ദാവീദ് രാജാവ് സങ്കീര്‍ത്തനത്തില്‍ എഴുതി, “യഹോവ, നീയെന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്?
നിന്റെ മുഖത്തെ എനിക്ക് മറച്ചു വയ്ക്കുന്നതും എന്തിന്?
ബാല്യം മുതല്‍ ഞാന്‍ അരിഷ്ടനും മുരിപ്പാറായവനും ആകുന്നു. ഞാന്‍ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു. നിന്റെ ഉഗ്രകോപം എന്റെ മീതേ കവിഞ്ഞിരിക്കുന്നു. നിന്റെ ഘോരത്വങ്ങള്‍ എന്നെ സംഹരിച്ചിരിക്കുന്നു.”(സങ്കീര്‍ത്തനം-88: 14-16)
സങ്കീര്‍ത്തനക്കാരന്‍ പറയുന്നതു പോലെ ദൈവത്തോട് എനിക്കും ചിലതു പറയണമെന്നുണ്ട്, ദൈവമേ, നീയെന്തിന് എന്നോട് ഇതു ചെയ്തു. നിന്റെ വലംകൈയ്യാല്‍ നട്ട പൂമരത്തിന്റെ ചില്ലയിലെ വിടരാന്‍ വെമ്പിനിന്ന ഒരു പൂമൊട്ടായിരുന്നില്ലേ ഞാന്‍? അല്ല, പാതിവിടര്‍ന്ന പൂമൊട്ട്. അത് നീയെന്തിന് നുള്ളിക്കളഞ്ഞു? എന്തു തെറ്റാണ് ഞാന്‍ ചെയ്തത്?
എന്റെ പപ്പയുടെയും മമ്മിയുടെയും സങ്കടത്തേക്കുറിച്ച് ഒരു നിമിഷമെങ്കിലും നീ ഓര്‍ത്തിരുന്നെങ്കില്‍? എന്തപരാധമാണ് അവര്‍ നിന്നോട് കാട്ടിയത്? എന്നിട്ടും….
ദാവീദ് രാജാവിന്റെ സങ്കീര്‍ത്തനം വീണ്ടും ഞാനോര്‍ത്തു പോകുന്നു
യഹോവേ, നീ മിസ്രയീമില്‍ നിന്നൊരു മുന്തിരിവള്ളിക്കൊണ്ടുവന്നു. ജാതികളെ നീക്കിക്കളഞ്ഞ് നീയതിനെ നട്ടു. നീ അതിന് തടമെടുത്തു. അതു വേരൂന്നി ദേശത്തു പടര്‍ന്നു. അതിന്റെ കൊമ്പുകള്‍ ദേവദാരുക്കള്‍ പോലെയായിരുന്നു. പക്ഷെ…. വഴിപോകുന്നവരൊക്കെ അതിനെ പറിപ്പാന്‍ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചു കളഞ്ഞതെന്ത്? കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു. വയലിലെ മൃഗങ്ങള്‍ അതുതിന്നുകളയുന്നു…” (സങ്കീര്‍ത്തനം-80: 8-13)
ദൈവമേ, എനിക്കും നിന്നോട് അത് തന്നെയാണ് പറയാനുള്ളത്. അയര്‍ലാന്റില്‍ പഠിക്കാന്‍ പോയ ഞാന്‍ എന്തെല്ലാം നന്മപ്രവര്‍ത്തികള്‍ ചെയ്തിരുന്നുവെന്ന് നിനക്കറിയാമായിരുന്നല്ലോ. കാരുണ്യത്തിന്റെയും നന്മയുടെയും തിരിവെട്ടം ഞാന്‍ കൊളുത്തിവച്ചു.
പഠിത്തം കഴിഞ്ഞുള്ള സമയങ്ങളില്‍ ക്യാമ്പസിനു പുറത്തും അക്തതും അവിടുത്തെ സമുദായത്തില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തിരുന്നു ഞാന്‍. വിന്‍സന്റ് ഡിപോള്‍ സൊസൈറ്റിയിലും പങ്കാളിയായിരുന്നില്ലേ ഞാന്‍?
ഡിബേറ്റുകളിലും കോണ്‍ഫറന്‍സുകളിലും ഇന്‍ഡ്യയെപറ്റി പരാമര്‍ശമുണ്ടാകുമ്പോള്‍- ആധുനിക ഇന്‍ഡ്യയെ പറ്റി പരാമര്‍ശമുണ്ടാകുമ്പോള്‍- ആധുനിക ഇന്‍ഡ്യ എന്തെന്ന് അവര്‍ക്ക് വ്യക്തമാക്കിക്കൊടുത്തില്ലേ? കൊളോണിയല്‍ കാലത്തെ ഇന്‍ഡ്യയെക്കുറിച്ച് മാത്രം അറിവുണ്ടായിരുന്ന അവര്‍ക്ക് പുതുവിജ്ഞാനമുളവാക്കിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ലേ? ആയതുകാരണം അവരെന്നില്‍ അഭിമാനം കൊണ്ടു. എന്നെ അവര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഡ്യന്‍ അംബാസിഡര്‍ എന്നുപോലും അഭിസംബോധന ചെയ്തു.
വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഉത്തമ മാതൃകയായിരുന്ന ഞാന്‍ അവര്‍ക്ക് നല്ലൊരു സുഹൃത്തും, സഹായിയും, വഴികാട്ടിയുമായിരുന്നു.
സഹജീവികളുടെ സങ്കടങ്ങളില്‍ മനസ്സലിയുമായിരുന്ന എനിക്ക് ഒരഭിലാഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ, പീസ് കോര്‍പ്പില്‍ ചേര്‍ന്ന് സേവനമനുഷ്ഠിക്കണമെന്ന്.
എന്തിന് ഞാനിനി ഏറെ പറയണം? ദാവീദ് രാജാവ് സങ്കീര്‍ത്തനത്തില്‍ പറഞ്ഞതുപോലെ.
സ്വര്‍ഗ്ഗത്തില്‍ നിന്നും നോക്കി കടാക്ഷിച്ച് ഈ മുന്തിരിവള്ളിയെ സന്ദര്‍ശിക്കേണമേ. നിന്റെ വലംകൈ നട്ടിട്ടുള്ളതിനേയും നീ നിനക്കായി വളര്‍ത്തിയ തൈയേയും പാലിക്കേണമേ.
അതിനെ തീവച്ചുചൂടുകയും വെട്ടിക്കളയുകയും ചെയ്തിരിക്കുന്നു.”
(സങ്കീര്‍ത്തനം-80:14-16)
അതാണെനിക്കും പറയാനുള്ളത്. എനിക്കീ അനര്‍ത്ഥം സംഭവിക്കും മുമ്പേ, നിന്റെ വലംകൈ നട്ട ഈ മുന്തിരിവള്ളിയെ ഗൗനിച്ചിരുന്നെങ്കില്‍?
നന്മകള്‍ മാത്രം ചെയ്യാനറിയാമായിരുന്ന എന്നെ എന്തേ രക്ഷിച്ചില്ലേ? എന്റെ കുടുംബത്തെ എന്തേ കണ്ണീര്‍ക്കടലില്‍ താഴ്ത്തി? അവരുടെ തോരാത്ത കണ്ണുനീര്‍ ഇനി എന്താണ് വരിക? എന്റെ ഹൃദയം വിങ്ങുന്നു.
വീണ്ടും ദാവീദ് രാജാവിന്റെ സങ്കീര്‍ത്തനം എന്റെ കാതുകളില്‍ അലയടിക്കുന്നു.
“ദൈവമേ, നീ ഞങ്ങലെ സഭാകാലത്തേക്കും തള്ളിക്കളഞ്ഞതെന്ത്? നിന്റെ മേച്ചില്‍പ്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതെന്ത്?” (സങ്കീര്‍ത്തനം- 74: 1-2).
“എനിക്കും അതേ ചോദ്യം? എന്റെ ദൈവമേ, എന്റെ നേര്‍ക്ക് മരണപ്പാച്ചിലുമായി ചീറിപ്പാഞ്ഞു വന്ന വാഹനത്തെ തടയാതിരുന്നതെന്തേ? 91-#ാ#ം സങ്കീര്‍ത്തനത്തില്‍ നീ എനിക്കു വാക്കുതന്നതല്ലേ- എന്റെ പാദം കല്ലില്‍ തട്ടാതെ സംരക്ഷിക്കാന്‍ മാലാഖമാരെ അയയ്ക്കാമെന്ന്? എന്നിട്ട്…
പക്ഷെ… എനിക്കിപ്പോള്‍ അങ്ങയോടു പരിഭവമില്ല. പരാതിയുമില്ല. കാരണമെന്തെന്നോ? സങ്കീര്‍ത്തനക്കാരന്‍ പറഞ്ഞു, 'ദൈവത്തിന് കൂടുതല്‍ ഇഷ്ടമുള്ളവരാണ് പരീക്ഷണങ്ങള്‍ നേരിടുന്നതെന്ത്'
അത് ശരിയാണെന്ന് എനിക്കിപ്പോള്‍ ബോദ്ധ്യമായി. നന്മയുള്ളവരെ നേരത്തേ നീ വിളിക്കുന്നു. ഇനി ഞാന്‍ പരിഭവിക്കില്ല ദൈവമേ. ഇനി പരാതികളുമില്ല. കാരണം നിന്റെ ഉദ്യാനത്തില്‍ വിരിഞ്ഞ പൂവ്- അതു നുള്ളിയെടുക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കാണ് അവകാശം?
പിന്നെ എന്റെ കുടുംബത്തിലെ ദുഃഖം…. അതും നീ മായിച്ചുകളയും. പരിശുദ്ധാത്മാവിനെ നല്‍കി എന്റെ പപ്പയുടെയും മമ്മിയുടെയും കണ്ണുനീരൊപ്പി… അവരുടെയുള്ളില്‍ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും തേന്മഴ ചൊരിയിക്കും! നിനക്ക് ഒരായിരം ഹല്ലേല്ലൂയ്യാ! അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം!