Image

നമ്മള്‍ മലയാളികള്‍ നന്ദിയുള്ളവരൊ ? (ലേഖനം - വാസുദേവ് പുളിയ്ക്കല്‍ )

വാസുദേവ് പുളിയ്ക്കല്‍ Published on 20 November, 2013
നമ്മള്‍ മലയാളികള്‍ നന്ദിയുള്ളവരൊ ? (ലേഖനം - വാസുദേവ് പുളിയ്ക്കല്‍ )
Read also: നന്ദിപൂര്‍വം ഈ താങ്ക്‌സ്ഗിവിംഗില്‍: റീനി മമ്പലം


നവംബര്‍ മാസത്തിലെ അവസാനത്തെ വ്യാഴാഴ്ച അമേരിക്കയില്‍ താങ്ക്‌സ് ഗിവിംങ്ങ് ആഘോഷിക്കപ്പെട്ടു. ടര്‍ക്കിയാണല്ലോ അന്നത്തെ പ്രധാന ആഹാരം. താങ്ക്‌സ് ഗിവിംഗ് ഡിന്നര്‍ അല്ലെങ്കില്‍ ലഞ്ച് ഒരുക്കുന്നതില്‍ അമ്മമാര്‍ വ്യാപൃതരാകുന്നു. മക്കളും കൊച്ചുമക്കളും ഒത്തുചേരുന്ന നന്ദി പ്രകടനത്തിന്റെ സന്തോഷകരമായ സന്ദര്‍ഭം. താങ്ക്‌സ് ഗിവിംഗ് ഡിന്നറിന്റെ മുമ്പിലിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നുമെന്ന് ഞാന്‍ എന്റെ ഒരു മലയാളി സുഹൃത്തിനോട് ചോദിച്ചു. ടര്‍ക്കി നല്ലതുപോലെ കുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ , നല്ല ഗ്രേവിയും കൂടെ സ്‌കോച്ച് വിസ്‌ക്കിയുമുണ്ടെങ്കില്‍ വയറു നിറച്ച് കഴിക്കാനുള്ള തോന്നലുണ്ടാകും എന്നായിരുന്നു മറുപടി. അത് കേട്ടപ്പോള്‍ എന്റെ ചുണ്ടില്‍ പുഞ്ചിരിയൂറി.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് അമേരിക്കയില്‍ എത്തിയ തീര്‍ത്ഥാടകരില്‍ നമ്മുടെ പൂര്‍വ്വികന്മാരില്ലായിരുന്നു എന്ന് സങ്കല്പിക്കാമെങ്കിലും നമ്മേ പിറകോട്ട് തിരിഞ്ഞുനോക്കി നമ്മള്‍ നടന്നു വന്ന പാത ഏതെന്നറിയാനുള്ള ഒരു തോന്നല്‍ താങ്ക്‌സ് ഗിവിംഗ് നമ്മളില്‍  ജനിപ്പിക്കുന്നില്ലേ ? പുരോഗതിയിലേക്ക് കുതിച്ചുചാടാന്‍ ഉന്നം നോക്കി ചിരിക്കുന്നവരാണ് നാമെല്ലാവരും. പുതുമ നിറഞ്ഞ പുരോഗതിയെ പുല്‍കാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ നമുക്ക് പഴമയിലേക്ക് തിരിഞ്ഞുനോക്കാന്‍ താല്‍പര്യമില്ല. പിന്നിട്ടു പോന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കിയിട്ട് എന്താണ് എന്ന ചിന്താഗതി അഭികാമ്യമല്ലെന്നാണ് മഹത്തുക്കളുടെ വാക്കും പ്രവൃത്തിയും തെളിയിക്കുന്നത്. ഭൂതകാലം എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരുന്നു എന്നും അതിനെ മനസ്സിലാക്കാതിരിക്കുന്നതും അതിന്റെ സജ്ജീവ സാന്നിദ്ധ്യം  നമ്മുടെ ഉള്ളിലുണ്ട് എന്നറിയാതിരിക്കുന്നതും വര്‍ത്തമാന കാലത്തെ നിരാകരിക്കുന്നതിന് തുല്യമാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തില്‍  എഴുതിയിട്ടുണ്ട് . താങ്ക്‌സ് ഗിവിംഗ് ആഘോഷത്തില്‍ ഭാഗമായപ്പോള്‍ എന്റെ മനസ്സില്‍ ചില കാര്യങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. റെഡ് ഇന്ത്യന്‍സിന്റെ പോരും നിസ്സഹകരണ മനോഭാവവും  മറ്റും അവരെ അസഹ്യപ്പെടുത്തി. അവര്‍ വിശന്ന് പൊരിഞ്ഞു. അപ്പോള്‍ അവരുടെ മുമ്പില്‍ ഒരു ടര്‍ക്കി പ്രത്യക്ഷപ്പെട്ടു. അവര്‍ അതിനെ ഭക്ഷിച്ച് വിശപ്പടക്കി. നമ്മള്‍ പ്രതികൂല സാഹചര്യങ്ങളില്‍പെട്ട് നട്ടം തിരിയുമ്പോള്‍ അമേയമായ ഒരു ശക്തി നമ്മുടെ സഹായത്തിനെത്തുന്നു. ആ ശക്തിയെ നമ്മള്‍ ഈശ്വരന്‍ എന്ന് വിളിക്കുന്നു. വിശന്നു പൊരിഞ്ഞു നിന്ന തീര്‍ത്ഥാടകര്‍ക്ക് ഈശ്വരന്‍ നല്‍കിയ ദാനമായി ടര്‍ക്കിയെ അവര്‍ കണക്കാക്കി. അവര്‍ ഈശ്വരനോട് നന്ദി പറഞ്ഞു. തലമുറകള്‍ പിന്നിട്ടിട്ടും ആനന്ദ പ്രകടനം നിലനില്‍ക്കുന്നു. അമേരിക്കന്‍ ഗവണ്‍മെന്റ് ആ ദിവസം പൊതു അവധി ദിവസമായി പ്രഖ്യാപിച്ച് ആ ദിവസത്തിന്റെ മഹത്വം അംഗീകരിച്ചു. സഹായിക്കുന്നവരോട് താങ്ക് യു എന്ന് പറയാതിരിക്കാന്‍ വെള്ളക്കാരന്റെ സംസ്‌കാരം അവുവദിക്കുന്നില്ല. ഇന്ത്യക്കാരില്‍ പ്രത്യേകിച്ചു നമ്മള്‍ മലയാളികളില്‍ ചിലരില്‍ മാത്രമേ എന്തെങ്കിലും വിധത്തില്‍ മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിച്ചാല്‍ നന്ദിയുണ്ട്. എന്ന് പറയുന്ന സ്വഭാവ വിശേഷത കാണുന്നുള്ളൂ. ഗഹായം ലഭിച്ചു കഴിഞ്ഞാല്‍ അതു തനിക്ക് അര്‍ഹതപ്പെട്ടതാണ് എന്ന അവകാശ മനോഭാവത്തോടെ ഗവ്വ് കാണിക്കാനും മടിയില്ല. ഉണ്ട ചോറിന് നന്ദി കാണിക്കാത്തവന്‍ എന്ന ഒരു പഴഞ്ചൊല്ലുണ്ടല്ലൊ. ആലോചിച്ചു നോക്കിയാന്‍ നമ്മള്‍ മലയാളികളും ആ പഴമൊഴിയും തമ്മില്‍ നല്ല ചേര്‍ച്ചയില്ലേ എന്ന് തോന്നിപ്പോകും.

അമേരിക്കയില്‍ എത്തിയിട്ടുള്ള മലയാളികളില്‍  നല്ലൊരു വിഭാഗം ഫിഫ്ത്ത് പ്രിഫറന്‍സിന്റെ ആനുകൂല്യത്തില്‍ എത്തിയിട്ടുള്ളവരാണെന്ന് തോന്നുന്നു. അത് സാധ്യമാക്കിയത് നേഴ്‌സുമാരാണ് എന്ന് പറയുന്നത് അതിശയോക്തിയേകാന്‍ സാദ്ധ്യതയില്ല. അമേരിക്കയില്‍ ജോലി ചെയ്യാന്‍ അവസരം  ലഭിച്ച നേഴ്‌സുമാര്‍ അവരുടെ പ്രഥമലക്ഷ്യമായി കണ്ടത് കഴിയുന്നതും വേഗം അമേരിക്കന്‍ പൗരത്വം കരസ്ഥമാക്കി സഹോദരി സഹോദരന്മാരെ അമേരിക്കയില്‍ എത്തിക്കുക എന്നതായിരുന്നു. അവര്‍ ലക്ഷ്യപ്രാപ്തി കൈവരിക്കുകയും ചെയ്തു. ആര്‍ഷസംസ്‌കാരത്തില്‍ കെട്ടുറപ്പുള്ള കുടുംബജീവിതത്തിന്റെ മാഹാത്മ്യം നല്ലതുപോലെ മനസ്സിലാക്കിയിട്ടുള്ള ഇവര്‍ കുടുംബ സ്‌നേഹത്തിന്റെയും കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റെയും പ്രതീകങ്ങളാണെന്ന് തെളിയിച്ചുകൊണ്ട് നൈതീക മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത്  ആദര്‍ശപരമായ ജീവിതം നയിക്കുന്നവരാണ് . അമേരിക്കയില്‍ എത്തിയിട്ടുള്ളവരില്‍ സമ്പന്ന കുടുംബങ്ങളില്‍ ജനിച്ചവര്‍ ഉണ്ടെങ്കില്‍ പോലും അവര്‍ക്ക് അമേരിക്കയുടെ സമ്പന്നത് അനുഭവിക്കാനുള്ള അവസരം ലഭിച്ച കഥ മറന്നു കളയുന്നു. അതിന് കാരണക്കാരായവരെ അവര്‍ അംഗീകരിക്കുന്നില്ല. സത്യജിത്ത് നേരെ മുഖംതിരിക്കുന്ന സംഭവം ചരിത്രം നോക്കിയാലും കാണാം. ഭ്രാന്താലയം എന്ന് അപലപിക്കപ്പെട്ട കേരളത്തെ ആ ദുഃസ്ഥിതിയില്‍ നിന്ന് മോചിപ്പിക്കാന്‍ യത്‌നിച്ച മഹത്തുക്കള്‍ക്ക്  അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നില്ല. മറ്റുള്ളവരെ അംഗീകരിക്കാനും ബഹുമാനിക്കാനുമുള്ള  വിമുഖത നമ്മള്‍ മലയാളികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വിശേഷതയാണോ  ?

കേരളം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതയായ കേരളത്തിന്റെ മനോഹാരിതയ്ക്ക് ബാഹ്യമോടിയോടുകൂടി പണിതുയര്‍ത്തിയിട്ടുള്ള മനോഹര ഹര്‍മ്മ്യങ്ങള്‍ മാറ്റുകൂട്ടിയിട്ടുണ്ട്. വിദേശ നാണ്യങ്ങള്‍ കേരളത്തിനേക്കൊഴുകുന്നത് പുരോഗതിക്കുള്ള മുഖ്യ കാരണങ്ങളിലൊന്നാണ്. പ്രകൃതിയില്‍ പ്രതിഭാസിക്കുനന മനോഹരങ്ങളായ കാഴ്ചക്കിയില്‍ കേരളത്തിലുടനീളം ഉയര്‍ന്നു കാണുന്ന മോടിയും പുതുമയുമുള്ള കെട്ടിടങ്ങള്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട് .  ഈ മാറ്റത്തിന്‍ മുഖ്യമായ ഒരു പങ്കുവഹിച്ചിട്ടുള്ള നേഴ്‌സുമാര്‍ അഭിനന്ദിക്കപ്പെടുന്നതിനു പകരം പലപ്പോഴും അവഹേളിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതുമായിട്ടാണ് കാണുന്നത് . ആതുരസേവനത്തിന് ഇറങ്ങിത്തിരിച്ചിട്ടുള്ളവര്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ സേവന പാരമ്പര്യത്തില്‍ നിന്ന് തെന്നി മാറി ഡോളറിന്റെ പിന്നാലെ ഓടുന്നു എന്ന ആരോപണം പലപ്പോഴും ഉന്നയിച്ചു കാണാറുണ്ട്. ഇവര്‍ ചെയ്യുന്ന ജോലിക്ക് ഭേദപ്പെട്ട വേതനം ലഭിക്കുന്നതുകൊണ്ട് സാമാന്യം ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്നു. അതുകൊണ്ട് ഇവര്‍  തങ്ങളുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ നിന്ന് വ്യതിചലിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് വിമര്‍ശനത്തിന്റെ ശരങ്ങള്‍ തൊടുത്തു വിടുന്നത് ക്രൂരതയാണ്.  “പാലം കടക്കുവോളം നാരായണ  നാരായണാ പാലം കടന്നാല്‍ കൂരായണ കൂരായണ “ എന്ന് പറയുന്നതു പോലെ നേഴ്‌സുമാരുടെ കാരുണ്യം കൊണ്ട് ഇവിടെ എത്തിയിട്ടുള്ളവരില്‍ പലരും ഡോളറിന്റെ കൂമ്പാരത്തിന് മുകളില്‍ ഇരുന്നുകൊണ്ട് ഇവരെ തള്ളി പറയുമ്പോഴും അത് സഹിക്കാനും ക്ഷമിക്കാനുമുള്ള സഹിഷ്ണുതയും ഹൃദയവിശാലതയും ഇവര്‍ക്കുണ്ട്.

ഇവിടെ എത്തിയിട്ടുള്ള നേഴ്‌സുമാരില്‍ ഭൂരിഭാഗവും സാധാരണ  കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണ്. എന്ന് കരുതി അവന്‍ മാനുഷിക മൂല്യങ്ങളുടെ കാര്യത്തില്‍ ആരുടെയും പിന്നിലല്ല. ജന്മംകൊണ്ട് ആര്‍ക്കും ബ്രഹ്മജ്ഞാനം ഉണ്ടാകുന്നില്ല. അതുപോലെ സമ്പന്ന കുടുംബങ്ങളില്‍ ജനിച്ചു എന്ന് കാരണം കൊണ്ട് മാനുഷികമൂല്യങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. നിഷ്‌കളങ്കരായ നേഴ്‌സുമാരെ പറ്റി കഥകളും കവിതകളും എഴുതി അവരുടെ വികാരങ്ങളെ കുത്തി നോവിക്കുന്ന സാഡിസ്റ്റുകള്‍ അവര്‍ ചെയ്യുന്നത് പാപ മാണെന്നറിയണം.

അപശ്രുതിയും അപവാദവും പരത്തി സമൂഹത്തില്‍ ക്ഷുദ്ര ജീവിയാകാതെ മറ്റുള്ളവര്‍ക്ക് താങ്ങും തണലുമാകുന്ന തെങ്ങനെ എന്ന പാഠം നേഴ്‌സുമാരില്‍ നിന്നും പഠിക്കണം. നേഴ്‌സുമാര്‍ നിരവധിപേരുടെ ഉയര്‍ച്ചയ്ക്ക് കാരണമായിട്ടുള്ളതിനാല്‍ അവര്‍ ബഹുമാനവും നന്ദിയും അര്‍ഹിക്കുന്നുണ്ട്. അവരോട് നന്ദിപറയാന്‍ ഒരു നിമിഷം ചിലവഴിക്കുക.

അമേരിക്കയില്‍ നിരവധി മലയാളി സംഘടനകളുണ്ട്. ഈ സംഘടനകളില്‍, സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി അനവരതം പ്രവര്‍ത്തിക്കുന്ന നേതാക്കന്മാര്‍ കാര്യക്ഷമതയും അര്‍പ്പണ മനോഭാവവുമുള്ളവരാണ്. അവരുടെ സേവനം കൊണ്ട് സമൂഹത്തിന് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചു കൊടുക്കാനോ അവരോട് നന്ദിവാക്കു പറയാനോ വിമുഖത കാണിക്കുന്നവരാണ് മിക്കവാറും മലയാളികള്‍. എന്നാല്‍ വിമര്‍ശിക്കാനും കുറ്റം പറയാനും ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കാറില്ല. പൂര്‍ണ്ണനായി ദൈവം ആരേയും സൃഷ്ടിച്ചിട്ടില്ല. പ്രഗത്ഭനായ സംഘാടകനാണെങ്കില്‍ പോലും ചിലപ്പോള്‍ പാളിച്ചകള്‍ സംഭിച്ചു എന്ന് വരാം. തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് അത്തരം വിഴ്ചകള്‍ ഭാവിയില്‍ സംഭവിക്കാതിരിക്കാനുള്ള പോംവഴി നിര്‍ദ്ദേശിക്കുന്നതിന് പകരം അമരത്തിരിക്കുന്ന ആളിനെ വെള്ളത്തില്‍ തള്ളിയുടുന്ന പ്രവണതയുണ് നമ്മളില്‍ മിക്കവര്‍ക്കും. നുണക്കഥകള്‍ പറഞ്ഞുപരത്താന്‍ മുടുക്കുള്ളവരും അതുകേട്ട് മൂളാന്‍ താല്പര്യമുള്ളവരും കൂട്ടമായി നിന്ന് വിമര്‍ശനം അഴിച്ചുവിടുന്നു. ഇവരുടെ മദ്ധ്യത്തില്‍ പെട്ടുപോകുന്ന സമൂഹത്തിന് നന്മ ചെയ്യുന്നവര്‍ മുട്ടനാടുകളുടെ മദ്ധ്യത്തില്‍ പ്പെട്ട് ഞെരിഞ്ഞു പോയ കുറുക്കനെപ്പോലെയാണ്. മറ്റുള്ളവരെ നിന്ദിക്കുന്നവര്‍ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ എന്ന യേശുദേവന്റെ വചനങ്ങള്‍ ശ്രദ്ധിക്കട്ടെ..

അമേരിക്കയുടെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും അനുഭവച്ചുകൊണ്ട് അമേരിക്കയെ കുറ്റം പറയാന്‍ നമ്മള്‍ മലയാളികള്‍ക്ക് മടിയില്ല. സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്ന സാമ്പത്തിക അധഃപതനത്തിനും കുട്ടികളുടെ അവിവേകത്തിനും തെറ്റുകള്‍ക്കും അവര്‍ അമേരിക്കന്‍ സംസ്‌കാരത്തെ പഴിക്കുന്നു. പ്രശസ്ത സാഹിത്യകാര്‍ ശ്രീ.സുധീര്‍ പണിക്കവീട്ടില്‍ ഒരിക്കല്‍ എഴുതി. മലയാളികള്‍ക്ക് അമേരിക്കക്കാരന്റെ മുന്നല്‍ ഒരു കാര്യത്തില്‍ മാത്രമേ അഭിമാനിക്കാന്‍ യോഗ്യതയുള്ളൂ. അവന്റെ ഭാര്യക്ക് വിവാത്തിനു മുമ്പും പിമ്പും ദേഹശുദ്ധി ഉണ്ടായിരുന്നു എന്ന് .

എന്റെ ഈ ലഘുലേഖനം ഉപസംഹരിക്കുകയാണ്.

 “സന്തേഷത്തോടും സൗഹൃദത്തോടും നന്ദിയോടും കൂടി നമ്മള്‍ മലയാളികള്‍ ജീവിക്കുന്ന ഒരു സാഹചര്യം വിരിഞ്ഞു വരട്ടെ. “





നമ്മള്‍ മലയാളികള്‍ നന്ദിയുള്ളവരൊ ? (ലേഖനം - വാസുദേവ് പുളിയ്ക്കല്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക