കുട്ടനാട്ടില്‍ എന്നും നിറകതിരുകള്‍, കൃഷിക്കാരന്റെ പതിരില്ലാത്ത മനസ് - ഭാഗം -2 (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Published on 07 January, 2014
ഷിക്കാഗോയില്‍ പന്തലിച്ച പരമ്പരയില്‍ പൊലിയാതെ നില്‍ക്കുന്ന കൈപ്പുഴ ഗ്രാമവാസി
മാത്യു സ്റ്റീഫന്റെ പുളകംകൊള്ളിക്കുന്ന കഥയുടെ രണ്ടാം
ഭാഗം
ആരോരുമറിയാതെ സാമൂഹ്യസേവനം തുടരുകയാണു മാത്യുസ്റ്റീഫന്‍.
അപ്പര്‍കുട്ടനാടിന്റെ ഹൃദയഭാഗത്ത് ആയിരവേലിയില്‍നിന്ന് നടക്കാവുന്നത്ര അകലത്തില്‍
പന്ത്രണ്ടേക്കര്‍ നെല്‍പ്പാടം ഇന്നു നിധിപോലെ സൂക്ഷിക്കുന്നു. അഞ്ചുവര്‍ഷം മുമ്പു
വച്ച തെങ്ങുകള്‍ക്ക് ചൊട്ടവീണുകഴിഞ്ഞു. ``ഇതു കണ്ടോ...?'' നടപ്പാതയില്‍
വീണുകിളിര്‍ത്ത നെല്‍ച്ചെടിയുടെ ഒരു കതിര്‍ അടര്‍ത്തിക്കാട്ടിക്കൊണ്ട് മാത്യു
ചോദിച്ചു. കതിര്‍ നിറയെ അരിമണികള്‍. ഒരെണ്ണംപോലും പതിരില്ല.
പതിരില്ലാത്ത
വ്യക്തിത്വമാണ് മാത്യുവിനെ അന്യരില്‍നിന്നു വ്യത്യസ്‌തനാക്കുന്നത്. 96
കൃഷിക്കാരുള്ള, 350 ഏക്കര്‍ വരുന്ന ചോഴിയപ്പാറ പാടശേഖര സമിതിയുടെ സെകട്ടറിയാണ്
അദ്ദേഹം. തീര്‍ന്നില്ല, തോടിനക്കരെ മറ്റൊരു 400 ഏക്കര്‍ വരുന്ന പുത്തന്‍കരി
പാടശേഖരത്തിന്റെയും ചുമതല മാത്യുവിന്റെ ചുമലില്‍ വീണു.
ആയിരംവേലി
വരമ്പത്തുകൂടി ചോഴിയപ്പാറ വരെ നടന്നുപോകുക മറക്കാനാവാത്ത ഒരനുഭവം തന്നെ.
പെണ്ണാര്‍തോട്ടില്‍ കൂടി കൊതുമ്പുവള്ളങ്ങളില്‍ പെണ്ണാളുകള്‍ പുല്ലുചെത്താന്‍
പോകുന്നു. ആയിരം രൂപവരെ ദിവസം നേടാനാവും. ഒരു കരയില്‍ പാടശേഖര സമിതി നേതാവായ മുരളി
കാരിക്കലിന്റെ ഒരായിരം താറാവുകള്‍. അവയുടെ അരികുപറ്റി ഒരായിരം താമരക്കാക്കകള്‍
തലങ്ങും വിലങ്ങും കലപിലകൂട്ടി പറക്കുന്നു. ``കേള്‍ക്കുന്നില്ല ഒരു കിരുകിരു
ശബ്‌ദം...?'' മാത്യു ചോദിച്ചു. ശരിയാണ്. തൊട്ടപ്പുറത്തുള്ള ടോണി തച്ചാറയുടെ
പാടശേഖരത്തു വളര്‍ത്തുന്ന മീനുകളുടെ ശബ്‌ദമാണത്.
തോടിനു ചേര്‍ന്നുള്ള
മേരി-വാവമാരുടെ വീടിനു മുമ്പിലെത്തി. മകന്‍ ടിനേഷ് ഒരു താമരക്കാക്കയെ രക്ഷിച്ചു
കൂട്ടിലിട്ടു വളര്‍ത്തിയതിന്റെ പേരില്‍ കേസായി. കോടതിയിലെത്തിയപ്പോള്‍, അറിയാതെ
ചെയ്‌തുപോയതാണെന്നു സമ്മതിച്ചതോടെ മജിസ്‌ട്രേട്ട് ടിനേഷിനെ വെറുതെ വിട്ടു.
പെങ്ങള്‍ ടിജി എം.ജി യൂണിവേഴ്‌സിറ്റിയുടെ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പിഎച്ച്.ഡി
ഗവേഷണം നടത്തുന്നു. വിഷയം: ``ഭക്ഷ്യസുരക്ഷയും കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിയും''.
കുട്ടനാടിന്റെ പുത്രിക്ക് ഇതിലും അനുയോജ്യമായ വിഷയമുണ്ടോ?
കുട്ടനാട്ടില്‍
പോയി മടങ്ങുമ്പോള്‍ രണ്ടു കാഴ്‌ചകള്‍ ഞങ്ങളെ പിടിച്ചുനിര്‍ത്തി. ഒന്ന്, ചോഴിയപ്പാറ
പാടശേഖര കമ്മിറ്റി പ്രസിഡന്റ് ജോണി മാത്യു തറയ്‌ക്കലിന്റെ ലക്ഷം രൂപയ്‌ക്കുള്ള
കച്ചി യന്ത്രംകൊണ്ടു ബെയ്‌ല്‍ ആക്കി വില്‌പനയ്‌ക്കു വച്ചിരിക്കുന്നു. 65 ഏക്കറില്‍
ജോണിക്കു കൃഷിയുണ്ട്. നാലു മാസംകൊണ്ട് ഒന്നര ലക്ഷം രൂപ ലാഭം. ഇത്രയും ലാഭം
കിട്ടുന്ന മറ്റൊരു കൃഷി വേറെയുണ്ടോ എന്നു ജോണി ചോദിക്കുന്നു.
രണ്ടാമത്തെ
കാഴ്‌ച, കല്ലറ മുക്കാലി ഷാപ്പിലെ മധുരക്കള്ള്. കപ്പയും കരിമീന്‍ കറിയും ചേര്‍ത്ത്
നാലു പേര്‍ക്കു വയറുനിറയ്‌ക്കാന്‍ 410 രൂപ മാത്രം. (`മാന്നാര്‍ മത്തായി' എന്ന
സൂപ്പര്‍ഹിറ്റ് ചിത്രം ഷൂട്ട് ചെയ്‌ത സ്ഥലമാണ്) അവിടെ സിനിമയ്‌ക്കു
ഗാനങ്ങളെഴുതുകയും ടെലിഫിലിമുകളില്‍ അഭിനയിക്കുകയും ചെയ്യുന്ന `അച്ചന്‍'എന്ന പി.ടി.
മാത്യു കുട്ടനാടിനെക്കുറിച്ചെഴുതിയ ഒരു ഗാനം ഹൃദ്യമായി ആലപിച്ചു: ``മുണ്ടാറിന്‍
തീരത്ത്, കുട്ടനാടിന്‍ ഓരത്ത്...'' അതായിരുന്നു ഏറ്റം ഹൃദ്യമായ
തൊട്ടുകൂട്ടാന്‍.
വിടപറയുംമുമ്പ് മാത്യുവില്‍നിന്ന് ഒരു സത്യംകൂടി
അടര്‍ന്നുവീണു. കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറേനാ പള്ളിയുടെ കൈക്കാരനായിരുന്നു
അടുത്തകാലം വരെ. ഇപ്പോള്‍ ഒമാനില്‍ നിന്നു മടങ്ങിവന്ന ഷാജി കണ്ണാലയില്‍ പ്രസിഡന്റും
താന്‍ വൈസ് പ്രസിഡന്റുമായ ഷെയര്‍ ആന്‍ഡ് കെയര്‍ എന്ന സന്നദ്ധ സംഘടനയില്‍
സജീവമാണ്. മൂന്നു സെന്റ് ഭൂമിയുള്ള ഒരു വിധവയ്‌ക്ക് അഞ്ചുലക്ഷത്തിന്റെ വീടു
വെച്ചുകൊടുക്കുന്ന തിരക്കിലാണ് ഷെയര്‍ ആന്‍ഡ് കെയര്‍. അതൊരു തുടക്കം മാതം.
പള്ളിത്താഴെ എത്തുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ
രക്തസാക്ഷിദിനാചരണ ഘോഷയാത്ര പൊടിപൊടിച്ച് കടന്നുപോകുന്നു. റെഡ് വോളണ്ടിയര്‍മാര്‍,
പിണറായി എന്നിങ്ങനെ. അപ്പര്‍കുട്ടനാട്ടിലെ മലയാളികള്‍ കുടിയേറിയ ഷിക്കാഗോയിലാണ്
നൂറ്റാണ്ടു മുമ്പു 1886ല്‍ ലോക തൊഴിലാളികള്‍ക്ക് എട്ടു മണിക്കൂര്‍ ജോലി
നിജപ്പെടുത്താനായി സമരം ചെയ്യുമ്പോള്‍ നിരവധി പേര്‍ വെടിയേറ്റുവീണതെന്ന സത്യം
ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ? ഒരു സത്യം സത്യമായി അവശേഷിക്കുന്നു. മാത്യു
കണ്‍വീനറായ പുത്തന്‍കരി പാടശേഖരത്തിലായിരുന്നു നാല്‍പ്പത്തിരണ്ട് വര്‍ഷം മുമ്പ്
ആലി, വാവ, ഗോപി എന്നിവര്‍ കുത്തേറ്റുവീണത്.
മാത്യു-ഏലിയാമ്മ
ദമ്പതിമാര്‍ക്ക് മൂന്നു മക്കള്‍. മൂത്ത മകന്‍ സെബിന്‍ ദുബൈയിലാണ്. മകള്‍ സെപ്‌റ്റ
ഇറ്റലിയിലെ ജനോവയില്‍. ഇളയവന്‍ സെല്‍ബിന്‍ പോളിമര്‍ സയന്‍സില്‍ ബി.ടെക് നേടിയശേഷം
തൊടുപുഴയ്‌ക്കടുത്ത് മുട്ടത്തു ടയര്‍ കമ്പനിയില്‍ ക്വാളിറ്റി
കണ്‍ട്രോളര്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല