Image

`ശ്രേഷ്‌ഠഭാഷാ' ചര്‍ച്ചകള്‍ ലാനാസമ്മേളനത്തില്‍ (ജോണ്‍മാത്യു)

Published on 16 January, 2014
`ശ്രേഷ്‌ഠഭാഷാ' ചര്‍ച്ചകള്‍ ലാനാസമ്മേളനത്തില്‍ (ജോണ്‍മാത്യു)
മലയാളത്തിനു ശ്രേഷ്‌ഠഭാഷാപദവി ലഭിച്ചതില്‍ നാമെല്ലാം ആഹ്ലാദിക്കുന്നു. ലഭിച്ചത്‌ എന്ന വാക്കിന്‌ അടിവരയിടണമെന്നും സന്ദര്‍ഭവശാല്‍ പറയട്ടെ.

ഏതു സാഹിത്യസമ്മേളനത്തിലും ഈ `ശ്രേഷ്‌ഠ' എന്നുകേട്ടാല്‍ മതി അപ്പോള്‍ കയ്യടിച്ചില്ലെങ്കില്‍ എന്തോ കുറവുപോലെ, ഭാഷാസ്‌നേഹം കമ്മിയാണെന്ന്‌ മറ്റുള്ളവര്‍ കണക്കാക്കുമോ എന്തോ? വ്യക്തിപരമായും സമൂഹമായും ഒന്നു ഞെളിയാന്‍ ചില പാരമ്പര്യങ്ങള്‍ വേണ്ടെന്ന്‌ ആരും പറയുകയില്ല. അതുകൊണ്ടാണ്‌ നേട്ടങ്ങള്‍ക്ക്‌ പലപ്പോഴും ദിവ്യ പരിവേഷം കൊടുക്കപ്പെടുന്നതും.

ഇക്കഴിഞ്ഞ ലാനാ സമ്മേളനത്തിലും ഈ `ശ്രേഷ്‌ഠഭാഷാപദവി' സന്ദര്‍ഭവശാല്‍ കടന്നുവന്നു. പക്ഷേ, അവിടെ ക്ലാസിക്കും ശ്രേഷ്‌ഠവും വെച്ചുമാറ്റപ്പെട്ടുവോയെന്നും സംശയിക്കുന്നു. അതോ ക്ലാസിക്കിന്റെ മലയാളവിവര്‍ത്തനമാണോ ശ്രേഷ്‌ഠം? എനിക്കങ്ങനെ തോന്നുന്നില്ല. അതുകൊണ്ടാണ്‌ ലഭിച്ചു എന്ന വാക്കിന്‌ അടിവരയിടുന്നകാര്യം നേരത്തെ സൂചിപ്പിച്ചത്‌. മുന്‍പും ഇതേ വിഷയത്തെപ്പറ്റി എസ്‌.കെ. പിള്ളയും, ജോണ്‍ ഇളമതയും ഈ ലേഖകനും എഴുതിയിട്ടുണ്ട്‌, അപ്പോഴെല്ലാം കുറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്‌.

`ക്ലാസിക്ക്‌' അതാത്‌ ഭാഷകള്‍ ചരിത്രപരമായി നേടിയെടുത്തതാണ്‌, എന്നാല്‍ ഈ `ശ്രേഷ്‌ഠപദവി' നമുക്ക്‌ വെച്ചുനീട്ടപ്പെട്ടതും. അതെങ്ങനെയാണെന്ന്‌ ലാനാസമ്മേളനത്തില്‍ നമ്മുടെ മുഖ്യാതിഥി സൂചിപ്പിക്കുകയും ചെയ്‌തു. പക്ഷേ, മലയാളഭാഷക്ക്‌ രണ്ടായിരത്തിയഞ്ഞൂറു വര്‍ഷത്തെ പഴക്കമുണ്ടെന്ന്‌ ശ്രേഷ്‌ഠഭാഷാപദവിക്കുവേണ്ടി വാദിച്ചു. ഭാഷാപണ്‌ഡിതര്‍ തെളിയിച്ചുവെന്ന്‌ പറയുമ്പോള്‍ എങ്ങനെ നെറ്റിചുളിയാതിരിക്കും. ഇത്‌ നേരോ? പകരം ആദിദ്രാവിഡഭാഷയുടെ പാരമ്പര്യം അവകാശപ്പെടാവുന്ന കേരളഭാഷക്ക്‌ വളര്‍ച്ചയുടെ പാതയില്‍ വന്നുചേര്‍ന്ന, സംസ്‌കൃതത്തില്‍നിന്നുംകൂടി നേടിയ, പദസമ്പത്ത്‌ കണക്കാക്കിയാല്‍ പ്രായത്തില്‍ ഇളയതെങ്കിലും പാരമ്പര്യത്തില്‍ മുതിര്‍ന്നതുതന്നെ.

മറ്റുചിലതുംകൂടി നമ്മുടെ ചര്‍ച്ചക്ക്‌ വിധേയമാകണമായിരുന്നു. അതായത്‌, ഒരു ഭാഷയുടെ വര്‍ഷപ്പഴമ മാത്രമല്ല കണക്കിലെടുക്കേണ്ടത്‌. ഇന്ന്‌ പ്രസ്‌തുത ഭാഷ എത്രമാത്രം പ്രബുദ്ധമാണ്‌, പുതിയ വാക്കുകളും പുതിയ ശൈലിയും ഉണ്ടായിവരുന്നുണ്ടോ, വാക്കുകള്‍ മറ്റു ഭാഷകളില്‍നിന്ന്‌ സ്വന്തമാക്കാനുള്ള മനസ്സ്‌ നമുക്കും വ്യാപ്‌തി നമ്മുടെ ഭാഷക്കുമുണ്ടോ? സാഹിത്യത്തില്‍ പുതിയ പ്രസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ടോ, ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മലയാളം ആരുടെയും പിന്നിലല്ലതന്നെ!

കേരളഭാഷയും മലയാളവും ചരിത്രപരമായി രണ്ടാണ്‌. കേരളഭാഷയുടെ പാരമ്പര്യം ഭാഷയുടെ തുടക്കത്തിലേക്കും, അതിനപ്പുറത്തേക്കും എത്തിനോക്കുന്നു. മനുഷ്യന്‍ എഴുത്ത്‌ പഠിച്ചിട്ട്‌, അല്ലെങ്കില്‍ തുടങ്ങിയിട്ട്‌, ആറായിരം വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളുവെന്നാണ്‌ ചരിത്രം പറയുന്നത്‌. നമ്മുടെ ഇതിഹാസങ്ങളെല്ലാം പകര്‍ത്തപ്പെട്ടത്‌ ഏതാണ്ട്‌ ബി.സി.അഞ്ഞൂറിനെ ചുറ്റിപ്പറ്റിയും.

ആധുനിക സാങ്കേതികതയുടെ സഹായമില്ലാതെ മനുഷ്യന്‌ തടിച്ചെങ്ങാടംകെട്ടി കടല്‍ക്കടക്കുവാന്‍ കഴിഞ്ഞിരുന്നെന്ന്‌ `കോണ്‍ ടിക്കി' യാത്ര ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ തെളിയിച്ചിട്ടുമുണ്ട്‌. (കോണ്‍ ടിക്കി സാഹസികതയെപ്പറ്റി മറ്റൊരിക്കല്‍ എഴുതാം.) ഭാഷയില്ലാതിരുന്ന കാലത്ത്‌ കാറ്റിന്റെ, തിരമാലകളുടെ, മൂളിപ്പാട്ടിന്റെ താളവുമായി തെക്കുപടിഞ്ഞാറന്‍കാറ്റിന്റെ സഹായത്തോടെ എന്തുകൊണ്ട്‌ മനുഷ്യന്‍ പരുക്കനായ പൊങ്ങുതടിക്കെട്ടുണ്ടാക്കി കേരളതീരത്തേക്ക്‌ കടല്‍ക്കടന്ന്‌ എത്തിയിരിക്കില്ല? അപ്പോള്‍ കേരളീയതാളത്തിന്റെ പാരമ്പര്യം ചരിത്രാതീതകാലത്തേക്കുംകൂടി വ്യാപിച്ചിരിക്കുന്നു! കേരളനാടിന്റെ ഈ പാരമ്പര്യവും അവഗണിക്കാവുന്നതല്ല.

ലോകത്തിലെ ചില പ്രധാന ഭാഷകളോടെല്ലാം അടിസ്ഥാനഘടനാപരമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌ ആദിദ്രാവിഡം. യൂറോപ്പിലെ ഫിന്നീഷ്‌, ഹംഗേറിയന്‍ മുതല്‍, യൂറാള്‍ താഴ്‌വരയില്‍ക്കൂടി, ഗ്രീക്കും ടര്‍ക്കിഷും സെമറ്റിക്കും ജാപ്പനീസ്‌ കൊറിയന്‍ ഭാഷകള്‍ വരെ ദ്രാവിഡഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്നത്തെ ലോകഭാഷയായ ഇംഗ്ലീഷ്‌ പ്രായത്തില്‍ ചെറുതാണ്‌. ചരിത്രപരമായ വെട്ടിപ്പിടുത്തം ഒരു കാരണമാണെങ്കിലും വാക്കുകള്‍ സ്വീകരിക്കാനുള്ള വഴക്കമാണ്‌ ഇംഗ്ലീഷിനെ ലോകഭാഷയാക്കിയത്‌. ഭാവിയിലേക്കുള്ള ദര്‍ശനമാണ്‌ ഒരു ഭാഷയുടെ യഥാര്‍ത്ഥ സമ്പത്ത്‌. ഇന്നത്തെ രാഷ്‌ട്രീയ നേട്ടങ്ങള്‍ അവിടെ നില്‍ക്കട്ടെ, നമ്മുടെ സാഹിത്യസമ്മേളനങ്ങളില്‍, പ്രത്യേകിച്ച്‌ ലാനാ തുടങ്ങിയ സമ്മേളനങ്ങളില്‍, ഭാഷയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി പഠിക്കാനും ചര്‍ച്ചചെയ്യാനും ഏറെ അവസരങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ പ്രതീക്ഷിക്കാം.
`ശ്രേഷ്‌ഠഭാഷാ' ചര്‍ച്ചകള്‍ ലാനാസമ്മേളനത്തില്‍ (ജോണ്‍മാത്യു)
Join WhatsApp News
വിദ്യാധരൻ 2014-01-16 18:43:56
ലേഖനങ്ങൾ എഴുതുമ്പോൾ തലയും ഉടലും കാലുമുള്ള ലേഖനങ്ങൾ എഴുതുന്ന ഒരു വ്യക്തിയായി ജോണ്‍ മാത്യു എന്ന ലേഖകനെ ഗണിക്കാം. (അഭിനന്ദനം)  തലയും ഉടലും കാലും എന്ന് ഞാൻ ഉദ്ദേശിച്ചത്, പ്രധാന ആശയം (തല) അതിനെ ന്യായികരിക്കുന്നതും ബലപ്പെടുത്തുന്നതുമായ മറ്റാശയങ്ങൾ (ഉടൽ) പിന്നെ ഇവയെല്ലാം പൊക്കി നിറുത്തുന്ന ആശയങ്ങൾ (കാല് , ചരണം) എന്നിവയാണ് . 
"ഏതു സാഹിത്യസമ്മേളനത്തിലും ഈ `ശ്രേഷ്‌ഠ' എന്നുകേട്ടാല്‍ മതി അപ്പോള്‍ കയ്യടിച്ചില്ലെങ്കില്‍ എന്തോ കുറവുപോലെ, ഭാഷാസ്‌നേഹം കമ്മിയാണെന്ന്‌ മറ്റുള്ളവര്‍ കണക്കാക്കുമോ എന്തോ?" ഇങ്ങനെ കയ്യടിക്കുന്നവരും, ഒഴിഞ്ഞ പാത്രവും, കഥയറിയാതെ തുള്ളുന്നവരും തമ്മിൽ ഒരു ബന്ധം ഉണ്ട്.  അവരുടെ തട്ടിൻപുറത്തു ഒന്നും തന്നെയില്ല. വലിയ തലയും ചെറിയ ബുദ്ധിയുമായി നടക്കുന്ന ഇത്തരക്കരകാർ ആരെയും വകവയ്യിക്കുക അംഗീകരിക്കുകയോ ചെയ്യില്ല എന്നതും ഇവരുടെ ഒരു സവിശേഷതയാണ്. 
ലേഖകന്റെ പല വാദമുഖങ്ങളോടും യൊചിക്കാതിരിക്കാൻ കഴിയുകയില്ല. "ശ്രേഷ്‌ഠഭാഷാപദവി ലഭിച്ചതില്‍ നാമെല്ലാം ആഹ്ലാദിക്കുന്നു. ലഭിച്ചത്‌ എന്ന വാക്കിന്‌ അടിവരയിടണമെന്നും സന്ദര്‍ഭവശാല്‍ പറയട്ടെ." ഇത് വളരെ സത്യമാണ്. `ക്ലാസിക്ക്‌'  ഭാഷകളുടെ  ചരിത്രം അന്വേക്ഷിക്കുമ്പോൾ തമിഴ് ഭാഷയെ ആർക്കും മാറ്റി നിറുത്താനാവില്ല.  "ആയിരത്തിലേറെ കൊല്ലങ്ങളുടെ ചരിത്രം ഉള്ള ഭാരതീയ ഭാക്ഷ തമിഴ് മാത്രമാണ്. തമിഴിലൊഴികെ മറ്റൊരു ഭാഷയിലും തനതായ അലങ്കാര ശാസ്ത്ര പാരമ്പര്യമോ പ്രാചീന ഘട്ടങ്ങളിലേക്ക് നീളുന്ന വേരുകളോ ഇല്ല" ( സാഹിത്യ നിരൂപണത്തിലെ ദിശാബോധം - പേജ് 28 ഡോക്ടർ. എം .ലീലാവതി). കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ മലയാള ഭാഷയ്ക്ക്‌ രണ്ടായിരം വർക്ഷത്തെ പഴക്കം ഉണ്ടെന്നു വാദിക്കുന്നവരും എന്റെ നാട്ടുകാരൻ രാമകൃഷണനും തമ്മിൽ ചില സമാനതകൾ ഉണ്ട്. രാമകൃഷ്ണൻ ദുരഭിമാനിയും അഞ്ജതയാൽ അഹങ്കാരിയുമാണ്. അദ്ദേഹത്തോട് ശമ്പളം എത്ര കിട്ടും എന്ന് ചോതിച്ചാൽ (അമേരിക്കയിൽ ആ ചോദ്യത്തിന് പ്രസക്തി ഇല്ല) രാമകൃഷ്ണന്റെ മറുപടി, "എനിക്കും പ്രധാന അധ്യാപകനും കൂടി രണ്ടായിരം രൂപ കിട്ടും എന്ന് പറയും. മലയാള ഭാഷയുടെ രണ്ടായിരത്തിലേറെ വർക്ഷത്തെ പഴക്കത്തൊദു കൂടി സംസ്കൃതവും തമിഴും ഒറിയൻ ഭാഷയും എല്ലാം കൂട്ടി കഴിയുമ്പോൾ ഈ പറഞ്ഞ പാരമ്പര്യം അവകാശപ്പെടാൻ കഴിയും. ലാനാ സമ്മേളനത്തിൽ അങ്ങനെ മുഴങ്ങി കേട്ടതിൽ അത്ഭുതപ്പെടാൻ ഇല്ല. ഒത്തിരി രാമകൃഷ്ണൻമാർ കൂടുന്ന സ്ഥലം അല്ലെ?

"മറ്റുചിലതുംകൂടി നമ്മുടെ ചര്‍ച്ചക്ക്‌ വിധേയമാകണമായിരുന്നു. അതായത്‌, ഒരു ഭാഷയുടെ വര്‍ഷപ്പഴമ മാത്രമല്ല കണക്കിലെടുക്കേണ്ടത്‌. ഇന്ന്‌ പ്രസ്‌തുത ഭാഷ എത്രമാത്രം പ്രബുദ്ധമാണ്‌, പുതിയ വാക്കുകളും പുതിയ ശൈലിയും ഉണ്ടായിവരുന്നുണ്ടോ, വാക്കുകള്‍ മറ്റു ഭാഷകളില്‍നിന്ന്‌ സ്വന്തമാക്കാനുള്ള മനസ്സ്‌ നമുക്കും വ്യാപ്‌തി നമ്മുടെ ഭാഷക്കുമുണ്ടോ? സാഹിത്യത്തില്‍ പുതിയ പ്രസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ടോ, ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മലയാളം ആരുടെയും പിന്നിലല്ലതന്നെ!"
ഈ ഭാഗത്തോട് യോചിക്കാൻ പ്രയാസം ഉണ്ട്. ഭാഷക്കുണ്ടാകുന്ന മാറ്റത്തെ അംഗീകരിക്കാം പക്ഷെ പുതിയ വാക്കുകളും പുതിയ ശൈലിയും ഉണ്ടായിവരുന്നുണ്ടോ എന്ന ചോദ്യം ഉത്തരംമുട്ടി നില്ക്കുന്നു. മലയാളത്തിലെ എണ്പതു ശതമാനം വാക്കുകൾക്കും സംസ്കൃത ഭാഷയോട് കടപ്പാടുണ്ട് ( സാഹിത്യ നിരൂപണത്തിലെ ദിശാബോധം - പേജ് 28, 29  ഡോക്ടർ. എം .ലീലാവതി). ഇപ്പോൾ മലയാള ഭാഷയുടെ സഹവാസം ഇംഗ്ലീഷുമായാണ് അതിന്റെ ഫലമായി മംഗ്ലീഷെന്ന ജാര സന്തതി പിറന്നു. കേരളത്തിലെ ജനങ്ങൾ ഇംഗ്ലീഷ് ഭാഷയെ മനസ്സിൽ ധ്യാനിച്ച്‌ ജീവിതം ധന്യമാക്കാൻ ശ്രമം നടത്തുമ്പോൾ, ഭൌതിക സുഖവും അഹങ്കാരവും തലയ്ക്കു പിടിച്ചു പ്രവാസികൾ , കാള പെറ്റെ കായറെടുത്തോ എന്ന് പറഞ്ഞതുപോലെ കഥ യറിയാതെ ക്ലാസിക്ക് ക്ലാസിക്ക് എന്ന് പറഞ്ഞു നെട്ടോട്ടം ഓടുകയും തിരുവനത്തുപോയി സാഹിത്യ മാടമ്പിമാരുടെ ഒപ്പം നിന്ന് പടം പിടിച്ചു അമേരിക്കയുടെ പത്രത്താളുകൾ നിറക്കുകയും ചെയ്യുന്നു 

"മാ മാ സ്പ്രിശേതി മുഹുരപ്യനുയാചിതോപി
രാജീവ കോരക കരാഞ്ജലി മുദ്രയേവ 
ഹാ ഹാ തദസ്പരസികാമദവാദുരാത്മ 
ചി ക്രീഡ തന്നിശി നിശാചര കുജ്ജരോയം" (കിളിമാനൂർ വിദ്വാൻ കോയി തമ്പുരാൻ )

അരുതരുതെന്നു വീണ്ടും വീണ്ടും താമര മുകുളങ്ങളായാ കൂപ്പു കയ്യ് മുദ്രയോടുകൂടി അപേക്ഷിച്ചിട്ടും കൂട്ടാക്കാതെ ആ രാത്രിയിൽ കാമാഗ്നി പിടിപെട്ടവനും രാത്രിഞ്ചരനുമായ ആന ആ സരസ്സിൽ ഇറങ്ങി ക്രീഡിച്ചു. എന്നത് പോലെ മലയാള ഭാഷയെ പലരും വ്യഭിചരിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ഘോഷങ്ങളുടെ ഇടയിൽ നിങ്ങളുടെ ഈ  രോദനം ലീനമായി പോയെന്നിരിക്കും  നിഷ്കാമ കർമ്മത്തിൽ ഊന്നി നിന്ന് നിങ്ങളുടെ ഭാഷക്കായുള്ള നിലവിളി തുടരുക. സർവ്വ നൻമ്മയും വന്നു ഭവിക്കട്ടെ 



Mathew Varghese, Canada 2014-01-17 07:55:17
മലയാള വാക്കുകളിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ ഒരളവുകോലാണ് സിനിമ ഗാനങ്ങൾ. എന്നാൽ ഇന്നത്തെ സിനിമാ ഗാനങ്ങളിൽ വളരെ പരിമിതമായെ മനോഹരമായ വാക്കുകൾ കണ്ടെത്താൻ കഴിയു. പീ ഭാസ്കരാൻ, വയലാര്, ശ്രീ കുമാരാൻ തമ്പി, ഗിരീഷ്‌ പുതെഞ്ചെരി തുടങ്ങി പലരും അവരുടെ ഗാനങ്ങളിലൂടെ മലയാളത്തിലെ നല്ല നല്ല വാക്കുകളെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ടിച്ചു എന്നതിന് സംശയം ഇല്ല. പട സമ്പത്ത് ഉണ്ടാകണം എങ്കിൽ വായിക്കണം, വായിക്കാതെ എഴുതാൻ ശ്രമിക്കുന്നവരാണ് പലരും. സംഗീതം മാത്രം അല്ല ഒരു സിനിമാ ഗാനത്തെ പിടിച്ചു നിറുത്തുന്നത്. അതിലെ ഭാവനകൾ നല്ല വാകുകളും നിറഞ്ഞ രചനയും കൂടിയാണ്. ഇന്നത്തെ പല എഴുത്തുകളിലും ഈ ദുർബലതക്ല് പ്രകടമാണ്. ലേഖകനും വിദ്യാധാരനും യഥാർതത്തിൽ നമ്മെളെ വളരെ കൂലംക്ക്ഷമായി ചിന്തിക്കേണ്ട ഒരു വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. അല്ലിയാമ്പെൽ കടവിൽ എന അരക്കു വെള്ളം അന്ന് നമ്മലൊന്നയി തുഴഞ്ഞില്ലേ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം മെൽപ്പരങ്ങ കവിത എഴുതാൻ കവി തന്റെ ചുറ്റുപാടുകളിൽ നിന്ന് അസംസ്കൃത സാധനങ്ങൾ സമാഹരിക്കുകയും പിന്നീട് അത് ഭാവനയിൽ ചേര്ത്തു നൂറ്റാണ്ടുകള കഴിഞ്ഞാലും മനുഷ്യ മനസ്സിൽ തങ്ങി നില്ക്കുന്ന ഒരു ഗാനമായി മാറ്റി. ആധൊനിക യുഗത്തിലെ എഴുത്ത് കാര്ക്കും കവികൾക്കും ഇത് സാധിക്കാതദത്തൊല്മ് അവര് പെട്ടെന്ന് വിസ്മരിക്കപെദും. നല്ല ചര്ച്ച.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക