മലയാളിനഴ്‌സ് ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. ആസ്പത്രി
അധികൃതരുടെ പീഡനത്തെത്തുടര്‍ന്നാണ് മരണമെന്നാണ് ആരോപണം. ബാന്ദ്ര-കുര്‍ള
കോംപ്ലക്‌സിലുള്ള ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയുട്ടില്‍ ഐ.സി.
വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന തൊടുപുഴ കൊല്ലന്‍പുഴ തോപ്പില്‍ കോട്ടയില്‍
വീട്ടില്‍ ബീനാബേബി (23)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹോസ്റ്റല്‍മുറിയിലുള്ള മറ്റുള്ളവര്‍ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം
നടന്നത്. ഖാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൊടുപുഴയില്‍നിന്ന് പഠിച്ചിറങ്ങിയ ശേഷം ബോംബെയില്‍ ജോലിക്ക് എത്തിയിട്ട്
നാലുമാസമേ ആയിട്ടുള്ളു. വായ്പയെടുത്താണ് പഠിച്ചതെന്ന് കൂട്ടുകാര്‍
പറയുന്നു. അമിത ജോലിഭാരമാണ് ഇവിടെയുള്ളതെന്നും ആരോപണമുണ്ട്. 12 മണിക്കൂറാണ്
ഇവിടത്തെ ജോലിസമയമെന്നും പരാതിപ്പെടുന്നു. ആഴ്ച അവധി ലഭിക്കുന്നില്ലെന്നു
മാത്രമല്ല മറ്റാരെങ്കിലും ജോലിക്ക് വന്നില്ലെങ്കില്‍ ആ ജോലിഭാരംകുടി
മറ്റുള്ളവര്‍ ചെയ്യേണ്ട അവസ്ഥയാണ്. രണ്ടുവര്‍ഷത്തേക്കുള്ള ബോണ്ട് ആസ്പത്രി
അധികൃതര്‍ ജീവനക്കാരില്‍നിന്ന് വാങ്ങിവെച്ചിട്ടുണ്ട്.
ഇവിടെ 50,000 രൂപയാണ് ബോണ്ട് തുക. പനവേല്‍ കള്‍ച്ചറല്‍ സൊസൈറ്റി
പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ബോംബെയിലേയും സമീപ പ്രദേശങ്ങളിലേയും
ആസ്പത്രികളില്‍ നഴ്‌സുമാര്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടെന്ന് സംഘടനയുടെ
പ്രസിഡന്റ് എം.എസ്. മനോജ്കുമാര്‍ പറഞ്ഞു. ബീനയുടെ മൃതദേഹം
നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംഘടന. പ്രശ്‌നത്തില്‍ ആന്റോ ആന്റണി
എം.പിയും ഇടപെട്ടിട്ടുണ്ട്.