Image

പരി.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം Published on 14 January, 2014
പരി.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
പരി.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
ഭാരത ക്രിസ്തവസഭയില്‍ മാര്‍ത്തോമസിംഹാസനത്തിലെ 89 മത്തെ പിന്ഗാമിയായും, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 6ാം കാതോലിക്കായും മലങ്കരയുടെ സൂരൃതേജസും, ശാസ്താംകോട്ട മൌണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന സ്‌നേഹസ്വരൂപിയായ, പരി.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ 8മത് ഓര്‍മ്മപ്പെരുന്നാള്‍ 2014 ജനുവരി 26,27 തീയതികളില്‍ മലങ്കര സഭ ഭക്തിനിര്‍ഭരമായി കൊണ്ടാടുവാന്‍ ഒരുങ്ങുകയാണ്.

1915 ജനുവരി 30 തീയതി ശനിയാഴ്ച കൊല്ലം ജില്ലയിലെ പെരിനാട് എന്ന ചെറുഗ്രാമത്തില്‍ പുത്തന്‍വീട്ടില്‍ ശ്രി. ഇടുക്കുളയുടെയും ശ്രിമതി. അന്നമ്മ ഇടുക്കുളയുടെയും മൂത്ത മകനായി ജനിച്ച മാത്യൂസ് പെരിനാട്ടെ പാറക്കുളം എന്‍. എസ്. എസ് സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം പഴയ സെമിനാരിയിലും, പത്തനംതിട്ട ബസില്‍ ദയറായിലും, കല്‍കട്ട ബിഷപ് കോളേജിലും അമേരിക്കയിലെ ന്യൂയോര്‍ക്ക് ജനറല്‍ തിയളോജിക്കല്‍ സെമിനാരിയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1938 ഏപ്രില്‍ 17 ഞായറാഴ്ച ശെമ്മാശപട്ടവും 1941 മെയ് 6 ചൊവ്വാഴ്ച പൂര്‍ണശെമ്മാശപട്ടവും തുടര്‍ന്ന് വൈദീകപട്ടവും സ്വീകരിച്ചു. ഓതറ ദയറായിലെ ദാരിദ്ര്യജീവിതാനുഭവം ആ സന്യാസ ജീവിതത്തെ 'ഏയ്ജല്‍ അച്ഛന്‍' എന്ന വിളിപ്പെരിലേക്കു മാറ്റി മറിക്കുന്നതായിരുന്നു.

കഠിനമായ നോമ്പും, ഉപവാസവും, ചിട്ടയായ പ്രാര്‍ത്ഥനയും മൂലം ശക്തിയാര്‍ജ്ജിച്ച്! അരനൂറ്റാണ്ട് മേല്‍പ്പട്ടക്കാരനായും 14 വര്‍ഷം പൌരസ്ത്യ കാതോലിക്കായായും മലങ്കരസഭയെ മേയിച്ച്! നടത്തിയ മഹാഇടയന്‍. ആത്മീയ, ഭൌതീക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ മലങ്കര സഭയുടെ യശ്ശസ് ഉയര്‍ത്തിയ പരിശുദ്ധപിതാവിന്റെ കബറിടം ഇന്ന് സഭയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു.

12 വര്‍ഷത്തെ നിഷ്ടയായ വൈദീകജീവിതാനുഭവം പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ ബാവ അടുത്തറിഞ്ഞു. 380 വയസില്‍ 1953 മെയ് 15 വെള്ളിയാഴ്ച മലങ്കര സഭയുടെ മേല്പട്ടസ്ഥാനത്തേക്ക് 'മാത്യൂസ് മാര്‍ കൂറിലോസ്' എന്ന പേരില്‍ 'ഇവന്‍ യോഗ്യന്‍' എന്നര്‍ത്ഥമുള്ള 'ഒക്‌സിയോസ്' വിളികള്‍ ഉയര്‍ന്നു. കൊല്ലം ഭദ്രാസനത്തിന്റെ മെത്രാപോലീത്തയായി പ്രഥമനിയോഗം, അനേകം സ്‌കൂളുകള്‍, കോളേജുകള്‍, സന്യാസആശ്രമ പ്രസ്ഥാനങ്ങള്‍, കോണ്‍വെന്റുകള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങി അനവധി പ്രസ്ഥാനങ്ങള്‍ക്ക് കാരണഭൂതനായി. 1980 ലെ മലങ്കര അസോസിയേഷന്‍ മാത്യൂസ് മാര്‍ കൂറിലോസ് മെത്രപൊലീത്തയെ മലങ്കര മേത്രപോലീത്തയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 1991 എപ്രില്‍ 29 തിങ്കളാഴ്ച 'മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍' എന്ന നാമം സ്വീകരിച്ചുകൊണ്ട് ഭാരത ക്രിസ്തവസഭയുടെ മാര്‍ത്തോമസിംഹാസനത്തില്‍ 89 മത്തെ പിന്ഗാമിയായും, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 6ാം കാതോലിക്കായും സ്ഥാനാരോഹണം ചെയ്തു. ഭാരതത്തിലെ പരമോന്നത നീതിപീഠം നിയോഗിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ മലങ്കര അസോസിയേഷന്‍ വീണ്ടും തെരഞ്ഞെടുത്ത പരിശുദ്ധ പിതാവ് കാതോലിക്കായും മലങ്കര മെത്രപൊലീത്തയും ആയി സുദീര്‍ഘമായ പതിനാലര വര്‍ഷം ഈ സഭയെ നയിച്ചശേഷം 2005 ഒക്ടോബര്‍ 29നു ശനിയാഴ്ച വാര്‍ധക്യസഹജമായ ക്ഷീണംമൂലം സ്ഥാനത്യാഗം ചെയ്തുകൊണ്ട് തന്റെ പിന്‍ഗാമിയായി ' മോറാന്‍ മാര്‍ ബസേലിയോസ് ദിദിമോസ് പ്രഥമന്‍' ബാവയെ വാഴിച്ചു.

ഉന്നതനായ താപസശ്രേഷ്ഠന്‍, നിര്‍മലമാനസനായ ദൈവഭക്തന്‍, ധിഷണാശാലിയായ ഭരണാധികാരി, ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്രത്തിന്റെ ആഴം കണ്ടെത്തിയ ദാര്‍ശനികന്‍, പ്രഗത്ഭനായ പ്രഭാഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങി വിവിധ നിലകളിലെല്ലാം ഭാരതചരിത്രത്തില്‍ 'ഏയ്ജല്‍ ബാവ' ഒരു വെള്ളി നക്ഷത്രമായി ജ്വലിച്ചു നില്‍ക്കുന്നു. ജീവിതംകൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും, ഉപദേശങ്ങള്‍കൊണ്ടും, കേരള നഭോമണ്ഡലത്തെ പ്രദീപ്തമാക്കിയ പ്രകാശഗോപുരമായിരുന്നു മാത്യൂസ് ദ്വിതീയന്‍ ബാവാ.

മലങ്കര സഭാ പാരമ്പര്യത്തില്‍ മണ്‍മറഞ്ഞ ശ്രേഷ്ഠ മഹാപുരോഹിതന്മാരുടെ സ്മരണയും മധ്യസ്ഥതയും സഭയ്ക്ക് എന്നും അനുഗ്രഹവും അതിലൂടെ അവരുടെ ജീവിതം വളര്‍ന്നുവരുന്നതായ തലമുറയ്ക്ക് മാതൃകയും അനുകരണീയവുമാണ്. കാലയവനികയ്ക്ക് അപ്പുറത്തേക്കു കടന്നുപോയെങ്കിലും സഭാമണ്ഡലത്തില്‍ ജ്വലിക്കുന്ന ജ്യോതിസുകളാണ് ഈ പുണ്യപിതാക്കന്മാര്‍.

പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവാ മലങ്കര സഭയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ധീരമായ നേതൃത്വത്തോടെ ഈ സഭയെ നയിച്ച്, ദൈവത്തിന്റെ പ്രവാചകനായ മോശ യിസ്രയേല്‍ ജനത്തെ മിസ്രേമ്യ ദാസ്യത്തില്‍നിന്നും വിടുവിച്ചതുപോലെ സഭയെ വൈദേശിക മേധാവിത്വത്തില്‍നിന്നു വിടുവിക്കുവാന്‍ കഠിനമായി പരിശ്രമിച്ചു. ആധ്യാത്മികതയും, വ്രതനിഷ്ഠയും സ്വജീവിതത്തില്‍ പിന്തുടരുകയായിരുന്നു. പ്രായാധിക്യത്തിലും, രോഗഗ്രസ്തനായപ്പോഴും നോമ്പിനും ഉപവാസത്തിനും ഒട്ടും ലാഘവം വരുത്തുവാന്‍ തയ്യാറല്ലായിരുന്നു. 'പ്രാര്‍ഥന' എന്ന വാക്കിനെക്കാള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നതു 'നമസ്‌കാരം' എന്നായിരുന്നു.

വേദി മനസിലാക്കി പ്രസംഗിക്കുവാനുള്ള തിരുമേനിയുടെ കഴിവ് അപാരമായിരുന്നു. അപ്പോള്‍ തിരുമനസ്സിലെ മുഖശോഭ കൂടും; ശബ്ദം ഉയരും. പരിശുദ്ധാത്മ ചൈതന്യം അനുഭവപ്പെടും. ഘനഗംഭീരശബ്ദത്തിലുള്ള വചനഘോഷണം പരിശുദ്ധാത്മപ്രേരിതമായതിനാല്‍ ശ്രോതാക്കളെ സ്പര്‍ശിക്കും. വശ്യവും നിര്‍മലമായ പുഞ്ചിരി ആരെയും കീഴ്‌പ്പെടുത്തുന്നതായിരുന്നു. പ്രധാന ആശയങ്ങള്‍ മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചുറപ്പിച്ച് പറയുന്ന സ്വതസിദ്ധമായ ശൈലി ആരെയും ആഘര്‍ഷിക്കുന്നതായിരുന്നു.

ജനങ്ങളില്‍നിന്ന് അകന്നുജീവിക്കുന്ന ആത്മീയ മേലധ്യക്ഷനെയല്ല, പ്രത്യുത ജനരഞ്ജകനും ജനങ്ങളുടെ ഇടയനുമായ ഒരു സ്‌നേഹനിധിയെയാണ് അദ്ദേഹത്തില്‍ ജനം ദര്‍ശിച്ചത്. 'ഇടയനും ആടുകളും' എന്ന ബൈബിള്‍ വാങ്മയചിത്രത്തെ സ്വജീവിതത്തിലൂടെ സാര്‍ഥകമാക്കിയ ഇടയശ്രേഷ്ഠന്‍. ദിനംതോറും ഭാരതത്തിലും വിദേശരാജ്യങ്ങളിലും വിശ്രമമില്ലാതെ ഓടിക്കൊണ്ടിരുന്ന ഈ ഇടയശ്രേഷ്ഠന്റെ ശൈലിയെ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ സാധാരണ ജനങ്ങളുമായുള്ള വ്യക്തി ബന്ധം അത്തരത്തിലുള്ള വിമര്‍ശനങ്ങളെ ഉള്‍കൊള്ളുവാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹം കൊല്ലം ഭദ്രാസന മെത്രാപൊലീത്താ ആയിരിക്കുമ്പോള്‍ എന്റെ പൈതല്‍പ്രായത്തില്‍ ഒരു സംഭവം ഇപ്പോഴും മനസിന്റെ ഏടുകളില്‍ മായാതെ കോറിയിടുന്നു. എന്റെ മാതൃ ഇടവകയായ കൊല്ലം ജില്ലയിലെ ഇളമാട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വര്‍ഷത്തിലൊരിക്കലുള്ള അദ്ദേഹത്തിന്റെ ഇടവക സന്ദര്‍ശനം. അന്നത്തെ പരിമിതമായ സൌകര്യങ്ങളില്‍ വെള്ളി മുതല്‍ ഞായര്‍ വരെ ദിവസങ്ങളില്‍ ദേവാലയത്തില്‍ താമസിച്ചു കൊണ്ട് ഓരോ ഇടവകാഗങളെയും നേരിട്ട് അടുത്തറിയുന്ന ആ നല്ല ഇടയശ്രേഷ്ടന്റെ മാതൃക ആധുനിക തലമുറക്ക് അന്യമായിരിക്കുന്നു. ഈ വ്യക്തി ബന്ധമാണ് വാര്‍ദ്ധക്യത്തിലും വിശ്രമമില്ലാതെ ഓടുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

വിശ്വാസപരമായ കാര്യങ്ങളിലും അനുഷ്ഠാനപരമായ നിബന്ധനകളിലും അദ്ദേഹത്തിന് കടുത്ത യാഥാസ്ഥിതികഭാവമായിരുന്നു . പൂര്‍വികപിതാക്കന്‍മാരില്‍നിന്നു കൈമാറിവന്നിട്ടുള്ള വിശ്വാസസത്യങ്ങളെ യുക്തിയുടെ പേരിലോ ആധുനികതയുടെ പേരിലോ വിത്യാസപ്പെടുത്താന്‍ ആ മനസ് ഒട്ടും തയ്യാറല്ലായിരുന്നു. എത്ര താമസിച്ചാലും ഒരു കൌമാ പോലും വിടുവാന്‍ തയ്യാറല്ല. ഏതെങ്കിലും ശുശ്രൂഷാക്രമങ്ങള്‍ ചുരുക്കുന്നത് അദ്ദേഹത്തിന് അചിന്ത്യമായിരുന്നു. അനുഷ്ടിക്കുന്ന ശുശ്രുഷ പൂര്‍ണത വരുന്നത് അതേപടി നിര്‍വഹിക്കുന്നതിലാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലായിരുന്നെങ്കിലും ഇതരമത, സഭാ മേലധ്യക്ഷന്‍മാരുമായി വ്യക്തിപരമായ അടുത്ത സൌഹൃദം പുലര്‍ത്തുവാന്‍ ശ്രദ്ധിച്ചിരുന്നു . വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അദ്ദേഹം വിശാലഹൃദയനും സൌഹൃദസമ്പന്നനുമായിരുന്നു. ഭാരതത്തിലെ ഇതര രാഷ്ട്രീയ, സമുദായ നേതാക്കന്മാരുമായി ഉറ്റസൌഹൃദബന്ധം കാത്തുപരിപാലിക്കുന്നതില്‍ ഒട്ടും പിശുക്ക് കാട്ടിയിരുന്നില്ല.

ഞാന്‍ തിരുവനന്തപുരത്ത് നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ വികാരിയായിരിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം ഓര്‍മയില്‍ തളിരിട്ടുനില്ക്കുന്നു.  മുന്‍ കേന്ദ്രമന്ത്രി കൃഷണകുമാറിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ കൗടിയാറിലുള്ള ഭവനത്തില്‍ സന്ദര്‍ശിച്ച പരിശുദ്ധ ബാവതിരുമേനി പ്രാര്‍ഥനക്ക്‌ശേഷം പെണ്‍കുട്ടിയുടെ തലയില്‍കൈ വച്ചനുഗ്രഹിച്ചശേഷം കൂടെ ഉണ്ടായിരുന്ന സാം അച്ഛന്റെ കയ്യില്‍ നിന്നും മുന്‍കൂട്ടികരുതിയ സ്വര്‍ണമോതിരം ആ കുട്ടിയുടെ കൈവിരലില്‍ അണിയിച്ചുകൊടുത്തു. ജാതിമത വിത്യാസമില്ലാതെ അനുഗ്രഹങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കുമായിരുന്നില്ല.

സുദീര്‍ഘമായ നാല്പതോളം വര്‍ഷം കൊല്ലം ഭദ്രാസനത്തിന്റെ സാരഥിയായും നീണ്ട പതിനാലര വര്‍ഷം പൌരസ്ത്യ കാതോലിക്കായായും,മലങ്കരസഭ മുഴുവന്റെയും പരമാധ്യക്ഷനായും പ്രശസ്ത സേവനം അനുഷ്ഠിക്കാന്‍ സാധിച്ചു. സഭാന്തരീക്ഷം സംഘര്‍ഷഭരിതമായിരിക്കുമ്പോഴാണ് അദ്ദേഹം സഭയുടെ സാരഥ്യം ഏറ്റെടുത്തത്. എന്നാല്‍ സുപ്രീം കോടതിയില്‍നിന്നുള്ള അനുകൂല വിധിയെത്തുടര്‍ന്നു സമാധാനത്തിന്റെ തുറമുഖത്തു സഭാനൌകയെ എത്തിക്കാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി.

മലങ്കരസഭയില്‍ അനേകരെ വൈദീകരായും, മേല്പ്പട്ടക്കാരായും, ശെമാശന്‍മാരായും ശുശ്രുഷകരായും, ദയറാക്കാരായും പട്ടം കെട്ടി. 1992 ല്‍ പുണ്യവാനായ ഈ മഹാപരിശുദ്ധനില്‍ നിന്ന് വൈദീകപട്ടം സ്വീകരിക്കുവാന്‍ ലഭിച്ച ഭാഗ്യം സ്വര്‍ഗീയഅനുഭവമായി എന്റെ മനസ്സില്‍ എന്നും നിറഞ്ഞ്‌നില്ക്കുന്നു. ആ കരങ്ങളിലൂടെ അനേക ദേവാലയങ്ങള്‍ കൂദാശ ചെയ്യപ്പെട്ടു. 1999 മാര്‍ച്ച് 26 വെള്ളിയാഴ്ച കോട്ടയം ദേവലോകം അരമനയില്‍ മൂറോന്‍ കൂദാശചെയ്തു. അനുഷ്ട്ടിച്ച കൂദാശകള്‍ എല്ലാം തന്നെ വിശ്വാസികളില്‍ പരിശുദ്ധത്മനിറവിന്റെ ആത്മീയ അനുഭൂതി പകരുന്നവയായിരുന്നു

2006 ജനുവരി 26 വ്‌ഴാഴാഴ്ച മലങ്കര സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയില്‍ ആ പരിശുദ്ധ പിതാവ് തന്റെ ഇഹലോകവാസം വെടിഞ്ഞു. ആ പുണ്യവാന്റെ ഭൌധീകശരീരം തന്റെ ആഗ്രഹപ്രകാരം ശാസ്താംകോട്ട കായലിന്റെ മനോഹാരിതയില്‍ മൌണ്ട് ഹോറെബ് ആശ്രമചാപ്പലില്‍ മുന്‍കൂട്ടി തയ്യാറാക്കിയ കല്ലറയില്‍ അന്ദ്യവിശ്രമം കൊള്ളുന്നു. ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികള്‍ക്ക്! മാത്രമല്ലാ,നാനാജാതിമതസ്ഥര്‍ക്കും ആശാകേന്ദ്രവും,അഭയസ്ഥാനവും,ദിവ്യമായ വാഴ്‌വുകളുടെ ഉറവിടവുമാണ് പരിശുദ്ധപിതാവിന്റെ കബറിടം.

2014പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്! പരി.ബസ്സേലിയോസ് മാര്‍ത്തോമ്മാ ദ്വിദിമോസ് പ്രഥമന്‍ വലിയ ബാവായും, പരി.ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിദിയന്‍ കാതോലിക്കാ ബാവായും, മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും നേതൃത്വം നല്‍കും.

'നീതിമാന്റെ ഓര്‍മ വാഴ്വിനായി തീരട്ടെ' !!!



പരി.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
പരി.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
പരി.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
പരി.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
Philipose Philip 2014-01-15 07:06:26
A fitting tribute! Let us pray for His intercession>
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക