്നു. ഞങ്ങളുടെ ഗെറ്റ് റ്റുഗദറില്‍ ഞാന്‍
`ഹംലോഗി'ലെ ഒരു ഹിന്ദി ഗാനം പാടി എല്ലാവരേയും ഹരംകൊള്ളിച്ചത്
ഓര്‍ക്കാനാകുന്നുണ്ട്....എന്തൊക്കെ പറഞ്ഞാലും സി.എം.സിയില്‍ അഡ്മിഷന് നേടാനും
മെഡിക്കല്‍ കോളജില്‍ അധ്യാപികയും പ്രിന്സിപ്പലുമൊക്കെയാകാനും എനിക്ക്
വഴിത്താരയിട്ടുതന്നത് ഈ കാമ്പസാണ്. നന്ദി, നമസ്കാരം!''- സാറാ പറഞ്ഞു നിര്‍ത്തി.
സി.എം.എസില്‍ ദീര്‍ഘകാലം ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായിരുന്ന
പ്രൊഫ. ടി.ജെ. മാത്യു (നൂറ് തികച്ചു)വിനും മാത്സ് അധ്യാപികയും അരനൂറ്റാണ്ടുകാലം
ലീ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ പൊന്നുപോലെ കാത്തുസൂക്ഷിച്ച വാര്‍ഡനുമായിരുന്ന
മിസ് മേരിക്കും (84) ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പൂര്‍വ്വ
വിദ്യാര്‍ത്ഥികളില്‍ പ്രമുഖരായ ജസ്റ്റീസ് കെ.ടി. തോമസ്, സുരേഷ് കുറുപ്പ്
എം.എല്‍.എ, ലീല ഐപ്പ്, അമേരിക്കന്‍ മലയാളി ജോര്‍ജ് ചാണ്ടി എന്നിവരും ഓര്‍മ്മകള്‍
അയവിറക്കി. പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ദാനിയേല്‍ ഡോ. സാറയെ പൊന്നാട അണിയിച്ചു.
മുന്‍ പ്രിന്‍സിപ്പല്‍ സി.എ. ഏബ്രഹാം ബൈസെന്റിനറി പരിപാടികള്‍ വിശദീകരിച്ചു.
ബിഷപ്പ് തോമസ് ഉമ്മന്‍ നല്കിയ സ്വീകരണത്തില്‍ മുഖ്യാതിഥി പൂര്‍വ്വ
വിദ്യാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയായിരുന്നു. ``ഈ ബഹുമതിയില്‍
കേരളം മുഴുവന്‍ അഭിമാനിക്കുന്നു'' അദ്ദേഹം പറഞ്ഞു.